Sunday, April 08, 2012

ഗ്രാന്റിസ്സ്



അങ്ങിങ്ങായി അടുക്കും ചിട്ടയുമില്ലാതെ നില്‍ക്കുന്ന വേലിക്കല്ലുകള്‍  മാത്രമാണ്  ആ ഗ്രാമത്തിന്‍റെ ഭംഗികുറക്കുന്നതെന്ന് തോന്നിയിട്ടുണ്ട് .ഇതിപ്പോള്‍ ഗ്രാന്റിസ്സിന്‍റെ   രണ്ടാം വിളവെടുപ്പ് കാലം .മതിച്ചു വിറ്റാല്‍ ലക്ഷങ്ങള്‍  തരുന്ന തമിഴ് രുചിയുള്ള മലയാള മണ്ണിനോട് പ്രിയം തുടങ്ങിയിട്ട് കൊല്ലം പതിനേഴാകുന്നു.
"അവര്‍ വന്നിട്ടുണ്ട് സര്‍ ...."
പതിഞ്ഞ കൊലുസ്സിന്റെ കിലുക്കം അടുത്തു വന്നു.ഉരുളക്കിഴക്കും വെളുത്തുള്ളിയും  വിളഞ്ഞ  മണ്ണിന്‍റെ  അഴുക്കു പിടിച്ച കാല്‍ പാദങ്ങള്‍ ഇരുട്ടില്‍ കാണുവാന്‍ കഴിഞ്ഞില്ല.
"കറന്റ്‌ പോയി സര്‍ മെഴുകുതിരി എടുത്തു വരാം ....."
അരികില്‍ നിന്ന കൊലുസ്സിട്ട രൂപം ഒന്നും മിണ്ടിയില്ല.അപ്പോള്‍ വിടര്‍ന്നു തുടങ്ങിയ   മുല്ലമൊട്ടിന്‍റെ  വാസന കാറ്റ് കൊണ്ട് വന്നു .
കത്തിച്ച മെഴുകുതിരി കട്ടില്‍ പടിയില്‍ അമര്‍ത്തുമ്പോള്‍ ചിന്ന റാസ ഓര്‍മ്മപ്പെടുത്തി .
"മലയാളം കുറച്ച്‌ അറിയാം സര്‍ ....ഊര്   കുടി പെണ്ണ് "
നാല് കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങിയപ്പോള്‍ ഏതോ ഉള്‍ക്കാട്ടില്‍ ഒറ്റപ്പെട്ട പോലെ അവള്‍ ഭയന്നു നിന്നു.പുറത്ത് മഴപെയ്തൊഴിഞ്ഞു 
"നിന്‍റെ പേരെന്താ ?"
ഇരുട്ടില്‍ കറുത്ത മിഴികളില്‍ തിളക്കം.
"വെണ്ണില.."
ആകാശ ചരുവില്‍ ഒന്നുരണ്ടു നക്ഷത്രങ്ങള്‍ ചിമ്മി മറഞ്ഞു. 
മഴ തുടങ്ങിയാലുള്ള ഈ കറന്റ്‌  പോക്ക് നാട്ടിലേപ്പോലെ ഇവിടെയും ഇപ്പോള്‍ പതിവായിട്ടുണ്ട് .
മന്നവന്‍ ചോല  വീശിയടിച്ച തണുത്ത കാറ്റ് മലകള്‍ താണ്ടി, പാതിവഴി പിന്നിട്ട് തിരികെ പോയ   മുല്ലപ്പൂ  മണവും കൊണ്ട്  വീണ്ടും  വന്നു. 
"ഇങ്ങടുത്തു വാ ......"
ചിന്ന രാസ പകര്‍ന്നിട്ടുപോയ ഹണീ ബീ ബ്രാണ്ടി ഒരു സിപ് അകത്താക്കി, 
തിളങ്ങുന്ന മൂക്കുത്തിയിലൂടെ മെല്ലെ  വിരലുകളോടിച്ചു.മുടിയിഴകളില്‍ ഇളം കാട്ട് കൊളുന്തിന്റെ ഗന്ധം.
"പെണ്ണെ നീ അടുത്ത വരവിന്  ഊര് വാസികളെ  കൂട്ടി സമരത്തിനൊന്നും വരില്ലല്ലോ ..."
അറിയാത്തൊരു ഉള്‍ഭയം മനസ്സില്‍ ഒളിപ്പിച്ച് വിറകൊടിച്ചു  തഴമ്പുള്ള   കൈവിരലുകള്‍  കവര്‍ന്നു  വെറുതെ ഒരു ചോദ്യം .
"കുഴപ്പമില്ല സര്‍.മാലാഡി ഉണ്ടുമേ ........""
തണുപ്പിന്‍റെ ചില്ല് പാത്രത്തിലെവിടെയോ ഊര് കുടി പെണ്ണിന്‍റെ  ചിരി മൊഴികള്‍  ചിതറി വീണു 
കാട്ട്  മുളയില്‍  തേവിയ  ചെറു തേനിന്‍റെ   മധുര സ്വരം.

" മാലാ - ഡി അത് മറ്റേ ഗുളികയല്ലേ പെണ്ണെ .....?ഊര് കുടി പെണ്ണിനെങ്ങനെ.....!"

ആകാശത്ത് വീണ്ടും നക്ഷത്രങ്ങള്‍ നിറയവേ ,മുല്ലപൂമണം ചോല വന ങ്ങളിലേക്ക് തിരികെ പോകവേ, രാവിന്‍റെ അവസാനയാമത്തില്‍ വാടിയ കൊളുന്തുപോലെ  നിലാവ് മാനത്ത് കിടക്കവേ ,അവള്‍  വാലായ്‌മ പുര  യെക്കുറിച്ച് പറഞ്ഞു.മാസത്തില്‍ അഞ്ച്‌ ദിവസം  ഊര് കുടി പെണ്ണുങ്ങള്‍  വാലായ്‌മ പുരയില്‍ ഒളിക്കണം.ദുര്‍ഗന്ധം വമിക്കുന്ന  ഇരുളടഞ്ഞ  മുറിയില്‍ പുറം ലോകം കാണാതെ പേടിച്ച്, ഭീകരത നൃത്ത മാടുന്ന ആ ഇരുട്ടില്‍  ഒറ്റയ്ക്ക് .

വയസ്സറിയിച്ച   ശേഷം  വല്ലായ്മ പുരയിലെ   ഇരുട്ടില്‍ തണുത്തു  വിറച്ച്‌   പേടിച്ചു കഴിഞ്ഞഅനേകം നാളുകള്‍ വെണ്ണില ഓര്‍ത്തെടുത്തു  
 ഒരിക്കല്‍ നാട്ടില്‍ നിന്നു  വന്ന ഒരാള്‍ പറഞ്ഞാണത്രേ  ഈ ഗുളികകളെ കുറിച്ചറിഞ്ഞത് 
വാലായ്‌മപുരയെ ഭയന്നു ഇന്ന് ഊരിലെ എല്ലാ പെണ്ണുങ്ങളും ഇത്‌ കഴിക്കുമത്രേ.
ഇന്ന് ഊര് കുടിയിലെ  ഒരു പെണ്ണുങ്ങള്‍ക്കും വാലായ്‌മ പുര യിലേക്ക് പോകണ്ട.ടൌണില്‍ വന്ന് ഈ ഗുളിക വാങ്ങാന്‍ സ്ഥിരം ഒരാളുമുണ്ട് .

കാലത്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ "എങ്ക ഊരില്‍  ഇനിഅച്ഛനില്ല കുട്ടികള്‍ ഉണ്ടാകില്ല സര്‍  "എന്ന് വെണ്ണില ചിരിച്ചു കൊണ്ട് പറഞ്ഞു.
വെണ്ണില എയ്ത് പോയ പരിഹാസത്തിന്‍റെ  മൂര്‍ച്ചയുള്ള ശരങ്ങള്‍ എവിടെയൊക്കെയോ   കൊണ്ട്   നീറി .
അസ്ഥിപഞ്ജരം പോലെ യുള്ള  മൂന്നു  നാല്  ജീപ്പുകള്‍   മല മുകളില്‍  നിന്ന് തടികള്‍ നിറച്ച്‌ താഴേക്കു ഞരങ്ങിയെത്തി.പറ ഞ്ഞവില ഉറപ്പിച്ച  തൊലിയുരിഞ്ഞ ഗ്രാന്റിസ്സ് ലോറിയില്‍ നിറഞ്ഞു.നിരവധി വഴിക്കടകളില്‍ വില്‍പ്പനക്കായി  തൂക്കിയിട്ടിരിക്കുന്ന വിത്തിനത്തിലുള്ള വെളുത്തുള്ളി  കൂട്ടം പൂര്‍ണ്ണഗര്‍ഭിണികളെ  ഓര്‍മ്മപ്പെടുത്തി. മണ്ണിനും ഇവിടെ ഗര്‍ഭം ധരിക്കാം.പക്ഷെ ഊര്  കുടിയിലെ വെണ്ണിലക്ക് ഒരിക്കലും ഒരമ്മയാകാന്‍ കഴിയില്ല.


ഗ്രാന്റിസ്സ്(grandis ):യൂക്കാലിപ്ട്ടസ്സ്  ഇനത്തില്‍പ്പെട്ട  ഒരു വൃക്ഷം (ucalyptus grandis)
ചിത്രം  :കടപ്പാട് ഗൂഗിള്‍ 

22 comments:

  1. പേടി തോന്നി.
    അത്തരമൊരു ‘സൗഭാഗ്യം’ അവര്‍ക്കു നല്‍കുന്ന ദുഷിച്ച ഈ അവസ്ഥയോട് വെറുപ്പും.
    വെണ്ണിലയെക്കുറിച്ച് പറയുന്ന വാചകങ്ങളില്‍ വല്ലാത്ത ഒരു ക്രൗര്യം മണത്തു.

    ReplyDelete
  2. ആദിവാസി ഊരുകളിൽ അവിവാഹിതരായ അമ്മമാരുടെ എണ്ണം വർദ്ധിക്കുന്നു എന്ന വാർത്തയാണ് മുറിവ് സൃഷ്ടിച്ചുകൊണ്ടിരുന്നത്..
    ഇനി അമ്മയില്ലാതെ കുലമൊടുങ്ങി തുടങ്ങുന്ന വാർത്ത കേട്ട് പുതിയ മുറിവുകൾ പിറക്കട്ടെ..

    എന്നാണീ മുറിവുകളൊടുങ്ങുക ?

    ReplyDelete
  3. ഹൃദ്യമായ ഭാഷ. ആസ്വദിച്ചു വായിച്ചു. പക്ഷേ.........
    ഒരു തുടര്‍കഥപോലെ എത്രകാലമായി ഈ കീഴ്പ്പെടുത്തലുകള്‍ തുടങ്ങിയിട്ട്? ഇതിനോരവസാനമില്ലേ? ബാബമാരും, ഹസാരമാരും എവിടെ?ഇവര്‍ക്കൊരു രക്ഷകന്‍ ഇല്ലയോ? ലൈം ലൈറ്റില്‍ തെളിയാനിഷ്ടപ്പെടാത്ത ഒരു പാവങ്ങളുടെ മിശിഹാ എന്നാണ് വരിക?

    ReplyDelete
  4. വായിച്ചു. ആശംസകള്‍

    ReplyDelete
  5. ആകാശത്ത് വീണ്ടും നക്ഷത്രങ്ങള്‍ നിറയവേ ,മുല്ലപൂമണം ചോല വന ങ്ങളിലേക്ക് തിരികെ പോകവേ, രാവിന്‍റെ അവസാനയാമത്തില്‍ വാടിയ കൊളുന്തുപോലെ.......

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  6. അസ്വസ്ഥതയുണ്ടാക്കുന്നതും,നൊമ്പരപ്പെടുത്തുന്നതുമായ രചന.
    ആശംസകള്‍

    ReplyDelete
  7. ഒരു പത്രവാര്‍ത്ത നല്ല ഭാഷയില്‍ വീണ്ടും പറഞ്ഞാല്‍ കഥയാകുമോ ?എവിടെയോ ഒരു കുരവില്ലേ ?നല്ല എഴുത്തുകാര്‍ കൂടുതല്‍ ഉയരം വേണ ലക്ഷ്യം വെക്കാന്‍ ,ഡാന്യൂബ് എഴുതിയ ശേഷം ദാന്റിസ് എന്നാകരുത്‌ .സുജക്ക് മാത്രം എഴുതാവുന്ന ചില കഥകള്‍ ഉണ്ട് ,അതിനായി തപസ്സിരിക്കുക ,തീര്‍ച്ചയായും ആ കഥ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഉണ്ട് .സാധനയോടെ പേന കയ്യിലെടുക്കുകയെ വേണ്ടൂ .ആ നിമിഷത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു ..

    ReplyDelete
  8. വായിച്ചു .കഥക്ക് ,ഈ എഴുത്തിനു ആശംസകള്‍ !

    ReplyDelete
  9. അമ്മയാവാന്‍ ആളില്ലാതെ കുലമൊടുങ്ങി പോവുക....
    സമൂഹത്തിനു നേരെ ചോദ്യചിഹ്നമായ്‌ തന്നെ നില്‍ക്കുന്ന പൊള്ളിക്കുന്ന സത്യം ...
    കഥയെന്ന നിലയില്‍ ഒന്നൂടെ ഡെവലപ്പ് ചെയ്യമയിരുന്നുട്ടോ സുജ.
    ഭാഷയുടെ ഭംഗി പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.
    കൂടുതല്‍ നല്ല കഥകള്‍ പിറക്കട്ടെ.

    ReplyDelete
  10. 'വായിച്ചു' എന്ന് തന്നെ ഞാനും പറയട്ടെ!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ആദിവാസികള്‍ക്കിടയില്‍ നിന്നും ഇത്തരം ഒരു വാര്‍ത്ത ഈ അടുത്ത കാലത്ത് ഒരു ടെലിവിഷനില്‍ കണ്ടിരുന്നു ..ആനുകാലിക വിഷയത്തെ ലളിതമായ രീതിയില്‍ ഒരു കഥയുടെ ത്രെഡ് ..നന്നായിരിക്കുന്നു.
    =============================================
    സിയഫ്‌ പറഞ്ഞത്‌ പോലെ സുജയുടെ വിരലില്‍ നിന്നും ഇതിനേക്കാള്‍ നല്ല വായന ഉണ്ടാവട്ടെ ..ആശംസകള്‍

    ReplyDelete
  13. സുജയുടെ ഈ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത് .ഫൈസല്‍ ബാബു സൂചിപ്പിച്ചപ്പോഴാണ് എന്റെ പുതിയ ബ്ലോഗിന്റെ പേരിനു സുജയുടെ ബ്ലോഗുമായി സാമ്യമുണ്ടെന്ന് അറിയുന്നത് .മനപ്പൂര്‍വമല്ലട്ടോ

    ഇനിയും വരാം
    http://leelachandran.blogspot.in/

    ReplyDelete
  14. ആദിവാസികളുടെ ജീവിതം എന്നും ദുർതമാണു...അവർക്ക് വേണ്ടിയുള്ള ക്ഷേമനിധി ബോഡുകളുടേങ്കിലും...അത് പലർക്കും പണം കായ്ക്കുന്ന മരമാണു....ഈയിടെ കോട്ടൂർ വനാന്തരത്തിലുള്ള ഒരു ആദിവാസി കുടുംബത്തെ കാണാനിടയായി....അവിടുത്തെ ഒരു പെൺകുട്ടിയെ ആ ഊരിൽ തന്നെയുള്ള ഒരാൾ,12ആമത്തെ വയസ്സിൽ കല്ല്യാണം കഴിച്ചു. നാലു വർഷം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു.പിന്നെ ആ കുട്ടിയെ വിവാഹം കഴിച്ചത് സ്വന്തം പിതാവ് തന്നെയാണു...അത് തെറ്റല്ലേ എന്ന എന്റെ ചോദ്യത്തിനു അവരുടെ മറുപടി എന്നെ ഞെട്ടിച്ചു...അത് അവിടുത്തെ ആചാരമാണെന്ന്....സ്വന്തം അച്ഛനിൽ അവൾക്ക് മൂന്ന് കുട്ടികൾ...അവൾ അയ്യാളെ വിളിക്കുന്നത്'എടാ,പോടാ എന്നൊക്കെയാണു... സുജയുടെ കഥകൾ കാലികമായ പ്രശ്നങ്ള്ളിലെക്ക് വിരൽ ചൂണ്ടുന്നൂ..അതുകൊണ്ട് തന്നെ ഈ കഥ എനിക്കും വളരെ ഇഷ്ടമായി....ആശംസകൾ

    ReplyDelete
  15. ചൂഷകര്‍ക്ക് ചാകര കനിയുന്ന ആദിവാസി ഊരില്‍ ഇപ്പോള്‍ ചൂഷണത്തിന്‍റെ നീക്കിബാക്കി അവശേഷിപ്പിക്കാതിരിക്കാന്‍ അവര്‍ തന്നെ വഴി കണ്ടെത്തി എന്നര്‍ത്ഥം. ആ ഗുളികക്കും ഗുളിക എത്തിച്ചു കൊടുക്കുന്നവനും നന്ദി പറയുകയാണ്‌ വേണ്ടത്‌. ചൂഷണം നിലനില്‍ക്കും ചൂഷണത്തിന്‍റെ അവശേഷങ്ങള്‍ ഉണ്ടാകില്ല. കഥ എന്ന നിലയില്‍ സംതൃപ്തി നല്‍കിയില്ല. എന്നാല്‍ നല്ല എഴുത്താണ് താനും. അഭിനന്ദങ്ങള്‍

    ReplyDelete
  16. വല്ലാത്രെ ക്രോപ് ചെയ്തത് പോലെ തോന്നി.

    ReplyDelete
  17. പ്രിയ സുജ, ഡാന്യുബ് വായിച്ചിരുന്നു, എന്തോ വായനാ സുഖം തോന്നിയെങ്കിലും മനസ്സില്‍ നിന്നില്ല, കാരണം ഒരു പാടു വായിച്ച വിഷയം മറ്റൊരു പശ്ചാതലത്തില്‍ പറഞ്ഞതു കൊണ്ടാകാം..പക്ഷെ ആ കടം ഈ കഥ തീര്‍ത്തു..എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..എത്ര ക്രൂരമായാണ് വെണ്ണില എന്ന പെണ്ണിനെ അവതരിപ്പിച്ചത്..എത്ര നന്നായി പറഞ്ഞിരിക്കുന്നു, വേരറ്റ് പോകാന്‍ പുറപ്പെടുന്ന ആ വിഭാഗത്തെ കുറിച്ച്..മനസ്സ് ശരിക്കും പൊള്ളി..അതു തന്നെയാണ് താങ്കളുടെ കഥയുടെ കഴിവു..ഇനിയും തുടരു..

    ReplyDelete
  18. മനസ്സിനെ അസ്വസ്ഥമാക്കുന്ന കഥ, അവര്‍ തന്നെ സ്വയം കണ്ടുപിടിച്ച പരിഹാരവുമായി ...കാലം മറുപടി തരുമായിരിക്കും ല്ലേ...?

    ReplyDelete
  19. ഞാനും വായിചൂട്ടോ.

    ReplyDelete

daemon tools, limewire