Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, March 03, 2013

കാന്തിക ധ്രുവങ്ങള്‍ക്കിടയിലെ നാലാമത്തെ മുഖം




                                               കാര്യങ്ങളെല്ലാം ശുഭമായി  നടക്കുമെന്ന ആത്മ വിശ്വാസമായിരുന്നു ഇത്തവണ അയാളെ അസ്വസ്ഥനാക്കിയത്.വിജനമെന്ന്  അയാള്‍ക്ക്‌ മാത്രം തോന്നിയ സാമാന്യം തിരക്കുള്ള റോഡി ലൂടെ അയാള്‍ ഓടുകയും ഇടയ്ക്കു വഴിയരികില്‍ മുട്ടുകുത്തിയിരിക്കുകയും ആകാശത്തേക്ക് നോക്കി ഉച്ചവെയില്‍ സൂര്യനെ അവ്യക്തമായ ശബ്ദത്തില്‍ പ്രാകുകയും,  വീണ്ടും എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ നടക്കുകയും ചെയ്തു .തോളിലെ  മുഷിഞ്ഞ സഞ്ചിയില്‍ നിന്നും ഇടക്കൊക്കെ കാറല്‍ മാര്‍ക്ക്സ്സും ,മാക്സിം ഗോര്‍ക്കിയും ,കുറ്റവും ശിക്ഷയും എത്തി നോക്കുന്നുണ്ടായിരുന്നു .അയാള്‍ പലപ്പോഴും സംസാരിച്ചിരുന്നത് മഹാനായ ടോള്‍സ്റ്റോയിയോടായിരുന്നു  .അന്നയെപ്പറ്റിയും ,അലക്സ്സിയെപ്പറ്റി യും അയാള്‍ അദ്ദേഹത്തോട് വാതോരാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു.  "അമ്മ" യിലെ നതാഷയെ അയാള്‍ പ്രണയിക്കുന്നു വെന്ന്‌ ഉറക്കെ വിളിച്ചു പറഞ്ഞു . അങ്ങനെ  മാക്സിം ഗോര്‍ക്കിയുമായി നതാഷയെപ്പറ്റിയുള്ള ഒരു സംവാദത്തിനിടയിലാണ് ഞാനും അയാളോടൊപ്പം കൂടിയത്. ഞാന്‍  ദെസ്തെയേവിസ്കിയെ  ആരാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്‍റെ കൈകള്‍ കവരുകയും "ദൈവത്തിന്‍റെ  കൈയ്യൊപ്പുള്ള ഹൃദയത്തെ സ്നേഹിക്കുന്ന ഹൃദയമേ "എന്ന് പറഞ്ഞ്‌ എന്‍റെ നെറുകയില്‍ ചുംബിക്കുകയും ചെയ്തു .
ഞാന്‍ മരിയ ഇസയേവിനെക്കുറിച്ച് പുകഴ്ത്തി പറഞ്ഞപ്പോള്‍  നോട്ടം കൊണ്ട് വേദനിപ്പിക്കുന്ന ഒരു ചാട്ടുളി എന്‍റെ ഇടം കണ്ണിലേക്ക് അയാള്‍  തൊടുത്തു വിട്ടു .
ഒരിക്കല്‍  ടോല്സ്റ്റൊയിയുമായി അയാള്‍ അത്താഴം കഴിച്ചുവെന്നും  വ്രോന്‍സ്ക്കിയോടു കുതിര പന്തയത്തില്‍ വാതു വെച്ചുവെന്നും  പറഞ്ഞപ്പോഴാണ് മരിയാ ഇസയേവിനോടൊപ്പം ഒരു പകല്‍ കഴിയണം എന്ന എന്‍റെ സ്വകാര്യമായ ജീവിതാഭിലാഷം ഞാന്‍ അയാളോട് പറഞ്ഞത് .അങ്ങനെയായിരുന്നു ഞങ്ങള്‍  മരിയയെ കാത്ത് ആ റെയില്‍വേ സ്റ്റേഷനില്‍ അന്ന് നിന്നത്. അയാള്‍ പറഞ്ഞ പ്രകാരം മരിയ എന്നെ കാണുവാന്‍ അവിടെ  അന്നെത്തുമെന്നും അന്നുമുതല്‍ രണ്ട് പകലുകള്‍   അവര്‍ എന്നോടൊപ്പം  ചിലവഴിക്കുമെന്നും  അയാള്‍ എനിക്ക് വാക്ക് തന്നിരുന്നു. 

നട്ടുച്ചയ്ക്ക് ജ്വലിച്ചു നിന്നിരുന്ന  സൂര്യനെ അപ്പോഴുംഅയാള്‍ ചീത്ത വിളിച്ചു .പ്ലാറ്റ് ഫോമിലെ ഒഴിഞ്ഞ കസേരകളില്‍ ഞങ്ങള്‍  രണ്ടാളും ഇരുന്നെങ്കിലും അയാള്‍ പലപ്പോഴും എഴുന്നേല്‍ക്കുകയും തോള്‍ സഞ്ചിയിലേക്ക് ഇടയ്ക്കിടെ നോക്കി ആരോടോ സംസാരിച്ചു  കൊണ്ട് നടക്കുകയും ചെയ്തു .ടോള്‍സ്റ്റോയിയുടെ അന്ന മരിച്ചത് ഈ  റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണെന്ന് അയാള്‍ ഒരു രഹസ്യമെന്നോണം എന്നോട്   പറഞ്ഞു.വ്രോന്‍സ്സ്കിയില്‍ പിറന്ന   അന്നയുടെ കുഞ്ഞിന്‍റെ  കരച്ചില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു എന്ന് പറഞ്ഞിട്ട് അയാള്‍ ഏതോ കരച്ചിലിന് കാതോര്‍ക്കുകയും പിന്നെ പൊട്ടിക്കരയുകയും ചെയ്തു .അയാളോടൊപ്പം കരയാന്‍ ഞാന്‍ പലതവണ ശ്രമിച്ചിട്ടും കരയുന്നതെങ്ങിനെയെന്നു ഞാന്‍ മറന്നു പോയതോര്‍ത്ത് ഒരുള്‍ ഭയം എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു,മാത്രമല്ല   മരിയയെ നേരില്‍ കാണുമ്പോള്‍ ചിരി എന്ന വികാരവും ഞാന്‍ മറക്കുമോ എന്നുമുള്ള ചില അനാവശ്യ ചിന്തകള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.എന്‍റെ കൈവിരലുകള്‍ കവര്‍ന്ന് "ദൈവത്തിന്‍റെ കയ്യൊപ്പ് ,ദൈവത്തിന്‍റെ കയ്യൊപ്പ് ........"എന്ന് പറഞ്ഞു അയാള്‍ ഉറക്കെ കരയുമ്പോള്‍  എന്‍റെ ചുണ്ടുകളോട് ചിരിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ചുകൊണ്ടിരുന്നു ഞാന്‍. .

സ്റ്റേഷനില്‍ നിര്‍ത്താതെ കടന്നു പോയ നാല് തീവണ്ടികളില്‍ ഒന്നിന് അന്നയുടെ വെഡിംഗ് ഗൌ ണിന്‍റെ   നിറമാണെന്ന്  ഇടക്കയാള്‍ പറഞ്ഞു.അലക്സ്സിയുമായുള്ള വിവാഹച്ചടങ്ങില്‍ അന്നയ്ക്ക് വേണ്ടി ആ നിറം  തിരഞ്ഞെടുക്കേണ്ടി വന്ന നിമിഷങ്ങളെക്കുറിച്ചോര്‍ത്ത് അയാള്‍ വാചാലനായപ്പോഴൊക്കെ എന്‍റെ മനസ്സില്‍ മരിയ ഇന്ന് അണിഞ്ഞു വരുന്ന ഉടയാടകളെ  കുറിച്ചായിരുന്നു ചിന്തകള്‍.....

 ഫയദോര്‍ അവള്‍ക്കുവേണ്ടി പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചു  സമ്മാനിച്ച ആ കറുത്ത ക്യാപ്പ് അവള്‍  അണിഞ്ഞിട്ടുണ്ടാകും എന്ന് ഞാന്‍ പൂര്‍ണ്ണ മായി വിശ്വസിച്ചു ,പിന്നെ  ആ വെള്ള ഗൗണും 
ഇളം പിങ്ക് നിറത്തിലുള്ള പൂക്കള്‍ നിറച്ച പൂക്കൂട തീര്‍ച്ചയായും അവളുടെ കയ്യില്‍ കാണും.
നേരില്‍ കാണുമ്പോള്‍ ആദ്യ ചിരിക്ക് ശേഷം മരിയയോട് ചോദിക്കുവനുള്ളതെല്ലാം ഞാന്‍ ഓര്‍ത്തെടുത്തു.
പതിവ് അന്വേഷണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ ചോദ്യം ഇതാവണം
"നീ ശരിക്കും ആരെയാണ് മരിയ സ്നേഹിച്ചിരുന്നത്....... അലക്സാണ്ടര്‍ ഇസയേവിനെയോ? "
ബുദ്ധിമതിയും അപാര പാണ്ഡിത്യവുമുള്ള മരിയാ ഇസയേവ് എന്‍റെ ചോദ്യത്തിന് മുന്‍പില്‍ ചൂളി പോകുമോ ആവോ 
നിശബ്ദത തളംകെട്ടി നില്‍ക്കുമ്പോള്‍ ഞാന്‍ തന്നെ ഉത്തരം പറയും.
" ഇസയേവിനെക്കാള്‍ എന്ത്  പാവമായിരുന്നു ഫയദോര്‍ ........ ...."

മരിയയുടെ കണ്ണുകള്‍ അപ്പോള്‍  ജ്വലിക്കും ."നിനക്ക് തെറ്റി ......"
പൊട്ടിത്തെറിച്ച് മരിയ എന്നെ രൂക്ഷമായി നോക്കും .

"നശിച്ചു പോകും നീ ......"
അത് മരിയയുടെ സ്വരമല്ല 
തോള്‍ സഞ്ചി മുറുകെ പിടിച്ച്‌ എന്‍റെ വലതു ഭാഗത്ത്‌ നിന്നവന്‍ ഉച്ച വെയിലിനെ പ്രാകുന്നത്   ഞാന്‍ കേട്ടു.
വീണ്ടും മരിയ പറഞ്ഞു തുടങ്ങുന്നു 
"മൂന്ന് പേര്‍ .....മൂന്ന്  ധ്രുവങ്ങള്‍ .......ഒരിക്കലും കൂട്ടി ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ .അതാണ്‌ ഫയദോരും, ഇസയേവും,വെര്‍ഗുണോവും    .....
വികര്‍ഷണ ശേഷിയുള്ള വ്യത്യസ്ത  ധ്രുവങ്ങള്‍ .അത്യധികം കാന്തിക ശേഷിയുള്ള ഇവക്കിടയില്‍ പെട്ട് വീര്‍പ്പുമുട്ടി ,ശ്വാസം അടക്കിപ്പിടിച്ച്എത്ര നാള്‍ ....!"
 മരിയ പറഞ്ഞു നിര്‍ത്തിയിടത്തുനിന്നും തുടങ്ങാന്‍ ഞാന്‍ ഒരു പാഴ് ശ്രമം നടത്തി ,
കാരണം......മരിയ ഒരു പാവമായിരുന്നു."സ്നേഹിക്കപ്പെടാന്‍ കൊതിച്ച് ,എന്ത് ത്യാഗവും സഹിച്ച്‌ ,ഏത്  ഭൂമി യോളവും താഴ്ന്നു പോയിരുന്നവള്‍.....
   .ജീവിതത്തിന്‍റെ അവസാന വാക്ക് സ്നേഹം എന്ന് കരുതിയവള്‍
ആരെയും വല്ലാതെ ആകര്‍ഷിക്കുന്ന അവളുടെ ദൌര്‍ബല്യങ്ങള്‍ ,ആ ദുര്‍ബലമായ മനസ്സിനെ ചൂഷണം ചെയ്തവര്‍ ......."
 ..
എന്നിട്ടും ഇവള്‍ എന്തിനാണ് ഇസയേവിനെ മറന്നത്‌വെര്‍ഗുണോവിനെ ഉപേക്ഷിച്ചത് ....ഫയദോറില്‍ നിന്നും മാനസീകമായി അകന്നത് .....
ഒരു സ്ത്രീ  ഒരുവനില്‍ തകര്‍ന്നു പോയ തന്‍റെ ഹൃദയം മറ്റ്  രണ്ട് പുരുഷന്മാര്‍ക്ക് പങ്കുവെക്കുക....!   അതായിരുന്നല്ലോ  മരിയ ചെയ്തത്.ഇസയേവിന്‍റെ പത്നിയായിരിക്കെ അവര്‍ ഫയദോറിനെ പ്രണയിച്ചു.സ്നേഹത്തിനു വേണ്ടി കൊതിച്ച മനുഷ്യന് നല്‍കുന്ന സ്നേഹത്തിനു മൂല്യം കൂടുമെന്ന് ഇസയേവിനോട് അവള്‍ വാദിച്ചു. 
സെന്‍റ് പീറ്റെഴ്സ്സ്  ബര്‍ഗില്‍ നിന്നും വരുമ്പോള്‍ ഫയദോര്‍ ആ കറുത്ത തൊപ്പി അവള്‍ക്കു സമ്മാനിച്ച രാത്രിയില്‍ .....എത്ര ഭംഗിയായിരുന്നു അവളെ കാണുവാന്‍. 
ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായ മരിയയെ ഫയദോര്‍ എത്രമാത്രം സ്നേഹിച്ചിരുന്നു.

പോളിനയെ കണ്ടപ്പോള്‍ ഫയദോര്‍ മരിയയുടെ ഓര്‍മ്മകള്‍ മറന്നോ.ദൈവത്തിന്‍റെ കൈയ്യൊപ്പ് വീണ ഹൃദയം ഇത്ര ചഞ്ചലമാണോ.
അപ്പോള്‍ അന്ന.........ഫയദോര്‍ തന്റെ എല്ലാ ദുഖങ്ങളും ഇറക്കിവെച്ച മനസ്സിന്‍റെ ഉടമ അന്ന.

"അന്നയോ......???"
എന്റെ ചിന്തകള്‍ ഞാനറിയാതെ ശബ്ദമായി  മാറിയത് അയാള്‍ കേട്ടിരിക്കുന്നു.
"ടോള്‍സ്റ്റോയിയുടെ അന്ന ........അലക്സിയുടെ അന്ന......വ്രോന്‍സ്കിയുടെ അന്ന ...അവളാണ് യഥാര്‍ഥ അന്ന....."
പിന്നെയും എന്തെല്ലാമോ പുലമ്പി ക്കൊണ്ട് തോള്‍ സഞ്ചിയില്‍ നിന്നും  കീറിപ്പറിഞ്ഞ അഴുക്കു പുരണ്ട ഒരു ബുക്ക്‌ അയാള്‍  വലിച്ചെടുത്തു.
അന്നയുടെ ദ്രവിച്ചു  പോയ അനേകം എണ്ണ ഛായ  ചിത്രങ്ങള്‍ എനിക്കയാള്‍ കാട്ടിത്തന്നു.
അലക്സ്സിയോടൊപ്പം കുതിരപ്പന്തയം കാണുന്ന അന്ന, വ്രോന്‍സ്കിയോടൊപ്പം വികാര വിവശയായിരിക്കുന്ന അന്ന,മാഗിയില്‍ നിന്നും കുഞ്ഞിനെ കൈയ്കളില്‍ വാങ്ങുന്ന അന്ന.......നിരവധി ചിത്രങ്ങള്‍.......
അവസാന താളിലെ ചിത്രം ഞാന്‍ കാണാതിരിക്കുവാനെന്നോണം അയാള്‍ മനപൂര്‍വം മറച്ച് പിടിച്ചു.
ഫയദോറിന്‍റെ  പ്രിയപ്പെട്ട അന്നയുടെ ഒരു ചിത്രം പോലും എന്‍റെ കൈയ്യില്‍ ഇല്ലല്ലോ എന്ന് ഞാന്‍ സ്വയം പഴിച്ചു.

പഴകിയ  ലതര്‍ പെഴ്സ്സില്‍ ഉണ്ടായിരുന്ന നിറം മങ്ങിയ ഒരു വിവാഹ ഫോട്ടോ അയാള്‍ എനിക്ക് നേരെ നീട്ടി  .മുഖം പൂപ്പല്‍ പിടിച്ചു പോയ അതിലെ സ്ത്രീ രൂപത്തെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല.ആ ചിത്രത്തിലെ പുരുഷരൂപത്തിന്  ആ തോള്‍ സഞ്ചികാരന്‍റെ നല്ല ഛായ.
എനിക്കവ്യക്തമായ ആ സ്ത്രീയിലേക്ക് വിരലുകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു "ഇത് അന്ന..............അന്ന അലക്സ്സി കരീം .....ഇപ്പോള്‍ അന്ന വ്രോന്‍സ്കി ......ഈ ഫോട്ടോയില്‍ കാണുന്നത്  അലക്സ്സി കരീം ആണ് ......അന്നയുടെ യഥാര്‍ത്ഥ ഭര്‍ത്താവ്..."
അവളെ  വ്രോന്‍സ്കി ചതിച്ചതാ  എന്‍റെ അന്നയെ അവന്‍ ചതിച്ചു......."വീണ്ടും അതെ വാക്കുകള്‍ അയാള്‍ ഉരുവിട്ടു.തറയില്‍ മുട്ടുകുത്തി കൈകള്‍ നെഞ്ചോട്‌  ചേര്‍ത്ത് കരയുന്ന അയാളുടെ ഹൃദയം പൊട്ടിപ്പോകുമെന്ന് ഞാന്‍ ഭയന്നു.
"എന്‍റെ അന്നയെ അവന്‍ ചതിച്ചു......."ആവര്‍ത്തിക്കുന്ന ആ വാക്കുകള്‍ എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു .

ആര് ആരെയാണ് ചതിച്ചത്‌ ?
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന  മുഖം വീണ്ടും വീണ്ടും മറന്നു പോകുന്നു.ചിരിക്കുമ്പോള്‍ ഇടം കവിളില്‍ തെളിഞ്ഞു വരാറുള്ള നുണക്കുഴി മാത്രം ഓര്‍മയുണ്ട് .
"നീയാണ് എല്ലാത്തിനും കാരണം.നീ ഒരുത്തന്‍ "
പപ്പയുടെ ക്ഷീണിച്ച ശബ്ദം 
"നീ ഒരിക്കലും നന്നായി വരില്ല "
ശാപവാക്കുകള്‍ എപ്പോഴും പറയുന്ന പപ്പയുടെ മുഖം മറക്കനേ പറ്റുന്നില്ല.എത്ര ശ്രമിച്ചിട്ടും......
ഇഷ്ട്ടമി ല്ലാത്തമുഖങ്ങള്‍ മാത്രം സ്വപ്നത്തില്‍ വരുന്നു .
ഇതൊരത്ഭുതം തന്നെ.ഓര്‍ക്കുവാന്‍ ശ്രമിക്കുന്നത്‌  മറന്നു പോകുന്നു.മറക്കുവാന്‍ ആഗ്രഹിക്കുന്നത്‌ വീണ്ടും വീണ്ടും ഓര്‍ക്കുന്നു.

"നീ എല്ലാംനോക്കിക്കോണം  .നിന്‍റെ പപ്പയൊരു പാവമാ. അമ്മച്ചി പോകുവാ.......  "
യാത്രാമൊഴി എഴുതിയ കീറിയ പേപ്പേര്‍ത്തുണ്ട്‌  തന്ന നല്ല പൊക്കമുള്ളകറുത്ത ആ  പോലീസ്സ്കാരന്‍റെ മുഖത്തിന്‍റെ മങ്ങിയ ഒരോര്‍മ്മ ഇപ്പോഴും മനസ്സില്‍  ഉണ്ട് ....
വേര്‍പെട്ടുപോയ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചു വെച്ച് എല്ലാം വായിച്ചെടുത്തു.
കീറി മുറിച്ചു തുന്നിക്കെട്ടി പായയില്‍ അമ്മച്ചിയെ പൊതിഞ്ഞു കൊണ്ട് വന്നപ്പോള്‍ മാത്രമാണ് അന്നാദ്യം പപ്പ ഹൃദയം പൊട്ടി  വിളിച്ചു കരഞ്ഞത് എന്നും തോന്നി.സ്നേഹത്തിന്റെ നീരോട്ടമുള്ള ഒരു ഹൃദയം പപ്പക്ക് കൈമോശം വന്നിട്ടില്ല എന്ന് അന്ന്  മനസ്സിലായി. 

കണ്ണീര്‍ കണ്ട്‌ വീണ്ടും തളര്‍ന്നത് ദിയ നീസ്സ് യാത്ര പറഞ്ഞരാത്രിയില്‍ ആയിരുന്നു .കവിളില്‍ നുണക്കുഴികള്‍ ഇല്ലാത്തവള്‍....... ......

രാത്രി മഴയില്‍ നനഞ്ഞ് കുതിര്‍ന്ന  റോഡിന്‍റെ അരികു ചേര്‍ത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ഉള്ളില്‍ തണുത്തുറഞ്ഞു  പോയ അവസാന വാക്കുകള്‍ ...... 

"എന്നോട് പോകണ്ടാ എന്ന് ഒരു വാക്ക് പറയു.......നമുക്കൊന്നിച്ച്‌ ജീവിക്കാം "
കവിളില്‍ നനഞ്ഞ ചുണ്ടുകള്‍ അമര്‍ന്നപ്പോള്‍ പരശതം വാഹനങ്ങള്‍  മിന്നിയും തെളിച്ചും തീര്‍ത്ത പ്രകാശത്തില്‍ ഓരോ   മഴത്തുള്ളികളും വജ്രക്ക ട്ടകളായി ജ്വലിക്കുന്നത് നോക്കിയിരുന്നു .
മഴയുടെ ആരവത്തിനും ദിയയുടെ തേങ്ങലിനും അന്ന് ഒരേ താളമായിരുന്നു.
 വരണ്ടുപോയ മണ്ണിനെ മഴ തണുപ്പിച്ചിട്ടും മനസ്സിനെ തണുപ്പിക്കാന്‍ ആ രാത്രി പെയ്ത കണ്ണുനീരിന് കഴിഞ്ഞതേയില്ല 
അവളോട്‌ "പോകണമെന്നോ ,പോകണ്ട "എന്നോ .... "ഒന്നിച്ചു ജീവിക്കമെന്നൊ ,മരിക്കാമെന്നോ"പറഞ്ഞില്ല . എത്ര ബുദ്ധിപൂര്‍വമുള്ള നീക്കങ്ങള്‍..!!!!.!!
അവള്‍ പൊട്ടിക്കരയുമ്പോള്‍ ചിരിയാണ് വന്നത് .അടക്കിപിടിച്ച നിഗൂഡമായ ആ ചിരി അവള്‍ കണ്ടില്ല.

അല്ലെങ്കിലും ഈ സ്ത്രീകളെല്ലാം മരിയയെ പോലെയാണ്.സ്നേഹിക്കപ്പെടാന്‍ കൊതിച്ച് ,എന്ത് ത്യാഗവും സഹിച്ച്‌ ,ഏത്  ഭൂമിയോളവും താഴ്ന്നു പോകുന്നവര്‍ ,ജീവിതത്തിന്‍റെ അവസാന വാക്ക് സ്നേഹം എന്ന് കരുതുന്നവര്‍ .ചിലപ്പോള്‍ ഈ ദൗര്‍ബല്യത്തോട് വെറുപ്പ്‌ തോന്നുന്നു .......മറ്റ് ചിലപ്പോള്‍ ഇതേ  ദൗര്‍ബല്യത്തെ  പ്രണയിക്കുവാന്‍ തോന്നുന്നു.എന്തൊരു വൈരുദ്ധ്യാത്മകത.........! 


"നീ പോയി തുലയ്‌....... ........." "    "
പ്ലാറ്റ് ഫോം കടന്ന്‌ ഹുങ്കാര ശബ്ദത്തില്‍ പോയ തീവണ്ടിയെ അയാള്‍ ചീത്ത പറഞ്ഞു.
കാത്തിരിപ്പിന്‍റെ  തീവ്രതയില്‍ എന്നിലെ പ്രണയം എരിഞ്ഞടങ്ങുന്നത് അറിഞ്ഞിട്ടെന്നോണം അയാള്‍ ചില   ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടേയിരുന്നു .

"നീ കാത്ത് നില്‍ക്കുന്ന മരിയ വിവാഹിതയല്ലല്ലോ.........ഇനി അവള്‍ക്കുമുണ്ടോ ഭര്‍ത്താവും കുട്ടികളും?"

ഒരു മിന്നല്‍ പിണര്‍ പോലെ മൂന്ന് അവ്യക്ത മുഖങ്ങള്‍ മനസ്സില്‍  തെളിയുന്നു.ഫയദോര്‍....... ,ഇസയേവ് ,വെര്‍ഗുണോവ്  ......
.............. മൂന്ന് കാന്തിക  ധ്രുവങ്ങക്കിടയില്‍പ്പെട്ട് ശ്വാസം മുട്ടുന്ന മരിയയുടെ   നാലാമത്തെ മുഖവും. 

അയാളുടെ വാക്കുകള്‍ വീണ്ടും  മുഴങ്ങുന്നു.
"വെറുതേ അവളും ഈ തീവണ്ടിക്കു തല വെയ്ക്കും.........ചുവന്ന പുഷ്പ്പങ്ങള്‍ പാളങ്ങളില്‍ ചിതറി വീഴും .......
അവള്‍ക്കും മക്കള്‍ കാണും,താലിച്ചരട് മുറുക്കിയ ഒരു പുരുഷന്‍ കാണും ...... .......ദൈവത്തിന്‍റെ കയ്യൊപ്പുള്ള ഹൃദയങ്ങളെ ഇവരെ വെറുതേ വിട്ടേക്കുക....."

ചാഞ്ഞ സൂര്യന്‍ അന്തി മാനത്തേക്ക് മറഞ്ഞു.അവസാനത്തെ തീവണ്ടി  വരാന്‍ സമയമായി എന്ന് അയാള്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞു.

തോള്‍ സഞ്ചിക്കാരാന്‍ എന്നോടൊപ്പം ചേര്‍ന്നിരുന്നു.മഴയുടെ നേരിയ ആരവത്തോടൊപ്പം അവസാന വണ്ടി സ്റ്റേഷനില്‍  വന്നു  നിന്നു.
വെള്ള ഗൌണും  കറുത്ത ക്യാപ്പും ധരിച്ച് ,പിങ്ക് പൂക്കള്‍ നിറച്ചപൂക്കൂടയും ഏന്തി വരുന്ന മരിയ ഇസയേവിന്‍റെ കാഴ്ചയില്‍പ്പെടാതിരിക്കുവാന്‍ ഞാന്‍ അയാളുടെ മുഷിഞ്ഞ നിഴലിലേക്ക്‌ മറഞ്ഞു.
പഴം തുണികള്‍ നിറച്ച ഭാണ്‌ഡ ക്കെട്ടില്‍ നിന്നും അന്നയും ,വ്രോന്‍സ്കി യും എന്നെ "ഭീരു ....ചതിയന്‍ "എന്നുറക്കെ വിളിച്ചു....

മഴയൊഴിഞ്ഞ സ്റ്റേഷന്‍ വിട്ട്  പോകുന്ന വണ്ടിയോടൊപ്പം അയാള്‍ കുറെദൂരം ഓടുന്നത് ഞാന്‍ കണ്ടു ,ഇടയ്ക്ക് മുട്ടുകുത്തിയിരുന്ന്‌ ആകാശത്തേക്ക് നോക്കി പുലമ്പുന്നതും 
എത്ര ഒതുക്കിയിട്ടും ഉള്ളില്‍ നിറഞ്ഞ പ്രണയം എന്നില്‍ കണ്ണുനീരായി  ഒഴുകുമ്പോള്‍ അയാള്‍ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.
ഇടക്കെപ്പോഴോ "ദൈവത്തിന്‍റെ കൈയ്യൊപ്പുള്ള ഹൃദയത്തെ  സ്നേഹിക്കുന്ന ഹൃദയമേ......നീ കരയരുത്‌ "എന്ന സമാധാനവാക്കുകള്‍ ചൊരിഞ്ഞ് കൊണ്ട്  എന്‍റെ നെറുകയില്‍ അയാള്‍  സ്നേഹപൂര്‍വ്വം ചുംബിച്ചു.  


ചിത്രം :ഗൂഗിള്‍ 

Wednesday, November 07, 2012

തമോഗര്‍ത്തങ്ങളിലേക്ക്





തമോഗര്‍ത്തങ്ങളിലേക്കുള്ള   എന്‍റെ ആദ്യ യാത്രയായിരുന്നു അത് .എന്നെ  സംബന്ധിച്ച് ഇന്നേവരെ ഞാന്‍ ജീവിച്ച പ്രപഞ്ച വിസ്മയത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നു മനുഷ്യ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള തമോഗര്‍ത്തങ്ങള്‍..  
വെളിച്ചത്തില്‍ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് ഒരു പ്രയാണം.ഇവന്‍റ് ഹോറിസണ്‍ കടക്കുംവരെ സാധാരണവേഗതയിലായിരുന്ന പേടകത്തിലിരിക്കുമ്പോള്‍ എത്ര സുഖകരമായിരുന്നു ഓര്‍മ്മകള്‍ , പ്രകാശ തുല്യ വേഗതയില്‍ തമോഗര്‍ത്തത്തിന്‍റെ  കേന്ദ്ര ബിന്ദുവായ സിംഗുലാരിട്ടിയില്‍ മറയും വരെ ഒരേ തീവ്ര വേഗതയില്‍ അനുഭവിച്ച വൈരുദ്ധ്യങ്ങള്‍ .  ഇരുട്ടിലുടനീളം തിരഞ്ഞിട്ടും ഞാന്‍ കാണാതിരുന്നത് ബൈനറി നക്ഷത്രങ്ങളെ യാണ്‌.. , എനിക്ക് കൂട്ട് വന്ന്  ഒടുവില്‍ കറുത്ത കുള്ളനായി മാറിപ്പോയ അതിലെ വെളുത്ത ചങ്ങാതിയെ .നക്ഷത്രങ്ങള്‍ ഇങ്ങനെ  ഇരുളടഞ്ഞു പോകുന്നത്  ഗുരുത്വാകര്‍ഷണ തകര്‍ച്ചയിലൂടെയാണത്രെ. സ്വന്തം ആകര്‍ഷണ ശക്തിക്ക് അടിമപ്പെട്ടു സ്വയം തകര്‍ന്നു പോകുന്ന അവസ്ഥ.പരിധികള്‍ നിര്‍വചിച്ച് വെള്ള ക്കുള്ളന്മാരായി രൂപം പ്രാപിച്ച പലരെയും ഞാന്‍ മനസ്സില്‍ കണ്ടു. 
അപ്പോഴൊക്കെ ചൂടുള്ള നക്ഷത്ര നിശ്വാസമായി മെറ്റില്‍ഡ എന്‍റെ   തണുത്തുറഞ്ഞു കൊണ്ടിരുന്ന ഓര്‍മകളെ  പൊള്ളിച്ചു  കൊണ്ടേയിരുന്നു. 
    
 .ആസ്ട്രോ ഫിസിക്സ്‌ റിസര്‍ച്ച് ചെയ്ത നാള്‍ ബ്രിസ്റ്റോള്‍ വെച്ചാണ് മെറ്റില്‍ഡയെ  ഞാന്‍  ആദ്യം  കാണുന്നത്.
.ഓര്‍ക്കുവാന്‍   ബ്രിസ്റ്റോള്‍    എനിക്ക് തന്നത്  മെറ്റില്‍ഡയെ മാത്രമായിരുന്നില്ലല്ലോ.
പ്രൊജക്റ്റ്‌ വ ര്‍ക്കുകള്‍ ഇല്ലാതെ വെറുതേയിരുന്ന സായാഹ്നങ്ങ ളില്‍ പലപ്പോഴും ഹസീന ഫൈസല്‍  ചാറ്റ് വിന്റോയിലൂടെപറന്ന് വന്ന്  എന്‍റെ ശീതികരണ മുറിയില്‍ അരികു ചേര്‍ന്ന് തോളില്‍  തല ചായ്ച്ചിരുന്നു.
"ജീവിതം വല്ലാതെ മടുക്കുന്നു     ദേവന്‍ ............"

   ഇന്‍ബോക്സില്‍ നിറയുന്ന മിസ്സിസ്സ്ഫൈസലിന്‍റെ  മെസേജുകള്‍ അവഗണിക്കുമ്പോള്‍ ഒരു കൈയിലെ വിരല്‍ മൌസിലെ റൈറ്റ് ബട്ടനിലും  മറു കൈ കെന്നി റോസ്സ് ഡിസില്‍വ എന്ന പോര്‍ട്ട്ഗീസ്സ്കാരിയുടെ പഞ്ഞിപോലുള്ള ഇടത്‌ തുടയിലും യാന്ത്രികമായി  ക്ലിക്ക്  ചെയ്തു കൊണ്ടിരുന്നു .
"നീ എന്നാണ് ഇന്ത്യയിലേക്ക് തിരികെ പോകുക. ?"വെളുത്തു  ചുവന്ന വിരലുകളില്‍ നിന്നും ഒരു വൈദ്യുത പ്രവാഹം എന്നിലേക്ക് പകര്‍ന്ന്  എനിക്കത്ര പരിചയം ഇല്ലാത്ത ഭാഷയില്‍  കെന്നി ഡിസില്‍വ കൊഞ്ചി. 

"........അടുത്ത സോളാര്‍ എക്ലിപ്പ്സ്സ് നമ്മള്‍  ഇന്ത്യയില്‍ ആഘോഷിക്കും "സ്വര്‍ണ മുടിയിഴകള്‍ പാറിനടന്ന അവളുടെ ചെവിയില്‍ അമര്‍ത്തി കടിച്ച്  മന്ത്രിക്കുമ്പോള്‍ ഉള്ള് കൊണ്ട് ചിരിച്ചു .വാക്കുകള്‍ കൊണ്ട് ഈ പെണ്ണുങ്ങളെ പറ്റിക്കുവാന്‍ എത്ര എളുപ്പം.പ്രത്യേകിച്ച് പ്രണയ പരവശരായ സ്ത്രീകളെ .
 സൂര്യ ഗ്രഹണങ്ങള്‍ പിന്നെയും എത്രയോ കഴിഞ്ഞു. കെന്നി റോസ്സ് ഒരിക്കല്‍[പോലും ഇന്ത്യയിലെ  ഗ്രഹണം കണ്ടില്ല. 
ബ്രിസ്ട്ടള്‍ നിന്നും നാട്ടില്‍  വന്ന നാള്‍  ഹസീനയെ വിളിക്കുവാന്‍  പഴയ ഫോണ്‍ നമ്പര്‍  വീണ്ടും ശരിയാക്കി. 
:ദേവാ...നീ നാട്ടില്‍ വന്നു അല്ലെ ................."
 കപട സ്നേഹം വാക്കുകളില്‍ പുരട്ടിയ മറുപടികള്‍ പറഞ്ഞുകൊണ്ടേയിരുന്നു. 
കടങ്ങളുടെ കണക്കുകള്‍ നിരത്തി,പ്രാരാബ്ദങ്ങളുടെ കെട്ടുകള്‍ മുറുക്കുവാന്‍ ഹസീന തുടങ്ങിയപ്പോള്‍ മൊബൈല്‍ മനപൂര്‍വ്വം സ്വിച്ച് ഓഫ്‌  ചെയ്തു .
"ഒരു കുടുംബോം കുട്ട്യോളുമൊക്കെയായി ജീവിക്കേണ്ട സമയ നിനക്ക് ................കണ്ട മദാമ്മ പെണ്ണുങ്ങ ളോടൊപ്പം നാട് ചുറ്റുയെ  "
അമ്മാമയുടെ  പരാതികള്‍ ക്കൊടുവില്‍  സ്വാതിമേനോന്‍  ജീവിത സഖിയായി.
 .

താലിച്ചരടില്‍ കെട്ടി മുറുക്കിയിട്ട ഒരു ബന്ധം ,അതായിരുന്നു എനിക്ക് സ്വാതി .അനുഗ്രഹങ്ങള്‍ ചൊരിയാന്‍ കാത്തിരുന്ന അമ്മമ്മ അതിന് മുന്‍പേ ഓര്‍മയായി.

നാട്ടില്‍   സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ അച്ഛനായിരുന്നു ഏറെ ആഹ്ലാദം .
മറുനാട്ടില്‍ നിന്ന് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് പറിച്ചു നടേണ്ടി   വന്ന  നക്ഷത്ര ജീവിതം 
ആകാശവും നക്ഷത്രങ്ങളും കൂട്ടുകാരായിരുന്നിടത്ത്  കുന്നു കൂടിയ സര്‍ക്കാര്‍ ഫയലുകള്‍. 
"നിനക്കിതു മതി ......നാട്ടിലാകുമ്പോ കണ്ണടയും വരെ  കാണാല്ലോ ഞങ്ങള്‍ക്ക് "അമ്മയും നിശബ്ദമായി പറഞ്ഞത് അതായിരിക്കണം. 

സ്വാതിയോടോപ്പം ഉറക്കം വരാതെ കിടന്ന പല   രാത്രികളിലും   ആകാശ വിസ്മയങ്ങള്‍ പാതി തുറന്ന ജനവാതിലിലൂടെ കൂട്ട് വന്നു. ഒരേ ആകാശം,ഒരേ നക്ഷത്രങ്ങള്‍ .കെന്നിയോടൊപ്പം ,മെറ്റില്‍ഡയോടൊപ്പം കണ്ട കാഴ്ചകള്‍ അതേപടി ഒരുമാറ്റവുമില്ലാതെ ഇപ്പോഴും......
പക്ഷെ മെറ്റില്‍ഡയോടൊപ്പം നോര്‍വേയിലെ  തണുപ്പ് നുകര്‍ന്ന്  ഓസ്‌ലോ ആകാശത്ത് കണ്ട പ്രകാശ വിസ്മയം പിന്നീട് ഒരിക്കലും കാണുവാന്‍ കഴിഞ്ഞില്ല .
 ആകാശ നക്ഷത്രങ്ങളില്‍ നെലെണ്ണത്തിനെ മാറ്റിനിര്‍ത്തി  മെറ്റില്‍ഡ   പഠിപ്പിച്ചുതന്ന ലൈന്‍ ക്ലിപ്പിംഗ് അല്‍ഗോരിതം ഉണ്ടാക്കി തുടങ്ങിയത് സ്വാതി നേരെത്തെ ഉറങ്ങിയ രാത്രികളില്‍ ആയിരുന്നു. കൃത്യമായ വിന്‍ഡോ ,വ്യൂ പോയിന്റുകള്‍ക്കിടയില്‍   ഇരുട്ടില്‍ പല രൂപങ്ങള്‍ തെളിഞ്ഞു വന്നു . ആകാശ ഗോളങ്ങളെ ഉപയോഗിച്ച് ഇത്തരം സാങ്കല്‍പ്പിക രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ ഏറെ മിടുക്കി കെന്നിഡിസില്‍വ  തന്നെയായിരുന്നു. 

 സ്വര്‍ണ്ണമലമടക്കുകള്‍  പോലെ അഴിച്ചിട്ട മുടി ഇളം കാറ്റില്‍ ഉലച്ച്‌ ആകാശ ചരുവില്‍ നിന്നും ഒടുവില്‍ "ചൊവ്വയിലെ  സ്ത്രീ" വന്നു .*എബ്രഹാം ജോണ്‍** പറഞ്ഞ അതേ രൂപം ,പക്ഷെ മെറ്റില്‍ഡയുടെ നിറവും കെന്നി റോസ്സിന്‍റെ മുടിയഴകുമുള്ളവള്‍. എന്നത് സത്യം.
നക്ഷത്രങ്ങളുടെ വെളിച്ചം ഒന്നൊന്നായി ഊതി അണച്ച് ഇവള്‍ എന്തിനുള്ള പുറപ്പാടാണ് ?.

കാച്ചിയ എണ്ണയുടെ ചൂടുള്ള നിശ്വാസം  മുഖത്തേക്കടിച്ചപ്പോള്‍ കണ്ണുകള്‍ തുറന്നു.
"ഇതെന്തൊരു ഉറക്കമാണേട്ട...?"
അഴിച്ചിട്ട മുടിയുമായി മുന്‍പില്‍ നില്‍ക്കുന്നു ചൊവ്വയിലെ സ്ത്രീ ....ഇവളെ ആരാണ് പുളിയിലക്കരനേരിയതുടുപ്പിച്ചത് !.
"ഇതെന്താ മിഴിച്ചു നോക്കുന്നെ .....ചായ ഫ്ലാസ്ക്കില്‍ ഇരിപ്പുണ്ട്  .ഞാന്‍ ഇറങ്ങുന്നു ഇപ്പോള്‍ തന്നെ വൈകി"
 ചൊവ്വയിലെ സ്ത്രീയുടെ ശബ്ദം അകന്നു പോകുന്നു .
"ടൂണ്‍സില്‍ നിന്ന്‌ എബി മൂന്ന് തവണ വിളിച്ചിരുന്നു.തിരിച്ചു വിളിക്കണേ  ട്ടോ" 
ആകാശ വാതിലുകള്‍ ശബ്ദത്തോടെ  അടച്ച്‌ പോകും  മുന്‍പ്‌ സ്വാതി പറഞ്ഞു . 
വീണ്ടും ഒരു സൂര്യോദയം കൂടി.
പത്ര  താളുകളില്‍ പതിവ് വാര്‍ത്തകള്‍.
"സാറിന്  ഇന്ന് നല്ല ക്ഷീണം ....?രാത്രി ഉറക്കം  ശരിയായില്ല , ല്ലേ?"
സതീശനോട് ചൊവ്വയിലെ സ്ത്രീ യെക്കുറിച്ച് പറഞ്ഞാലോ .
കണ്ണടച്ചപ്പോഴൊക്കെ തെളിഞ്ഞു വന്ന മുടിയഴിച്ചിട്ട ആരൂപം കഴിഞ്ഞ രാത്രി മുഴുവന്‍ തന്‍റെ ഉറക്കം കള ഞ്ഞ കാര്യം.

പിന്‍സീറ്റില്‍ നിന്ന്‌ ബാഗു എടുത്തു തന്ന് കാറിന്‍റെ  ഡോര്‍ അടക്കുമ്പോള്‍ സതീശന്‍ വലതു കൈയില്‍ സ്നേഹപൂര്‍വ്വം പിടിച്ചു പറഞ്ഞു 
"ഞാന്‍ തമാശു  പറഞ്ഞതല്ല  നല്ല  ക്ഷീണം ഉണ്ട് സാറിന്‍റെ  മുഖത്ത് .ഇന്ന് തന്നെ പോയി ഡോക്‌ട്ടറെ കണ്ട്‌  ഒരു ഫുള്‍ ചെക്ക്‌ അപ്പ്‌ ചെയ്യണം ...."
ഓഫീസിന്‍റെ പടികള്‍ കയറുമ്പോള്‍ സതീശന്‍റെ  സ്പര്‍ശന മേറ്റ വിരലുകളില്‍ വല്ലാത്ത മരവിപ്പ്.

സ്നേഹപൂര്‍വമുള്ള  സ്പര്‍ശനങ്ങള്‍ക്കും   ഇപ്പോള്‍ പിശുക്ക്   വന്നിരിക്കുന്നു.
കമ്പ്യൂട്ടറിന്‍റെ  മൌസിനെയാണോ തന്നെയാണോ കൂടുതല്‍ സ്നേഹിക്കുന്നതെന്ന്‌ സ്വാതി ചോദിച്ചതില്‍ ഒരത്ഭുതവും തോന്നുന്നില്ല.

"ഇന്ന് റാങ്ക് ലിസ്റ്റ് ഇടണം ..അവന്മാരെ ഒരു പാഠം പഠിപ്പിക്കണം."
പുതിയ എല്‍ ഡിസിറാങ്ക് ലിസിട്നെ കുറിച്ച് ഭാസ്കരന്‍ വാചാലനായി
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞ വന്ന  ചുവന്ന മണ്‍കൂനകള്‍ക്കിടയില്‍ക്കിടയിലേക്ക് എത്തി നോക്കി .
"എന്താ ഇന്നും  സിസ്റ്റം പണിമുടക്കിയോ ?"
മോനിട്ടറിന്‍റെ   അതിരുകള്‍ കടന്ന് നോട്ടം പോയത് കാഷ്യര്‍ രാധാമണി ശ്രദ്ധിച്ചിരിക്കുന്നു .
 ചൊവ്വയിലെ  ചുവന്ന മണ്ണിലെ കാഴ്ചകള്‍ മറ്റാരെയും കാണിക്കാതെ മോനിട്ടറിന്‍റെ  സ്ഥാനം അല്‍പ്പം മാറ്റി, സ്ക്രീനിന്റെ മറവില്‍ ഇപ്പോള്‍  രാധാ മണിക്ക് തന്‍റെ മുഖ  ഭാവങ്ങള്‍  കാണുവാനേ കഴിയില്ല .എത്ര വേഗമാണ് ഒന്ന് ഒന്നിനെ മറയ്ക്കുന്നത്.

പതിവില്ലാതെ ഗോളാന്തര വാര്‍ത്തകള്‍ തേടി ഒരു യാത്ര .
ചുവന്ന ഭൂമിയില്‍ തെളിഞ്ഞു വന്ന മല മടക്കുകളില്‍ അതാ അവള്‍.
ഇരുളില്‍ തെളിഞ്ഞ കണ്ണുകളില്‍ ഭയപ്പാട്.ജീവന്‍റെ  സ്പന്ദനമില്ലാത്ത ,പുരുഷ സാമിപ്യമില്ലാത്ത ചൊവ്വയില്‍ ഇവള്‍ ആരെയാണ് ഭയക്കുന്നതെന്ന്   ചോദിക്കുവാന്‍ തോന്നി.
ഇവളുടെ പിന്‍ കഴുത്തില്‍ ആരെങ്കിലും ചുംബിച്ചിരിക്കുമോ?അല്ലെങ്കില്‍ ഒരു ദന്ത ക്ഷതം...
പുരുഷനില്ലാത്ത  ചൊവ്വയില്‍ ഇവളെ   ക്ഷതമേല്‍പ്പിക്കുന്നത് ആരാണ്?
പുരുഷ സ്പര്‍ശനമേല്‍ക്കാത്ത ലോകത്തെ ആദ്യത്തെ സ്ത്രീ ഇവള്‍ തന്നെയാകും ,അവസാനത്തെയും.
കാമവും രതിയും അറിയാത്തവള്‍,പ്രണയവും വഞ്ചനയും അറിയാത്തവള്‍.
ചിരിയും കരച്ചിലും അറിയുമോ ഇവള്‍ക്ക്......
കൈ വിരലുകള്‍ സ്ക്രീനില്‍ തെളിഞ്ഞ് വന്ന ചൊവ്വയിലെ സ്ത്രീയുടെ  നഗ്നമായ മാറിടം തഴുകി.
"അനാവശ്യ സൈറ്റുകള്‍ തുറക്കുന്നവര്‍ക്കെതിരെ സൈബര്‍ കേസ് വരും ..."
ഞെട്ടിപ്പോയി ,പ്രതീക്ഷിക്കാതെ റൂമിലേക്ക്‌ വന്ന ശ്യാം സ്ക്രീനിലേക്ക് പാളി നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. 
 വിരലുകള്‍ സ്ക്രീനില്‍ നിന്നും തെന്നി മേശമേല്‍ വീണു.
ശ്യാം ആരോടെന്നില്ലാതെ രോഷം കൊണ്ടു .
"ഇവന്മാര്‍ക്കൊന്നും വേറെ ജോലിയില്ലെന്നെ....സൈബര്‍ കേസ് അത്രെ ........."
     "
ശ്യാമിന് ഒന്നും തോന്നാതിരിക്കുവാന്‍ മേശമേല്‍ ഇരുന്ന ഫയല്‍ അലസമായ ഭാവത്തില്‍ മറിച്ചു.
"ഇത് നീ ഉദ്ദേശിക്കുന്ന  സൈറ്റ് അല്ല ശ്യാം......യു  ആര്‍  എല്‍  തരാം നോക്കു.സംതിംഗ് ഇന്ട്രെസ്റിംഗ്....ചൊവ്വയിലെ സ്ത്രീ."

"ചുമ്മാ .......മാഷിനു വേറെ ജോലിയില്ലേ ....ചോവ്വയിലെസ്ത്രീ  !!!...ജീവന്റെ കണികയില്ലാത്തിടത്ത്  സ്ത്രീയോ ......ആരോ പൊട്ടത്തരം പറഞ്ഞു...മാഷിത് വിശ്വസിച്ചോ .ഒക്കെ കള്ളത്തരങ്ങള്‍....
  "

ശ്യാം പോയപ്പോള്‍ റീപ്ലേ ചെയ്തു .....മലയിറങ്ങി വീണ്ടും അവള്‍ വരുന്നു ...ഒരു നേരിയ നൂല്‍ബന്ധവും ഇല്ലാതെ പൂര്‍ണ്ണ നഗ്നയായി .
അവ്യക്തമായ അവയവ പകര്‍ച്ചകള്‍......
പിന്നില്‍ കാലൊളം അഴിച്ചിട്ട മുടിയിഴകളുടെ നിഴല്‍  വളരെ വ്യക്തം.
ഇത് തന്നെ യാണ് തലേന്ന് കണ്ട സ്വപ്നവും.
ചുവന്ന മണ്ണില്‍ നിന്നും  വന്നവള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.
ഇരുട്ടില്‍  തന്‍റെ  നെഞ്ചോട്‌ ചേര്‍ന്ന്   അമര്‍ന്ന് കിടന്നു.
നോര്‍വയിലെ രാവില്‍ അറിഞ്ഞ അതേ തണുപ്പ്‌ ...... 
സ്വാതി ഉണരുമെന്നായിരുന്നു ഭയം.
പുരുഷന്‍റെ ഗന്ധമേല്‍ക്കാത്ത സ്ത്രീയെ ജീവിതത്തില്‍ അന്നാദ്യം പുണര്‍ന്നു.നനവുള്ള രാവ്‌ പുലരും മുന്‍പ്‌ നക്ഷത്രങ്ങള്‍ ഓരോന്നായി അണഞ്ഞു.
ഇരുട്ട്  വരിഞ്ഞ കിടക്കയില്‍ ഇടം കൈകൊണ്ടു തപ്പി നോക്കി. സ്വാതി  അടുത്തുണ്ട്. ശീതളി നെ കെട്ടിപ്പിടിച്ചുറങ്ങുന്നു .
കിടക്കയില്‍ നിന്ന് കയ്യെത്തി ജനവാതില്‍ തുറന്നു . ഒരു നക്ഷത്രവും ഇല്ല . ചുവന്ന ഗ്രഹം പൊട്ടുപോലെ ദൂരെയെങ്ങും കാണുന്നുമില്ല.
വലം കൈയ്യിലെ വിരലുകളില്‍ ഒരു ഉന്മാദ ഗന്ധം 
ഇടക്കെപ്പോഴോ പാതി കണ്ണുകള്‍ തുറന്നു  സ്വാതി  ചോദിച്ചു "ഇതേതു പെര്‍ ഫ്യുമാ  ഏട്ട.........നല്ല മണം......"
"ഇത് അവളുടെ ഗന്ധം......ചൊവ്വയിലെ സ്ത്രീയുടെ ഗന്ധം........."
വാക്കുകള്‍ വാക്കുകളായി വിഴുങ്ങി.
ഉറക്കത്തില്‍ വല്ലാത്തൊരു ശബ്ദം  ഉണ്ടാക്കി സ്വാതി   നെഞ്ചോട്‌ ചേര്‍ന്നു .
പിന്നീട് ഉറക്കം വന്നതേയില്ല  .ഇതിപ്പോള്‍ പതിവാണ് ,ഒന്നും രണ്ടും പ്രാവിശ്യമല്ല  .സ്ഥിരമായി ഒരു സ്വപ്നം തന്നെ വീണ്ടും വീണ്ടും കാണുക.വിശകലനം ചെയ്യാമെന്ന് വെച്ചാല്‍ ശ്യാം പറഞ്ഞ സിഗ്മണ്ട് ഫ്രോയിഡിന്‍റെ പുസ്തകം കിട്ടാനുമില്ല.

ബസ്സ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മെറ്റില്‍ഡയുടെ മിഴികളുള്ള  ശ്രേയ അടുത്തു വന്നു
"ഇന്നെന്തേ മാഷ്‌ വൈകി.......?"
കണ്ണുകളില്‍ ഇവള്‍ ഒളിപ്പിച്ചു വെക്കുന്ന ദുരൂഹമായ വാക്കുകള്‍  എങ്ങനെ വായിച്ചെടുക്കാന്‍.
"സുഖമില്ലേ ?"
ഇവളും തന്നെ ഒരു രോഗിയാക്കുന്നോ...
പരിചിതമായ ആ  സുഗന്ധം.വലം കയ്യിലെ വിരലുകളില്‍ നിന്നാണോ ? അതോ ഇവളില്‍ നിന്നോ ? 
ശ്രേയ ഒന്ന് കൂടി അടുത്തേക്ക് നിന്നെങ്കില്‍  എന്ന് തോന്നി. ചൊവ്വയിലെ സ്ത്രീയുടെ അതേ സുഗന്ധം . 
കോളേജ് ബസ്സ് വന്നപ്പോള്‍ "ബൈ "പറ ഞ്ഞ്  അവള്‍ പോയി.
ഇവള്‍ ചൊവ്വയിലെ സ്ത്രീ യുടെ ഭാവങ്ങള്‍ കാട്ടുന്നതെന്തിന്?
അന്നും അടുക്കളയിലെ മനം മടുപ്പിക്കുന്ന ഗന്ധവുമായി സ്വാതി അടുത്ത് വന്നു കിടന്നു.
"നിനക്ക് ഞാന്‍ വാങ്ങിത്തന്ന ഏപ്രിന്‍ എവിടെ ?"
"ഓ അതവിടെ എവിടെയോ ഉണ്ട് ....തിരക്കില്‍ ഇതൊക്കെ കെട്ടി ജോലി ചെയ്യാന്‍ എവിടാ  സമയം."
മുറിയില്‍  ഉയര്‍ന്നു താഴുന്ന  നിശ്വാസങ്ങള്‍ക്ക് മുഷിഞ്ഞ തുണിയുടെ മടുപ്പിക്കുന്ന മണം.
ശബ്ദത്തിന്‍റെയും  വെളിച്ചത്തിന്‍റെയും  കണികകള്‍ അപ്രത്യക്ഷമായ മറ്റൊരുലോകം .
 സിംഗുലാരിട്ടിയില്‍ നിഴല്‍പ്പാടായി വീണ്ടും പലതും തെളിഞ്ഞു വരുന്നു  .....ഹസീന,മെറ്റിഡാ ,കെന്നി റോസ്സ് ........


അബോധ ബോധ മനസ്സുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന എന്‍റെ  ഓര്‍മ്മകള്‍. എത്ര തിരഞ്ഞിട്ടും കാണാതിരുന്നത് ചൊവ്വയിലെ സ്ത്രീയെ ആയിരുന്നു.
ചുവന്ന മണ്‍കൂനകള്‍ക്കിടയില്‍ നിന്ന് ,അഴിഞ്ഞുലഞ്ഞ മുടിയുമായി നഗ്നയായി അവള്‍ ഇറങ്ങി വരുന്നതും കാത്ത്  ഇരുട്ടില്‍ ഞാന്‍  കിടന്നു,  . മുറിയിലാകെ പരക്കുവാന്‍ പോകുന്ന ആ സുഗന്ധം തേടി ശ്വാസം പിടിച്ച് ......കണ്ണുകള്‍ ഇറുകെ അടച്ച് ....

 

Saturday, June 30, 2012

മുസാഫിര്‍




മുസാഫിര്‍ ആണ്‌ പറഞ്ഞത് അന്ന് അഡ്രിയ മാളില്‍ വെച്ചുകാണാമെന്ന്. ഒരു യാത്ര പറച്ചിലായിരുന്നു ആ കൂടിക്കാ ഴ്ച്ചയുടെ അര്‍ത്ഥമെന്ന്എനിക്ക്‌ ബോധ്യം വന്നതും അവനെ നേരില്‍കണ്ടതില്‍പ്പിന്നെ മാത്രം .അവന്‍റെ ചാര നിറമുള്ള കൃഷ്ണ മണികള്‍ക്ക് പതിവിലും തിളക്കം കുറഞ്ഞോ എന്നും തോന്നി.

തിരക്കേറിയ തെരുവിലേക്ക് ഇറങ്ങിയ ഞങ്ങള്‍ അല്‍പ്പനേരം പരസ്പ്പരം മൗനം പാലിച്ചു. വെയില്‍ വീണു പൊള്ളിയ ബെഞ്ചിലെ കരിയിലകളെ ഞെരുക്കി അവന്‍ ഇരുന്നു,അരികിലായി ഞാനും. 
ദേഷ്യവും വിഷമവും വാക്കുകളായി കടമെടുത്ത്‌ ,വരാമെന്നു പറഞ്ഞ സമയം പാലിക്കാത്തതില്‍ ഞാന്‍ അവനോട് പതിവുപോലെ പരിഭവിച്ചു .
പഠിത്തം ഉപേക്ഷിക്കുന്നുവെന്നും നാട്ടിലേക്ക് ഉടന്‍ തിരികെപ്പോകുമെന്നും അവന്‍ പറഞ്ഞത് എന്നെ വല്ലാതെ വേദനിച്ചു. 
വഴിയോരക്കടയില്‍ നിന്നും ചൂടുള്ള കോഫി കുടിച്ച് എന്‍റെ നാവു പൊള്ളവേ കത്തിയെരിയുന്ന തന്‍റെ ജന്മനാടിനെക്കുറി ച്ചും അവന്‍റെ പ്രിയപ്പെട്ട കുടുംബ ത്തെക്കുറിച്ചും അവന്‍ സങ്കടം പറഞ്ഞു.
"ഇനി ഒരിക്കലും നമ്മള്‍ കാണില്ലേ?" എന്നുള്ള എന്‍റെ ചോദ്യം വിധിക്ക് വിട്ടുകൊടുത്ത് അന്ന് അവന്‍ യാത്രപറഞ്ഞു .

തീര്‍ത്തും അവിചാരിതമായി വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു.ജുഹു ബീച്ചില്‍ വെച്ച്‌.
ഒരു പുതുവര്‍ഷദിനത്തിന്‍റെ തലേന്നുള്ള ആഘോഷ വേളയില്‍.. 
ഒരു ചാണ്‍ തുണിയില്‍ നാണം മറച്ച ഒരു ജെര്‍മ്മന്‍കാരിയോടൊപ്പം തോളുരുമ്മി നടന്നു പോകുന്ന മുസാഫിര്‍ . 
വെറും "ഹായ് "യില്‍ പരിചയം പുതുക്കുവാനുള്ള ഒരു ധൈര്യം അവനെപ്പോലെ അപ്പോള്‍ എനിക്കില്ലാതെ പോയി.
ആ ജെര്‍മ്മന്‍ സുന്ദരിയോട്‌ ചുണ്ടുകള്‍ കോര്‍ത്ത്‌ ഒരു വെസ്റ്റേണ്‍ "ബൈ "പറഞ്ഞ അവന്‍ എനിക്കൊരു കോഫീ ഓഫര്‍ ചെയ്തു.മേശയുടെ ഇരു ധ്രുവങ്ങളില്‍ ഞങ്ങള്‍ ഇരിക്കവേ ജന്മ നാടായ പാലസ്തീനെ കുറിച്ച് അവന്‍ വാതോരാതെ സംസാരിച്ചു ,തകര്‍ന്നുപോയ അവന്‍റെ കുടുംബത്തെക്കുറിച്ചും .
ഇസ്രയേലിനെ അവന്‍ ചീത്ത വിളിച്ചു ,സ്വന്തം നാടിന്‍റെ അസ്ഥിത്വം കളഞ്ഞ്‌ വിദേശത്തലയുന്ന ഇന്ത്യന്‍ ജനതയെ പറ്റിപ്പ റഞ്ഞപ്പോള്‍ മാത്രം ഞാന്‍ പ്രതികരിച്ചു.എന്നിലുണ്ടായ മാറ്റങ്ങളില്‍ ഞാന്‍പൂര്‍ണ്ണ ബോധവതിയായിരുന്നതിനാല്‍ അവന്‍ ഏറെ മാറിപ്പോയി എന്നതില്‍ ഒരത്ഭുതവും എനിക്ക് തോന്നിയില്ല .
അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. 

ഡല്‍ഹിയില്‍ ഋതുക്കള്‍ മാറിയും മറിഞ്ഞും കണക്കുകള്‍ തെറ്റിച്ചു വന്ന കാലം.ബോംബെ കത്തിയെരിഞ്ഞ ഒരു നവംബര്‍ സന്ധ്യക്ക്‌ പാലികാ ബസാറിനടുത്തുള്ള മെട്രോ സ്റ്റേഷനിലെ ഫ്ലാറ്റ്‌ സ്ക്രീനില്‍ പലവട്ടം തെളിഞ്ഞ വന്ന ജീവനില്ലാത്ത ഒരു മുഖത്തിന്‌ അവന്‍റെ നേരിയ ഛായ ഉണ്ടായിരുന്നു .സി എസ്സ് ടി റെയില്‍വേ സ്റ്റേഷനില്‍ ചിതറിക്കിടന്ന ബാഗുകളില്‍ ഒന്ന് അവന്‍റെതെന്ന്‌ എന്‍റെ മനസ്സ് സംശയിച്ചു.

മെട്രോയുടെ പടിക്കെട്ടുകള്‍ ഇറങ്ങവേ അവന്‍റെ ആ പഴയ ഫോണ്‍ നമ്പറില്‍ വളരെ നാളുകള്‍ക്ക്‌ ശേഷം അന്ന് ഞാന്‍വിളിച്ചു .
എനിക്കൊരു മറുപടിയെന്നോണം അവസാനമില്ലാതെ ജഗജിത് സിംഗിന്റെ ഗസല്‍ കേട്ടുകൊണ്ടേയിരുന്നു .

ഇന്ന് ,ഇപ്പോള്‍ അതേ നമ്പറില്‍ വീണ്ടും ഞാന്‍ വിളിച്ചു,
കേള്‍ക്കുന്നത് "ഇങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ല" എന്ന പെണ്‍ മൊഴിയും .






ചിത്രം :ഗൂഗിള്‍ 

Sunday, April 08, 2012

ഗ്രാന്റിസ്സ്



അങ്ങിങ്ങായി അടുക്കും ചിട്ടയുമില്ലാതെ നില്‍ക്കുന്ന വേലിക്കല്ലുകള്‍  മാത്രമാണ്  ആ ഗ്രാമത്തിന്‍റെ ഭംഗികുറക്കുന്നതെന്ന് തോന്നിയിട്ടുണ്ട് .ഇതിപ്പോള്‍ ഗ്രാന്റിസ്സിന്‍റെ   രണ്ടാം വിളവെടുപ്പ് കാലം .മതിച്ചു വിറ്റാല്‍ ലക്ഷങ്ങള്‍  തരുന്ന തമിഴ് രുചിയുള്ള മലയാള മണ്ണിനോട് പ്രിയം തുടങ്ങിയിട്ട് കൊല്ലം പതിനേഴാകുന്നു.
"അവര്‍ വന്നിട്ടുണ്ട് സര്‍ ...."
പതിഞ്ഞ കൊലുസ്സിന്റെ കിലുക്കം അടുത്തു വന്നു.ഉരുളക്കിഴക്കും വെളുത്തുള്ളിയും  വിളഞ്ഞ  മണ്ണിന്‍റെ  അഴുക്കു പിടിച്ച കാല്‍ പാദങ്ങള്‍ ഇരുട്ടില്‍ കാണുവാന്‍ കഴിഞ്ഞില്ല.
"കറന്റ്‌ പോയി സര്‍ മെഴുകുതിരി എടുത്തു വരാം ....."
അരികില്‍ നിന്ന കൊലുസ്സിട്ട രൂപം ഒന്നും മിണ്ടിയില്ല.അപ്പോള്‍ വിടര്‍ന്നു തുടങ്ങിയ   മുല്ലമൊട്ടിന്‍റെ  വാസന കാറ്റ് കൊണ്ട് വന്നു .
കത്തിച്ച മെഴുകുതിരി കട്ടില്‍ പടിയില്‍ അമര്‍ത്തുമ്പോള്‍ ചിന്ന റാസ ഓര്‍മ്മപ്പെടുത്തി .
"മലയാളം കുറച്ച്‌ അറിയാം സര്‍ ....ഊര്   കുടി പെണ്ണ് "
നാല് കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങിയപ്പോള്‍ ഏതോ ഉള്‍ക്കാട്ടില്‍ ഒറ്റപ്പെട്ട പോലെ അവള്‍ ഭയന്നു നിന്നു.പുറത്ത് മഴപെയ്തൊഴിഞ്ഞു 
"നിന്‍റെ പേരെന്താ ?"
ഇരുട്ടില്‍ കറുത്ത മിഴികളില്‍ തിളക്കം.
"വെണ്ണില.."
ആകാശ ചരുവില്‍ ഒന്നുരണ്ടു നക്ഷത്രങ്ങള്‍ ചിമ്മി മറഞ്ഞു. 
മഴ തുടങ്ങിയാലുള്ള ഈ കറന്റ്‌  പോക്ക് നാട്ടിലേപ്പോലെ ഇവിടെയും ഇപ്പോള്‍ പതിവായിട്ടുണ്ട് .
മന്നവന്‍ ചോല  വീശിയടിച്ച തണുത്ത കാറ്റ് മലകള്‍ താണ്ടി, പാതിവഴി പിന്നിട്ട് തിരികെ പോയ   മുല്ലപ്പൂ  മണവും കൊണ്ട്  വീണ്ടും  വന്നു. 
"ഇങ്ങടുത്തു വാ ......"
ചിന്ന രാസ പകര്‍ന്നിട്ടുപോയ ഹണീ ബീ ബ്രാണ്ടി ഒരു സിപ് അകത്താക്കി, 
തിളങ്ങുന്ന മൂക്കുത്തിയിലൂടെ മെല്ലെ  വിരലുകളോടിച്ചു.മുടിയിഴകളില്‍ ഇളം കാട്ട് കൊളുന്തിന്റെ ഗന്ധം.
"പെണ്ണെ നീ അടുത്ത വരവിന്  ഊര് വാസികളെ  കൂട്ടി സമരത്തിനൊന്നും വരില്ലല്ലോ ..."
അറിയാത്തൊരു ഉള്‍ഭയം മനസ്സില്‍ ഒളിപ്പിച്ച് വിറകൊടിച്ചു  തഴമ്പുള്ള   കൈവിരലുകള്‍  കവര്‍ന്നു  വെറുതെ ഒരു ചോദ്യം .
"കുഴപ്പമില്ല സര്‍.മാലാഡി ഉണ്ടുമേ ........""
തണുപ്പിന്‍റെ ചില്ല് പാത്രത്തിലെവിടെയോ ഊര് കുടി പെണ്ണിന്‍റെ  ചിരി മൊഴികള്‍  ചിതറി വീണു 
കാട്ട്  മുളയില്‍  തേവിയ  ചെറു തേനിന്‍റെ   മധുര സ്വരം.

" മാലാ - ഡി അത് മറ്റേ ഗുളികയല്ലേ പെണ്ണെ .....?ഊര് കുടി പെണ്ണിനെങ്ങനെ.....!"

ആകാശത്ത് വീണ്ടും നക്ഷത്രങ്ങള്‍ നിറയവേ ,മുല്ലപൂമണം ചോല വന ങ്ങളിലേക്ക് തിരികെ പോകവേ, രാവിന്‍റെ അവസാനയാമത്തില്‍ വാടിയ കൊളുന്തുപോലെ  നിലാവ് മാനത്ത് കിടക്കവേ ,അവള്‍  വാലായ്‌മ പുര  യെക്കുറിച്ച് പറഞ്ഞു.മാസത്തില്‍ അഞ്ച്‌ ദിവസം  ഊര് കുടി പെണ്ണുങ്ങള്‍  വാലായ്‌മ പുരയില്‍ ഒളിക്കണം.ദുര്‍ഗന്ധം വമിക്കുന്ന  ഇരുളടഞ്ഞ  മുറിയില്‍ പുറം ലോകം കാണാതെ പേടിച്ച്, ഭീകരത നൃത്ത മാടുന്ന ആ ഇരുട്ടില്‍  ഒറ്റയ്ക്ക് .

വയസ്സറിയിച്ച   ശേഷം  വല്ലായ്മ പുരയിലെ   ഇരുട്ടില്‍ തണുത്തു  വിറച്ച്‌   പേടിച്ചു കഴിഞ്ഞഅനേകം നാളുകള്‍ വെണ്ണില ഓര്‍ത്തെടുത്തു  
 ഒരിക്കല്‍ നാട്ടില്‍ നിന്നു  വന്ന ഒരാള്‍ പറഞ്ഞാണത്രേ  ഈ ഗുളികകളെ കുറിച്ചറിഞ്ഞത് 
വാലായ്‌മപുരയെ ഭയന്നു ഇന്ന് ഊരിലെ എല്ലാ പെണ്ണുങ്ങളും ഇത്‌ കഴിക്കുമത്രേ.
ഇന്ന് ഊര് കുടിയിലെ  ഒരു പെണ്ണുങ്ങള്‍ക്കും വാലായ്‌മ പുര യിലേക്ക് പോകണ്ട.ടൌണില്‍ വന്ന് ഈ ഗുളിക വാങ്ങാന്‍ സ്ഥിരം ഒരാളുമുണ്ട് .

കാലത്ത് യാത്ര പറഞ്ഞു പോകുമ്പോള്‍ "എങ്ക ഊരില്‍  ഇനിഅച്ഛനില്ല കുട്ടികള്‍ ഉണ്ടാകില്ല സര്‍  "എന്ന് വെണ്ണില ചിരിച്ചു കൊണ്ട് പറഞ്ഞു.
വെണ്ണില എയ്ത് പോയ പരിഹാസത്തിന്‍റെ  മൂര്‍ച്ചയുള്ള ശരങ്ങള്‍ എവിടെയൊക്കെയോ   കൊണ്ട്   നീറി .
അസ്ഥിപഞ്ജരം പോലെ യുള്ള  മൂന്നു  നാല്  ജീപ്പുകള്‍   മല മുകളില്‍  നിന്ന് തടികള്‍ നിറച്ച്‌ താഴേക്കു ഞരങ്ങിയെത്തി.പറ ഞ്ഞവില ഉറപ്പിച്ച  തൊലിയുരിഞ്ഞ ഗ്രാന്റിസ്സ് ലോറിയില്‍ നിറഞ്ഞു.നിരവധി വഴിക്കടകളില്‍ വില്‍പ്പനക്കായി  തൂക്കിയിട്ടിരിക്കുന്ന വിത്തിനത്തിലുള്ള വെളുത്തുള്ളി  കൂട്ടം പൂര്‍ണ്ണഗര്‍ഭിണികളെ  ഓര്‍മ്മപ്പെടുത്തി. മണ്ണിനും ഇവിടെ ഗര്‍ഭം ധരിക്കാം.പക്ഷെ ഊര്  കുടിയിലെ വെണ്ണിലക്ക് ഒരിക്കലും ഒരമ്മയാകാന്‍ കഴിയില്ല.


ഗ്രാന്റിസ്സ്(grandis ):യൂക്കാലിപ്ട്ടസ്സ്  ഇനത്തില്‍പ്പെട്ട  ഒരു വൃക്ഷം (ucalyptus grandis)
ചിത്രം  :കടപ്പാട് ഗൂഗിള്‍ 

Saturday, March 24, 2012

ഡാന്യൂബ്




                                    ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ മഞ്ഞില്‍ മൂടിക്കിടന്നു.സെന്‍റ്ആന്‍റോണിന്‍റെ തണുത്ത വഴിയിലൊരിടത്ത് ഓരം ചേര്‍ന്ന് ഞങ്ങള്‍ നിന്നു .മഞ്ഞുപൂത്ത വേലി പടര്‍പ്പുകള്‍ക്കപ്പുറം "കന്നുകാലി ഫാം "  എന്നെഴുതിയ വഴികാട്ടിയുടെ അരികിലുള്ള വഴിയില്‍ നിറഞ്ഞു കിടന്നിരുന്ന മഞ്ഞില്‍ അല്‍പ്പം മുന്‍പ് കടന്നു പോയ ഏതോ വാഹനത്തിന്‍റെ ചക്രം പതിഞ്ഞിരിക്കുന്നു....
കഴിഞ്ഞ വസന്ത കാലത്ത് വരുമ്പോള്‍ ഈ പുല്‍മേട്ടില്‍ ധാരാളം കാലികള്‍ മേഞ്ഞു നടപ്പുണ്ടായിരുന്നു,വെള്ളയും കറുപ്പും നിറമുള്ള കന്നുക്കുട്ടികളും .
ഇപ്പോള്‍ വെളുത്ത മഞ്ഞിന്‍ കൂമ്പാരങ്ങള്‍ അല്ലാതെ മറ്റൊന്നുമേ കാണാനില്ല.

ഇരുട്ടിന്‍റെ മറവില്‍ കുത്തിനോവിക്കുന്ന ആ തണുപ്പില്‍ ഞങ്ങള്‍ക്കിടയില്‍ തെല്ലും ദൂരം ഇല്ലാതെയായി.
നിറം മങ്ങിയ അവന്‍റെ ചുണ്ടുകള്‍ക്ക് അപ്പോള്‍ " ഡാവിഡോഫ് " ന്‍റെ ഗന്ധമാണെന്ന് എനിക്ക് തോന്നി .
എന്‍റെ പ്രിയപ്പെട്ട ജോണ്‍ ഉപയോഗിച്ചിരുന്ന അതേ " ഡാവിഡോഫ് ".
വര്‍ഷങ്ങളായി സിഗരട്ടിനെ വെറുത്തിരുന്ന ഞാന്‍ ആ ജര്‍മന്‍ പുകയുടെ നനുത്ത മണം ഇഷ്ട്ടപ്പെട്ടുതുടങ്ങിയതിന് കാരണം ജോണ്‍ എന്ന "റിച്ചാര്‍ഡ്‌ ജോസഫ്‌ ജോണ്‍" " ""ആയിരുന്നല്ലോ
ഒരിക്കല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഡസ്സ്റ്റ് ബിന്നില്‍ നിന്ന് ഒരു സിഗരറ്റ് പാക്കെറ്റിന്‍റെ ഒഴിഞ്ഞ കവര്‍ എടുത്തു പീറ്റര്‍ കാണാതെ മണക്കുമ്പോള്‍. ഉള്ളില്‍ നിറഞ്ഞത്‌ ജോണിനോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു. പിന്നീടൊരിക്കല്‍ പീറ്റര്‍ അത് മമ്മയോട് പറയുകയും ചെയ്തു .
"നീ സിഗ്രെട്ട് വലിക്കാറുണ്ടോ ഗ്രേസ്സ്...?"
"ഇല്ല മമ്മ....."
"നമ്മുടെ രീതി അനുസരിച്ച് ഇതൊക്കെ ശരിയായിരിക്കാം ഗ്രേസ്സ്...
പക്ഷെ എന്‍റെ കുട്ടികള്‍ ഇതൊന്നും ശീലിക്കാന്‍ പാടില്ല .....പീറ്റര്‍ പറഞ്ഞു നിന്‍റെ ചില വട്ടുകളെ കുറിച്ച് "
കത്തിച്ച മെഴുകുതിരി സാക്ഷിവെച്ച്‌ ഒടുവില്‍ സത്യം ചെയ്യേണ്ടി വന്നു മമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ .

മമ്മയെപ്പോഴും ഇങ്ങനെയാണ്..പപ്പയെക്കൊണ്ട് ,എന്നെക്കൊണ്ട് ,എന്‍റെ സഹോദരന്‍ പീറ്ററിനെ കൊണ്ട് ,അനുജത്തി വോള്‍ഗയെ ക്കൊണ്ട് ,എന്തിന് വിക്കിയെ കൊണ്ട് പോലും ഇങ്ങനെ പല സത്യങ്ങളും ചെയ്യിപ്പിക്കാറുണ്ടായിരുന്നു എന്‍റെ മമ്മ .
"നിങ്ങള്‍ എന്നോട് കള്ളം പറയില്ലല്ലോ......" മുഖത്തേക്ക് നോക്കി മമ്മ വിതുമ്പും .
മമ്മയ്ക്ക്‌ ജീസ്സസ്സിനോടുള്ളതിനെക്കാള്‍ വിശ്വാസം ഞങ്ങളുടെ പ്രാര്‍ഥനാ മുറിയില്‍ എരിഞ്ഞമരുന്ന മെഴുകുതിരികളോടാണോ എന്നു പോലും ചിലപ്പോള്‍ എനിക്ക് തോന്നിയിരുന്നു .ആ മെഴുകുതിരി വെളിച്ചത്തെ തൊട്ട്‌ ആരും കള്ളം പറയില്ല എന്ന് പൂര്‍ണമായും, അന്ധമായും വിശ്വസിച്ചിരുന്ന ഒരു സാധു സ്ത്രീ ആയിരുന്നു എന്‍റെ മമ്മ.
പപ്പയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ലോകത്തിലെ ഏറ്റവും ബുദ്ധിമതിയും ,അതിലേറെ വിഡ്ഢിയുമായ ഇന്ത്യന്‍ സ്ത്രീ "

ഞാനുള്‍പ്പെടെ എല്ലാവരും .....പപ്പയും,പീറ്ററും,വോള്‍ഗയുംവരെ മമ്മയെ ഓരോ നിമിഷവും പറ്റിച്ചുകൊണ്ടിരുന്നു.
വിക്കി മമ്മയെ പറ്റിച്ചിരുന്നോ? അറിയില്ല ....
ഇല്ല എന്ന് വിശ്വസിക്കാനാണ് മമ്മയ്ക്കിഷ്ടം ;എനിക്കും , കാരണം വിക്കി അനുസരണയും നന്ദിയുമുള്ള ഞങ്ങളുടെ വളര്‍ത്തുനായ ആയിരുന്നല്ലോ .വിക്കിക്കുള്ള ആ രണ്ട് ഗുണങ്ങളും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല എന്ന് മമ്മ ഒരു ദിവസം അഞ്ച് തവണ എങ്കിലും പറയാറുണ്ടായിരുന്നു .

മമ്മയോട്‌ ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞത് ഞാന്‍ തന്നെയായിരുന്നു. അല്ലെങ്കില്‍ ആ ദിവസവും ഞാന്‍ മമ്മയോട് കള്ളം പറയുമോ. ?
അന്ന് പപ്പയുടെ ഓര്‍മ്മ ദിവസമായിരുന്നിട്ടും........
മമ്മയുടെ പ്രാര്ത്ഥന അന്ന് രാവേറെ ചെല്ലുവോളം നീണ്ടു നിന്നു. പീറ്ററിന്‍റെ മുറിയില്‍ അപ്പോഴും ഒരു അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
പതിവില്ലാതെ നേരത്തെ വോള്‍ഗ ഉറങ്ങിയ ആരാത്രിയില്‍,
ജോണിനെ തേടി പുറപ്പെടുമ്പോള്‍ ,പുറത്ത് തണുപ്പ് അധികമാണെന്ന് മമ്മ ഓര്‍മിപ്പിച്ചിരുന്നിട്ടും ......
ദേഹം മൂടാന്‍ പപ്പയുടെ പഴയ കമ്പിളിയുടുപ്പണിയിച്ചിട്ടും. ...
മമ്മയോട് ഞാന്‍ കള്ളം പറഞ്ഞതെന്തിനായിരുന്നു ?

തണുപ്പിനെ വക വെയ്ക്കാതെ സിറ്റി ക്ലോഡിയ മാളിന്‍റെ ഇരുണ്ട ഇടനാഴിയില്‍ രാത്രി  വെളുക്കുവോളം ഞാന്‍   ജോണിന്‍റെ കൈകളിലായിരുന്നുവല്ലോ .ഇരുട്ട് വെളിച്ചത്തിന് വഴിമാറുന്ന ഓരോ വേളകളിലും ജര്‍മ്മന്‍ പുകയുടെ ഗന്ധം ആവോളം നുകര്‍ന്ന്............
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

ഇതേപോലെ മഞ്ഞ് പെയ്ത മറ്റൊരു രാത്രിയില്‍ ആയിരുന്നല്ലോ സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിലേക്ക്
ഓടിക്കതച്ച്‌ എത്തി ജോണിന്‍റെ എക്സിക്യൂട്ടീവ് സ്യൂട്ടിലെ ബെഡ്ഡിലേക്ക് ഞാന്‍ പിടഞ്ഞ് വീണത്‌ .

"എന്നെ ഉപേക്ഷിക്കല്ലേ ജോണ്‍ എന്ന് കാലില്‍ വീണു അപേക്ഷിച്ചത് .......നീ ഇല്ലാതെ എനിക്കിനി ഒരു ജീവിതമില്ല എന്ന് പുലമ്പിയത്........നീ കൈ വിട്ടാല്‍ ഞാന്‍ ജീവന്‍ വെടിയും എന്ന് കരഞ്ഞു പറഞ്ഞത്........"


സ്നേഹിക്കപ്പെടാന്‍ ഇത്രമേല്‍ തരം താഴേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു .പണ്ട് സ്നേഹം അഭിനയിച്ച് ജോണ്‍ കാട്ടികൂട്ടിയതൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ചിരിയും.
എങ്കിലും....
"പ്രണയം മനസ്സിലെ കുളിരുള്ള സുഖമാണെന്ന് പറഞ്ഞ ജോണ്‍.......
പ്രണയിനിയുടെ സാമീപ്യം ലോകത്തേതിലും ദിവ്യമെന്ന്‌ പറഞ്ഞ എന്‍റെ ജോണ്‍ ......

കരഞ്ഞു കൊണ്ടു അന്ന് സെവന്ത്ഡേ അപ്പാര്‍ട്ട്മെന്റിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ ജോണ്‍ തിരികെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത് എത്ര വിഡ്ഢിത്തമായിപ്പോയി .
വഴിയോരത്ത് തണുത്തു വിറച്ച് ഒരു ഭ്രാന്തിയെപ്പോലെ നിന്നത് രാത്രി പീറ്റര്‍ കണ്ടില്ലായിരുന്നുവെങ്കില്‍
ഡാന്യൂബ് നദിയില്‍ മഞ്ഞുറഞ്ഞ് കിടന്ന ആ രാത്രിയില്‍ ..........ഇതാണ് ലോകവസാനമെന്ന് തോന്നിയ അതേ രാത്രിയില്‍ .....എല്ലാം മമ്മയോട് ഏറ്റു പറയേണ്ടി വന്ന നശിച്ച രാത്രിയില്‍ .....മമ്മയാണ്‌ പറഞ്ഞത് ജീവിതം അവസാനിപ്പിക്കാം എന്ന്.
ഞാന്‍ പറഞ്ഞുപോയ കള്ളങ്ങള്‍ക്കെല്ലാം തിരിച്ച് മമ്മ എന്നോടും പകരം വീട്ടിയ ഒരു രാത്രി ആയിരുന്നോ അത്?.അന്ന് പതിവില്ലാതെ പീറ്ററിനും വോള്‍ഗയ്ക്കും എനിക്കും വിക്കിക്കും കഴിക്കുവാന്‍ ആഹാരം വിളമ്പിയത് മമ്മയായിരുന്നു ,ഞങ്ങള്‍ കഴിച്ച പഴച്ചാറില്‍ വിഷം ചേര്‍ത്തതും.

പപ്പയോടൊപ്പം ജീവിച്ച നാളുകളിലും ,പപ്പയെ നഷ്ട്ടപ്പെട്ട നിമിഷങ്ങളിലും ചെയ്യുവാന്‍ കഴിയാതെ പോയ ഒരു കൃത്യം ചെയ്യുന്നവല്ലാത്തോരാവേശം മമ്മയുടെ മുഖത്ത് അപ്പോള്‍ നിറഞ്ഞു നിന്നിരുന്നു.

.പാതിരാ കുര്‍ബാനയ്ക്ക് കത്തീഡ്രലില്‍ മണി മുഴങ്ങുമ്പോഴും ഞങ്ങളാരും ഉറങ്ങിയിരുന്നില്ല.പിന്നെ എപ്പോഴോ എന്നെ മടിയില്‍ കിടത്തി ,അപ്പോഴേക്കുംഉറങ്ങി പോയ വോല്‍ഗയുടെയും പീറ്ററിന്‍റെയും നെറുകയില്‍ തഴുകി "എന്‍റെ മക്കള്‍ ഉറങ്ങിക്കോ......... "എന്ന് ഇടയ്ക്കിടെ മമ്മ പറയുന്നത് ഞാന്‍ കേട്ടിരുന്നു ,പുറത്ത് മഞ്ഞ് പൊഴിയുന്ന ഒച്ചയില്‍ ചിലപ്പോഴൊക്കെ വിക്കിയുടെ നേര്‍ത്ത കരച്ചിലും.

ഉണര്‍വിന്‍റെ ഓര്‍മകളില്‍ ചില നിമിഷങ്ങളില്‍ ഉള്ളിലെവിടെയോ ഒരു പാല്‍ മണം നിറഞ്ഞു തുളുമ്പി
തൂവെള്ള ഗൗണില്‍ വരുന്നത് മമ്മയായിരുന്നു,ഒപ്പം പപ്പയും .മമ്മയുടെ കൈയ്യില്‍ കൈക്കുഞ്ഞായി ഞാനും.
"ഇവള്‍ക്ക് നമുക്ക് ഗ്രേസ്സ് എന്ന് പേരിടാം "പപ്പയാണ്‌ പറഞ്ഞത്.എന്നെ മാറോട് ചേര്‍ത്ത് നെറുകയില്‍ ഉമ്മ വെച്ച്‌ മമ്മ പപ്പയോടൊപ്പം ചേര്‍ന്ന് നടന്നുപോകുന്നു.
പിന്നെ വരുന്നത് ഒരു കൂട്ടം ആളുകള്‍ .പപ്പയെ ആരോ താങ്ങിയെടുത്ത് ,പിന്നാലെ അലമുറയിട്ടു കരഞ്ഞ് മമ്മയും,ഒന്നുമറിയാതെ കരയുന്ന എന്നോടൊപ്പം പരിഭ്രമിച്ച മുഖവുമായി മൂന്ന് വയസ്സുള്ള പീറ്ററും ,കുഞ്ഞ് വോള്‍ഗയും.
മങ്ങിയ ഓര്‍മ്മയില്‍ ആള്‍ബേര്‍ഗിലേക്കുള്ള പാതയോരങ്ങള്‍ തെളിഞ്ഞു .വഴിയോരത്തെ പൂക്കള്‍ നിറഞ്ഞ പുല്‍മേടിന്‍റെ ഓരം ചേര്‍ന്ന് ജോണ്‍ നടന്നു വരുന്നു ,കൂടെ ഞാനും.

ഒരു വിരലില്‍ സിഗരറ്റും മറുകയ്യില്‍ എന്നെയും ചേര്‍ത്ത്പിടിച്ച്‌.........
ഇരുട്ടു മാഞ്ഞു തെളിഞ്ഞു വന്ന നിമിഷം എന്‍റെ കണ്ണുകളില്‍ നോക്കി ജോണ്‍ ചോദിക്കുന്നു
"ചുണ്ട് നന്നായി ചുവന്നു .....വേദനിച്ചോ നിനക്ക്?"
സെന്‍റ്ആന്‍റോണില്‍ വീശിയ തണുത്ത കാറ്റും ഞാനും അന്നാദ്യമായി "ഡാവിഡോഫ്"  ന്‍റെ മധുരം അറിഞ്ഞു  .
വീണ്ടും അവന്‍ എന്‍റെ മുഖം അടുപ്പിച്ചപ്പോള്‍ ചുണ്ടുകള്‍ പൊള്ളുമെന്നു ഭയന്ന്‌ ഞാന്‍ മുഖം തിരിക്കുന്നു.പുല്‍ മേടില്‍ പൂക്കള്‍ കൊഴിഞ്ഞപ്പോള്‍ മഞ്ഞ് വീണ പാതയില്‍ ജോണ്‍ എന്നെയും കൂട്ടി നടന്നു മറഞ്ഞു.


കത്തീഡ്രലില്‍ നിന്നും മണി മുഴങ്ങി
മമ്മ നല്ല ഉറക്കമായി.കണ്ണുകള്‍ പാതിയടയും പോലെ ഞാനും.

"എന്തൊരു തണുപ്പ് ....."അവന്‍റെ കൈകളില്‍ ഞാന്‍ മുറുകെ പിടിച്ചു.
"എന്തെ തിരികെ പോകണോ ....?"ചോദ്യത്തില്‍ ദേഷ്യം കലര്‍ന്ന പരിഭവം.
സെന്‍റ്ആന്‍റോണിലെ വഴിമരങ്ങള്‍ തണുത്ത കാറ്റില്‍ വിറക്കുന്നത് ഞാന്‍ കണ്ടു.
"വേണ്ട.....പക്ഷെ ഈ തണുപ്പെനിക്ക് താങ്ങുവാന്‍ കഴിയുന്നില്ല .."
"സൂര്യന്‍ ഉദിക്കട്ടെ അപ്പോള്‍ ചൂടെന്നു പരാതി പറയരുത് ......"
ഞാനും അവനും നോക്കിനില്‍ക്കെ സൂര്യന്‍ കിഴക്കുദിച്ചുയര്‍ന്നു.
ചൂടേറ്റുവാടി മരച്ചില്ലകളിലെ മഞ്ഞിന്‍ പൂക്കള്‍ കൊഴിഞ്ഞു വീണു .
പാതയോരങ്ങളിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. വെള്ളയും ,കറുപ്പും നിറമുള്ള കന്നിന്‍ കുട്ടികള്‍ കൂട്ടത്തോടെ മലയിറങ്ങി വരുന്നു .

മഞ്ഞിന്‍റെ പുതപ്പുകള്‍ ഉരുകി ഒലിച്ചിറങ്ങുന്ന മഹാപ്രളയത്തില്‍ ഞങ്ങള്‍ മുങ്ങിത്താഴുമെന്ന് ഞാന്‍ ഭയന്നു.
എന്‍റെ ചുണ്ടില്‍ അപ്പോഴും " ഡാവിഡോഫ് " ന്‍റെ കയ്പ്പുള്ള "രുചി" നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു.
"പ്രണയം കൂലം കുത്തിയൊഴുകുന്ന പ്രളയമെന്നും ,അത് തണുത്തുറഞ്ഞ മരണമെന്നും".ചില പുതിയ നിര്‍വചനങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു .

"പ്രിയപ്പെട്ടവനേ ഈ വാക്കുകള്‍ നിനക്കുള്ള എന്‍റെ പ്രണയ സമ്മാനമെന്ന് "ഞാന്‍ പറയുമ്പോള്‍ കഴുത്തോളം മുങ്ങിയ വെള്ളത്തില്‍ നില്‍ക്കുന്ന എന്‍റെ ചുണ്ടില്‍ മരണത്തിന്‍റെ  നേര്‍ത്ത ഗന്ധവുമായി വീണ്ടും വീണ്ടും അവന്‍ അമര്‍ത്തി ചുംബിച്ചു.


ചിത്രം :കടപ്പാട് ഗൂഗിള്‍  

Sunday, February 05, 2012

മരപ്പാവകള്‍




ജുമാ മസ്ജിദില്‍ അന്ന് പതിവിലും തിരക്കുണ്ടായിരുന്നു .
പടിക്കെട്ടില്‍ ധാരാളം യാചകര്‍  കാലത്തെ എത്തിയിട്ടുണ്ട് ,ഒന്ന് രണ്ട് വഴി വാണിഭക്കാര്‍ മറ്റൊരു ഭാഗത്തും.

മസ്ജിദില്‍ വരുന്നവരില്‍ മിക്കവരും അന്‍വറിന്‍റെ തട്ടുകടയിലെ ബിരിയാണി കഴിക്കുക പതിവാണ് .മുന്തിയ ഇനം ഹോട്ടലുകള്‍ മസ്ജിദ് റോഡില്‍ ധാരാളമുണ്ടെങ്കിലും ഒരിക്കല്‍ വന്നുപോയ സഞ്ചാരികള്‍ക്കും തീര്ത്ഥാടകര്‍ക്കും ഈ തട്ടുകട ബിരിയാണിയോടാണ് ഏറെ പ്രിയം.
ഭര്‍ത്താവിനും മക്കളായ അബ്ബാസ്സിനും, മുഷ്താഖിനും പ്രഭാത ഭക്ഷണവുമായി മെഹര്‍ എത്തുമ്പോള്‍ അടുപ്പിലെ ചെമ്പില്‍ ബിരിയാണി ഏകദേശം പാകമായിട്ടുണ്ടാകും.ളുഹര്‍ നമസ്ക്കാരം കഴിഞ്ഞു വരുന്നവരെ കാത്ത് രുചികരമായ ഭക്ഷണം.

തിരക്കിനിടയില്‍ അന്‍വറിനോട് സംസാരിച്ചു നിന്ന ആളിന്‍റെ രൂപം പെട്ടെന്ന് മെഹറിന്‍റെ  ശ്രദ്ധയില്‍പ്പെട്ടു.കിന്നരിത്തലപ്പാവും,വിലകൂടിയ ഷേര്‍വാണിയും  ധരിച്ച അയാളോടൊപ്പം ബുര്‍ഖ  ധരിച്ച ഒരു സ്ത്രീയും ചുവന്നു തുടുത്ത രണ്ട് കുഞ്ഞുങ്ങളും   ഉണ്ടായിരുന്നു.
അപരിചിതനെ ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നത് ശരിയല്ല എന്ന് അറിയാമായിരുന്നിട്ടും ഒരു ഉള്‍പ്രേരണ എന്നോണം  മെഹര്‍  വീണ്ടും അയാളെത്തന്നെ നോക്കി.
 തന്‍റെ  ഇളയ സഹോദരന്‍ മുനീറിനെയാണ് പെട്ടെന്ന് മെഹറിനു ഓര്‍മ്മവന്നത് അതേ കണ്ണുകള്‍ .പക്ഷെ മുനീറിന് ഇത്ര നിറം ഇല്ല.വര്‍ഷങ്ങള്‍ക്കപ്പുറം വെയിലുരുക്കി കരുവാളിച്ച മുനീറിന്‍റെ  കുഞ്ഞ് മുഖമാണ് മെഹറിന്‍റെ ഓര്‍മ്മയിലുള്ളത് .പണ്ട് പാവ് ബ‍ജി തന്നോടൊപ്പം പങ്കിട്ടുതിന്ന കുഞ്ഞുമുനീറിന്‍റെ  മുഖം മെഹര്‍ വീണ്ടും ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു.
മുപ്പത്‌  വര്‍ഷങ്ങള്‍..............................        
കഴിഞ്ഞ മുപ്പത്‌ വര്‍ഷങ്ങള്‍  മുനീറില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കാം.
ഓര്‍മകളില്‍ മെഹര്‍ മുങ്ങി നിവര്‍ന്നപ്പോഴേക്കും അന്‍വറിനോട് സലാം പറഞ്ഞു  ആ കുടുംബം മസ്ജിദിന്‍റെ പടികള്‍ കയറിപ്പോയി.
"അവര്‍ തിരികെ  വരുമ്പോള്‍ ഇവിടുന്നു ഭക്ഷണം കഴിക്കുമത്രേ ......പണവും ,പദവിയും ഉണ്ടെങ്കില്‍ എന്താ എത്ര നല്ല മനുഷ്യര്‍ ....!"
അന്‍വറിന്‍റെ വാക്കുകള്‍ മെഹറിനെ  ഓര്‍മയില്‍ നിന്നും ഉണര്‍ത്തി .
"അവരുടെ  ഇളയ മകന് പാവ് ബ‍ജി വേണം പോലും .....അവന്‍ നിര്‍ബന്ധം പിടിച്ച്‌ കരഞ്ഞത് നീ ശ്രദ്ധിച്ചുവോ മെഹര്‍  ?
ഇതേ പോലെ ആയിരുന്നു ഈ അബ്ബാസ്സ്......"
അടുത്തിരുന്ന പത്തുവയസ്സ്കാരന്‍ അബ്ബാസിന്‍റെ  തലയില്‍ തഴുകി ചെറു ചിരിയോടെ അന്‍വര്‍  മെഹറിനോട് പറഞ്ഞു .


പാവ് ബ‍ജി .........മെഹറിന്‍റെ  ചിന്തകളില്‍ വീണ്ടും ഓര്‍മകളുടെ വേലിയേറ്റം . അവര്‍ ഏത് നാട്ടുകാരാണെന്ന് മുഷ്തഖിന്‍റെ അബ്ബ ചോദിച്ചു കാണുമോ?.

"അജ്മീര്‍ പോയിട്ട് വരികയാണ് .....ജൈയ്പൂര്‍ മറ്റോ ആണ്‌ വീട്.വല്യ ആള്‍ക്കാരാ ......"
അന്‍വര്‍ പറഞ്ഞത് മെഹര്‍ ആകാംഷയോടെ കേട്ടുനിന്നു.
മസ്ജിദിലേക്കുള്ള  പടിക്കെട്ടുകളിലേക്ക് ഒരു തവണ കൂടി മെഹര്‍ നോക്കി.അവര്‍ തിരികെ വരുന്നുണ്ടാകുമോ ?
 ളുഹറിന് ഇനിയും  സമയമുണ്ട് .
"ആളുടെ പേര്  ചോദിച്ചോ  ......."
 "പേരോ ?ആരുടെ......"
മെഹറിന്‍റെ  ചോദ്യത്തിന്‍റെ പൊരുള്‍ അന്‍വറിന് പെട്ടെന്ന് പിടികിട്ടിയില്ല.
ഉത്തരം പറഞ്ഞത് മുഷ്താഖ്  ആയിരുന്നു . 
"ആ കൊച്ചു കുട്ടികളില്‍  ഒരാളുടെ പേര് ഞാന്‍ ചോദിച്ചു .....അമ്മീ ജാന്‍റെ  പേരാ..മെഹറുന്നിസ്സ ..."
 അത് പറഞ്ഞു അവന്‍ പൊട്ടിച്ചിരിച്ചു .

മെഹറിന്‍റെ  മനസ് വല്ലാതെ അസ്വസ്ഥമായി.ഉച്ചഭക്ഷണത്തിന്‍റെ കൂടെ വിളമ്പാനുള്ള ചപ്പാത്തിയുടെ മാവ് ചൂടുവെള്ളം ചേര്‍ത്ത് മെഹര്‍ കുഴച്ചു തുടങ്ങി........വെയില്‍ ചൂടില്‍ പൊള്ളി തിളങ്ങുന്ന മസ്ജിദിന്‍റെ  പടിക്കെട്ടിലേക്ക് ഇടയ്ക്കിടെ മെഹറിന്‍റെ അനുവാദമില്ലാതെ  അവളുടെ  നോട്ടം തെന്നിമാറി ......
തകര പാത്രത്തില്‍ വെള്ളവും ഗോതമ്പും  മെഹറിന്‍റെ ഓര്‍മകളും ഒന്നായി ചേര്‍ന്നു......

പത്തു രൂപയ്ക്ക്  കമാല്‍ ഭായിയുടെ കടയില്‍ നിന്നും തലേന്ന് വാങ്ങിയ  ഗോതമ്പ് മാവ് കുഴച്ചെടുക്കുകയാണ്  മെഹര്‍ .കാലത്ത് ഏഴ് മണിക്ക്  പോകുന്ന അബ്ബയോടൊപ്പം ഏഴ് വയസ്സുകാരി മെഹറിനും മൂന്ന് വയസ്സുകാരന്‍ മുനീറിനും പോകണം.മുന്ന അപ്പോഴുംതൊട്ടിലില്‍ ഉറക്കമായിരിക്കും.കാലത്ത് പുറപ്പെട്ടാല്‍ വെയിലെരിഞ്ഞു തുടങ്ങും മുന്‍പ് എത്താം .പ്രഭാത ഭക്ഷണം കഴിച്ചു ശീലമില്ല  മെഹറിനും മുനീറിനും .
സഞ്ചാരികളുടെ തിരക്ക് കാലത്തെ തുടങ്ങും.അംബര്‍ ഫോര്‍ട്ട്‌ കണ്ടു തിരികെ വരുന്നവരാണ് സഞ്ചാരികളില്‍ അധികവും.

മെഹറിന്‍റെ അബ്ബാക്ക് ഇരുപത്‌ കുതിരകള്‍ ,മുപ്പത്‌ ഒട്ടകങ്ങള്‍, രണ്ട് ഒട്ടകങ്ങളെ പൂട്ടിയ പതിമൂന്ന് ഒട്ടക വണ്ടികള്‍,നാല് കുതിരകളെ പൂട്ടിയ പതിനൊന്നു കുതിരവണ്ടികള്‍ എല്ലാം സ്വന്തമായുണ്ട്.ചിലപ്പോഴൊക്കെ മുനീര്‍ ഈ കുതിരകളെയും ഒട്ടകങ്ങളെയും കൊതിയോടെ നോക്കിയിരിക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട്മ,റ്റ് ചിലപ്പോള്‍ അവരുടെ പുറത്ത് കയറി സ്വപ്ന സഞ്ചാരം നടത്താറുമുണ്ട്.പോളിഷ് പോകുമെന്നതിനാല്‍ ആ മരപ്പാവകളില്‍ ഒന്നിനെ പോലും തൊടാന്‍ അബ്ബ ഇതേവരെ മുനീറിനെ സമ്മതിച്ചിട്ടില്ല.
മെഹര്‍ ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് ഉരുളകള്‍ സഞ്ചാരികള്‍ വാങ്ങി തടാകത്തിലെ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കും. രണ്ടും അഞ്ചും രൂപയ് ക്ക് വില്‍പ്പന കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ ഉച്ചയോടു അടുപ്പിച്ച് മെഹറിന്‍റെ ഗോതമ്പ് പാത്രം കാലിയാകും. മുപ്പത്‌ രൂപ തികഞ്ഞാല്‍ അന്ന് അബ്ബ പാവ് ബജിയും,പുഴുങ്ങിയ ചോളവും വാങ്ങി തരുമെന്ന് മുനീറിന് നന്നായി അറിയാം.എന്നും അബ്ബയുടെ ഒട്ടകങ്ങളാണ്‌ കൂടുതലും വിറ്റ് പോകാറ്‌. എന്ന് മെഹറിനു തോന്നാറുണ്ട്.പൊരി വെയിലത്ത്‌ കീറിപ്പറിഞ്ഞ ഒരു കുടയുടെ കീഴില്‍ ഒട്ടകങ്ങള്‍ക്കും ,കുതിരകള്‍ക്കും കാവലാളായി മുനീര്‍ എപ്പോഴും ഉണ്ടാകും ,അബ്ബയോടൊപ്പം.

"ഇത് നോക്കു മെഹര്‍ ......."
അമ്മിജാന്‍ ഉയര്‍ത്തി പിടിച്ച ലഹങ്കയിലെ വര്‍ണ്ണങ്ങളില്‍ മെഹറിന്‍റെ  കണ്ണുകള്‍ മഞ്ഞളിച്ചു.
"നിനക്ക് വേണ്ടി അബ്ബ വാങ്ങിയതാ.നമുക്ക് നല്ല കാലം വന്നു മെഹര്‍ .ഇനി നിനക്കും മുനീറിനും പൊരിവെയില്‍ കൊള്ളണ്ട...."
 വില കൂടിയ ഉടുപ്പ് കണ്ടപ്പോള്‍ ,അബ്ബാന്‍റെ കുതിരകളേയും ഒട്ടകങ്ങളെയും കഴിഞ്ഞ രാത്രി ആരെങ്കിലും വന്ന് മൊത്ത വിലയ്‌ക്ക് വാങ്ങിയിട്ടുണ്ടാകും എന്ന് തന്നെ മെഹര്‍ കരുതി. 
"എന്‍റെ കുട്ടിക്ക്  ഇനി ഒരു ജോലിയും ചെയ്യേണ്ട .....രാജകുമാരിയെപോലെ ജീവിക്കാം "അമ്മീ ജാന്‍ അവളുടെ ചെമ്പിച്ച മുടിയിഴകളില്‍  തലോടി .

പാതി കുഴച്ച ഗോതമ്പ് മാവ് അമ്മീ ജാന്‍ എടുത്തു കൊണ്ടു പോകുമ്പോള്‍ മെഹര്‍ വല്ലാതെ അമ്പരന്നു .മുനീര്‍ എഴുന്നേല്‍ക്കും മുന്‍പ് ആവിപറക്കുന്ന ഗോതമ്പ് കഞ്ഞിയുമായി വീണ്ടും അമ്മീ ജാന്‍ വന്നു.
"ഇതില്‍ നെയ്യ് ചേര്‍ത്തിട്ടുണ്ട് .....വേഗം  കൈ  കഴുകി  വാ  "
മെഹറിന് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം .ആറ്‌ മാസം മുന്‍പ് ഒരു പെരുന്നാളിന്  കഴിച്ച മധുരമുള്ള  ഗോതമ്പ് കഞ്ഞിയുടെ സ്വാദ് മെഹറിന്‍റെ നാവില്‍ നിറഞ്ഞു. ചൂടാറിയപ്പോള്‍ മെഹര്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
"അല്‍പ്പം കൂടി തരട്ടെ ....."
ആഹാരം രണ്ടാമത് വേണോ എന്ന് അമ്മീജാന്‍ ഇന്നേവരെ ചോദിച്ചിട്ടില്ലല്ലോ എന്ന് മെഹര്‍ അപ്പോള്‍ അത്ഭുതത്തോടെ ഓര്‍ത്തു.

വെയില്‍ പാതയോരത്തെ മണല്‍ തിട്ടകളെ പൊള്ളിച്ചുകൊണ്ടിരുന്നു.അബ്ബ യുടെകൂടെ വന്ന അപരിചിതരോടൊപ്പം പുത്തനുടുപ്പിട്ട് മെഹര്‍ കുതിര വണ്ടിയില്‍ കയറുമ്പോള്‍ അടുക്കളയുടെ പിന്നില്‍ പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ അമ്മീ ജാന്‍റെ  ഏങ്ങലടി അമറന്നില്ലാതായി  .ഉറക്കമുണര്‍ന്ന മുനീര്‍ അബ്ബയുടെ  കയ്യിലെ നോട്ടു കെട്ടുകളിലേക്ക് കണ്ണു തിരുമ്മി നോക്കി. പച്ചയും ചുവപ്പും നിറമുളള  ധാരാളം നോട്ടുകള്‍ ......!
കാലത്ത് മെഹര്‍ കുഴച്ചു  വെച്ച ഉണങ്ങിപ്പോയ ഗോതമ്പ് മാവിനപ്പുറം ,  മരക്കുതിരകളുടെയും ഒട്ടകങ്ങളുടെയും  കാവലില്‍  മുഷിഞ്ഞ  തുണി തൊട്ടിലില്‍ ഒന്നുമറിയാതെ കുഞ്ഞ് മുന്ന ഏതോ സ്വപ്നം കണ്ട്‌ ഉറക്കത്തില്‍ പുഞ്ചിരിച്ചു.

മണ്‍ പാതകള്‍  പലതും താണ്ടി ജൈയ്പുര്‍ റെയില്‍വേസ്റ്റേഷനില്‍ ആണ്‌ ആ കുതിര വണ്ടി പിന്നെ നിന്നത്.വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപരിചിതനായ കുതിര വണ്ടിക്കാരന്‍ മെഹറിനോട് പറഞ്ഞു 


"എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍.....".""  "
അബ്ബ തന്നെ മാര്‍വാടികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്ന്  അപ്പോള്‍ മാത്രമാണ് മെഹര്‍ അറിഞ്ഞത്.

ആ രാത്രി  ആള്‍ത്തിരക്കൊഴിഞ്ഞ  റെയില്‍വേ  സ്റ്റേഷനില്‍ ഒരിടത്ത്‌ മെഹര്‍ ഒളിച്ചിരുന്നു .

അജ്മീര്‍ ദര്‍ഗയില്‍ പോയി പ്രാര്‍ഥിച്ചു വന്ന മക്കളില്ലാതെ ദമ്പതികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ നിന്നും കിട്ടിയ മെഹര്‍""" എന്ന കുട്ടി "ദൈവം സമ്മാനിച്ച പുണ്യം " ആയിരുന്നു.
ദില്ലിയിലെ ജുമാ മസ്ജിദിന്‍റെ   അരികില്‍ വര്‍ഷങ്ങളായി തട്ട് കട നടത്തിയിരുന്ന  മോയിനുദീന്‍റെ മകളായി അനാഥത്വത്തിന്‍റെ നോവറിയാതെ മെഹര്‍ വളര്‍ന്നു.  തന്‍റെ പ്രിയപ്പെട്ട മകളെ  അന്‍വറിന് നിക്കാഹു ചെയ്ത്  കൊടുക്കുമ്പോള്‍ മോയിനുദീന്‍ മകള്‍ക്ക് കൊടുത്ത വാക്കായിരിന്നു ഒരിക്കലും തങ്ങളുടെ വളര്‍ത്തു മകളാണ് മെഹര്‍ എന്ന് അന്‍വര്‍ അറിയരുതെന്ന്. 
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....പൊള്ളിയ ചൂടിന്‍റെയും മരവിച്ച തണുപ്പിന്‍റെയും താഴുകലേറ്റ്  കടന്നു പോയ ദില്ലി ദിനങ്ങള്‍ 

"മെഹര്‍ അവര്‍ വരുന്നുണ്ട് ....."
കിന്നരി തലപ്പാവിന്‍റെ  തിളക്കം വീണ്ടും മെഹറിന്‍റെ കണ്ണുകളില്‍ .....
അന്‍വര്‍ വിളമ്പിയ ചൂടുള്ള ബിരിയാണി കഴിക്കുമ്പോഴും ആ കൊച്ചു കുട്ടി പാവ് ബജിക്ക് വേണ്ടി ശാട്യം പിടിക്കുന്നത് മെഹര്‍ കണ്ടു.

 "നിങ്ങള്‍ അജ്മീറില്‍ എവിടെയാണെന്നാ  പറഞ്ഞത് ...?"
മെഹര്‍ ആഗ്രഹിച്ച ചോദ്യം അന്‍വര്‍ ചോദിച്ചിരിക്കുന്നു.
"അജ്മീറില്‍ അല്ല ....ജൈയ്പുര്‍ ആണ്‌....... എന്‍റെ ദേശം ,
ഇവരുടെ നാട് ഹൈദ്രബാദ് ......"
ബുര്‍ഖക്കിടയിലെ കണ്ണുകളില്‍  ഒരു ചിരിത്തിളക്കം മിന്നി മറഞ്ഞു  .

"ഇത് അബാജന്‍റെ നേര്‍ച്ചയാണ് .....ഈ യാത്ര...... മൂന്ന് വര്‍ഷം മുന്‍പ് അബ്ബജാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി നേര്‍ന്നതാ ......"

യാത്രപറഞ്ഞു പോകും മുന്‍പ് പേര് ചോദിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മെഹര്‍ വിഷമത്തോടെ ഓര്‍ത്തു.
വഴിയോരങ്ങളിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ മസ്ജിദ് തിളങ്ങി .
 അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങും മുന്‍പ് പതിവില്ലാതെ അന്‍വര്‍ ആയിരം രൂപയുടെ ഒരു നോട്ടെടുത്തു മെഹറിനു നല്‍കി.
"ആ നല്ല മനുഷ്യന്‍ തന്നതാ ......ബാക്കി കൊടുത്തിട്ട് വാങ്ങിയില്ല ....."

"ഞാന്‍ പേര് ചോദിച്ചു കേട്ടോ മെഹര്‍ .............."
"എന്നിട്ട് ......?" 
"മുന്ന ....."
"മുന്ന.......!!!!"

"ഒരു സഹോദരന്‍ കൂടിയുണ്ട് ആള്‍ക്ക് .......ലക്നോവില്‍ ....അവരുടെ അബ്ബ മരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞത്രേ .ഭായിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അമ്മീജാനേം നഷ്ട്ടപ്പെട്ടു .എത്ര പണവും പദവിയും ഉണ്ടെങ്കില്‍ എന്താ ദുഃഖം എല്ലാവര്‍ക്കും ഉണ്ട് ........ അല്ലെ മെഹര്‍..........     ...."

മസ്ജിദിന്റെ മിനാരങ്ങള്‍ കീഴ്മേല്‍ മറിയും പോലെ മെഹറിനു തോന്നി ,കണ്ണുകളില്‍ ഇരുട്ട് കയറുംപോലെയും

അത്  തന്‍റെ സഹോദരന്‍ മുന്ന തന്നെയോ.   മുപ്പത്‌ വര്‍ഷം മുന്‍പ്  അംബര്‍ ഫോര്ട്ടിന്‍റെ  അരികിലെ  ചേരിയിലുള്ള  ആ കൊച്ചു വീട്ടിലെ തുണി തോട്ടിലില്‍   കൈകാലിളക്കി ചിരിച്ചു കളിക്കുന്ന കുഞ്ഞു മുന്നയുടെ മുഖം മെഹറിന്‍റെ  നേരിയ ഓര്‍മയില്‍ തെളിഞ്ഞു.
ലക്നോവില്‍ താമസിക്കുന്ന സഹോദരന്‍റെ പേര് മുനീര്‍ എന്നാകുമോ ? തന്‍റെ അബ്ബായും അമ്മീ ജാനും.......?

"അവര്‍ക്കൊരു സഹോദരി ഉണ്ടായിരുന്നത്രേ ."മെഹറുന്നിസ്സ  " .ഒരിക്കല്‍ പോലും കണ്ട് ഓര്‍മയില്ലെങ്കിലും ആ പെങ്ങളോട് ആള്‍ക്ക് അതിരറ്റു സ്നേഹമുണ്ട്.
അതുകൊണ്ടാണല്ലോ മരിച്ചു പോയ സഹോദരിയുടെ പേര് തന്‍റെ പെണ്‍ കുഞ്ഞിന്   ഭായി നല്‍കിയത്  .
നിന്‍റെ പേര് "മെഹര്‍ന്നിസ്സ" എന്ന് പറഞ്ഞപ്പോള്‍ ഭായിയുടെ കണ്ണുകള്‍ നിറഞ്ഞു മെഹര്‍ .

പെങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ ഇതേപോലെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത്കാണാമായിരുന്നു എന്ന് ആള്‍ ചിന്തിച്ചിട്ടുണ്ടാവും...."

തളര്‍ന്നു വീഴാതിരിക്കാന്‍ മരപ്പലകയില്‍ തീര്‍ത്ത മേശമേല്‍ മെഹര്‍  മുറുകെ പിടിച്ചു.

പെട്ടെന്ന് പരിസരം മറന്നു പുലമ്പും പോലെ മെഹര്‍ ചോദിച്ചു ..

"സഹോദരി മരിച്ചു പോയി എന്ന് പറഞ്ഞോ?  ........അവരുടെ സഹോദരി മരിച്ചു എന്ന്  പറഞ്ഞോ   ?"
"അതേ ...... ഏതോ മാറാരോഗം വന്ന് മരിച്ചു പോയത്രേ .അന്ന് മുന്ന ഭായി തീരെ ചെറിയ കുട്ടിയായിരുന്നില്ലേ.മകളുടെ മരണശേഷം ഭായിയുടെ കുടുംബം ജയ്പൂരിലേക്കു താമസം മാറ്റി.മകള്‍ മരിച്ച വിഷമത്തില്‍ ഭായിയുടെ അമ്മീജാന്‍ മാനസീകമായി തകര്‍ന്നുപോയി .പല നാടുകളിലും ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല .അവസാന നാളുകളില്‍ അജ്മീര്‍ ദര്‍ഗയില്‍. ആ ജീവിതം അവസാനിച്ചു."

വെയില്‍ ചാഞ്ഞു തുടങ്ങിയ വഴിയോരങ്ങളിലെ  കച്ചവടക്കാരുടെ തിരക്കുകള്‍ മെഹര്‍ കണ്ടില്ല .അജ്മീറില്‍ നിന്നും കിട്ടിയ പുണ്യം പോലെ തന്നെ വളര്‍ത്തി വലുതാക്കിയ അബ്ബയോടും ,അമ്മിജാനോടും കൊടുത്ത വാക്ക് പാലിക്കുവാന്‍ അന്‍വറിനോട് പറയുവാന്‍ തികട്ടി വന്നതെല്ലാം മെഹര്‍ മനസ്സില്‍ ഒളിപ്പിച്ചു.വഴിനടക്കുമ്പോള്‍  തിരക്കുകള്‍ക്കിടയില്‍ എവിടെയെങ്കിലും കിന്നരി തലപ്പാവും ,തിളങ്ങുന്ന ഷേര്‍വാണിയും   ഉണ്ടോ എന്ന് മെഹര്‍ ശ്രദ്ധിച്ചതുമില്ല .

മസ്ജിദിന്‍റെ  റോഡു മറികടന്നെത്തിയ  മെഹര്‍ തന്നെ  കടന്നുപോയ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നും 
"മെഹര്‍ന്നിസ്സാ .......... "
എന്ന വിളി കേട്ടു നിന്നു .

അബ്ബായുടെ അതേ സ്വരം ....

മരപ്പാവകളെ വിറ്റ് കിട്ടിയ പൈസക്ക് പുഴുങ്ങിയ ചോളം വാങ്ങി വെച്ച് അബ്ബാജാന്‍ വിളിക്കുന്നു......


പാവ് ബ‍ജിവാങ്ങാന്‍ ചിണുങ്ങുന്ന മുനീറിന്‍റെ കരച്ചില്‍ ഒരു പിന്‍ വിളി പോലെ മെഹറിന്‍റെ കാതുകളില്‍ മുഴങ്ങി ......നെയ്യ് ചേര്‍ത്ത മധുരമുള്ള ഗോതമ്പ് കഞ്ഞിയുടെ ഓര്‍മ്മകള്‍ക്ക് കണ്ണുനീരിന്‍റെ ഉപ്പുരസം.....

"അമ്മീ ജാന്‍ കരയുന്നോ ?.........."മുഷ്താഖിന്‍റെ മുഖത്തെ അമ്പരപ്പ് മെഹര്‍ കണ്ടില്ല എന്ന് നടിച്ചു .

തിളങ്ങുന്ന ഷേര്‍വാണിയും  കിന്നരി തലപ്പാവും ധരിച്ച മുന്ന തിരക്കിലെവിടെയോ തന്‍റെ മകളെ വീണ്ടും പേരെടുത്തു വിളിച്ചു ......


മസ്ജിദില്‍ നിന്നും മഗരിബ് നമസ്കാരത്തിന്‍റെ ബാങ്ക് വിളി മുഴങ്ങുമ്പോള്‍ ,തന്നെ കടന്നുപോയ ജയ്‌പൂര്‍ കുടുംബത്തിന് മുഖം കൊടുക്കാതെ മുഷ്താഖിന്‍റെ   കൈയില്‍ പിടിച്ച്‌ മെഹര്‍  തിരക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.........


ചിത്രം :ഗൂഗിള്‍ 

Saturday, January 07, 2012

മലയത്താര്‍ പുല്‍മേട്ടിലെ കറുത്തശലഭങ്ങള്‍



ഗസ്റ്റ് ഹൗസ്സിന്‍റെ  വാതിലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .പാതി തുറന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ കോടമഞ്ഞിന്‍റെ പുകമറക്കുള്ളില്‍ ഇരുട്ടില്‍ മുങ്ങിയ കാടിന്‍റെ സൗന്ദര്യം!

മെര്‍ലിന്‍ കാലത്തേ ഉണര്‍ന്നുറെഡിയായി നില്‍ക്കുകയാണ് , ജംഗിള്‍ ബൂട്സ് ഒക്കെ ധരിച്ച്
ഈ പ്രഭാതം മെര്‍ലിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

വര്‍ഷങ്ങള്‍ മെര്‍ലിനില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല . മഞ്ഞു പുണര്‍ന്നു വീശുന്ന  ഇളം കാറ്റില്‍ മെര്‍ലിന്‍റെ തോളറ്റം മുറിച്ചിട്ട മുടിയിഴകള്‍ അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ  പാറി നടന്നു.

 ജയിംസ് ഇന്നലേ പറഞ്ഞതാണ്  മലയത്താര്‍ പുല്‍മേട്‌ കാണണമെങ്കില്‍ കാലത്തേ പോകണമെന്ന്.നേരം പുലര്‍ന്നാല്‍ കാഴ്ചകള്‍ക്ക് ഒരു സുഖവും  ഉണ്ടാകില്ലാ എന്നും .സൂര്യന്‍ ഉദിച്ചുയരുന്ന സമയമാണത്രെ ശലഭങ്ങള്‍ കൂട്ടത്തോടെ എത്തുക .

താഴ്വാരത്ത് എവിടെയോ ആണ് ആ പുല്‍മേട്‌ .അട്ടയും ,പച്ചവിട്ടിലും ,ചീവീടുകളും ,കാട്ടിലെ ചെറുജീവികള്‍ തുടങ്ങി ,പച്ച പരവതാനി വിരിച്ച  പുല്ലുകള്‍ക്കിടയില്‍ പതിയിരിക്കുന്ന ഉഗ്രവിഷമുള്ള പാമ്പുകളും അവിടെ ഉണ്ടത്രേ .

"ബെഡ് കോഫി എടുക്കാന്‍ പറയട്ടെ ശ്യാം ...?"
മെര്‍ലിന്‍റെ ചോദ്യത്തില്‍ തന്നെ ഒരു പരിഭവം ഉണ്ട് .പറഞ്ഞിരുന്നതിലും അല്‍പ്പം വൈകിപ്പോയി ഉണര്‍ന്നപ്പോള്‍  .

"അധികം മധുരം ചേര്‍ക്കണ്ടാ എന്ന് പറഞ്ഞേക്ക്  മെര്‍ലിന്‍  ........"

മറുപടി പറയുമ്പോള്‍ മെര്‍ലിന്‍റെ  പരിഭവം കണ്ടില്ല എന്ന് നടിച്ചു .

ദൂരെയുള്ള ഏതോ കാഴ്ചകളില്‍ ദ്രിഷ്ട്ടി പതിപ്പിച്ചു നില്‍ക്കുകയാണ് മെര്‍ലിന്‍.

ഇരുട്ടിന്‍റെ മറവില്‍ മെര്‍ലിന്‍റെ  കണ്ണുകള്‍ തിരയുന്നത്  ഏത്  കാഴ്ചകളാവും ?

മഞ്ഞ ടോപ്പ് മൂടുന്ന കറുത്ത ഓവര്‍ കോട്ടിലും, കറുത്ത ജീന്‍സ്സിലും മെര്‍ലിന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു .

"വേഗം ഒന്ന് റെഡിയാകൂ ശ്യാം ....." 

ക്ഷമതീരെയില്ലാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെതോന്നി മെര്‍ലിന്‍..

ബ്രേക്ക്‌ ഫാസ്റ്റിനുള്ള ചപ്പാത്തിയും ,മുട്ട റോസ്റ്റും  ജയിംസ്  പാഴ്സ്സലാക്കി വെച്ചിട്ടുണ്ട്.സമയം അഞ്ചു മണിയോട് അടുക്കുന്നതേയുള്ളൂ. പ്രഭാതം ഒരു ബെഡ്  കോഫിയില്‍  മാത്രം ഒതുക്കുന്ന പതിവ് പണ്ടേ ശീലിച്ചതാണ് ,വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഓരോ ശീലങ്ങള്‍ക്കും. സാഹചര്യങ്ങള്‍ ചില ശീലങ്ങളെ  മാറ്റി എന്ന് മാത്രം.എന്നിട്ടും ഇനിയും മാറാത്ത ചില ദുശ്ശീലങ്ങള്‍ ബാക്കി.

 ആകാശത്തില്‍ അങ്ങിങ്ങ് വെള്ളനിറം തെളിഞ്ഞു വരുന്നു .ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിന് മാത്രം ഒരു മാറ്റവുമില്ല .പണ്ട് താരാട്ടുപോലെ കേട്ടുറങ്ങിയതും ഇതേ ശബ്ദം .
 അകലെയെങ്ങോ മൂളിയ കൂമനെ പേടിച്ച് അമ്മയെ അടക്കം പുണര്‍ന്ന് ഉറക്കംവരാതെ കരഞ്ഞ രാത്രികളില്‍ കേട്ട് മറന്ന അതേ സംഗീതം .
"ചീവീടിന്‍റെ സ്വരമാണ് കാടിന്‍റെ സംഗീതം  "എന്ന് പറഞ്ഞു തന്നത് അമ്മയാണ് .പണ്ട് തറവാട്ടില്‍ നിന്നും അമ്മയോടൊപ്പം മടങ്ങുന്ന പല രാത്രികളിലും നാട്ടു വഴികളില്‍ കൂട്ടായിരുന്ന ശബ്ദം.ഇരുട്ടില്‍ നടക്കുമ്പോള്‍ അമ്മ തെളിച്ച ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ തെളിഞ്ഞുവന്നവയല്‍ വരമ്പുകള്‍   .ഒരിക്കല്‍ വീട്ടിലേക്കു തിരിയുന്ന അതേ  വയല്‍ വരമ്പില്‍ വെച്ചാണ് ചീവീടിനെ ആദ്യമായി കാണുന്നത് .
"ഇത്തിരിപ്പോന്ന ഈ ജീവിക്ക് ഇത്ര മേല്‍ ശബ്ദമോ ?"എന്ന് 
ചൂട്ടുകറ്റയുടെ   വെളിച്ചത്തില്‍ കൃഷ്ണ കിരീടം ചെടിയുടെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു ചിറകുകള്‍ തമ്മില്‍ ഉരുമ്മി ശബ്ദമുണ്ടാക്കുന്ന ചെറുജീവിയെ  ആദ്യം കാണുമ്പോള്‍ മനസ്സില്‍ തോന്നിയിട്ടുണ്ട് .

അല്ലെങ്കില്‍ തന്നെ പ്രകൃതിയെ മനസ്സില്‍ ഇങ്ങനെ ആവാഹിച്ച്  ഇരുത്തിയതും  അമ്മയാണല്ലോ .ഇപ്പോഴും കാടിനെ വിട്ടൊരു ജീവിതം കൊതിക്കാത്തതും അതേ കാരണം.എന്നിട്ടും പ്രകൃതിയില്‍ ഒന്നും ശേഷിപ്പിക്കാതെ അമ്മയും പോയി.



"ഇറങ്ങാം സാറേ ......."
രാജപ്പന്‍  ആണ്  ,പറഞ്ഞ സമയത്ത് തന്നെ ആള്‍ ഹാജരായിട്ടുണ്ട് .

"നിനക്ക് കയ്യിലൊരു വാച്ച് പോലും ഇല്ലാലോ രാജപ്പാ ....എന്നിട്ടും നീ എത്ര കൃത്യം....."
"വാച്ച് എന്നതിക്ക് സര്‍ .....ഈ കാട് പോതുമേ ....അന്ത കടവുള്‍ പോതുമേ ....."
തമിഴും മലയാളവും കലര്‍ന്നതെങ്കിലും രാജപ്പന്‍റെ  സംസാരം കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ട് .
"സാര്‍ ഉങ്കളുക്ക് ബൂട്സ്  വേണ്ടായോ ?അട്ട ശല്യം റൊമ്പ ജ്യാസ്തി ......"
ബാഗ് തോളില്‍ തൂക്കി ഇറങ്ങുമ്പോള്‍  രാജപ്പന്‍ വീണ്ടും ഓര്‍മപ്പെടുത്തി .

ഷോല്‍ഡര്‍ ബാഗില്‍ ഒരെണ്ണംമെര്‍ലിന്‍  എടുത്തു .അതിലാണ്  കാമറയും  മറ്റും .
ഇനിയിപ്പോള്‍ കാടിന്‍റെ ഹൃദയത്തിലൂടെ ആണ് യാത്ര .
പോകുവാന്‍ ഇറങ്ങും മുന്‍പ് മെര്‍ലിന്‍ സ്വകാര്യമെന്നോണം അരികിലേക്ക് വരുമെന്നും,"ശ്യാം ............"എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു പിന്‍ കഴുത്തില്‍ കൈ ചുറ്റി കവിളോരം ചുംബിക്കുമെന്നും കരുതി


ഇടവഴികളില്‍ ഇരുട്ട് മാറിയിട്ടില്ല .വള്ളിപ്പടര്‍പ്പുകള്‍ മാറ്റി രാജപ്പന്‍ മുന്നില്‍ തന്നെ നടന്നു .ഇപ്പോള്‍ മെര്‍ലിന്‍ എന്‍റെ  തൊട്ടു മുന്‍പില്‍ .മഴയില്‍ നനഞ്ഞുകിടന്ന വഴികളില്‍ തെന്നിവീഴുംഎന്നതുകൊണ്ടാകാം ഇടയ്ക്കിടെ മെര്‍ലിന്‍ അറിയാതെ മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു,അപ്പോഴൊക്കെ  മെര്‍ലിന്‍റെതുമാത്രമെന്ന് ഞാന്‍ അവകാശപ്പെട്ടിരുന്ന  ഒരു സുഗന്ധം എന്നെചുറ്റി നിന്നു .ഓരോ സുഗന്ധങ്ങളും തിരിച്ചുനല്‍കുന്നത് ഓരോ ഓര്‍മ്മകള്‍... ..

വയല്‍ വരമ്പിലെ കൃഷ്ണ കിരീടം ചെടിയിലെ പൂക്കള്‍ക്ക്സുഗന്ധമുണ്ടായിരുന്നോ ?ചാറ്റല്‍ മഴയില്‍ അണഞ്ഞു പോകാറായ ചൂട്ടു കറ്റ അമ്മ വായുവില്‍ ആഞ്ഞു വീശി;ചുവന്ന മിന്നാ മിന്നികള്‍  മിന്നി മറഞ്ഞ്  വയല്‍ വരമ്പില്‍ പൊഴിഞ്ഞു വീണു .

ആദ്യമായി ഭൂമിയിലൊരു നക്ഷത്ര വിസ്മയം കണ്ടത് ഇരുട്ടിന്‍റെ  മറവില്‍ പണ്ട്  വയലേലകളില്‍ ആണ് .പച്ചവെളിച്ചം തെളിച്ച്,ചിറകുകള്‍ അടച്ചും തുറന്നും ആയിരം മിന്നാമിനുങ്ങുകള്‍ !
പറന്നുയര്‍ന്ന  മിന്നാമിനുങ്ങിനെപ്പിടിച്ച് കൈക്കുമ്പിളില്‍ അടച്ചു വെച്ച് ചന്ദ്രോദയം കണ്ട എത്ര എത്ര നാളുകള്‍ !

"അതിനെ വിട്ടേക്ക് ഉണ്ണിയെ ........"
അമ്മയുടെ സ്വരം നേര്‍ത്തു വരുന്നു .മനുഷ്യര്‍ തൊട്ടാല്‍ മിന്നാ മിനുങ്ങുകള്‍  അവയുടെ വെളിച്ചം കളഞ്ഞു ജീവന്‍  വെടിയുമത്രേ .....വിരലുകള്‍ വിടര്‍ത്തിയപ്പോള്‍ വെളിച്ചം പറന്നുപോയില്ല .ഉള്ളം കൈയ്യില്‍ നിന്നും പെരു വിരലോളം എത്തിയ നുറുങ്ങുവെട്ടം വഴിതെറ്റി തറയില്‍ വീണു, പിന്നെ ചിറകു വിരിച്ച് ആകാശത്തേക്ക് പറന്നു പോയി.ഒന്നിന് പിറകെ ഒന്നായി ആയിരം മി ന്നാമിന്നികളെ നിറച്ച് ഇരുട്ടില്‍ വയല്‍ പൂവുകള്‍ തിളങ്ങി.

അന്ന് പറന്നു പോയ മിന്നാ മിനുങ്ങുകള്‍    തിരികെ വന്ന്  മിന്നി മറഞ്ഞത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്‍പിലെ  ചാറ്റ് റൂമുകളില്‍ .
പച്ചയും ,ചുവപ്പും വെളിച്ചങ്ങളെ ഓരോന്നായി തല്ലിക്കെടുത്തിയത് ആരായിരുന്നു?ഓരോ വെളിച്ചവും മോക്ഷം കിട്ടാത്ത ആത്മാക്കളായി പറന്നു നടന്നു .ഓരോന്നിനും ഓരോ മിന്നാ മിന്നിയുടെ  ജീവന്‍ .മോക്ഷ   പ്രാപ്തിക്ക്പ്ര ണയബലിയിട്ടപ്പോള്‍ നനഞ്ഞ ചിറകുകള്‍ കുടഞ്ഞ്ചിലത്  സ്വര്‍ഗ്ഗത്തിലേ ക്ക്പറന്നു പോയി.
"അമ്മേ... ആ ആകാശത്തിലാണോ സ്വര്‍ഗ്ഗം ..." പണ്ട് ആഴ്ച്ചാവസാനം എത്താറുള്ള അച്ഛനെക്കാത്ത്  തറവാടിന്‍റെ  തിണ്ണയില്‍ ഇരിക്കുമ്പോള്‍ കോടാനകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെചൂണ്ടിക്കാട്ടി അമ്മയോട് ചോദിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഖാലിദുമാഷാണ് പറഞ്ഞത് അമ്മയുടെ പാദത്തിനടിയിലാണ് സ്വര്‍ഗ്ഗമെന്ന്.കതിര്‍ മണ്ഡപത്തില്‍ കയറും മുന്‍പ് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ ,സ്വര്‍ഗ്ഗത്തിലേക്ക് പോയ അച്ഛനെ ഓര്‍ത്തു ,ഖാലിദുമാഷിന്‍റെ വാക്കുകളും.

"ഇതൊരു ആനത്താരയാണ് സര്‍ .ഇന്ത വഴിപോനാല്‍  പുല്‍മേട്ടില്‍ പെട്ടെന്ന് എത്താം "

മുളങ്കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറ്റൊരു ഭാഗം കാട്ടി രാജപ്പന്‍ പറഞ്ഞു .
മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെവിരലുകളില്‍ ഭയപ്പാടോടെ അമര്‍ന്നു.

"അല്‍പ്പം ചുറ്റിയാലും വേണ്ടില്ല സര്‍ ,മാഡത്തിനേം കൊണ്ട്  ഒരു റിസ്ക്‌ വേണ്ട ."
ജയിംസ് പറഞ്ഞത് സത്യമാണെങ്കിലും ഉള്ളില്‍ ചിരിയാണ് വന്നത് .കാരണം ഈ യാത്ര തന്നെ ഒരു റിസ്ക്‌ ആണല്ലോ അതും മെര്‍ലിനേം കൊണ്ട് .
എങ്കിലും വല്ലാത്തൊരു ത്രില്‍ ഉണ്ട് ഓരോ നിമിഷങ്ങള്‍ക്കും .
എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒരു മോചനം .
"നിന്‍റെ ഈ യാത്രയില്‍ ഇത്തവണ ഞാനും വരട്ടെ ശ്യാം...............ഈ നശിച്ച നഗരത്തില്‍ നിന്നൊരു മോചനം ഞാന്‍ എന്ന പോലെ എന്‍റെ കഥകളും കവിതകളും കൊതിക്കുന്നു"
പറഞ്ഞറിയിക്കുവാന്‍  പറ്റാത്ത ഒരു വികാരമായിരുന്നു മനസ്സില്‍ അപ്പോള്‍ .

ഇത് ഇന്നും ഇന്നലെയും ആഗ്രഹിച്ചതല്ല .വളരെ നാള്‍ മുന്‍പ് .

ഓരോ യാത്രകളിലും ഓര്‍മ്മകളില്‍ മെര്‍ലിന്‍ ഉണ്ടായിരുന്നു .കലാലയ ജീവിതം തുടങ്ങിയനാള്‍ മുതല്‍ .പിന്നെ മെര്‍ലിനെ സ്വീകരിക്കാന്‍ അമ്മയുടെ വിശ്വാസ ങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ വാശി മുഴുവന്‍ അമ്മയോടായി .
തിരക്കുകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ഇടയില്‍പ്പെ ട്ട്  മെര്‍ലിന്‍ വെറും ഓര്‍മ്മകള്‍ മാത്രമായ മറ്റൊരു കാലം.

ഇന്ദു ഒരിക്കല്‍ മാത്രം ചോദിച്ചിരുന്നു മെര്‍ലിനെ പറ്റി .അമ്മ പറഞ്ഞുപോലും "ആ നസ്രാണി കൊച്ച്  ഇതിലും ഭേദമായിരുന്നു..... "എന്ന്.വിവാഹത്തിന് മൂന്നു വര്‍ഷത്തിനു ശേഷം മനസ്സില്‍ പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപര്‍വതം  അവള്‍തന്നെ തകര്‍ക്കുകയായിരുന്നു.

ഇന്ദുവിനോട് ഒരു കുറ്റ സമ്മതം ആവശ്യമുണ്ടെന്നു തോന്നിയില്ല .
പകരം വെയ്ക്കാന്‍ അവള്‍ക്കും ഉണ്ടായിരുന്നു ഒരു കഥ .പരസ്പ്പരം പങ്കുവെക്കലാണ് ജീവിതമെന്ന്‌ പഠിച്ചത് അന്ന് മുതല്‍ക്കാണ് .
ജീവിതം മുഴുവന്‍ കൂട്ടിക്കുറച്ചു നോക്കിയിട്ടും നഷ്ടങ്ങളുടെ കണക്കു മാത്രമേ ബാക്കി  ഉണ്ടായിരുന്നുള്ളൂ.യാത്രകള്‍ ,ബിസ്സിനസ്സ് തിരക്കുകള്‍ .....അങ്ങനെ ജീവിതത്തിന്‍റെ നല്ലൊരു വഴി എപ്പോഴോ തീര്‍ന്നുപോയി ......പക്ഷെ കടങ്ങളുടെയും ,ബാധ്യതകളുടെയും കണക്കുകള്‍ മാത്രം ആരും ചോദിച്ചില്ല ,ഇന്ദു പോലും. 
.
നേരം പുലരുന്നു .
കോട മഞ്ഞു മൂടി നില്‍ക്കുന്ന താഴ്വരയില്‍ 
കുറച്ചകലെയായി മലയത്താര്‍ പുല്‍മേട്  കാണാം .
കാഴ്ചകള്‍ മറയ്ക്കുമെങ്കിലും  ഈ മൂടല്‍ മഞ്ഞ് ഒരു സുഖം തന്നെഎന്ന് തോന്നി .ഇപ്പോള്‍ മെര്‍ലിന്‍ എന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നു, ബാഗില്‍ നിന്നും എടുത്ത ക്യാമറയില്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുന്നു.

മഞ്ഞിന്‍റെ തുള്ളികള്‍ ഇറ്റു  വീണ പുല്‍ക്കൊടികള്‍ കാലുകള്‍ കൊണ്ട് വകഞ്ഞു മാറ്റി മുന്‍പോട്ടു നടന്നു   .ഓരോ മഞ്ഞു തുള്ളിക്കും വല്ലാത്ത തണുപ്പ്.ഇടയ്ക്കു കാലില്‍ കടിച്ച  ഒരു അട്ടയെ ഉപ്പ് പൊടി വിതറി ജയിംസ്സ്നീക്കം ചെയ്തു.

"അപ്പോഴേ നാന്‍  സൊന്നതാക്കും ......"രാജപ്പന്‍റെ വാക്കുകളില്‍ ശാസനയുടെ സ്വരം.


ഇപ്പോള്‍ പുല്‍മേട്  കുറേക്കൂടി അടുത്തു വരുന്നു.അകലെ മഞ്ഞിന്‍റെ വിസ്മയ ക്കാഴ്ചകള്‍ . കിഴക്ക് സൂര്യോദയത്തിന്‍റെ തുടക്കമെന്നപോല്‍ ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറക്കൂട്ടുകള്‍. 
മെര്‍ലിന്‍ കൂടെയുള്ള  പ്രഭാതങ്ങള്‍ എത്ര മനോഹരമാണെന്ന് തോന്നി .

 പതിവിലും വേഗത കൂട്ടി മെര്‍ലിന്‍ നടന്നു  ,ഒരു തരം വിഭ്രാന്തിയിലെന്നോണം അവള്‍ ഓടുകയും പുല്‍മേടുകളില്‍ നോക്കി വിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഒരു  പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

മഞ്ഞിന്‍റെ പുകമറയ്ക്കുള്ളില്‍ മെര്‍ലിന്‍ അപ്രത്യക്ഷയാവുകയും ,വീണ്ടും തെളിയുകയും ചെയ്തു ..പിന്നെയും മറഞ്ഞ് ,വീണ്ടും തെളിഞ്ഞ്....

ഓര്‍മകളില്‍ മെര്‍ലിന്‍ എന്നും ഇങ്ങനെതന്നെ ആയിരുന്നു ,മറഞ്ഞും തെളിഞ്ഞും.

പുല്‍മേടുകളില്‍  നിറയെ  ചിത്രശലഭങ്ങള്‍!! .!!  .പല വര്‍ണ്ണങ്ങളില്‍  ഉള്ളവ.വെളുത്ത നിറമുള്ള ഒരുകൂട്ടം ശലഭങ്ങള്‍ പറന്നു വരികയും തണുത്ത കാറ്റുപോലെ തഴുകി അരികിലൂടെ പോവുകയും ചെയ്തു .
ശലഭങ്ങള്‍ക്കിടയില്‍ വേറിട്ട്‌ പറക്കുന്ന ഒരു കറുത്ത ചിത്ര ശലഭമായി മാറി മെര്‍ലിന്‍ എന്ന് തോന്നി .

മഞ്ഞുമാറി  പുല്‍മേടുകളില്‍  ചിത്ര ശലഭങ്ങള്‍ മാത്രം നിറഞ്ഞ്  വ്യക്തമായി ,പച്ച പുല്‍മേടുകള്‍ നിറഞ്ഞ് ശലഭങ്ങള്‍ ............

.........വീണ്ടും പുമേടുകളില്‍ മഞ്ഞ് പുതപ്പ് വിരിച്ചു .വെളുത്ത പുകമറക്കുള്ളില്‍ നിന്നും ആ പരിചിത സുഗന്ധം ......അത് മെര്‍ലിന്‍ ആകും ,കറുത്തചിത്ര ശലഭമായി മെര്‍ലിന്‍ പറന്നു വരികയാണ്.
 .........ഇന്ന് ഈ പുല്‍ മേട്ടില്‍ മെര്‍ലിനോടൊപ്പം ഒരു പകല്‍ ആരുമറിയാതെ ........................ഈ നിശബ്ദതയില്‍  ശലഭങ്ങള്‍ മാത്രം സാക്ഷിയായി ...


പെട്ടെന്ന് കറുത്ത ഒരു ചിത്ര ശലഭം പുല്‍മേട്‌ വിട്ട് ആകാശത്തേക്ക് പറന്നുയര്‍ന്നു .ഒരു നിമിഷം എല്ലാം ശാന്തമായി ..കാതുകള്‍ കൊട്ടിയടച്ചപോലെ ,ഒരു  ചീവീടും പോലും ഇല്ല .ശബ്ദമില്ലാത്ത മറ്റേതോ ലോകം .
പിന്നിലായി നടന്നിരുന്ന ജയിംസ്സിനെയും .രാജപ്പനെയും കാണാനില്ല .....

മെര്‍ലിന്‍റെ ഗന്ധം മാറി മറിഞ്ഞ്  മറ്റൊരു ഗന്ധമാകുന്നു .ആശുപത്രിയുടേയും ,മരുന്നിന്‍റെയും മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം ....ശരീരം മുഴുവന്‍ ഇഴയുന്നത്‌ ഉഗ്ര വിഷമുള്ള പാമ്പുകള്‍ ആയിരിക്കുമോ ?.
സൂചിമുനയിലൂടെ രക്തത്തില്‍ അലിഞ്ഞു ചേരുന്നത് വിവിധ നിറമുള്ള ശലഭങ്ങളാണോ ?
കൈകളില്‍ ഇറ്റ്  വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് വല്ലാത്ത ചൂട് .അത് ഇന്ദുവിന്‍റെ  കണ്ണുനീരായിരുന്നോ ?.മുകളില്‍ നിര്‍ത്താതെ കറങ്ങുന്ന പങ്കയ്ക്ക് ചീവീടിന്‍റെ അതേ സ്വരം..

മനസ്സിന് നേരിടാന്‍ കഴിയാത്ത ചോദ്യ ശരങ്ങള്‍ ഇന്ദുവിന്‍റെ  കണ്‍കോണുകളില്‍
 "എന്തിനാ ഏട്ടാ ഇങ്ങനെ ചെയ്തത് .....എന്നേം മോളേം തനിച്ചാക്കിയിട്ട്  ?"


കണ്മുന്‍പില്‍ പുല്‍മേടുകള്‍ മാഞ്ഞു .....മഞ്ഞിന്‍റെ പുതപ്പ് മാഞ്ഞു ....കാടിന്‍റെ സുഗന്ധവും.

അമ്മയുടെ ഓര്‍മ്മയില്‍തെളിഞ്ഞു വന്ന  കൃഷ്ണ കിരീടം ചെടിയുടെ  ഇലകള്‍ക്കിടയില്‍ ചീവീടുകള്‍ കാണുമോ ?കണ്ണെത്താ  ദൂരത്തെ പുല്‍മേട്ടില്‍ കറുത്ത ചിത്ര ശലഭമായി  മെര്‍ലിനും.........................?



ചിത്രം:ഗൂഗിള്‍