Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Sunday, September 16, 2012

കുമരംപേരൂരിലേക്കുള്ള വഴി (3 )


മഴമുല്ല പൂവിട്ടനാള്‍  





കുമരം പേരൂരില്‍ വീണ്ടും വരുന്നു എങ്കില്‍ അതൊരു   മഴക്കാലത്ത്‌   തന്നെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു.നിറഞ്ഞൊഴുകുന്നആറിന്‍റെ  തീരത്തിരുന്ന്  ഈ  കാടിന്‍റെ   പരിഭവം കേള്‍ക്കണം,പൂത്ത് മറിഞ്ഞ ആറ്റു വഞ്ചിയില്‍നിന്നും കൊഴിഞ്ഞു വീണ പൂവുകള്‍ പുഴയുടെ തെളിനീരില്‍  ഒഴുകി വരുന്നത് കാണണം,തിമര്‍ത്തു പെയ്യുന്ന പുതു മഴ കാടിനേയും,പുഴയേയും പ്രണയിക്കുന്നത്‌ കണ്ടിരിക്കണം..........


മഴക്കാലത്താവും  അച്ഛന്‍ കോവിലാര്‍ കൂടുതല്‍ സുന്ദരിയാവുക.കിഴക്കന്‍ മലകളില്‍ നിന്നും ജന്മം കൊണ്ട്  " തൊണ്ണൂറ്  തോടും ,തൊണ്ടിയാറും ചേര്‍ന്ന " എന്ന് പഴമക്കാര്‍ പറയുന്നവള്‍. ,പണ്ട്  കാടിന്‍റെ അതിര്‍ത്തികളില്‍ എന്നോ പൂവിട്ട  നീലക്കൊടുവേലിയുടെ മിത്തുകള്‍  കെട്ടു  പിണഞ്ഞു  കിടക്കുന്ന  അഗാധതയുടെ കഥകള്‍ മനസ്സില്‍ നിറച്ചവള്‍ , എത്ര തിരഞ്ഞിട്ടു എനിക്ക് കാണുവാന്‍ കഴിയാത്ത ആ നീലക്കൊടുവേലി പൂക്കളുടെ സുഗന്ധം പേറി ഇന്നും  ഒഴുകുന്നവള്‍......................... ........
 കിഴക്കു  നിന്നും  ഒഴുകിവരുന്ന   മഴവെള്ളം നിറഞ്ഞ്,പലതരം  കാട്ടിലകളും പൂക്കളും നിറച്ച്‌   വീണ്ടും അവള്‍ എന്നെ മോഹിപ്പിച്ച്  ഒഴുകുന്നു .......
 ബാല്യം എത്ര മനോഹരം !

നീര്‍ നിറഞ്ഞ് നീ വീണ്ടും ഒഴുകുമ്പോള്‍ ......

തെളിനീരില്‍ അവര്‍ കണ്ണാടി നോക്കുമ്പോള്‍ ....നീയോ മണലില്‍ ചിത്രം വരയ്ക്കുന്നു........

നൂലായി മാറുമോ ഈ പുഴയും...............


 അതിരുകള്‍ എപ്പോഴും എനിക്ക് വിലങ്ങുകളാണ് "നല്ല ഒഴുക്കാണ് വെള്ളത്തിലേക്ക്‌  ഇറങ്ങണ്ട "ത്രെ.കുമരം പേരൂരിന് ഇന്നും ഞാന്‍ ചെറിയ കുട്ടിയാണ്.
മുളപൊട്ടിയ പുതു ചെടികള്‍ക്ക് ഞാന്‍ അന്യയെങ്കിലും ഈ മണ്ണിന്‍റെ  .സുഗന്ധം എന്നെ ഇപ്പോഴും  തിരിച്ചറിയുന്നുണ്ട്.പുതിയ പൂക്കള്‍ ,പുതിയ ഇലകള്‍ .പഴമയുടെ  വേരോടുന്ന മണ്ണില്‍ എന്നെ വരവേല്‍ക്കാന്‍ എല്ലാം പുതുമനിറച്ചു നില്‍ക്കുന്നു. 
.

പൊട്ടിത്തകര്‍ന്ന കിനാക്കള്‍.......

തണുത്ത വെള്ളത്തില്‍ ഇറങ്ങി തോട് കടന്ന് കാട്ടിലേക്ക് ......കഴിഞ്ഞ  മലവെള്ളപ്പാ ച്ചിലില്‍ തോടിനു കുറെകെയുള്ള പാലം തകര്‍ന്നു പോയിട്ടുണ്ട് കാടിന്‍റെ അതിര്‍ത്തിയിലെ  തേക്കുമരങ്ങള്‍ വെട്ടി മാറ്റി പുതു വൃക്ഷ തൈകള്‍  വെച്ചിരിക്കുന്നു എന്ന് കേട്ടത് ഓര്‍മവന്നു.ഞാന്‍ പ്രണയിച്ചിരുന്ന കാടിന്‍റെ ആ ഇരുളിമ നഷ്ട്ടപ്പെട്ടപോലെ .പുതുനാമ്പുകള്‍ തളിര്‍ത്ത് വരുന്ന അശോകച്ചെടികള്‍ക്ക് എന്നെ തീരെ പരിചയമില്ല.
 പണ്ട് ഈ തോട് കടന്നായിരുന്നു കുമരം പേരൂരിലെ പൈക്കിടാങ്ങള്‍ കാട്ടില്‍ തീറ്റ തേടി  പോയിരുന്നത് .തോടിന്‍റെ  ഓരം  ചേര്‍ന്ന പഴയ തറവാട്ടു സ്ഥലം റബ്ബര്‍ നിറഞ്ഞു  നില്‍ക്കുന്നു. തേക്ക് മരങ്ങള്‍ വെട്ടിയിട്ടും നോവേല്‍ക്കാതെ ആ പഴയ ആ ചീനി മരം ആകാശം തൊട്ട് അവിടെത്തന്നെയുണ്ട്‌.


ഭൂമിയോട്പിണങ്ങി......ആകാശം തൊട്ട ചീനിമരം 



ഇവിടെ എവിടെയോ ആയിരുന്നുഊരാളിക്ക്‌ നേര്‍ച്ച വെച്ചിരുന്ന ആ കുഞ്ഞു വൃക്ഷം 

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഊരാളി  നേര്‍ച്ച ഓര്‍മ വരുന്നു.
പണ്ട് കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോകുന്നവര്‍ വെറ്റിലയും,പാക്കും പുകയിലയും,ചുണ്ണാമ്പും  കൂടി വെക്കും ഈ മരത്തിനടുത്തെവിടെയോ .
"ഇതാരാ  എടുക്ക ?"എന്ന എന്‍റെ ബാലിശമായ ചോദ്യത്തിന് ഒരിക്കല്‍കുഞ്ഞമ്മ പറഞ്ഞു 

 " ഊരാളിക്ക് നേര്‍ച്ച വെക്കണതാ "ന്ന് .
വൈകിട്ട് ആകുമ്പോഴേക്കും ഊരാളി വന്ന്‍ നേര്‍ച്ച എടുക്കുമത്രേ 
ആരാണ് ഈ "ഊരാളി" എന്ന് അറിയില്ല,അന്ന് ചോദിച്ചതുമില്ല .
പണ്ട് ആറ്റില്‍ പോയി വൈകി തിരികെ വരുമ്പോള്‍ ചീനി മരത്തിനെ വരിഞ്ഞു മുറുക്കിയ ഇരുട്ടിലേക്ക്   ഞാന്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു "ഊരാളി" വന്നു നേര്‍ച്ച എടുത്തിട്ടുണ്ടകുമോന്ന് അറിയാന്‍..
"അങ്ങോട്ട്‌ നോക്കണ്ട  കുട്ടി.......ഇരുട്ടിലവിടെ അവര്‍ മുറുക്കാന്‍ ചവക്കുകയാവും.നമ്മള്‍ നോക്കിയാല്‍ അവര്‍  നേര്‍ച്ച   എടുക്കാതെ പോകും "
നോക്കിപോയല്ലോ എന്ന കുറ്റബോധവും,അകാരണമായ ഭയവുമായിരുന്നു മനസ്സില്‍ അന്ന് .
നോട്ടം തെറ്റി  മാറ്റിയ തണുത്ത കരങ്ങളുടെ കുളിര്‍മ്മ ഇപ്പോഴും ഓര്‍ക്കുന്നു. 
മാനം തൊട്ടു നില്‍ക്കുന്ന ചീനി മരത്തിന്‍റെ  ചുവട്ടില്‍  ഊരാളിക്ക് മുറുക്കാന്‍ കൂട്ട് വെക്കുന്ന ആ ചെറിയ മരം ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. .വിശ്വാസത്തിന്‍റെ  മതില്‍ കെട്ടുകള്‍  മുറുകുമ്പോള്‍ ഇന്നും ഊരാളിക്ക് ആരെങ്കിലും നേര്‍ച്ച വെക്കുന്നുണ്ടാകുമോ  ...?
എന്‍റെ സംശയം തീര്‍ക്കാന്‍ ഇന്ന് ആരും  അരികിലില്ല.അകാലത്തില്‍ സ്വര്‍ഗത്തിലേക്ക് പറന്ന് പോയ എന്‍റെ കുഞ്ഞമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം ഒരു നോവായി ഇപ്പോഴും ഉണ്ട്.

ചീനി മരത്തോടു ചേര്‍ന്ന് ഇന്ന് ഫോറെസ്റ്റ് സ്റ്റേഷന്‍റെ അടുക്കളയും മറ്റുമായി ചെറിയ  ഒരു കോണ്‍ ക്രീറ്റ് കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.
കാടിന്‍റെ അതിര്‍ത്തിയില്‍ പണ്ടേയുള്ള ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റിന് ഒരു മാറ്റവുമില്ല .അതിര്‍ത്തി കടക്കാന്‍ ഇന്നും വാഹനങ്ങള്‍ക്ക് അനുവാദം വേണം .


തുരുമ്പെടുത്ത നിയമങ്ങള്‍ 
 വാഹനത്തില്‍ വന്നിരിന്നുവെങ്കില്‍ ഒരു പക്ഷെ കുമരം പേരൂര്‍  കാടിന്‍റെ അതിര്‍ത്തി    എനിക്കും സ്വാതന്ത്ര്യം നിഷേധിക്കുമായിരുന്നു 
ചെക്ക്‌ പോസ്സ്റ്റിനരികിലായി ജീര്‍ണിച്ചു തുടങ്ങിയ ഒന്ന് രണ്ട് തടിക്കഷണങ്ങള്‍  കണ്ടു.


ജീര്‍ണിച്ച ഓര്‍മ്മകള്‍....

ഒരോ സ്വപ്നവും ശേഷിപ്പിക്കുന്നത്............

ഇനിയും ഇവിടെ എത്രനാള്‍ ...........?

പണ്ടത്തെ കടത്തു വള്ളമാണ് 
എത്രയോനാള്‍ ഇതേ   വള്ളത്തില്‍ അമ്മയോടൊപ്പം ഞാന്‍  ഈ പുഴ കടന്നിട്ടുണ്ട്.
പണ്ട് സ്കൂളില്‍ പോകുവാന്‍ തീരത്ത് ഓടി എത്തുമ്പോഴേക്കുംഅക്കരെപോകാന്‍ വഞ്ചി തിരക്കിട്ടു നില്‍പ്പുണ്ടാവും .ആളുകള്‍ തിങ്ങി നിറഞ്ഞ വഞ്ചിയിലെ ഇരിപ്പിടത്തില്‍ എന്നെ  ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയോടൊപ്പം കലങ്ങി മറിഞ്ഞൊഴുകുന്ന   വെള്ളത്തിലേക്ക്‌ നോക്കി ഞാന്‍ എത്രവട്ടം ഭയന്നിരുന്നിട്ടുണ്ട്.അന്ന് ടാറിടാത്ത കുമാരംപേരൂര്‍ റോഡില്‍ വാഹന സൗകര്യങ്ങളും തീരെകുറവായിരുന്നു. 

പണ്ട് ആറിന്‍റെ അക്കരെയുള്ള കല്ലേലി തോട്ടം ഭാഗത്തേക്ക് പോകുവാന്‍ കുമരം പേരൂര്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഇതേ  കടത്ത് വഞ്ചിയെ  ആയിരുന്നു.അതിലും വളരെ മുന്‍പ്‌  സായിപ്പിന്‍റെ തേയില തോട്ടത്തില്‍ പണിയെടുക്കുവാന്‍ പോകുന്നവര്‍,നാട്ടിലെ കൃഷിയിടങ്ങളില്‍ വിളഞ്ഞ വിളകള്‍ വില്‍ക്കുവാനും കിട്ടുന്ന  പൈസക്ക് കല്ലേലി തോട്ടം ചന്തയില്‍ നിന്നും പുതു സാധങ്ങള്‍ വാങ്ങുവാനും  പോകുന്നവര്‍ ഒക്കെ കടത്ത്‌ കടന്നിരുന്നതും  ഇതേ വഞ്ചിയിലായിരുന്നു .പിന്നൊരുനാള്‍ മധുവിധു സ്വപ്നങ്ങളുമായി ആഴങ്ങളിലേക്ക് ആണ്ടുപോയ  പ്രണയം നിറച്ച ഹൃദയങ്ങള്‍ അവസാന യാത്ര ചെയ്തതും ഇതേ വഞ്ചിയില്‍ ........
 ഇന്ന് കടവില്‍ കടത്തു വഞ്ചിയില്ല. വഞ്ചി തുഴയാന്‍ ആര്‍ക്കും പരിചയവുമില്ല. അക്കരയ്ക്ക് ഇന്ന് ആര്‍ക്കും പോകണ്ട .
അത്രത്തോളം നിറഞ്ഞ് കവിഞ്ഞ്‌ ഇപ്പോള്‍ ഈ പുഴ ഒഴുകുന്നതും വല്ലപ്പോഴും മാത്രം .
ജീര്‍ണിച്ചു മണ്ണോടു ചേരുന്ന ഓര്‍മയായി ഈ കടത്തു വഞ്ചി ഇവിടെ ഇനി എത്ര നാള്‍...........................
കുമരംപേരൂര്‍ ഫോറസ്സ്ട്ട്‌ സ്റ്റേഷന്‍   

പണ്ട് കുമരം പേരൂര്‍ കാടുകളില്‍ മേഞ്ഞുനടന്ന കാലിക്കൂട്ടങ്ങള്‍ ഇന്ന് അന്യം നിന്നു പോയി എന്ന് പലപ്പോഴും പരിഭവിച്ചിരുന്നു ഞാന്‍...
കാലിത്തീറ്റ തിന്നുന്ന കന്നുകളേയും  കവര്‍ പാല്‍ കുടിക്കുന്ന ബാല്യങ്ങളേയും   ഓര്‍ത്ത് വേദനിച്ച് ,ജീവിതത്തില്‍ ഒരിക്കലും ഇനി അങ്ങനെ ഒരു  കാഴ്ച  കാണുവാന്‍ കഴിയില്ല   എന്നും  കരുതിയിരുന്ന ഞാന്‍  കാടിറങ്ങി വരുന്ന പൈക്കളെ കണ്ട്‌  അത്ഭുതപ്പെട്ടു.വെളുത്ത്‌ കൊഴുത്ത പൈയ്ക്കിടാങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക്.
ഇവരുടെ കഴുത്തില്‍ കയറിട്ട പാടുകളോ ,കുടമണിയൊ ഇല്ല .
ഈ കാലികൂട്ടങ്ങള്‍ കാട്ടില്‍ വളരുന്നവയെന്നത്‌ എന്‍റെ ജന്മനാടിനെ കുറിച്ചുള്ള  പുതുമയുള്ള അറിവുകളില്‍ ഒന്നായി.
കോലക്കുഴല്‍ വിളി കേട്ടോ..........

ഇനിയും വരാഞ്ഞതെന്തേ.......?




ആകാശം ഒന്ന് മയങ്ങിയ വേള .....

മധുരം ആവോളം നുകരട്ടെ.................

നാട്ടുകാര്‍ പറഞ്ഞു തന്ന കഥയിങ്ങനെ 
ആറിനക്കരെയുള്ള കല്ലേലി തോട്ടം നിവാസികളുടെ കന്നിന്‍ കൂട്ടങ്ങള്‍ മുന്‍പ്‌ ആറ്‌ കടന്ന്‌ കുമരംപേരൂര്‍ കാട്ടില്‍ വരിക പതിവായിരുന്നു.
ഒരിക്കല്‍ കാട്ടില്‍ മേയുവാന്‍ വന്ന ഒരു കൂട്ടം കാലികള്‍ക്ക്‌ മലവെള്ളപാച്ചിലില്‍ നിറഞ്ഞൊഴുകുന്ന അച്ഛന്കൊവിലാര്‍  കടക്കാന്‍ നിവാഹമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നു..മഴപോയി വെള്ളം വറ്റി വഴിതെളിഞ്ഞിട്ടും  ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയില്ല.തങ്ങളുടെ കാലിക്കൂട്ട ങ്ങളെ തേടിവന്ന ഉടമസ്ഥര്‍ കാടായ കാടൊക്കെ തിരഞ്ഞിട്ടും ഒന്നിനെ പോലും കണ്ടുകിട്ടിയതുമില്ല. ദിവസങ്ങളും ആഴ്ചകളും നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ നിരാശരായി അവര്‍ തിരികെ മടങ്ങിയപ്പോള്‍ കാട്ട് പൊന്തകളില്‍ ഒളിച്ചിരുന്ന കന്നുകള്‍ ആഹ്ലാദം പങ്കിട്ടു കാണണം.നാടിനേക്കാളും  എന്തുകൊണ്ടും   സ്വസ്ഥം കാടാണെന്ന് ഈ മിണ്ടാപ്രാണികള്‍ അറിഞ്ഞിരിക്കണം.
പിന്നെ കുടുംബമായി കുട്ടികളായി കാട്ടില്‍ത്തന്നെ അവര്‍ സ്ഥിര താമസവുമാക്കി .
കുമരംപെരൂരിലെ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇവര്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടിലേക്ക് വരുന്നു,കൃഷിയിടങ്ങളില്‍ യഥേഷ്ടം സ്വര്യ വിഹാരം നടത്തുന്നു, ആര്‍ക്കും പിടിതരാതെ കണ്ണു വെട്ടിച്ചു കാട്ടിലേക്ക് മയുന്നു
ആ വൈകുന്നേരം ഞാനാ കാലിക്കൂട്ടങ്ങളെ നേരില്‍ കണ്ടു.പറഞ്ഞുകേട്ട അത്ഭുതം നേരില്‍ കണ്ടപ്പോള്‍ അനിര്‍വചനീയമായ ആഹ്ലാദവും.ക്യാമറയും കൊണ്ട് അടുത്തേക്ക്‌ വരുന്ന എനിക്കുവേണ്ടി അവരില്‍ ചിലര്‍ പോസ്സു ചെയ്തു പച്ചപ്പുനിറഞ്ഞ കാടിന്‍റെ വഴിയിടങ്ങളില്‍ വിശ്രമിച്ചു കിടക്കുന്ന അവരില്‍ പലരും എന്നെ കണ്ടതിലുള്ള പരിഭ്രമം കണ്ണിലോളിപ്പിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ പശുക്കുട്ടികളും ,ഒരു മൂരിക്കുട്ടനും നിറവയറോടെ  ഒരു കന്നും  ഉണ്ടായിരുന്നു.ഇവള്‍ ജന്മം നല്‍കുന്ന കുഞ്ഞിന് മതിവരുവോളം അമ്മയുടെ പാല്‍ കുടിച്ചു വളരാമല്ലോ എന്നോര്‍ത്തു. 
മനുഷ്യരുടെ സ്പര്‍ശനം ഒരിക്കല്‍പോലും ഏല്‍ക്കാത്ത ആ കാലികൂട്ടങ്ങള്‍ കാഴചയില്‍ അതീവ സുന്ദരികളായിരുന്നു. നാടിനെ വെറുത്തു കാടിനെ സ്നേഹിച്ചവര്‍.

ചിലപ്പോള്‍ നാട്ടിലെത്തുന്ന പശുക്കളെ ചിലര്‍ കെട്ടിയിടാറുണ്ടത്രേ .പാല് കറന്നെടുത്ത് പകരംവെള്ളവുംതീറ്റയും  നല്‍കി വീണ്ടും അഴിച്ച്‌ കാടിന്‍റെ ലോകത്തേക്ക് .....നമ്മള്‍ മനുഷ്യര്‍ എന്ത്  സ്വാര്‍ത്ഥരാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് ഉറപ്പ്‌.
  നാട്ടില്‍ വരുന്ന കാലികളുടെ എണ്ണം മുന്‍പുള്ളതിലും   കുറഞ്ഞു വരുന്നു എന്നും അറി യുവാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് പുരുഷ പ്രജകളുടെ എണ്ണം.കെണിവെച്ച്‌ പിടിച്ചു ചിലര്‍ ഈ മിണ്ടാപ്രാണികളെ കൊന്നിട്ടണ്ടെന്നത്‌ വേദനയോടെ ,നൊമ്പരത്തോടെ 
ഓര്‍ത്തു.വന്യ മൃഗങ്ങള്‍ അല്ലാത്തതിനാല്‍ ഇവരുടെ സംരക്ഷണം ഏത്  നിയമ പരിധിയില്‍ വരും ???
കാലം കടന്നു പോകുമ്പോള്‍ എല്ലാവരും മാറി പോകുന്നു. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന  ഒരു കൂട്ടം ഗ്രാമാവാസികളാണ്  ഇന്നും കുമരം പേരൂര്‍ നിവാസികള്‍. .മാറുന്നത് ചില മനുഷരും ,അവരുടെ മനസ്സും മാത്രമാണ്    കാറ്റില്‍  കൊഴിഞ്ഞു വീഴുന്ന മണി മരുതിന്‍റെ പൂക്കള്‍ക്ക് ആ പഴയ നിറം തന്നെ.
കിഴക്കന്‍ മലകളില്‍ നിന്നും തേക്കിന്‍ കാടുകള്‍ തഴുകി വരുന്ന കാറ്റിന്‍റെ സുഗന്ധത്തിനും ഒരു മാറ്റവുമില്ല .
 തോടിന്‍റെ  വക്കിലെ ചീനിമരത്തിന്‍റെ ചില്ലകള്‍ ഭൂമിയോട് പിണങ്ങി ആകാശത്തോട് കിന്നാരം പറയുന്നു.വഴിയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാണനിലയുടെ തുമ്പത്ത് ചുവന്ന കായകളും വെളുത്ത പൂക്കളും. ആറിന്‍റെ  വക്കില്‍ നിറഞ്ഞു നില്‍ക്കുന്ന ഈഞ്ചക്കാ ടുകള്‍ ഇപ്പോഴും ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആറ്റുമാവില്‍ ഇത്തവണ മാമ്പഴം ഇല്ല. ഞാന്‍ വരുമെന്ന് "മുന്‍കൂട്ടി അറിയക്കാഞ്ഞതെന്ത്"  എന്ന പരിഭവം മാവിന്‍റെ  തളിരിട്ട ചില്ലകള്‍ക്ക് ഉണ്ട് .പണ്ട് കടത്തുവള്ളം കെട്ടിയിടാറുള്ള തീരത്തുള്ള  മണി മരുത് നിറയെ  പൂക്കള്‍ നിറച്ച്‌ നില്‍ക്കുന്നു .ആറ്റുവക്കില്‍ വഴിതെറ്റിവന്നു പൂത്ത പാരിജാതത്തിന്‍റെ പൂക്കള്‍ നിറഞ്ഞ ചില്ലകള്‍   ഒടിച്ചെടുത്തു. ഇളം പച്ചനിറത്തിലുള്ള പൂവുകള്‍ക്ക് അതി സുഗന്ധം,പ്രണയത്തിന്‍റെ  ഓര്‍മ്മകള്‍ തിരികെ നല്‍കുന്ന  ഒരു വല്ലാത്ത സുഗന്ധം......

കിഴക്കന്‍ കാടുകളില്‍ മഴപെയ്തിട്ടില്ല എന്ന് മനസ്സിലായി,രൌദ്ര ഭാവമില്ലാതെ അച്ഛന്‍ കൊവിലാര്‍ ഒഴുകുന്നു. പരിഭവമില്ലാതെ,പിണക്കമില്ലാതെ ...നീര്‍ വറ്റിയ തീരങ്ങളില്‍ ഏതോ കാട്ട് മൃഗത്തിന്‍റെ കാലടയാളങ്ങള്‍........
അന്യമാകുന്ന കാല്‍പ്പാടുകള്‍ .........

കാണേ നൂല്‍പുഴ എങ്ങോ മാഞ്ഞൂ....................... 


 തീരത്ത് ഒറ്റക്കിരുന്നാല്‍  ഈ കാടും പുഴയും എന്നോട്‌ ഒരുപാട്‌ കഥകള്‍ പറയും.മനസ്സിന്‍റെ ചെപ്പില്‍ ആരോടും പറയാതെ  സൂക്ഷിക്കുന്ന പല രഹസ്യങ്ങളും എനിക്ക് ഇവരോടും പറയാം .പക്ഷെ ഇവള്‍ പരിഭവം പറയാതെ എനിക്കെങ്ങനെ മനസ്സ് തുറക്കുവാനാകും
മഴമുല്ല പൂവിടുന്നു 
മഴ വന്നു തൊട്ടപ്പോള്‍.... നീ വന്നു തൊട്ടപോല്‍ ........................

മഴനീരില്‍ തളിര്‍ത്തു പോയ്‌ പുഴയും..............

നിഴലും വെളിച്ചവും കൂട്ടിന് 

പുഴയും മഴയും പ്രണയ കേളികള്‍ .........



അങ്ങനെ............. പുഴയില്‍  നോക്കി നില്‍ക്കെ കാട്  ഇരുണ്ടു. മാനത്ത് നിന്നും വാരിവിതറിയ മഴപൂക്കള്‍ ആറിന്‍റെ തെളിനീരില്‍ പെയ്തിറങ്ങി.ചൂളം കുത്തി വന്ന ഒരു കിഴക്കന്‍ കാറ്റ് വല്ലാത്തൊരു ആരവത്തോടെ തിരികെ കാട്ടിലേക്ക് പോയി.  വഴിയരികില്‍ നിന്നും ഒടിച്ചെടുത്ത വെള്ള കൊടുവേലിത്തണ്ടുകള്‍ പച്ചിലയില്‍ പൊതിഞ്ഞെടുത്തു.കുടയില്ലാതെ മഴനഞ്ഞ ആ ബാല്യം ഓര്‍ത്ത്  കാട്ട്‌ വഴിയില്‍ കൂടി പുതുമഴനഞ്ഞു നടന്നു.വിജനമായ തേക്കിന്‍ കാടുകളില്‍ കന്നിന്‍ കൂട്ടങ്ങള്‍ നനയാതെ  ഒതുങ്ങി നില്‍ക്കുന്നു. ഈ മഴയിലും ഒരു പൈക്കിടാവ് അമ്മയോട് ചേര്‍ന്ന് പാല്‍ നുകരുന്നു. വഴിയരികിലെ കാട്ടു ചെമ്പിലയെ  നനക്കാന്‍ മഴത്തുള്ളികള്‍ പണ്ടേപോലെ മത്സരിക്കുന്നുണ്ടായിരുന്നു  .മഴയങ്ങനെ കുളിര്‍ന്നു പെയ്യുകയാണ് ..........മണ്ണും മനസ്സും തണുപ്പിച്ച്‌.............

 "വെറുതേ പുതുമഴ നനയല്ലേ ......"
ദേഷ്യം കലര്‍ന്ന് വാത്സല്യപൂര്‍വ്വം ശാസിച്ചതരാണ്........ഓര്‍മ്മകള്‍ പിന്നെയും എന്നെ വലിച്ചിഴച്ചു കൊണ്ട് പോകുന്നു..... എന്‍റെ കുമരംപേരൂരിലേക്ക്........
നാനഞ്ഞ പാരിജാത പൂക്കളുടെ സുഗന്ധം വീണ്ടും മനസ്സില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നു.
ഒരു പക്ഷെ പുലരുവോളം  ഈ മഴ എനിക്ക് കൂട്ടിനുണ്ടാകും............
വരും സന്ധ്യകളിലും......
ഈ രാത്രിയിലും ..............
"മഴയോടൊപ്പം നീ കരയുക .......മിഴിത്തുള്ളിയും മഴത്തുള്ളികളും ഒന്നു ചേരുമ്പോള്‍ അവന്‍  നിന്‍റെ കവിളില്‍ ചുംബിക്കാതിരിക്കട്ടെ......മഴമുല്ലപ്പൂവുകള്‍ക്ക്  കണ്ണീരിന്‍റെ   മധുരവും ,കാടിന്‍റെ സുഗന്ധവുമെന്ന് അവന്‍ പറഞ്ഞാലോ ......!!! "

Monday, September 05, 2011

കുമരംപേരൂരിലേക്കുള്ള വഴി (2 )



പ്രണാമം 




ആദ്യാക്ഷരം കുറിച്ചത് എന്നായിരുന്നു ?

അന്ന് ആശാന്‍ പള്ളിക്കൂടം   ഉണ്ടായിരുന്നിട്ടും വീട്ടില്‍ വന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ആശാന്‍റെ  പാദങ്ങള്‍ നമസ്സ്ക്കരിക്കുന്നു 

വേനല്‍ക്കാലത്ത് തറവാട്ട്  കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ കാടിന്‍റെ ഓരം ചേര്‍ന്ന്  തോടിന്‍റെ അടുത്തായി ഉള്ള വീട്ടിലേക്കു ഞങ്ങളെല്ലാവരും താമസം മാറ്റും .

ആശാന്‍ എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത് ഈ  വീട്ടില്‍ വെച്ചായിരുന്നു.അന്ന് കുഞ്ഞമ്മയുടെ മകള്‍ സജി എന്ന സജിഅക്കയും, ഞാനും പിന്നെ സജി അക്കയുടെ അനുജത്തി മിനിയും ആയിരുന്നു ആശാന്‍റെ ശിഷ്യഗണങ്ങള്‍.ദിവസങ്ങള്‍ വ്യത്യാസമെങ്കിലും സജി അക്ക ഇന്നും എന്‍റെ സജിയക്ക തന്നെ. മിനി ഞങ്ങളിലും ഇളയവള്‍ .

ആശാന്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞങ്ങളെ മൂന്നു പേരെയും വഴി നടത്തിച്ചു.
മധ്യവേനല്‍ അവധിക്കാലത്താണ് മിക്കപ്പോഴും കുഞ്ഞമ്മയും കുടുംബവും തറവാട്ടിലെത്താറ് 

അങ്ങനെ ഒരുഅവധിക്കാലത്ത്...... പതിവുപോലെ ആശാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.
എന്‍റെ ഓര്‍മ്മയില്‍ ആശാന്  ഗാന്ധിജിയുടെ  രൂപമാണ്  .തനി ഗാന്ധിയന്‍.പക്ഷെ കയ്യില്‍ എപ്പോഴും ഒരു നീളന്‍ വടിയും,കുറച്ചു ഏഴു ത്തോലയും കാണും .

ആശാനെ അങ്ങ് ദൂരെ കണ്ടാല്‍ അപ്പോള്‍ മിനി കരച്ചില്‍ തുടങ്ങും .അത് എന്തിനാണെന്ന് ഇന്നും എനിക്ക് അറിയില്ല. മണലില്‍ വിരലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതുമ്പോഴും അവള്‍ ഇതേ കരച്ചില്‍ തന്നെ .എന്നിരിക്കിലും 
ഞാനും സജിഅക്കയും ,പാവം അവളെ ഒരിക്കല്‍ പോലുംസമാധാനിപ്പിക്കുകയോ ,സാന്ത്വനിപ്പിക്കുകയോ  ചെയ്തിട്ടില്ല .

പതിവുപോലെ അന്നും ആശാനെ   കണ്ടത് മുതല്‍ മിനി കരച്ചില്‍ തുടങ്ങി .
നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ നനച്ച  അവളുടെ വിരലുകള്‍ മണലില്‍ "അ  ആ  ഇ  ഈ........"എഴുതുമ്പോള്‍ ആശാന്‍ ഞങ്ങളോട് രണ്ടാളോടും എന്നോടും,  സജിയക്ക യോടും തലേന്ന് പഠിപ്പിച്ച "ക  കാ  കി  കീ ......"സ്ലേറ്റില്‍എഴുതാന്‍ ആവശ്യപ്പെട്ടു .

കല്ല്‌ പെന്‍സില്‍ ,കറുത്ത സ്ലേറ്റില്‍ അക്ഷരങ്ങളായി തെളിഞ്ഞു.
അടുത്തിരുന്ന മഴിതണ്ടുകള്‍ തെറ്റുകള്‍ മായിക്കുവാന്‍ കാത്തു കാത്തിരുന്നു. 

സജി അക്കയെഴുതും മുന്‍പേ ഞാന്‍ എല്ലാം എഴുതി  ആശാനെ കാണിച്ചു .
ആശാന്‍റെ  മുഖത്ത് ഒരു ഭാവ ഭേദവും ഇല്ല .പക്ഷെ സജിയക്കയുടെ സ്ലേറ്റിലെ അക്ഷരങ്ങളിലേക്കും അക്കയുടെ മുഖത്തും ആശാന്‍ മാറി മാറി നോക്കി .ആശാന്‍റെ നോട്ടത്തിലെ പന്തികേട്‌ കണ്ടിട്ട്  അക്ക മിനിയെപ്പോലെ ഇപ്പോള്‍ കരഞ്ഞുതുടങ്ങും  എന്ന്‌ ഏകദേശം എനിക്കുറപ്പായി . ആശാന്‍ വീണ്ടും സ്ലേറ്റിലേക്ക് നോക്കി ...എന്നിട്ട് ഉറക്കെ ഒരു ചോദ്യം ....
"കൈ .....എന്തിയെ സജീ ......."
ആശാന്റെ ആചോദ്യത്തില്‍ഞാനും ഒന്ന് ഞെട്ടി എന്നത് സത്യം .മിനിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ .
അടക്കിപ്പിടിച്ച കരച്ചില്‍ അവള്‍ ഉച്ചത്തില്‍ തുടങ്ങി .
സത്യത്തില്‍ സജി അക്കയ്ക്ക് ഒന്നും മനസ്സിലായില്ല .
വീണ്ടും ആശാന്‍റെ ചോദ്യം ഉയര്‍ന്നു  .......
"സജീ.....കൈ എന്തിയേ..........?"

ഇത്തവണ ആശാന്‍റെ മൂന്നാമത്തെ ചോദ്യത്തിന് കാത്തു നിലക്കാതെ സജിയക്ക തന്‍റെ  രണ്ട് കൈകളും ആശാന്‍റെ  നേരെ നീട്ടിയിട്ട്‌ ഒരുത്തരം  "ദാണ്ടേ .............കൈ "

സത്യത്തില്‍ "ക കാ കി  കീ .........."യിലെ "കൈ" എഴുതാന്‍ സജിയക്ക വിട്ടുപോയിരുന്നു .
ആ "കൈ " പ്രതീക്ഷിച്ചു ചോദിച്ച ആശാന്‍റെ പിന്നീടുള്ള പ്രതികരണം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല .....


വീണ്ടും എത്രയോ മധ്യവേനലവധികള്‍ തറവാട്ടിലെ കുളം വറ്റിച്ചു കടന്നുപോയി.
വളരെ നാളുകള്‍ക്കുശേഷം പിന്നീട്‌ ആശാനെ  കാണുന്നത് "കലഞ്ഞൂര്‍ മഹാദേവര്‍ "ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് .
കുമരംപേരൂരിലെ  തറവാട്ടില്‍ നിന്നും മാറി ഞങ്ങള്‍ ,ഞാനും അച്ഛനും അമ്മയും  കലഞ്ഞൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കാലം. 
അന്ന് എന്‍റെ നൃത്തത്തിന്‍റെ അരങ്ങേറ്റ ദിവസം കൂടിയായിരുന്നു .അന്നേ ദിവസം തന്നെ ആശാന്‍ എങ്ങനെ  അവിടെ എത്തി എന്ന് അറിയില്ല .
അരങ്ങേറ്റവും  കണ്ട്‌  ,ക്ഷേത്രത്തില്‍ ശിവനെ  വണങ്ങി മടങ്ങുമെന്ന് പറഞ്ഞു പോയ ആശാനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടേയില്ല .

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .


ഇന്നും പലപ്പോഴും സജിയക്കയെ  കാണുമ്പോള്‍ ഞങ്ങളൊക്കെ കളിയായി  ചോദിക്കാറുണ്ട് "കൈ എന്തിയേ സജീ........."
ഓര്‍മ്മകള്‍ ഞങ്ങളില്‍ ചിരി പടര്‍ത്തുമ്പോള്‍  അക്ഷര വെളിച്ചം പകര്‍ന്ന എന്‍റെ ആശാന്‍റെ രൂപം അവ്യക്തമായി മനസ്സില്‍ തെളിയുന്നു ......

പിന്നെയും ഓര്‍മയില്‍ മിന്നിമറയുന്ന പ്രിയപ്പെട്ട എത്രയോ മുഖങ്ങള്‍  ...


  എന്‍റെ വിരല്‍ പിടിച്ച്‌ ആദ്യാക്ഷരങ്ങള്‍ അരിമണിയില്‍ എഴുതിപ്പിച്ച  അപ്പൂപ്പന് ,എന്‍റെ നാവില്‍ സുവര്‍ണ ലിപികള്‍ വരച്ചിട്ട ആ മഹാ മനസ്സിന്‌,അത്തര്‍ മണക്കുന്ന  കാല്പെട്ടിക്കകത്തു "കരുണയും""ദുരവസ്ഥയും "നിറച്ചു വെച്ച്‌  വായനയുടെലോകം എനിക്ക് തുറന്നു തന്ന എന്‍റെ അമ്മൂമ്മയ്ക്ക്  ,അനേകം ശിഷ്യ സമ്പത്തിന്‍റെ ഓര്‍മയില്‍  ജീവിക്കുന്ന എന്‍റെ അമ്മയ്ക്ക് ,എന്‍റെ അക്ഷരങ്ങള്‍ വരകളും ,വര്‍ണങ്ങളും ആകുവാന്‍ സ്വര്‍ഗത്തിലിരുന്നു  അനുഗ്രഹങ്ങള്‍ ചൊരിയുന്ന എന്‍റെ എല്ലാമെല്ലമായ  അച്ഛന് ............

തളരുമ്പോഴെല്ലാം എന്‍റെ  കൈകള്‍ക്ക് താങ്ങാകുന്ന ഈശ്വരന് .......


അറിവിന്‍റെ ആകാശം തേടി പറക്കുവാന്‍ ചിറകുകള്‍ നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ എന്‍റെ  അക്ഷര പ്രണാമം !



കുറിപ്പ് :ചിത്രം ഗൂഗിള്‍ 

Sunday, June 26, 2011

അമരാവതിയിലെ കണ്ണീര്‍ പൂക്കള്‍ ........


സിന്ധു ഇപ്പോഴും ഒഴുകുകയാണ് ,വളരെ ശാന്തമായി ......അമരാവതിയിലൂടെ........

മലയാള സിനിമയ്ക്ക്ഒരു കാലഘട്ടത്തിന്‍റെനേര്‍കാഴ്ചകള്‍   സമ്മാനിച്ച           ശ്രീ ലോഹിതദാസ് എന്ന  അനശ്വര കലാകാരന്‍    കാല യവനികക്കുള്ളില്‍ മറഞ്ഞിട്ട് ഈ ജൂണ്‍ 28  ന് രണ്ട് വര്‍ഷം തികയുന്നു .നൊമ്പരങ്ങളുടേയും ,ഓര്‍മകളുടെയും കണ്ണീര്‍ പൂക്കള്‍ അമരാവതിയില്‍ സിന്ധുവിന് കൂട്ടായി ഇന്നും ,ഇപ്പോഴും ഉണ്ട്    ശ്രീ ലോഹിതദാസ് സാറിന്‍റെ  പ്രിയപ്പെട്ട ചിന്തുവിന്......  എന്‍റെ സിന്ധു ചേച്ചിക്ക് .




                            മുത്തപ്പനില്ലാതെ(ലോഹിസാറിനെ അങ്ങനെയാണ് സിന്ധു ചേച്ചി വിളിക്കാറ്) വീണ്ടും ഒരു ഓണം കൂടി സിന്ധുചേച്ചിയെതേടി  വരുന്നു .ആയുസ്സില്‍ രണ്ട് വര്‍ഷം കുറഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് ആ മനസ്സ്. സിന്ധു ചേച്ചി മുത്തപ്പന്  വെച്ചുവിളമ്പി ,ഊട്ടിയ കറികളില്‍ പലതും എനിക്കിന്ന് മനപ്പാഠമാണ് 

.ഓരോ സംഭാഷണങ്ങളിലും ഓരോ കറിക്കൂട്ടുകള്‍   എന്നെ പഠിപ്പിച്ച്‌ ,  ഓര്‍മകളിലൂടെ കഴിഞ്ഞുപോയ ഓണക്കാലം ആഘോഷിക്കുകയായിരുന്നു   സിന്ധു ചേച്ചി .ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട്‌ വല്ലാതെ ഉലയുമ്പോഴും തീരത്തടുക്കുന്ന മനസ്സിന്‍റെ തിരമാലകള്‍ക്ക് നിറഞ്ഞ ശാന്തത.
അമരാവതിയിലൂടെ ഒഴുകുമ്പോള്‍ മാത്രംമാണ് സിന്ധുവിലെ   ഓളങ്ങള്‍ക്ക് ഈ ശാന്തത .അവിടുത്തെ കാറ്റും, കിളികളും ,പൂക്കളും, കുളവും ,പച്ചപ്പും വിട്ട് സിന്ധുവിന് ഇനിയൊരു ഒഴുക്കില്ല.
സത്യത്തില്‍ സിന്ധു ഇന്ന് ,ഒഴുകുന്ന നദിയാണോ ?ഭാരമില്ലാതെ പൊങ്ങിപ്പറക്കുന്ന തൂവലാണോ ?.

അമരാവതിയിലെ ജീവ വായുവിലും ,അവിടെ പൊഴിയുന്ന  മഴയിലും ,പെയ്തിറങ്ങുന്ന വെയിലിലും നിറയെ തന്‍റെ മുത്തപ്പന്റെ  സാനിധ്യം  ചിന്തു അറിയുന്നു .ആ അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന മൂകതപോലും ചിന്തുവിന്‍റെ   മനസ്സിന് ഇന്ന് ആഹ്ലാദമാണ്‌.



ലോഹിസാര്‍ പോയ ശേഷം ഒറ്റ യുക്ക്  നടന്ന  വഴികളിലെല്ലാം മുള്‍പ്പടര്‍പ്പുകള്‍ മാത്രം  ,ആവശ്യമില്ലാതെ കുത്തി വേദനിപ്പിക്കുന്നു  അതിലെ  മുള്ളുകള്‍.കവിതകളോടും ,കഥകളോടും മാത്രം പരിഭവങ്ങള്‍ പറയുന്ന സമയങ്ങള്‍ ഒഴിച്ചാല്‍ ശിഷ്ട്ടജീവിതം കടമകള്‍ നിറവേറ്റാന്‍  മാത്രം എന്ന് സിന്ധുചേച്ചി  ആശ്വസിക്കുന്നു .

കഴിഞ്ഞ വേനലില്‍ അമരാവതിയിലെ കുളത്തിലെ വെള്ളം പരിഭവിച്ചു പടിയിറങ്ങി പോയെന്നും ,പിന്നെ ചിന്തുവിന്‍റെ  വിഷമം കണ്ടു തിരിച്ചു വന്നു വെന്നും പറയുമ്പോള്‍ ലോഹിസാറിന്‍റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ മണ്ണും ,അവിടുത്തെ  കുളവും, ആ കുളത്തില്‍ മുഖം നോക്കുന്ന ചുറ്റു വട്ടമുള്ള വൃക്ഷ ജാലങ്ങളും ,അതില്‍ സഹവസിക്കുന്ന നാനാ ജാതി ജീവ ജാലങ്ങളും എന്‍റെ സിന്ധുചേച്ചിയുടെ  ഹൃദയതുടിപ്പുകളായി മാറുന്നത് ഞാന്‍ അറിയുന്നു . 

ജൂണ്‍ 28  ന് രാവിലെ അമരാവതിയില്‍                     അനുസ്മരണ യോഗം ചേരുന്നുണ്ടെന്ന് സിന്ധു ചേച്ചി    പറഞ്ഞു.  .സമൂഹത്തിന്‍റെ നാനാ തുറയില്‍പെട്ടവര്‍  ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ അവിടെയുണ്ടാകും.നാടിന്‍റെ പലഭാഗത്തും അനുസ്മരണ യോഗങ്ങള്‍  അന്നേ ദിവസം നടത്തുന്നുണ്ടാകും . പ്രിയപ്പെട്ട ചലച്ചിത്രകാരനെ ,അദ്ദേഹത്തിന്‍റെകഥകളെ ,നെഞ്ചേറ്റിയ നാം അറിഞ്ഞോ , അറിയാതെയോ  മറന്ന് പോയ ചില സ്വകാര്യദുഃഖങ്ങള്‍ ഉണ്ട് .ഒഴിയാത്ത ജീവിത പ്രശ്നങ്ങള്‍ക്കും ,തീരാത്ത കട ബാധ്യതകള്‍ക്കുംഇടയില്‍  ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിക്കുന്ന പലരെയും നാം കാണാതെ പോകുന്നു ,അല്ലെങ്കില്‍ മനപൂര്‍വം മറക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ  നോക്കി എല്ലാം തനിയാവര്‍ത്തനങ്ങള്‍  എന്ന്  പറഞ്ഞ് പിന്തിരിഞ്ഞു 
നടക്കുവാന്‍ നാം ഏവരും പഠിച്ചിരിക്കുന്നു.

കിരീടവും ചെങ്കോലും മറ്റുള്ളവര്‍ക്കേകി  ഓര്‍മകളില്‍ മറഞ്ഞു പോയ ആ പ്രതിഭാശാലിയുടെ കഥകള്‍ ,അഭ്രപാളികളില്‍ കണ്ടു നാം കണ്ണീരോഴുക്കുമ്പോള്‍  അമരാവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മില്‍ എത്ര പേരാണ് ഓര്‍ക്കുക ?

ഒറ്റപ്പാലത്തിനടുത്ത്‌ പഴയ ലക്കിടിയിലെ അമരാവതിയില്‍  ഈ അനശ്വര പ്രതിഭയുടെ സ്മൃതി കുടീരത്തില്‍ കഴിഞ  രണ്ട്  വര്‍ഷത്തിനിടയ്ക്ക് ഒരു സ്മാരകം പോലും ഉയര്‍ന്നിട്ടില്ല എന്നുള്ളത് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ലോഹി സാര്‍ തന്‍റെ തൂലികയിലൂടെ കഥകളുടെ വസന്തം വിരിയിച്ച അമരാവതിയുടെ ഹൃദയം വിട്ട് പോകുവാന്‍ സിന്ധു  ചേച്ചി ക്ക്  ഒരിക്കലും കഴിയില്ല.ഏകാന്തതയില്‍ പെയ്യുന്ന കണ്ണീര്‍ മഴയോട് കലഹിച്ചും ,പാതി വിടരുന്ന പൂക്കളോട് സല്ലപിച്ചും,ഒറ്റപ്പെടലിനെ പ്രണയിച്ചും ഈ  ജന്മം  മുഴുവന്‍ അമരാവതിയിലൂടെ സിന്ധു  ഒഴുകും.കല്‍പ്പടവുകള്‍ കയറി എന്നെങ്കിലും തന്‍റെ മുത്തപ്പന്‍ "ചിന്തൂ......"എന്ന് വിളിച്ച് തിരികെ വരുമെന്ന് ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും എന്‍റെ സിന്ധു ചേച്ചി .അക്ഷരങ്ങളില്‍  സങ്കടങ്ങളെ മറക്കുവാന്‍ ശ്രമിച്ച്,കടമകള്‍ നിറവേറ്റാന്‍ ഓരോദിവസവും തള്ളിനീക്കി ,ആയുസ്സിന്‍റെ പുസ്തകത്താളുകള്‍   അവസാനിക്കുന്നത്   കണ്ട് സ്വയം ആശ്വസിച്ച്  ഇനിയും എത്ര ദിവസങ്ങള്‍...........ഇങ്ങനെ !


ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ലോഹിസാറിനും ,ആ ഓര്‍മകളെ ഹൃദയത്തിലേറ്റി ജീവിക്കുന്ന ലോഹിസാറിന്‍റെചിന്തുവിനും,അവരുടെ പ്രിയപ്പെട്ട കുഞ്ഞുവിനും ,പൊന്നുവിനും ഇത് സമര്‍പ്പിക്കുന്നു. 

,