Sunday, September 16, 2012

കുമരംപേരൂരിലേക്കുള്ള വഴി (3 )


മഴമുല്ല പൂവിട്ടനാള്‍  





കുമരം പേരൂരില്‍ വീണ്ടും വരുന്നു എങ്കില്‍ അതൊരു   മഴക്കാലത്ത്‌   തന്നെ ആവണമെന്ന് ആഗ്രഹിച്ചിരുന്നു.നിറഞ്ഞൊഴുകുന്നആറിന്‍റെ  തീരത്തിരുന്ന്  ഈ  കാടിന്‍റെ   പരിഭവം കേള്‍ക്കണം,പൂത്ത് മറിഞ്ഞ ആറ്റു വഞ്ചിയില്‍നിന്നും കൊഴിഞ്ഞു വീണ പൂവുകള്‍ പുഴയുടെ തെളിനീരില്‍  ഒഴുകി വരുന്നത് കാണണം,തിമര്‍ത്തു പെയ്യുന്ന പുതു മഴ കാടിനേയും,പുഴയേയും പ്രണയിക്കുന്നത്‌ കണ്ടിരിക്കണം..........


മഴക്കാലത്താവും  അച്ഛന്‍ കോവിലാര്‍ കൂടുതല്‍ സുന്ദരിയാവുക.കിഴക്കന്‍ മലകളില്‍ നിന്നും ജന്മം കൊണ്ട്  " തൊണ്ണൂറ്  തോടും ,തൊണ്ടിയാറും ചേര്‍ന്ന " എന്ന് പഴമക്കാര്‍ പറയുന്നവള്‍. ,പണ്ട്  കാടിന്‍റെ അതിര്‍ത്തികളില്‍ എന്നോ പൂവിട്ട  നീലക്കൊടുവേലിയുടെ മിത്തുകള്‍  കെട്ടു  പിണഞ്ഞു  കിടക്കുന്ന  അഗാധതയുടെ കഥകള്‍ മനസ്സില്‍ നിറച്ചവള്‍ , എത്ര തിരഞ്ഞിട്ടു എനിക്ക് കാണുവാന്‍ കഴിയാത്ത ആ നീലക്കൊടുവേലി പൂക്കളുടെ സുഗന്ധം പേറി ഇന്നും  ഒഴുകുന്നവള്‍......................... ........
 കിഴക്കു  നിന്നും  ഒഴുകിവരുന്ന   മഴവെള്ളം നിറഞ്ഞ്,പലതരം  കാട്ടിലകളും പൂക്കളും നിറച്ച്‌   വീണ്ടും അവള്‍ എന്നെ മോഹിപ്പിച്ച്  ഒഴുകുന്നു .......
 ബാല്യം എത്ര മനോഹരം !

നീര്‍ നിറഞ്ഞ് നീ വീണ്ടും ഒഴുകുമ്പോള്‍ ......

തെളിനീരില്‍ അവര്‍ കണ്ണാടി നോക്കുമ്പോള്‍ ....നീയോ മണലില്‍ ചിത്രം വരയ്ക്കുന്നു........

നൂലായി മാറുമോ ഈ പുഴയും...............


 അതിരുകള്‍ എപ്പോഴും എനിക്ക് വിലങ്ങുകളാണ് "നല്ല ഒഴുക്കാണ് വെള്ളത്തിലേക്ക്‌  ഇറങ്ങണ്ട "ത്രെ.കുമരം പേരൂരിന് ഇന്നും ഞാന്‍ ചെറിയ കുട്ടിയാണ്.
മുളപൊട്ടിയ പുതു ചെടികള്‍ക്ക് ഞാന്‍ അന്യയെങ്കിലും ഈ മണ്ണിന്‍റെ  .സുഗന്ധം എന്നെ ഇപ്പോഴും  തിരിച്ചറിയുന്നുണ്ട്.പുതിയ പൂക്കള്‍ ,പുതിയ ഇലകള്‍ .പഴമയുടെ  വേരോടുന്ന മണ്ണില്‍ എന്നെ വരവേല്‍ക്കാന്‍ എല്ലാം പുതുമനിറച്ചു നില്‍ക്കുന്നു. 
.

പൊട്ടിത്തകര്‍ന്ന കിനാക്കള്‍.......

തണുത്ത വെള്ളത്തില്‍ ഇറങ്ങി തോട് കടന്ന് കാട്ടിലേക്ക് ......കഴിഞ്ഞ  മലവെള്ളപ്പാ ച്ചിലില്‍ തോടിനു കുറെകെയുള്ള പാലം തകര്‍ന്നു പോയിട്ടുണ്ട് കാടിന്‍റെ അതിര്‍ത്തിയിലെ  തേക്കുമരങ്ങള്‍ വെട്ടി മാറ്റി പുതു വൃക്ഷ തൈകള്‍  വെച്ചിരിക്കുന്നു എന്ന് കേട്ടത് ഓര്‍മവന്നു.ഞാന്‍ പ്രണയിച്ചിരുന്ന കാടിന്‍റെ ആ ഇരുളിമ നഷ്ട്ടപ്പെട്ടപോലെ .പുതുനാമ്പുകള്‍ തളിര്‍ത്ത് വരുന്ന അശോകച്ചെടികള്‍ക്ക് എന്നെ തീരെ പരിചയമില്ല.
 പണ്ട് ഈ തോട് കടന്നായിരുന്നു കുമരം പേരൂരിലെ പൈക്കിടാങ്ങള്‍ കാട്ടില്‍ തീറ്റ തേടി  പോയിരുന്നത് .തോടിന്‍റെ  ഓരം  ചേര്‍ന്ന പഴയ തറവാട്ടു സ്ഥലം റബ്ബര്‍ നിറഞ്ഞു  നില്‍ക്കുന്നു. തേക്ക് മരങ്ങള്‍ വെട്ടിയിട്ടും നോവേല്‍ക്കാതെ ആ പഴയ ആ ചീനി മരം ആകാശം തൊട്ട് അവിടെത്തന്നെയുണ്ട്‌.


ഭൂമിയോട്പിണങ്ങി......ആകാശം തൊട്ട ചീനിമരം 



ഇവിടെ എവിടെയോ ആയിരുന്നുഊരാളിക്ക്‌ നേര്‍ച്ച വെച്ചിരുന്ന ആ കുഞ്ഞു വൃക്ഷം 

വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഊരാളി  നേര്‍ച്ച ഓര്‍മ വരുന്നു.
പണ്ട് കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോകുന്നവര്‍ വെറ്റിലയും,പാക്കും പുകയിലയും,ചുണ്ണാമ്പും  കൂടി വെക്കും ഈ മരത്തിനടുത്തെവിടെയോ .
"ഇതാരാ  എടുക്ക ?"എന്ന എന്‍റെ ബാലിശമായ ചോദ്യത്തിന് ഒരിക്കല്‍കുഞ്ഞമ്മ പറഞ്ഞു 

 " ഊരാളിക്ക് നേര്‍ച്ച വെക്കണതാ "ന്ന് .
വൈകിട്ട് ആകുമ്പോഴേക്കും ഊരാളി വന്ന്‍ നേര്‍ച്ച എടുക്കുമത്രേ 
ആരാണ് ഈ "ഊരാളി" എന്ന് അറിയില്ല,അന്ന് ചോദിച്ചതുമില്ല .
പണ്ട് ആറ്റില്‍ പോയി വൈകി തിരികെ വരുമ്പോള്‍ ചീനി മരത്തിനെ വരിഞ്ഞു മുറുക്കിയ ഇരുട്ടിലേക്ക്   ഞാന്‍ ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു "ഊരാളി" വന്നു നേര്‍ച്ച എടുത്തിട്ടുണ്ടകുമോന്ന് അറിയാന്‍..
"അങ്ങോട്ട്‌ നോക്കണ്ട  കുട്ടി.......ഇരുട്ടിലവിടെ അവര്‍ മുറുക്കാന്‍ ചവക്കുകയാവും.നമ്മള്‍ നോക്കിയാല്‍ അവര്‍  നേര്‍ച്ച   എടുക്കാതെ പോകും "
നോക്കിപോയല്ലോ എന്ന കുറ്റബോധവും,അകാരണമായ ഭയവുമായിരുന്നു മനസ്സില്‍ അന്ന് .
നോട്ടം തെറ്റി  മാറ്റിയ തണുത്ത കരങ്ങളുടെ കുളിര്‍മ്മ ഇപ്പോഴും ഓര്‍ക്കുന്നു. 
മാനം തൊട്ടു നില്‍ക്കുന്ന ചീനി മരത്തിന്‍റെ  ചുവട്ടില്‍  ഊരാളിക്ക് മുറുക്കാന്‍ കൂട്ട് വെക്കുന്ന ആ ചെറിയ മരം ആരോ വെട്ടിക്കളഞ്ഞിരിക്കുന്നു. .വിശ്വാസത്തിന്‍റെ  മതില്‍ കെട്ടുകള്‍  മുറുകുമ്പോള്‍ ഇന്നും ഊരാളിക്ക് ആരെങ്കിലും നേര്‍ച്ച വെക്കുന്നുണ്ടാകുമോ  ...?
എന്‍റെ സംശയം തീര്‍ക്കാന്‍ ഇന്ന് ആരും  അരികിലില്ല.അകാലത്തില്‍ സ്വര്‍ഗത്തിലേക്ക് പറന്ന് പോയ എന്‍റെ കുഞ്ഞമ്മയുടെ വേദനിക്കുന്ന ഓര്‍മ്മകള്‍ മാത്രം ഒരു നോവായി ഇപ്പോഴും ഉണ്ട്.

ചീനി മരത്തോടു ചേര്‍ന്ന് ഇന്ന് ഫോറെസ്റ്റ് സ്റ്റേഷന്‍റെ അടുക്കളയും മറ്റുമായി ചെറിയ  ഒരു കോണ്‍ ക്രീറ്റ് കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.
കാടിന്‍റെ അതിര്‍ത്തിയില്‍ പണ്ടേയുള്ള ഫോറെസ്റ്റ് ചെക്ക്‌ പോസ്റ്റിന് ഒരു മാറ്റവുമില്ല .അതിര്‍ത്തി കടക്കാന്‍ ഇന്നും വാഹനങ്ങള്‍ക്ക് അനുവാദം വേണം .


തുരുമ്പെടുത്ത നിയമങ്ങള്‍ 
 വാഹനത്തില്‍ വന്നിരിന്നുവെങ്കില്‍ ഒരു പക്ഷെ കുമരം പേരൂര്‍  കാടിന്‍റെ അതിര്‍ത്തി    എനിക്കും സ്വാതന്ത്ര്യം നിഷേധിക്കുമായിരുന്നു 
ചെക്ക്‌ പോസ്സ്റ്റിനരികിലായി ജീര്‍ണിച്ചു തുടങ്ങിയ ഒന്ന് രണ്ട് തടിക്കഷണങ്ങള്‍  കണ്ടു.


ജീര്‍ണിച്ച ഓര്‍മ്മകള്‍....

ഒരോ സ്വപ്നവും ശേഷിപ്പിക്കുന്നത്............

ഇനിയും ഇവിടെ എത്രനാള്‍ ...........?

പണ്ടത്തെ കടത്തു വള്ളമാണ് 
എത്രയോനാള്‍ ഇതേ   വള്ളത്തില്‍ അമ്മയോടൊപ്പം ഞാന്‍  ഈ പുഴ കടന്നിട്ടുണ്ട്.
പണ്ട് സ്കൂളില്‍ പോകുവാന്‍ തീരത്ത് ഓടി എത്തുമ്പോഴേക്കുംഅക്കരെപോകാന്‍ വഞ്ചി തിരക്കിട്ടു നില്‍പ്പുണ്ടാവും .ആളുകള്‍ തിങ്ങി നിറഞ്ഞ വഞ്ചിയിലെ ഇരിപ്പിടത്തില്‍ എന്നെ  ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയോടൊപ്പം കലങ്ങി മറിഞ്ഞൊഴുകുന്ന   വെള്ളത്തിലേക്ക്‌ നോക്കി ഞാന്‍ എത്രവട്ടം ഭയന്നിരുന്നിട്ടുണ്ട്.അന്ന് ടാറിടാത്ത കുമാരംപേരൂര്‍ റോഡില്‍ വാഹന സൗകര്യങ്ങളും തീരെകുറവായിരുന്നു. 

പണ്ട് ആറിന്‍റെ അക്കരെയുള്ള കല്ലേലി തോട്ടം ഭാഗത്തേക്ക് പോകുവാന്‍ കുമരം പേരൂര്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് ഇതേ  കടത്ത് വഞ്ചിയെ  ആയിരുന്നു.അതിലും വളരെ മുന്‍പ്‌  സായിപ്പിന്‍റെ തേയില തോട്ടത്തില്‍ പണിയെടുക്കുവാന്‍ പോകുന്നവര്‍,നാട്ടിലെ കൃഷിയിടങ്ങളില്‍ വിളഞ്ഞ വിളകള്‍ വില്‍ക്കുവാനും കിട്ടുന്ന  പൈസക്ക് കല്ലേലി തോട്ടം ചന്തയില്‍ നിന്നും പുതു സാധങ്ങള്‍ വാങ്ങുവാനും  പോകുന്നവര്‍ ഒക്കെ കടത്ത്‌ കടന്നിരുന്നതും  ഇതേ വഞ്ചിയിലായിരുന്നു .പിന്നൊരുനാള്‍ മധുവിധു സ്വപ്നങ്ങളുമായി ആഴങ്ങളിലേക്ക് ആണ്ടുപോയ  പ്രണയം നിറച്ച ഹൃദയങ്ങള്‍ അവസാന യാത്ര ചെയ്തതും ഇതേ വഞ്ചിയില്‍ ........
 ഇന്ന് കടവില്‍ കടത്തു വഞ്ചിയില്ല. വഞ്ചി തുഴയാന്‍ ആര്‍ക്കും പരിചയവുമില്ല. അക്കരയ്ക്ക് ഇന്ന് ആര്‍ക്കും പോകണ്ട .
അത്രത്തോളം നിറഞ്ഞ് കവിഞ്ഞ്‌ ഇപ്പോള്‍ ഈ പുഴ ഒഴുകുന്നതും വല്ലപ്പോഴും മാത്രം .
ജീര്‍ണിച്ചു മണ്ണോടു ചേരുന്ന ഓര്‍മയായി ഈ കടത്തു വഞ്ചി ഇവിടെ ഇനി എത്ര നാള്‍...........................
കുമരംപേരൂര്‍ ഫോറസ്സ്ട്ട്‌ സ്റ്റേഷന്‍   

പണ്ട് കുമരം പേരൂര്‍ കാടുകളില്‍ മേഞ്ഞുനടന്ന കാലിക്കൂട്ടങ്ങള്‍ ഇന്ന് അന്യം നിന്നു പോയി എന്ന് പലപ്പോഴും പരിഭവിച്ചിരുന്നു ഞാന്‍...
കാലിത്തീറ്റ തിന്നുന്ന കന്നുകളേയും  കവര്‍ പാല്‍ കുടിക്കുന്ന ബാല്യങ്ങളേയും   ഓര്‍ത്ത് വേദനിച്ച് ,ജീവിതത്തില്‍ ഒരിക്കലും ഇനി അങ്ങനെ ഒരു  കാഴ്ച  കാണുവാന്‍ കഴിയില്ല   എന്നും  കരുതിയിരുന്ന ഞാന്‍  കാടിറങ്ങി വരുന്ന പൈക്കളെ കണ്ട്‌  അത്ഭുതപ്പെട്ടു.വെളുത്ത്‌ കൊഴുത്ത പൈയ്ക്കിടാങ്ങള്‍ കാടിറങ്ങി നാട്ടിലേക്ക്.
ഇവരുടെ കഴുത്തില്‍ കയറിട്ട പാടുകളോ ,കുടമണിയൊ ഇല്ല .
ഈ കാലികൂട്ടങ്ങള്‍ കാട്ടില്‍ വളരുന്നവയെന്നത്‌ എന്‍റെ ജന്മനാടിനെ കുറിച്ചുള്ള  പുതുമയുള്ള അറിവുകളില്‍ ഒന്നായി.
കോലക്കുഴല്‍ വിളി കേട്ടോ..........

ഇനിയും വരാഞ്ഞതെന്തേ.......?




ആകാശം ഒന്ന് മയങ്ങിയ വേള .....

മധുരം ആവോളം നുകരട്ടെ.................

നാട്ടുകാര്‍ പറഞ്ഞു തന്ന കഥയിങ്ങനെ 
ആറിനക്കരെയുള്ള കല്ലേലി തോട്ടം നിവാസികളുടെ കന്നിന്‍ കൂട്ടങ്ങള്‍ മുന്‍പ്‌ ആറ്‌ കടന്ന്‌ കുമരംപേരൂര്‍ കാട്ടില്‍ വരിക പതിവായിരുന്നു.
ഒരിക്കല്‍ കാട്ടില്‍ മേയുവാന്‍ വന്ന ഒരു കൂട്ടം കാലികള്‍ക്ക്‌ മലവെള്ളപാച്ചിലില്‍ നിറഞ്ഞൊഴുകുന്ന അച്ഛന്കൊവിലാര്‍  കടക്കാന്‍ നിവാഹമില്ലാതെ കാട്ടില്‍ കഴിയേണ്ടിവന്നു..മഴപോയി വെള്ളം വറ്റി വഴിതെളിഞ്ഞിട്ടും  ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയില്ല.തങ്ങളുടെ കാലിക്കൂട്ട ങ്ങളെ തേടിവന്ന ഉടമസ്ഥര്‍ കാടായ കാടൊക്കെ തിരഞ്ഞിട്ടും ഒന്നിനെ പോലും കണ്ടുകിട്ടിയതുമില്ല. ദിവസങ്ങളും ആഴ്ചകളും നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ നിരാശരായി അവര്‍ തിരികെ മടങ്ങിയപ്പോള്‍ കാട്ട് പൊന്തകളില്‍ ഒളിച്ചിരുന്ന കന്നുകള്‍ ആഹ്ലാദം പങ്കിട്ടു കാണണം.നാടിനേക്കാളും  എന്തുകൊണ്ടും   സ്വസ്ഥം കാടാണെന്ന് ഈ മിണ്ടാപ്രാണികള്‍ അറിഞ്ഞിരിക്കണം.
പിന്നെ കുടുംബമായി കുട്ടികളായി കാട്ടില്‍ത്തന്നെ അവര്‍ സ്ഥിര താമസവുമാക്കി .
കുമരംപെരൂരിലെ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇവര്‍ കൂട്ടത്തോടെ കാടിറങ്ങി നാട്ടിലേക്ക് വരുന്നു,കൃഷിയിടങ്ങളില്‍ യഥേഷ്ടം സ്വര്യ വിഹാരം നടത്തുന്നു, ആര്‍ക്കും പിടിതരാതെ കണ്ണു വെട്ടിച്ചു കാട്ടിലേക്ക് മയുന്നു
ആ വൈകുന്നേരം ഞാനാ കാലിക്കൂട്ടങ്ങളെ നേരില്‍ കണ്ടു.പറഞ്ഞുകേട്ട അത്ഭുതം നേരില്‍ കണ്ടപ്പോള്‍ അനിര്‍വചനീയമായ ആഹ്ലാദവും.ക്യാമറയും കൊണ്ട് അടുത്തേക്ക്‌ വരുന്ന എനിക്കുവേണ്ടി അവരില്‍ ചിലര്‍ പോസ്സു ചെയ്തു പച്ചപ്പുനിറഞ്ഞ കാടിന്‍റെ വഴിയിടങ്ങളില്‍ വിശ്രമിച്ചു കിടക്കുന്ന അവരില്‍ പലരും എന്നെ കണ്ടതിലുള്ള പരിഭ്രമം കണ്ണിലോളിപ്പിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ പശുക്കുട്ടികളും ,ഒരു മൂരിക്കുട്ടനും നിറവയറോടെ  ഒരു കന്നും  ഉണ്ടായിരുന്നു.ഇവള്‍ ജന്മം നല്‍കുന്ന കുഞ്ഞിന് മതിവരുവോളം അമ്മയുടെ പാല്‍ കുടിച്ചു വളരാമല്ലോ എന്നോര്‍ത്തു. 
മനുഷ്യരുടെ സ്പര്‍ശനം ഒരിക്കല്‍പോലും ഏല്‍ക്കാത്ത ആ കാലികൂട്ടങ്ങള്‍ കാഴചയില്‍ അതീവ സുന്ദരികളായിരുന്നു. നാടിനെ വെറുത്തു കാടിനെ സ്നേഹിച്ചവര്‍.

ചിലപ്പോള്‍ നാട്ടിലെത്തുന്ന പശുക്കളെ ചിലര്‍ കെട്ടിയിടാറുണ്ടത്രേ .പാല് കറന്നെടുത്ത് പകരംവെള്ളവുംതീറ്റയും  നല്‍കി വീണ്ടും അഴിച്ച്‌ കാടിന്‍റെ ലോകത്തേക്ക് .....നമ്മള്‍ മനുഷ്യര്‍ എന്ത്  സ്വാര്‍ത്ഥരാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് ഉറപ്പ്‌.
  നാട്ടില്‍ വരുന്ന കാലികളുടെ എണ്ണം മുന്‍പുള്ളതിലും   കുറഞ്ഞു വരുന്നു എന്നും അറി യുവാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് പുരുഷ പ്രജകളുടെ എണ്ണം.കെണിവെച്ച്‌ പിടിച്ചു ചിലര്‍ ഈ മിണ്ടാപ്രാണികളെ കൊന്നിട്ടണ്ടെന്നത്‌ വേദനയോടെ ,നൊമ്പരത്തോടെ 
ഓര്‍ത്തു.വന്യ മൃഗങ്ങള്‍ അല്ലാത്തതിനാല്‍ ഇവരുടെ സംരക്ഷണം ഏത്  നിയമ പരിധിയില്‍ വരും ???
കാലം കടന്നു പോകുമ്പോള്‍ എല്ലാവരും മാറി പോകുന്നു. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന  ഒരു കൂട്ടം ഗ്രാമാവാസികളാണ്  ഇന്നും കുമരം പേരൂര്‍ നിവാസികള്‍. .മാറുന്നത് ചില മനുഷരും ,അവരുടെ മനസ്സും മാത്രമാണ്    കാറ്റില്‍  കൊഴിഞ്ഞു വീഴുന്ന മണി മരുതിന്‍റെ പൂക്കള്‍ക്ക് ആ പഴയ നിറം തന്നെ.
കിഴക്കന്‍ മലകളില്‍ നിന്നും തേക്കിന്‍ കാടുകള്‍ തഴുകി വരുന്ന കാറ്റിന്‍റെ സുഗന്ധത്തിനും ഒരു മാറ്റവുമില്ല .
 തോടിന്‍റെ  വക്കിലെ ചീനിമരത്തിന്‍റെ ചില്ലകള്‍ ഭൂമിയോട് പിണങ്ങി ആകാശത്തോട് കിന്നാരം പറയുന്നു.വഴിയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാണനിലയുടെ തുമ്പത്ത് ചുവന്ന കായകളും വെളുത്ത പൂക്കളും. ആറിന്‍റെ  വക്കില്‍ നിറഞ്ഞു നില്‍ക്കുന്ന ഈഞ്ചക്കാ ടുകള്‍ ഇപ്പോഴും ഉണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആറ്റുമാവില്‍ ഇത്തവണ മാമ്പഴം ഇല്ല. ഞാന്‍ വരുമെന്ന് "മുന്‍കൂട്ടി അറിയക്കാഞ്ഞതെന്ത്"  എന്ന പരിഭവം മാവിന്‍റെ  തളിരിട്ട ചില്ലകള്‍ക്ക് ഉണ്ട് .പണ്ട് കടത്തുവള്ളം കെട്ടിയിടാറുള്ള തീരത്തുള്ള  മണി മരുത് നിറയെ  പൂക്കള്‍ നിറച്ച്‌ നില്‍ക്കുന്നു .ആറ്റുവക്കില്‍ വഴിതെറ്റിവന്നു പൂത്ത പാരിജാതത്തിന്‍റെ പൂക്കള്‍ നിറഞ്ഞ ചില്ലകള്‍   ഒടിച്ചെടുത്തു. ഇളം പച്ചനിറത്തിലുള്ള പൂവുകള്‍ക്ക് അതി സുഗന്ധം,പ്രണയത്തിന്‍റെ  ഓര്‍മ്മകള്‍ തിരികെ നല്‍കുന്ന  ഒരു വല്ലാത്ത സുഗന്ധം......

കിഴക്കന്‍ കാടുകളില്‍ മഴപെയ്തിട്ടില്ല എന്ന് മനസ്സിലായി,രൌദ്ര ഭാവമില്ലാതെ അച്ഛന്‍ കൊവിലാര്‍ ഒഴുകുന്നു. പരിഭവമില്ലാതെ,പിണക്കമില്ലാതെ ...നീര്‍ വറ്റിയ തീരങ്ങളില്‍ ഏതോ കാട്ട് മൃഗത്തിന്‍റെ കാലടയാളങ്ങള്‍........
അന്യമാകുന്ന കാല്‍പ്പാടുകള്‍ .........

കാണേ നൂല്‍പുഴ എങ്ങോ മാഞ്ഞൂ....................... 


 തീരത്ത് ഒറ്റക്കിരുന്നാല്‍  ഈ കാടും പുഴയും എന്നോട്‌ ഒരുപാട്‌ കഥകള്‍ പറയും.മനസ്സിന്‍റെ ചെപ്പില്‍ ആരോടും പറയാതെ  സൂക്ഷിക്കുന്ന പല രഹസ്യങ്ങളും എനിക്ക് ഇവരോടും പറയാം .പക്ഷെ ഇവള്‍ പരിഭവം പറയാതെ എനിക്കെങ്ങനെ മനസ്സ് തുറക്കുവാനാകും
മഴമുല്ല പൂവിടുന്നു 
മഴ വന്നു തൊട്ടപ്പോള്‍.... നീ വന്നു തൊട്ടപോല്‍ ........................

മഴനീരില്‍ തളിര്‍ത്തു പോയ്‌ പുഴയും..............

നിഴലും വെളിച്ചവും കൂട്ടിന് 

പുഴയും മഴയും പ്രണയ കേളികള്‍ .........



അങ്ങനെ............. പുഴയില്‍  നോക്കി നില്‍ക്കെ കാട്  ഇരുണ്ടു. മാനത്ത് നിന്നും വാരിവിതറിയ മഴപൂക്കള്‍ ആറിന്‍റെ തെളിനീരില്‍ പെയ്തിറങ്ങി.ചൂളം കുത്തി വന്ന ഒരു കിഴക്കന്‍ കാറ്റ് വല്ലാത്തൊരു ആരവത്തോടെ തിരികെ കാട്ടിലേക്ക് പോയി.  വഴിയരികില്‍ നിന്നും ഒടിച്ചെടുത്ത വെള്ള കൊടുവേലിത്തണ്ടുകള്‍ പച്ചിലയില്‍ പൊതിഞ്ഞെടുത്തു.കുടയില്ലാതെ മഴനഞ്ഞ ആ ബാല്യം ഓര്‍ത്ത്  കാട്ട്‌ വഴിയില്‍ കൂടി പുതുമഴനഞ്ഞു നടന്നു.വിജനമായ തേക്കിന്‍ കാടുകളില്‍ കന്നിന്‍ കൂട്ടങ്ങള്‍ നനയാതെ  ഒതുങ്ങി നില്‍ക്കുന്നു. ഈ മഴയിലും ഒരു പൈക്കിടാവ് അമ്മയോട് ചേര്‍ന്ന് പാല്‍ നുകരുന്നു. വഴിയരികിലെ കാട്ടു ചെമ്പിലയെ  നനക്കാന്‍ മഴത്തുള്ളികള്‍ പണ്ടേപോലെ മത്സരിക്കുന്നുണ്ടായിരുന്നു  .മഴയങ്ങനെ കുളിര്‍ന്നു പെയ്യുകയാണ് ..........മണ്ണും മനസ്സും തണുപ്പിച്ച്‌.............

 "വെറുതേ പുതുമഴ നനയല്ലേ ......"
ദേഷ്യം കലര്‍ന്ന് വാത്സല്യപൂര്‍വ്വം ശാസിച്ചതരാണ്........ഓര്‍മ്മകള്‍ പിന്നെയും എന്നെ വലിച്ചിഴച്ചു കൊണ്ട് പോകുന്നു..... എന്‍റെ കുമരംപേരൂരിലേക്ക്........
നാനഞ്ഞ പാരിജാത പൂക്കളുടെ സുഗന്ധം വീണ്ടും മനസ്സില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്നു.
ഒരു പക്ഷെ പുലരുവോളം  ഈ മഴ എനിക്ക് കൂട്ടിനുണ്ടാകും............
വരും സന്ധ്യകളിലും......
ഈ രാത്രിയിലും ..............
"മഴയോടൊപ്പം നീ കരയുക .......മിഴിത്തുള്ളിയും മഴത്തുള്ളികളും ഒന്നു ചേരുമ്പോള്‍ അവന്‍  നിന്‍റെ കവിളില്‍ ചുംബിക്കാതിരിക്കട്ടെ......മഴമുല്ലപ്പൂവുകള്‍ക്ക്  കണ്ണീരിന്‍റെ   മധുരവും ,കാടിന്‍റെ സുഗന്ധവുമെന്ന് അവന്‍ പറഞ്ഞാലോ ......!!! "

Saturday, June 30, 2012

മുസാഫിര്‍




മുസാഫിര്‍ ആണ്‌ പറഞ്ഞത് അന്ന് അഡ്രിയ മാളില്‍ വെച്ചുകാണാമെന്ന്. ഒരു യാത്ര പറച്ചിലായിരുന്നു ആ കൂടിക്കാ ഴ്ച്ചയുടെ അര്‍ത്ഥമെന്ന്എനിക്ക്‌ ബോധ്യം വന്നതും അവനെ നേരില്‍കണ്ടതില്‍പ്പിന്നെ മാത്രം .അവന്‍റെ ചാര നിറമുള്ള കൃഷ്ണ മണികള്‍ക്ക് പതിവിലും തിളക്കം കുറഞ്ഞോ എന്നും തോന്നി.

തിരക്കേറിയ തെരുവിലേക്ക് ഇറങ്ങിയ ഞങ്ങള്‍ അല്‍പ്പനേരം പരസ്പ്പരം മൗനം പാലിച്ചു. വെയില്‍ വീണു പൊള്ളിയ ബെഞ്ചിലെ കരിയിലകളെ ഞെരുക്കി അവന്‍ ഇരുന്നു,അരികിലായി ഞാനും. 
ദേഷ്യവും വിഷമവും വാക്കുകളായി കടമെടുത്ത്‌ ,വരാമെന്നു പറഞ്ഞ സമയം പാലിക്കാത്തതില്‍ ഞാന്‍ അവനോട് പതിവുപോലെ പരിഭവിച്ചു .
പഠിത്തം ഉപേക്ഷിക്കുന്നുവെന്നും നാട്ടിലേക്ക് ഉടന്‍ തിരികെപ്പോകുമെന്നും അവന്‍ പറഞ്ഞത് എന്നെ വല്ലാതെ വേദനിച്ചു. 
വഴിയോരക്കടയില്‍ നിന്നും ചൂടുള്ള കോഫി കുടിച്ച് എന്‍റെ നാവു പൊള്ളവേ കത്തിയെരിയുന്ന തന്‍റെ ജന്മനാടിനെക്കുറി ച്ചും അവന്‍റെ പ്രിയപ്പെട്ട കുടുംബ ത്തെക്കുറിച്ചും അവന്‍ സങ്കടം പറഞ്ഞു.
"ഇനി ഒരിക്കലും നമ്മള്‍ കാണില്ലേ?" എന്നുള്ള എന്‍റെ ചോദ്യം വിധിക്ക് വിട്ടുകൊടുത്ത് അന്ന് അവന്‍ യാത്രപറഞ്ഞു .

തീര്‍ത്തും അവിചാരിതമായി വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങള്‍ കണ്ടു.ജുഹു ബീച്ചില്‍ വെച്ച്‌.
ഒരു പുതുവര്‍ഷദിനത്തിന്‍റെ തലേന്നുള്ള ആഘോഷ വേളയില്‍.. 
ഒരു ചാണ്‍ തുണിയില്‍ നാണം മറച്ച ഒരു ജെര്‍മ്മന്‍കാരിയോടൊപ്പം തോളുരുമ്മി നടന്നു പോകുന്ന മുസാഫിര്‍ . 
വെറും "ഹായ് "യില്‍ പരിചയം പുതുക്കുവാനുള്ള ഒരു ധൈര്യം അവനെപ്പോലെ അപ്പോള്‍ എനിക്കില്ലാതെ പോയി.
ആ ജെര്‍മ്മന്‍ സുന്ദരിയോട്‌ ചുണ്ടുകള്‍ കോര്‍ത്ത്‌ ഒരു വെസ്റ്റേണ്‍ "ബൈ "പറഞ്ഞ അവന്‍ എനിക്കൊരു കോഫീ ഓഫര്‍ ചെയ്തു.മേശയുടെ ഇരു ധ്രുവങ്ങളില്‍ ഞങ്ങള്‍ ഇരിക്കവേ ജന്മ നാടായ പാലസ്തീനെ കുറിച്ച് അവന്‍ വാതോരാതെ സംസാരിച്ചു ,തകര്‍ന്നുപോയ അവന്‍റെ കുടുംബത്തെക്കുറിച്ചും .
ഇസ്രയേലിനെ അവന്‍ ചീത്ത വിളിച്ചു ,സ്വന്തം നാടിന്‍റെ അസ്ഥിത്വം കളഞ്ഞ്‌ വിദേശത്തലയുന്ന ഇന്ത്യന്‍ ജനതയെ പറ്റിപ്പ റഞ്ഞപ്പോള്‍ മാത്രം ഞാന്‍ പ്രതികരിച്ചു.എന്നിലുണ്ടായ മാറ്റങ്ങളില്‍ ഞാന്‍പൂര്‍ണ്ണ ബോധവതിയായിരുന്നതിനാല്‍ അവന്‍ ഏറെ മാറിപ്പോയി എന്നതില്‍ ഒരത്ഭുതവും എനിക്ക് തോന്നിയില്ല .
അത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. 

ഡല്‍ഹിയില്‍ ഋതുക്കള്‍ മാറിയും മറിഞ്ഞും കണക്കുകള്‍ തെറ്റിച്ചു വന്ന കാലം.ബോംബെ കത്തിയെരിഞ്ഞ ഒരു നവംബര്‍ സന്ധ്യക്ക്‌ പാലികാ ബസാറിനടുത്തുള്ള മെട്രോ സ്റ്റേഷനിലെ ഫ്ലാറ്റ്‌ സ്ക്രീനില്‍ പലവട്ടം തെളിഞ്ഞ വന്ന ജീവനില്ലാത്ത ഒരു മുഖത്തിന്‌ അവന്‍റെ നേരിയ ഛായ ഉണ്ടായിരുന്നു .സി എസ്സ് ടി റെയില്‍വേ സ്റ്റേഷനില്‍ ചിതറിക്കിടന്ന ബാഗുകളില്‍ ഒന്ന് അവന്‍റെതെന്ന്‌ എന്‍റെ മനസ്സ് സംശയിച്ചു.

മെട്രോയുടെ പടിക്കെട്ടുകള്‍ ഇറങ്ങവേ അവന്‍റെ ആ പഴയ ഫോണ്‍ നമ്പറില്‍ വളരെ നാളുകള്‍ക്ക്‌ ശേഷം അന്ന് ഞാന്‍വിളിച്ചു .
എനിക്കൊരു മറുപടിയെന്നോണം അവസാനമില്ലാതെ ജഗജിത് സിംഗിന്റെ ഗസല്‍ കേട്ടുകൊണ്ടേയിരുന്നു .

ഇന്ന് ,ഇപ്പോള്‍ അതേ നമ്പറില്‍ വീണ്ടും ഞാന്‍ വിളിച്ചു,
കേള്‍ക്കുന്നത് "ഇങ്ങനെ ഒരു നമ്പര്‍ നിലവില്‍ ഇല്ല" എന്ന പെണ്‍ മൊഴിയും .






ചിത്രം :ഗൂഗിള്‍ 

Monday, June 11, 2012

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (6)



ശിലയായ് പിറവിയുണ്ടെങ്കില്‍ ..........


പഹല്‍ഗാമിലേക്കുള്ള യാത്ര മിക്ക സഞ്ചാരികള്‍ക്കും ദിവ്യമായ ഒരു  തീര്‍ത്ഥാടനാനുഭവമാണ് നല്‍കുന്നത്‌ .പ്രകൃതി സുന്ദരമായ ഈ പ്രദേശത്ത് നിന്നും പതിനാറു കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍നിന്നുമാണ്  പ്രസിദ്ധമായ അമര്‍നാഥ്‌  തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത് എന്നതാവാം ഒരു പക്ഷെ ഇതിനു കാരണം .സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പഹല്‍ഗാം നേരില്‍ കാണുവാന്‍ പോകുന്ന ആവേശമായിരുന്നു മനസ്സില്‍ . 
കാശ്മീര്‍  യാത്രയിലെ ദൂരെ കാഴ്ചകള്‍ പഹല്‍ഗാം  യാത്രയോടെ അവസാനിക്കുന്നു എന്നൊരു വിഷമം കൂടി മനസ്സിലുണ്ട്  .വെരിനാഗ് യാത്രയില്‍ കണ്ട പാംപുര്‍,അവന്തിപൂര്‍ ദേശങ്ങള്‍ വീണ്ടും കണ്ണില്‍ നിറഞ്ഞു.സംഗം ഗ്രാമത്തിലൂടെ പോകുമ്പോള്‍ വഴിയരികില്‍  തടിക്കഷണങ്ങള്‍  മനോഹരമായി അടുക്കിവെച്ചിരിക്കുന്നു .  ക്രിക്കെറ്റ്   ബാറ്റുക്കള്‍ക്ക് പ്രസിദ്ധിയുള്ള ഒരു  ചെറു ഗ്രാമമാണ്‌സംഗം . ബാറ്റുകള്‍  നിര്‍മ്മിക്കുവാന്‍ ഇവിടെ ഉപയോഗിക്കുന്നത്  കാശ്മീര്‍ വില്ലോ മരങ്ങള്‍ ആണ്.1920 കാലങ്ങളില്‍ പോലും ബ്രിട്ടീഷ്‌കാര്‍  കാശ്മീര്‍   വില്ലോ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരുന്ന ബാറ്റുകള്‍ വാങ്ങിയിരുന്നു എന്ന് ചില വിവരണങ്ങള്‍ പറയുന്നു .ഇന്ത്യയില്‍ മാത്രമല്ല  ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും കശ്മീര്‍ വില്ലോ ബാറ്റുകള്‍ പേരുകേട്ടവയാണ് .  മാര്‍ക്കെറ്റില്‍ അഞ്ഞൂറ് മുതല്‍ പതിനായിരം  വരെ വിലമതിക്കുന്ന ഈ ഇനം ബാറ്റുകള്‍ ഇംഗ്ലീഷ് വില്ലോ  ബാറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളവയെന്നും പറയപ്പെടുന്നു. 
ഇന്ന് കാശ്മീരിലെ ക്രിക്കെറ്റ്  ബാറ്റ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണ്  .വിപണിയില്‍ ഇംഗ്ലീഷ് വില്ലോ   ക്രിക്കെറ്റ് ബാറ്റുകളുമായുള്ള മത്സരവും,ഭീകര വാദങ്ങളും ഈ വ്യവസായത്തിനെ ഒരു പരിധിവരെ വിപരീതമായി ബാധിക്കുന്നു എന്ന് പറയാം. എങ്കിലും ശ്രീനഗറില്‍ സംഗം പോലെയുള്ള  ചില ഗ്രാമങ്ങളില്‍ ഇന്നും  ക്രിക്കെറ്റ്   ബാറ്റ്  വ്യവസായം കുറഞ്ഞരീതിയിലെങ്കിലും നടക്കുന്നുണ്ട്.






കാറ്റില്‍ ഇളകിയാടുന്ന വില്ലോമരങ്ങള്‍ നിറഞ്ഞ ഗ്രാമ കാഴ്ച്ച വളരെ മനോഹരം എന്ന് പറയാതെ വയ്യ.രണ്ട്  വര്‍ഷങ്ങള്‍ക്കു മുന്‍പ്‌     ഫോറെസ്റ്റ്  റിസര്‍ച്ച് ഇനിസ്സ്റ്റിട്ട്യുട്ടില്‍ ( FRI- ഡെറാഡൂണ്‍  ) ഒറ്റപ്പെട്ടു നില്ക്കുന്ന ഒരു വില്ലോ മരത്തിനെ "ക്രിക്കെറ്റ്  ബാറ്റ്  നിര്‍മിക്കുന്ന മരമെന്ന്" അത്ഭുതത്തോടെ നോക്കി നിന്നതും,ആരാധനയോടെ ആ മരച്ചില്ലകളില്‍  തൊട്ടു നോക്കിയതും ഓര്‍മവന്നു .വഴിയരികില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന  രൂപം വരുത്തിയ മര ക്കഷ ണങ്ങള്‍ ബാറ്റുകള്‍ നിര്‍മ്മിക്കുവാനുള്ളവയാണെന്ന് മുന്തസിര്‍ കുട്ടികളോട്  രഹസ്യമായി പറയുന്നത് കേള്‍ക്കാമായിരുന്നു. റോഡിനിരു വശങ്ങളിലും ക്രിക്കെറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്ന ധാരാളം കെട്ടിടങ്ങള്‍ .സംഗം കഴിഞ്ഞാല്‍ എത്തിയ ഖാസീഖുണ്ട് എന്ന സ്ഥലത്ത്  അനേകം കടകളില്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വില്പ്പനയ് ക്കായ്  നിരത്തി വെച്ചിരിക്കുന്നു  .അരികി ലിരിക്കുന്ന കുട്ടി ക്രിക്കെറ്റ് ഭ്രാന്തന്മാരുടെ ബാറ്റു  വാങ്ങുവാനുള്ള ആവേശം നിര്‍ബന്ധമായി മാറിയപ്പോള്‍ എന്‍റെ പുറം കാഴ്ചകളുടെ ആവേശം കുറഞ്ഞുപോയോ എന്നും തോന്നി. ശ്രീനഗര്‍ നിന്നും ജമ്മുവിലേക്ക് പോകുന്ന ദിവസം ഇവിടെ ഇറങ്ങാമെന്നും ,അപ്പോള്‍ ക്രിക്കെറ്റ് ബാറ്റുകള്‍ വാങ്ങാമെന്നുമുള്ള സമാധാനകരാറില്‍  അന്‍സാരിയുടെ സാനിധ്യത്തില്‍  ഒപ്പ് വെയ്ക്കുമ്പോള്‍ വഴിയരികിലെ കടയില്‍ വില്‍പ്പനക്കായി തൂക്കിയിട്ട കാങ്കിടിയിലൊന്നില്‍ എന്‍റെ കണ്ണുകള്‍ ആരും അറിയാത്ത ഒരു മോഹം മനസ്സില്‍ ഒളിപ്പിച്ച്‌ ഉടക്കി നിന്നു.








ജമ്മു ശ്രീനഗര്‍ ഹൈവേയില്‍  ജമ്മുവിലേക്കുള്ള മാര്‍ഗ മദ്ധ്യേ പഹല്‍ഗാമിലേക്കുള്ള വഴി തിരിയുന്നു. ശ്രീ നഗറില്‍  നിന്നുംതൊണ്ണൂറ്റി നാല്  കിലോമീറ്റര്‍ അകലെ, ലടാര്‍ നദിയുടെതീരത്ത് ലടാര്‍ താഴ്വര യിലായി സമുദ്ര നിരപ്പില്‍ നിന്നു 2195  മീറ്റര്‍ ഉയരത്തില്‍ ആണ്‌  പഹല്‍ഗാം.അനേകം ചെറു ഗ്രാമങ്ങള്‍ താണ്ടിയുള്ള ആ യാത്ര പഹല്ഗാമിലെത്തിയപ്പോള്‍ സമയം പതിനൊന്നു മണി.  ലടാര്‍   നദി വല്ലാത്ത   ശബ്ദം മുഴക്കി ഒഴുകുന്നു.നദിയുടെ മറുകരയില്‍ ദേവദാരു നിറഞ്ഞ പച്ചക്കാടുകള്‍ക്കിടയില്‍ മഞ്ഞു മൂടിയ മലനിരകള്‍ അവിടവിടെ തെളിഞ്ഞു കാണാം.അമര്‍ നാഥ്‌  തീര്‍ത്ഥാടനം തുടങ്ങിയിട്ടില്ലാത്തതിനാല്‍ പഹല്‍ഗാമില്‍ അത്ര തിരക്കനുഭവപ്പെട്ടില്ല.
തലേന്ന് പെയ്ത മഴയില്‍ നനഞ്ഞ പ ഹല്‍ഗാം അത്രകണ്ട് സുന്ദരിയെന്ന്  എനിക്ക് തോന്നിയില്ല.നനയുമ്പോള്‍ സുന്ദരി ശ്രീനഗര്‍ തന്നെ.റോഡരികില്‍ ചിലയിടത്ത്  ഉരുകാതെ അവശേഷിക്കുന്ന  വലിപ്പമുള്ള മഞ്ഞിന്‍റെ കട്ടകള്‍.മലിനമായ ഓടകളില്‍ മഞ്ഞുരുകിയ വെള്ളം നിറഞ്ഞൊഴുകുന്നു. തീര്‍ത്ഥാടന  കേന്ദ്രങ്ങള്‍ മലിനമാകാതെ സൂക്ഷിക്കാന്‍ നാം ഇന്ത്യാക്കാര്‍ ഇന്നും  പഠിച്ചിട്ടില്ലല്ലോ എന്ന് തോന്നി.തണുപ്പില്‍ മരവിച്ചു പോയതിനാല്‍ ഇവിടെ മലിന വസ്തുകള്‍ക്കൊന്നും  ഒരു  പരിധിവിട്ടുള്ള ദുര്‍ഗന്ധം അനുഭവപ്പെടുന്നില്ല എന്നത് വളരെ   ആശ്വാസമായി.  സൈനീക കാവലാള്‍ ഇവിടെയും ധാരാളം. പൊതു ശൌചാലയങ്ങള്‍ക്ക് അരികില്‍ പോലും കാവല്‍ നില്‍ക്കേണ്ടി വരുന്ന ധീര യോദ്ധാക്കള്‍!

അന്‍സാരി കാര്‍ പാര്‍ക്കിംഗ് ഏരിയ തിരയുമ്പോള്‍ വളരെ ക്ഷീണിതനായ ഒരു സര്‍ദാര്‍ജി  അരികില്‍ വന്ന്‌ കുറച്ച്‌ അകലെയുള്ള ഒരു സ്ഥലം കാട്ടി അവിടെ വാഹങ്ങള്‍ പാര്‍ക്ക്‌ ചെയ്യാം എന്ന്  പറഞ്ഞുതന്നു.
പാര്‍ക്കിംഗ് ഏരിയയില്‍ എത്തി വാഹനം പാര്‍ക്ക്  ചെയ്ത്  പഹല്‍ ഗാമിലെ  ഒന്ന് രണ്ട് ഫോട്ടോ കാമറയില്‍ പകര്‍ത്തി  തിരികെ വരുമ്പോള്‍ ആ സര്‍ദാര്‍ജി രൂപം ഞങ്ങളെയും കാത്ത് അവിടെത്ത ന്നെ നില്‍ക്കുന്നു.ആള്‍ നടത്തുന്ന ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാമെന്ന ആവശ്യമായിരുന്നു ആ കാത്ത് നില്‍പ്പിന്‌ പിന്നില്‍ എന്ന് മനസ്സിലായി. ഒരു ഇടുങ്ങിയ വഴിയില്‍ കൂടി സാമാന്യം വലിപ്പമുള്ള ഒരു കടയിലേക്ക്   ഞങ്ങള്‍ ആനയിക്കപ്പെട്ടു.
"ഇത് സര്‍ദാര്‍ജിയുടെ ഹോട്ടലാണ്....."എന്ന്    ഫയാസ്സ് ഫായി പതുക്കെ പറഞ്ഞു.ഫയാസ്സു ഭായിക്കും ,നഗീനും അവിടെ  കയറിയത് അത്ര ഇഷ്ട്ടമായില്ല എന്നത്  വളരെ വ്യക്തമായി ആ മുഖങ്ങളിള്‍  നിന്നും ഞാന്‍ വായിച്ചെടുത്തു..
ശ്രീനഗര്‍ ചില ഹോട്ടലുകളുടെ  മുന്‍പില്‍ "മുസ്ലിം ഹോട്ടല്‍ "എന്ന് മൂന്ന് ഭാഷകളില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരുന്നത് ഓര്‍മ വന്നു.ഫയാസ്സ്- നഗീന്‍ ദമ്പതികളുടെ അനിഷ്ട്ടത്തെ ചെറുത്ത് നില്‍ക്കുവാന്‍  ഒരു പുഞ്ചിരി മാത്രമായിരുന്നു അപ്പോഴും എന്‍റെ ആയുധം . 
ഹോട്ടലിലെ അടുക്കളയില്‍ പാചകം ചെയ്യുന്നത്  മറ്റൊരു സര്‍ദാര്‍ജി.
സംസാരത്തില്‍ നിന്നും അവര്‍ സഹോദരങ്ങളെന്നു മനസ്സിലായി.
യാത്രയില്‍ മിക്കപ്പോഴും ഭക്ഷണ സമയത്തിന് കൃത്യ  നിഷ്ട്ടകള്‍ പാലിക്കാന്‍ കഴിയാറില്ല  മണി  പതിനൊന്ന്‌ കഴിഞ്ഞതിനാല്‍ ഞങ്ങളുടെ പതിവ് കാശ്മീര്‍ പ്രഭാത ഭക്ഷണമായ   ബ്രഡ്‌ - ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു.
ഒരു നിമിഷം എന്തോ ആലോചിച്ച്  മിണ്ടാതെ നിന്ന സര്‍ദാര്‍ജി ബ്രേക്ക്‌ ഫാസ്ടിനുള്ള ഓര്‍ഡര്‍  അകത്തുള്ള സഹോദരനെ ഏല്‍പ്പിച്ചിട്ട് പുറത്തേക്കിറങ്ങി .
അല്‍പ്പം കഴിഞ്ഞ്‌ കടലാസ്സില്‍ പൊതിഞ്ഞ കുറേ മുട്ടകളുമായി ആള്‍ തിരികെ വന്നു.
സത്യത്തില്‍ അതൊരു സസ്യ ഭക്ഷണ  ശാല ആയിരുന്നു.
അമര്‍നാഥ്‌  തീര്‍ത്ഥാടകരെ  ഉദ്ദേശിച്ചാണ് പഹല്‍  ഗാമിലെ  ഹോട്ടലുകള്‍ മിക്കവയും പ്രവര്‍ത്തിക്കുന്നത്. വന്നു കയറിയ അതിഥികളെ വിഷമിപ്പിക്കെണ്ടാ എന്ന്   കരുതിയിട്ടോ എന്തോ നോണ്‍ വെജ് വില്‍പ്പന യ് ക്ക്   സര്‍ദാര്‍ജി തയ്യാറായത് .
ഒന്നും അറിയാതെ ഓംലെറ്റ്‌ ഓര്‍ഡര്‍ ചെയ്തു പോയതോര്‍ത്ത്‌ വിഷമവും തോന്നി എനിക്ക്  .ആഹാരത്തിനു ശേഷം കൊടുത്ത രൂപയുടെ ബാക്കി തിരികെ  വാങ്ങാതെ ഞങ്ങള്‍ യാത്ര പറയുമ്പോള്‍ സര്‍ദാര്‍ജിയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു.
ഞങ്ങള്‍  ഇരുന്ന അത്രയും നേരവും  ആ കടയില്‍ ആരുമേ അന്ന്  വന്നിരുന്നില്ല .
പഹല ഗാമിലെ ഇതേപോലെയുള്ള ജീവിതങ്ങള്‍ പച്ചപിടിക്കുക  അമര്‍നാഥ്‌  തീര്‍ത്ഥാടന സമയത്ത് മാത്രമാണ്.വഴിവാണിഭ കടകള്‍ കാണുവാന്‍ വഴി തിരഞ്ഞു നടക്കുമ്പോള്‍ വീണ്ടും വരുന്ന അടുത്ത അതിഥികളെ കാത്ത്  തലപ്പാവ്  കെട്ടിയ മെലിഞ്ഞ ആ  ആള്‍ രൂപം ദൂരെ നില്‍ക്കുന്നത് കാണാമായിരുന്നു.

സഞ്ചാരികളെ ഉന്നമിട്ടു ധാരാളം കടകള്‍ പഹല്‍ ഗാമില്‍ ഉണ്ട്.ചില കാശ്മീരി കടകളുടെ മുന്‍പില്‍ എത്തുമ്പോള്‍ ഉള്ള "ചിങ്കു ചിങ്കു "എന്ന വിളി അരോചകമായി തോന്നി.മുന്‍പ്‌ മണാലിയില്‍ വസിഷ്ട്ടു ഹോട്ട്  വാട്ടര്‍  സ്പ്രിംഗ് (ചൂടുള്ള നീരുറവ )കാണുവാന്‍ പോയപ്പോള്‍ ചുറ്റും വളഞ്ഞ "ചിങ്കു"വാലകളെ ഓര്‍മവന്നു.ഒരുതരം കമ്പിളി പുതപ്പിന്‍റെ വില്പ്പന യ് ക്കായി പല തന്ത്രങ്ങളും പറയുവാനുള്ള ഇവരുടെ കഴിവ് അപാരമെന്ന മുന്‍പരിചയം ആവാം ആ വിളി എപ്പോള്‍ ,എവിടെ  കേള്‍ക്കുമ്പോഴും അരോചകമായി തോന്നുന്നതിന് കാരണം. 
ഉണങ്ങിയ വാല്‍നട്ട്  , ബദാം ഇവ ധാരാളമായി വില്‍പ്പനയ്ക്കുണ്ട്. ഇതില്‍ ബദാം വാങ്ങിക്കുന്നവര്‍ ചിലപ്പോള്‍ വഞ്ചിതരാകാറുണ്ട്‌  എന്നതാണ് മറ്റൊരു തമാശ . പീച്ച്‌ പഴത്തിന്‍റെ കുരുവിന്  ബദാമുമായി വളരെ രൂപ സാദ്രിശ്യമുള്ളതിനാല്‍ അത്  പൊട്ടിച്ച്  ഭക്ഷിക്കും വരെ നാം കബളിപ്പിക്കപ്പെട്ട വിവരം അറിയാന്‍ കഴിയില്ല. 

കടകള്‍ പലതും പിന്നിട്ട് ലടാര്‍ തീരത്ത് എത്തിയപ്പോഴേക്കും മഞ്ഞ് പെയ്യുവാന്‍ തുടങ്ങി.മലമുകളില്‍ നിന്നും ഒഴുകി വരുന്നമിനുസമുള്ള ഉരുളന്‍ കല്ലുകള്‍  നിറഞ്ഞതാണ്‌ ലടാര്‍ നദി.പുരാണത്തില്‍  പറയപ്പെടുന്ന ലംബോധരി നദിയാണ്  ഈ ലദാര്‍.കാശ്മീര്‍ വിവരണമായ കല്‍ഹണന്‍റെ രാജതരംഗിണിയില്‍ ഈ നദിയെ ക്കുറിച്ചും ഇതിന്റെ തീരങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട്.നദിയുടെ കൈവഴികള്‍ മത്സ്യ ബന്ധനത്തിന് പേര് കേട്ടവയാണ്.ലംബോധരിയുടെ രണ്ട് കൈവഴികളുടെ സംഗമ സ്ഥാനവും പഹല്‍ഗാം തന്നെ എന്നതാണ് മറ്റൊരു പ്രത്യേകത .കൊല്‍ഹായ് ഗ്ലേഷ്യറില്‍ നിന്നുത്ഭവിച്ച്  "ആറു" വില്‍ എത്തുന്നതാണ് ഒരു കൈവഴി. ശേഷ നാഗ് തടാകത്തില്‍ നിന്നൊഴുകി ചന്ദന്‍ വാഡി വഴിയെത്തുന്ന രണ്ടാമത്  കൈവഴിയുടെ തീരത്തിലൂടെയാണ് അമര്‍നാഥിലേക്കുള്ള പാത.
വര്‍ഷകാലത്ത്  മഴവെള്ളവും വേനല്‍ക്കാലത്ത്  മഞ്ഞുരുകിയും  എല്ലാ ഋതുക്കളിലും നിറഞ്ഞൊഴുകുന്ന ഹിമ വാഹിനികളെക്കുറിച്ച് പണ്ട് ചരിത്ര ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട് .കശ്മീരിലെ മിക്ക നദിളേയുംപോലെ  ലദാരിനും ഇതേ സ്വഭാവം തന്നെയാണ്.

മഞ്ഞുമഴയോടൊപ്പം  വീശിയ തണുത്ത കാറ്റില്‍ വല്ലാതെ തണുത്തു വിറച്ചു എല്ലാവരും. 
.ഭക്തിയുടെ നിറവില്‍ തണുപ്പിന്‍റെ കാഠിന്യമറിയാതെ ശിവ സ്തുതികള്‍ ഉരുവിട്ട്  നീങ്ങുന്ന ഭക്തന്മാരെ ചിലയിടങ്ങളില്‍ കാണുവാന്‍ കഴിഞ്ഞു.ഏ. ഡി ഒന്നാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ചിരുന്ന രാജാക്കന്മാര്‍ പോലും അമര്‍ നാഥ്‌ ഗുഹയിലെത്തി പൂജകള്‍ അര്‍പ്പിച്ചിരുന്നതായി വിവരങ്ങള്‍ പറയുന്നു.ശ്രാവണ പൂര്‍ണിമ യാണ് അമര്‍നാഥ്‌  തീര്‍ഥാടനത്തിന്  അനിയോജ്യമായ സമയം. ഗുഹയ്ക്കുള്ളിലെ ഹിമലിംഗം പൂര്‍ണരൂപം പ്രാപിക്കുന്ന  അതേ ദിവസം തന്നെയാണ് അമര്‍നാഥ്‌ ഉത്സവം നടക്കുന്നതും.അമര്‍ നാഥ്‌   തീര്‍ത്ഥാട നമായാല്‍ അമരത്വം തേടി ദര്‍ശനത്തിനെത്തുന്ന ഭക്തന്മാരാല്‍  പഹല്ഗാമില്‍ തിരക്കാവും.ഇപ്പോള്‍ വിജനമായി കിടക്കുന്ന ലടാര്‍ തീരങ്ങളില്‍ അന്ന്  പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഒഴുകും.ചന്ദന്‍ വാരിയിയില്‍  നിന്ന്   അമര്‍ നാഥിലേക്ക്  കാല്‍നടയായി ആണ്‌ തീര്‍ത്ഥാടകര്‍ പോകാറ്‌.വാര്‍ധക്യത്തിന്‍റെ  അവശതകള്‍ ദൈവത്തില്‍ അര്‍പ്പിച്ചു പുണ്യം കിട്ടാന്‍ മലകള്‍ കയറി ഇവര്‍ തീര്‍ത്ഥാടനം ചെയ്യുന്നു. അവശരെ തോളിലേറ്റി പാപങ്ങള്‍ കഴുകി കളയുന്നവര്‍ വേറെയും.മഞ്ഞ് പുതച്ച വഴിയിലൂടെ ഈ കൊടും തണുപ്പില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത്  അമര്‍നാഥ്‌ ഗുഹയില്‍ എത്തുന്നവരും,പാതിവഴിയില്‍ മോക്ഷം കിട്ടി സ്വര്‍ഗംപൂകുന്നവരും ഈ കൂട്ടത്തില്‍ ഉണ്ട്  .മോക്ഷം കിട്ടിയവരെ താഴ്വാരത്തില്‍ എത്തിക്കുന്നത്‌  തന്നെ ഒരു കൂട്ടര്‍ക്ക്‌  ജീവിതമാര്‍ഗമാണ് .അറിഞ്ഞോ അറിയാതെയോ അജ്ഞാത മൃതദേഹങ്ങള്‍ ആയി ആ മണ്ണിനോട് ചേര്‍ന്നവരും  ധാരാളം.   മോക്ഷം കിട്ടിയവരെ കാണുമ്പോള്‍ മല കയറുന്നവര്‍  ദീര്‍ഘ  നിശ്വാസത്തോടെ അന്യോന്യം പറയു മത്രേ  "യേ ശാന്തി ഹോ ഗയാ........"  .
ഒരിക്കല്‍ അമര്‍നാഥ്‌  തീര്‍ത്ഥാട നത്തിനുസാക്ഷ്യം വഹിച്ച സുഹൃത്ത്  പറഞ്ഞു കേട്ട സംഭവം ഓര്‍മവന്നു.
വൃദ്ധയായ അമ്മയുമായി  തീര്‍ത്ഥാട നത്തിന് പോയ ഒരു മകന്‍റെ കഥ.മലകയറി മകനുമായി അമര്‍നാഥ്‌ എത്തിയ ആ അമ്മ അവിടെവെച്ച് മോക്ഷം പ്രാപിച്ചു .തിരികെ മൃതദേഹം പഹല്‍ഗാം എത്തിക്കാന്‍ ഏറെ ചിലവാണ്‌.നിസ്സഹായനായ മകന്‍ അമ്മയുടെ ദേഹം അവിടെ ഉപക്ഷിച്ച്‌ താഴ്വാര ത്തേക്ക്‌ പോന്നു.അജ്ഞാത മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ സൗജന്യമായി എത്തിക്കുമെന്ന് ആ മകന് നന്നായി അറിയാം.ദിവസങ്ങള്‍ കാത്തിരുന്നു മലയിറ ങ്ങിവന്ന അമ്മയുടെ ദേഹം ഏറ്റു   വാങ്ങുവാന്‍  ആ മകന്‍ ചന്ദന്‍ വാരിയില്‍ കാത്ത്  നിന്നത്രേ 
പാപ പരിഹാരത്തിന് ഇനിയും നാം ഏത് മലകള്‍ ചവിട്ടും !!! 

1990 -1996വര്‍ഷങ്ങളില്‍ കശ്മീര്‍ പൊള്ളിയ നാളുകളില്‍ അമര്‍നാഥ്‌ തീര്‍ഥാടനം നിരോധിച്ചിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു.പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം 2000 ത്തില്‍  പഹല്ഗാമില്‍ നടന്ന  ഒരു കൂട്ടക്കൊല ആ മണ്ണിന്‍റെ ഹൃദയത്തില്‍ ഉണങ്ങാത്ത  മുറിവായി ഇന്നും ശേഷിക്കുന്നു, പുണ്യം തേടിയുള്ള ഈ യാത്രയിലെ വേദനിപ്പിക്കുന്ന ഓര്‍മ്മയായി........

ബോളിവുഡ് സിനിമകളില്‍ സുന്ദരിയായി തിളങ്ങിയ പഹല്‍ഗാം കാണാതെ  ഞാന്‍ നാട്ടിലേക്ക് പോയിരുന്നുവെങ്കില്‍ എത്ര നഷ്ട്ടമായി പോയേനെ എന്നോര്‍ത്തു  .തിരികെയുള്ള യാത്ര പ്രകൃതി ഭംഗികള്‍ ആവോളം ആസ്വദിച്ചായിരുന്നു.മലയുടെ ചരിവുകള്‍ ഇറങ്ങി തണുപ്പിനെ പുല്‍കി ദേവദാരു മരങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര.....നഷ്ട്ടപെട്ടു പോകുന്ന ഓരോ കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലും ഇനി കാണുവാന്‍ കഴിയില്ലല്ലോ എന്ന വിഷമം തണുപ്പിനോടൊപ്പം മനസ്സിനെ ഇടയ്ക്കിടെ കുത്തി നോവിച്ചു കൊണ്ടിരുന്നു. വഴികള്‍,ഗ്രാമങ്ങള്‍  ഒക്കെയും ഒരു നിമിഷം കൊണ്ട് കാഴ്ചയില്‍ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു .ഭൂമിയിലെ സ്വര്‍ഗത്തില്‍ എനിക്ക് അവശേഷിക്കുന്നത് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം.മലയിറങ്ങി വരുമ്പോള്‍ താഴ്വരയില്‍ ശ്രീനഗര്‍ സുന്ദരിയായി മഞ്ഞപ്പട്ടുടുത്തു നില്‍ക്കുന്നു.
ഹസ്രത് ബാല്‍ എത്തുവോളം അന്‍സാരി പഴയ കാശ്മീര്‍ ദിനങ്ങളെ ക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
സമാധാനവും സന്തോഷവും  നിറഞ്ഞ കുറേ നല്ല  ഓര്‍മ്മകള്‍ കശ്മീര്‍ മനസ്സുകളില്‍ ഇന്നും ഉണ്ട്‌,ഇത് "ഭൂമിയിലെ സ്വര്‍ഗമെന്ന്"  നല്ല മനസ്സുകള്‍ വാഴ്ത്തിപ്പാടിയ സുന്ദര ദിനങ്ങള്‍ .പക്ഷെ നിസ്സഹായരായ കശ്മീര്‍ ജനതയെ ഇന്നും  വേട്ടയാടുന്നത് സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭീകര നിമിഷങ്ങളും ,അതിന്‍റെ ബാക്കി പത്രങ്ങളും  മാത്രമാണ്  .  സ്വയം പര്യാപ്തത കൈവരിച്ചു എന്ന് തോന്നലുണ്ടാകുമ്പോള്‍ അണു  കുടുംബങ്ങളായി കൂട് മാറുവാന്‍ കൊതിക്കുന്ന നമ്മളെ പോലെയാണ് ഇന്ന് കാശ്മീരിലെ ഒരു വിഭാഗം ജനത,എന്ത് വന്നാലും ഭാരത  മണ്ണില്‍ ചേര്‍ന്ന് ജീവിക്കുമെന്ന് പ്രതി ജ്ഞ    എടുത്തവര്‍  മറ്റൊരു കൂട്ടര്‍,ഇതിലൊന്നും പെടാത്ത മനസ്സുള്ള ബാക്കിചിലര്‍.സാഹചര്യങ്ങള്‍ ,അനുഭവങ്ങള്‍ മനുഷ്യ മനസ്സുകളെ,തങ്ങളുടെ ചിന്തകളെ അപ്പാടെ മാറ്റിക്കളയുന്നു എന്നതിന് വ്യക്തമായ ഉദാഹരങ്ങള്‍ ആണ്‌ ഇന്ന് കശ്മീര്‍ മണ്ണില്‍ ജീവിക്കുന്ന ഈ പാവം ജനങ്ങള്‍.  സൈനീക കാവല്‍ തങ്ങളുടെ സര്‍വ സ്വാതന്ത്ര്യവും നിഷേധിക്കുന്നു എന്ന തോന്നല്‍ എല്ലാ മനസ്സുകളിലും ചെറിയൊരു മുറിവായി  ഇന്നും ശേഷിക്കുന്നു.എന്നാല്‍ കാവലാള്‍ ഇല്ലാത്ത ഒരു കാശ്മീരിനെ കുറിച്ച് ഇന്നത്തെ സാഹചര്യം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നില്ല എന്നതാണ് മറ്റൊരു  സത്യം .കശ്മീര്‍ കാണുവാന്‍ എത്തുന്ന  സഞ്ചാരികള്‍ക്ക് ഇവിടുത്തുകാര്‍  നല്‍കുന്ന അകമഴിഞ്ഞ സ്നേഹത്തിന്  മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഊഷ്മളത ഏറിയിട്ടുണ്ട്  എങ്കിലും അതിഥികളെ സ്വീകരിക്കാനാന്‍  ഇന്ന് കാശ്മീരില്‍ ആതിഥേയര്‍ കുറവാണ് എന്ന് വേണം കരുതാന്‍.കാശ്മീര്‍ ജനതയിലെ മുന്തിയ കച്ചവടക്കാര്‍ ഏറിയ പങ്കും സ്വന്തം ഭൂമിയെ വിട്ട് ഇന്ന് അന്യ സംസ്ഥാനങ്ങളില്‍ ചേക്കേറിയിരിക്കുന്നു.സ്വാത ന്ത്ര്യം നിഷേധിച്ച,സമാധാനം നിഷേധിച്ച  സ്വര്‍ഗത്തില്‍ നിന്നും ഒരു പടിയിറക്കം  .ഇന്ന്  ലോകത്തിന്‍റെ എതൊരു കോണില്‍ പോയാലും ഈ  സുന്ദരമുഖങ്ങളെ കാണുവാന്‍ കഴിയുന്നതിന് കാരണവും മറ്റൊന്നുമല്ല  . സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍   ഇന്നും അതേ സ്വര്‍ഗത്തില്‍ എല്ലാം നൊമ്പരങ്ങളും ഉള്ളിലൊതുക്കി വാഴുന്നു.

എല്ലാം വിളയുന്ന പുണ്യ ഭൂമിയായ കാശ്മീരിന്‍റെ  മണ്ണില്‍ എന്നെങ്കിലും ഒരിക്കല്‍ സമാധാനം പൂത്തുലയുന്ന നിമിഷങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അന്‍സാരിയുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു.സത്യത്തില്‍ കശ്മീര്‍ ഒരു പുണ്യ ഭൂമി തന്നെയാണ്.ഈ മണ്ണ് ഇവിടെയുള്ള മനുഷ്യര്‍ക്ക്‌ എല്ലാം നല്‍കുന്നു,"വെജിറ്റബിള്‍ ഗോള്‍ഡ്‌ "എന്ന് പേര് കേട്ട കുങ്കുമ പൂവുവരെ ......എന്നിട്ടും സമാധാനം  ഇന്നും ഇവര്‍ക്കൊരു കിട്ടാക്കനിയാകുന്നത്തിന് ആരാണ് ഉത്തരവാദികള്‍ ? 

ശ്രീനഗര്‍ കടക്കുന്നതിനു തൊട്ടു മുന്‍പ്‌ ഒന്ന് രണ്ട്  സൈനീകര്‍ യന്ത്ര തോക്കുകളുമായി വാഹനം തടഞ്ഞു .ഒരു ജവാന്‍ കാറിനുള്ളിലേക്കും ,കാറിനുള്ളിലെ എല്ലാ മുഖ ങ്ങളിലെക്കും ടോര്‍ച്ചു മിന്നിച്ചു.പരിശോധനകള്‍ക്ക് ശേഷം കാര്‍ സ്ട്രാറ്റ് ചെയ്ത  അന്‍സാരി വല്ലാതെ പ്രകോപിതനായി."നിങ്ങള്‍ സ്ത്രീകള്‍ വാഹനത്തില്‍ ഉണ്ട് അതാണ്‌ ടോര്‍ച്ചു മിന്നിച്ചുള്ള ഈ   പരിശോധന" .ഇന്ത്യന്‍ ജവാന്മാരെ കുറിച്ച് ആവേശത്തോടെ  ഞാന്‍ പറയുന്നതൊന്നും തന്നെ അംഗീകരിക്കാന്‍ ഒരിക്കല്‍ പോലും അന്‍സാരി തയ്യാറായില്ല  .ശ്രീനഗര്‍ മുതല്‍ അധിനിവേശ കാശ്മീര്‍ വരെ കാവല്‍ നില്‍ക്കുന്ന ധീര  യോദ്ധാക്കളോട് അന്‍സാരിക്ക് യാതൊരു മമതയും ഉണ്ടായിരുന്നില്ല എന്നും എനിക്ക് തോന്നി.കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മ്മയില്‍ നീറിക്കൊണ്ടിരിക്കുന്ന എന്‍റെ മനസ്സ്  അന്‍സാരി വീണ്ടും പറഞ്ഞുകൊണ്ടിരുന്നവാര്‍ത്തകള്‍   കേട്ട്  പ്രതികരിക്കാന്‍ കഴിയാതെ മനപൂര്‍വം ഉറങ്ങിപോയി.

ഹസ്രത് ബാല്‍ എത്തിയപ്പോള്‍ പതിവുപോലെ തണുപ്പിന്‍റെ കാറ്റ് വീശി തുടങ്ങി.സബര്‍വന്‍ മലനിരകളെ തഴുകി ,ദല്‍ തടാകത്തെ ഉറക്കി വീശി വന്ന തണുത്ത കാറ്റില്‍ ഞാന്‍ എന്നെയും തണുപ്പ് ഞങ്ങളെയും പുണര്‍ന്നുറങ്ങിയ  ഒരു രാത്രികൂടി കടന്നു പോയി.

കണികണ്ടുണരാന്‍ കൊന്നപ്പൂക്കളില്ലാത്ത ഒരു മേട വിഷു പിറന്ന ദിവസം .
.ഉച്ചയൂണിന് ശേഷം വൈകാതെ ലാല്‍ ചൗക്കിലേക്ക് പുറപ്പെട്ടു. ഹസ്രത് ബാല്‍ നിന്നും വീണ്ടും ഒരു ബസ്സ് യാത്ര.പോകുന്ന വഴിയില്‍നല്ല തിരക്കായിരുന്നു .നാട്ടില്‍ വിഷു വെങ്കില്‍ ഇവിടെ വൈശാഖി ആഘോഷങ്ങള്‍.സിഖ് മതത്തിന്‍റെ  ജനനം ആണ്‌  വൈശാഖി  ആയി ഇവര്‍ ആഘോഷിക്കുന്നത് .ഹിന്ദു മത വിശ്വാസം അനുസരിച്ച്  വൈശാഖി   എന്നത് പുതുവര്‍ഷ ആഘോഷം കൂടിയാണ് ,മാത്ര മല്ല  അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സ്വര്‍ഗത്തില്‍  നിന്ന്   ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന വന്ന ഗംഗയുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഈ ആഘോഷം . ബുദ്ധ മത വിശ്വാസികള്‍ക്കും വൈശാഖി  സുപ്രാധാന  ദിനമാണ്  .മക്ദൂം സാഹിബ്‌ എത്തിയപ്പോള്‍ ഗുരുദ്വാരയിലും പരിസരത്തും അഭൂതപൂര്‍വമായ തിരക്ക്.പുതു പുത്തന്‍ ഉടുപ്പിട്ട്കൊച്ചു സിഖ് കുഞ്ഞുങ്ങള്‍ മാതാപിതാക്കളോടൊപ്പം വൈശാഖി ആഘോഷിക്കുന്നു .

"സെലി ബ്രേറ്റ്  ദി ഈവ്  ഓഫ് വൈശാഖി  ദി   ബര്‍ത്ത്   ഓഫ് സിഖ്സ്"
എന്ന് എഴുതിയ ബാനറുകള്‍ മിക്കയിടങ്ങളിലും കാണുവാന്‍ കഴിഞ്ഞു .വഴിയിലുടനീളം ഇതേ തിരക്ക് തന്നെ .നന്നേ ഇടുങ്ങിയ വഴിയിടങ്ങള്‍ ഉത്സവ ലഹരിയില്‍ അമര്‍ന്നപ്പോള്‍ കടന്നു പോകുവാന്‍ വഴികളില്ലാതെ വാഹനങ്ങള്‍ക്കും ആലഹരി നുകര്‍ന്ന് മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വന്നു .



ദല്‍ ഗേറ്റു  കടക്കുമ്പോള്‍ ദല്‍ തടാകത്തിന്‍റെ കൈവഴികളില്‍ ഒന്നില്‍ മനോഹരങ്ങളായ അനേകം ഹൗസ്സ്   ബോട്ടുകള്‍ കണ്ടു.തടാകത്തില്‍ സഞ്ചാരികളെ കാത്ത് ശിക്കാറകള്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു 


പതിവിലും തെളിഞ്ഞ ഒരു പ്രഭാതം ആയിരുന്നു അന്ന്  .ലാല്‍ ചൗക്കില്‍ നന്നേ തിരക്ക്.വെള്ളിയാഴ്ച മരണപ്പെട്ട മത നേതാവിന്‍റെ ഭൌതീക ശരീരം വഹിച്ചുകൊണ്ട്‌ നിറഞ്ഞുതിങ്ങിയ വിലാപയാത്ര  ഇതേ ലാല്‍  ചൗക്കിലൂടെ കടന്നു പോകുന്ന ഒരു ചിത്രം  കഴിഞ്ഞ ദിവസത്തെ പത്രത്താളില്‍ കണ്ടതാണ്.കാശ്മീരിന്‍റെ  കഴിഞ്ഞ നാളുകളില്‍ പലപ്പോഴും അപരാധികളുടെയും, നിരപരാധികളുടെയും രക്തം ചിന്തിയ വീഥികളിലേക്കാണ് ഇറങ്ങുവാന്‍ പോകുന്നത് എന്നുള്ള തയ്യാറെടുപ്പും ഉള്ളുകൊണ്ട് ഞാന്‍ എടുത്തു.ഇടുങ്ങിയ തെരുവുകളില്‍ ആണ്‌ മിക്ക കടകളും .സുന്ദരികളും സുന്ദരന്മാരും ഒഴുകിനടക്കുന്ന ഒരു ലോകം. പര്‍ദയില്‍ മറച്ച കാശ്മീര്‍  സൗന്ദര്യത്തിനു പത്തരമാറ്റ് തിളക്കം .നിരനിരയായി കടകളില്‍ വില്‍പ്പനയ് ക്കായി  പ്രദര്‍ശിപ്പിച്ചിരിക്കുന്ന  പലതരം വസ്ത്രങ്ങള്‍ ,  കൗതുക വസ്തുക്കള്‍,വളരെ ആകാംഷയോടെ അത് തിരഞ്ഞെടുക്കുന്ന കാശ്മീര്‍ സുന്ദരികള്‍.അലങ്കാര വസ്തുക്കളോടും ,പെര്‍ഫ്യൂമുകളോടും കാശ്മീരികള്‍ക്ക്‌ പ്രിയമെന്ന്  തോന്നി.മിക്ക ഭവനങ്ങളിലും  കാര്‍പെറ്റുകളുടെ ഉപയോഗമുള്ളതിനാല്‍  മാര്‍ക്കെറ്റില്‍ എവിടെയും വിവിധ ഡിസൈനുകളില്‍ ഉള്ള പലയിനം  കാര്‍പെറ്റുകള്‍  വില്‍പ്പനയ്ക്കായി കാണുവാന്‍ കഴിഞ്ഞു .കാശ്മീരില്‍ കിട്ടുന്ന "പഷ്മിന" ഷാള്‍ ലോക പ്രസിദ്ധി  യാര്‍ജിച്ചവയാണ്  .ഹിമാലയന്‍ മലനിരകളില്‍ കാണുന്ന ഒരു പ്രത്യേകതരം ആടിന്‍റെ(Changthangi or Pashmina goat ) രോമത്തില്‍ നിന്നും നിര്‍മ്മിക്കുന്ന  പഷ്മിന തുണിത്തരങ്ങള്‍ തണുപ്പിനെ ഏറെ പ്രതിരോധിക്കുന്നു.ശുദ്ധമായ ഉരുകിയ നെയ്യ് പഷ്മിന യില്‍ പോതിഞ്ഞ് മഞ്ഞില്‍ മൂടിയിട്ടാല്‍ അത് ഉറയാതെ തന്നെ കാണും എന്നും പറയപ്പെടുന്നു.സുന്ദരികളുടെയും ,സുന്ദരന്‍മാരുടെയും ,വര്‍ണങ്ങളുടെയും ഒരു മായിക പ്രപഞ്ചമാണ്‌ ലാല്‍ ചൌക്ക്. വിലപേശിയാല്‍ വളരെ കുറഞ്ഞ വിലയില്‍ സാധങ്ങള്‍ പലതും  നമുക്ക് വാങ്ങാം.കശ്മീര്‍ വന്നതിന് ശേഷം അന്തരീക്ഷത്തിന് അല്‍പ്പം ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്  .നല്ല തെളിഞ്ഞ സൂര്യന്‍,കച്ചവടക്കാരുടെ മുഖത്തെല്ലാം സൂര്യനെപോലെ നിറഞ്ഞ തിളക്കം .അടുത്തു കണ്ട ഒരു ബേക്കറിയില്‍ നിന്നും ഞങ്ങള്‍  ഐസ് ക്രീം വാങ്ങി കഴിച്ചു.ആദ്യ ദിനങ്ങളില്‍  കശ്മീര്‍ കാഴ്ചകള്‍ കാണുവാന്‍ പോയ ചില വേളകളില്‍   ഐസ് ക്രീം പരസ്യങ്ങള്‍ ഉളള ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ കണ്ടിരുന്നു.തണുപ്പില്‍ വിറയ്ക്കുന്ന ഈ കാശ്മീര്‍ ജനതയേയും  ,ഐസ് ക്രീമും എത്ര ആലോചിച്ചിട്ടും കൂട്ടി വായിക്കുവാന്‍ കഴിഞ്ഞില്ല .ഇളം ചീരപോലെ അര്‍ബിന വാടിതള ര്‍ന്നു പോയ  ആ ചൂടില്‍ എന്നെ തണുപ്പിക്കാന്‍ ആ നിമിഷം ഒരു കപ്പ്‌ കാശ്മീര്‍  ഐസ്ക്രീം തന്നെ വേണമായിരുന്നു.



ഉണങ്ങിയ വാല്‍ നട്ട് വില്‍ക്കുന്ന കടയില്‍ വില ചോദിച്ചു.കൊലഗാമില്‍ നിന്നും അബ്ബ കൊണ്ടുവന്ന അക്രൂട്ട് തലേന്ന് രാത്രി മുന്തസിര്‍ ഞങ്ങള്‍ക്ക് തോടിളക്കി കഴിക്കാന്‍ തന്നിരുന്നു.ബാദാമിനെക്കാള്‍ സ്വാദുള്ളതായിതോന്നി അക്രൂട്ട്(വാല്‍ നട്ട് ).നാട്ടിലേക്ക്  കൊണ്ടുപോരാന്‍  ഫയാസ്സു ഭായി തന്നെ വില പറഞ്ഞ്   അക്രൂട്ട് വാങ്ങിത്തന്നു.ചെറിയ ഷോപ്പിംഗിന് ശേഷം  വൈകുന്നേരത്തോടെ  ലാല്‍ ചൌക്കിന് തൊട്ടടുത്തുള്ള ഇഖ്ബാല്‍  പാര്‍ക്കില്‍ അല്‍പ്പ സമയം വിശ്രമം.ചിനാര്‍ മരങ്ങള്‍ ആകാശം  തൊട്ടുനില്‍ക്കുന്ന ആ പാര്‍ക്കില്‍ പ്രണയ സല്ലാപത്തില്‍ മുഴുകിയ യുവ മിധുനങ്ങള്‍ തണലിടം തേടി നേരത്തെ ഇരിപ്പുറപ്പി ച്ചിരിക്കുന്നു .കാശ്മീര്‍ പൂന്തോട്ടങ്ങള്‍ ജന്മം കൊണ്ടത്‌ തന്നെ ഇത്തരം പ്രണയാതുര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായിരുന്നല്ലോ  . മരങ്ങളുടെ ഇത്തിരിപോന്ന തണലിടങ്ങളില്‍ ഇരുന്ന്‌ സ്വകാര്യം പറയുന്നത്  ജഹാന്ഗീര്‍ രാജകുമാരനും പ്രിയ സഖി നൂര്‍ജഹാനും ആകുമോ ?അതോ ഷാജഹാനും മുംന്താസുമോ !

സന്ധ്യ മയങ്ങിയപ്പോള്‍ ദല്‍ ഗേറ്റിനരികിലെത്തി എത്തി.മുനിഞ്ഞു  കത്തുന്ന വിളക്കുകള്‍ നിറച്ച്‌ ദല്‍ തടാകത്തില്‍ നിരവധി ജലയാനങ്ങള്‍.കാലത്ത് മാറിനിന്ന മഴ അല്‍പ്പാല്‍പ്പമായി പെയ്യുന്നുണ്ട്.മഴ തൊട്ടാല്‍ കശ്മീര്‍ മണ്ണിന്‌ വല്ലാത്ത കുളിരാണ്.മണ്ണിലൂടെ ആ കുളിര് നമ്മിലേക്കും പകര്‍ന്ന് നല്‍കും  ഈ നാട് ,അല്ലെങ്കില്‍ ഈ കുളിര് നാമായി കവര്‍ന്നെടുത്തു കളയും എന്ന് അറിയാം ഇവര്‍ക്ക്
.അതുകൊണ്ടുതന്നെയാവും മരുഭൂമിയിലിരിക്കുമ്പോഴും "കാശ്മീര്‍ "എന്ന് കേള്‍ക്കുമ്പോള്‍ നാം അറിയാതെ നമ്മുടെ മനസ്സിലേക്ക് ഒരു മഞ്ഞ് മഴ പെയ്തിറങ്ങുന്നത് .

ദല്‍ ഗേറ്റിനരികിലെ ഒരു ഹോട്ടല്‍ നിന്ന് നല്ല രുചിയുള്ള കാശ്മീരി മസാല ടീ വാങ്ങി കുടിച്ചു .ഹോട്ടല്‍ റിസ്സപ്ഷനില്‍  കശ്മീരിന്‍റെ  മഞ്ഞുകാല ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കിയിട്ടിരിക്കുന്നു.അതില്‍ ഒന്നില്‍ എനിക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി . ഉറഞ്ഞു കിടക്കുന്ന ദല്‍ തടാകത്തിലൂടെ സൈക്കിള്‍ ചവിട്ടുന്ന ഒരു കുട്ടിയുടെ ചിത്രമായിരുന്നു അത്. 
ദല്‍ ഗേറ്റിനരികിലുള്ള മഞ്ഞ് പൊഴിഞ്ഞ റോഡിലൂടെ വെറുതേ ഒരു നടത്തം.ഒരു വശത്ത്  വാഹനങ്ങളും   മറുവശത്ത് ദല്‍ തടാകത്തിന്‍റെ കൈവഴിയും.മെല്ലെ വീശിയടിക്കുന്ന തണുത്ത കാറ്റ് കൊണ്ട് വന്ന മഞ്ഞുത്തുള്ളികള്‍ നെറുകയില്‍ വീണ്‌ ചിതറി തെറിച്ചു.നക്ഷത്രങ്ങളും   നിലാവും ഇല്ലാതിരുന്നിട്ടും ഏതോ വെളിച്ചം വീണ്‌ ആകാശം തെളിഞ്ഞു 
തണുപ്പ് തണുപ്പിനെ പുല്‍കുന്ന ആസന്ധ്യയില്‍   മഞ്ഞ് മഴയില്‍ നനഞ്ഞ്‌  അങ്ങനെ നടക്കുമ്പോള്‍ , ജഗജിത് സിംഗിന്‍റെ ശബ്ദ മാധുരിയില്‍ എന്‍റെ ആ ഇഷ്ട്ട   ഗസല്‍ കൂടി അകമ്പടിയായി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചുപോയി.
ഹസ്രത് ബാല്‍ തിരികെ എത്തിയപ്പോള്‍ നന്നേ വൈകി.ഈ ശ്രീനഗറില്‍  എനിക്കുവേണ്ടി.ഇനി രണ്ട് രാത്രിയും ഒരുപകലും ,നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കങ്ങള്‍ നാളെ തുടങ്ങണം.അന്ന്  ,തണുപ്പും മഴയും നേരത്തെ എന്നെ   ഉറക്കുവാന്‍ പരിശ്രമിച്ചുവെങ്കിലും വരാനിരിക്കുന്ന  ദിനങ്ങള്‍ എനിക്കുവേണ്ടി കരുതിയിരിക്കുന്ന കാശ്മീര്‍ വിരഹത്തിന്‍റെ  വേദന ചൂടുള്ള  ഒരു നോവായി ആ രാത്രി ഓരോ ഉണര്‍വിലും എന്‍റെ മനസ്സിനെ  വേദനിപ്പിച്ചു കൊണ്ടേയിരുന്നു..........

(തുടരും )


Sunday, May 20, 2012

കണ്ണേ കരയരുത് ...കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കി





ഇന്നലെയായിരുന്നു ആ വീട്ടിലേക്ക് ഞങ്ങള്‍  ചെന്നത് ,ഇഷ്ട്ടികകള്‍ അടുക്കികെട്ടിയ പണിതീരാത്ത വീട്ടില്‍ വിജയനുണ്ട്,വിജയന്‍റെ പ്രിയ ഭാര്യയും പത്തുവയസ്സുകാരന്‍ വൈശാഖും , നാല്  വയസ്സുകാരന്‍ വിവേകുമുണ്ട് .ഇനിയും കുറേ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പോയാല്‍ ന്യൂ ഇയര്‍ ആഘോഷം നിറഞ്ഞ പീറ്റര്‍ സായ് വിന്‍റെ  വീട്ടില്‍ കുട്ടികള്‍ക്ക് പൂത്തിരി കത്തിച്ചു കൊടുക്കുന്ന ഡ്രൈവര്‍ വിജയനെകാണാം.അന്തി മയങ്ങിയ നേരം  കായല്‍ കരയിലുള്ള വീട്ടില്‍ കുട്ടികളൊടൊത്ത്  മറ്റൊരു കുട്ടിയായി വിജയനും.പിന്നെയും എത്രയോ വേളകളില്‍  ഞാന്‍ അയാളെ   കണ്ടിട്ടുണ്ട്.പലവട്ടം വിജയന്‍ ഡ്രൈവ് ചെയ്ത  അംബാസിഡറില്‍  കുടുംബ സമേതം യാത്രചെയ്തിട്ടുണ്ട്  .

കാലം കാഴ്ചകള്‍ക്കായി എന്തെല്ലാമാണ് ഒരുക്കി വെക്കുക!!!

നാളുകള്‍ക്കിപ്പുറം വിവാഹിതനും രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമായ വിജയനെയും കാട്ടി തന്ന   അതേ വിധി തന്നെയാണ്  കഴിഞ്ഞ ആഴ്ച സ്കൂളില്‍ ,തന്‍റെ കുട്ടികള്‍ക്ക് ഫീസ്സ്‌   ഇളവിനുള്ള അപേക്ഷാ ഫോം കൊടുക്കുവാന്‍ പ്രിന്‍സിപ്പല്‍ സിസ്റ്ററിനെ  കാത്ത് നില്‍ക്കുന്ന വിജയന്‍റെ ഭാര്യയേയും എന്‍റെ കണ്മുന്‍പില്‍ കൊണ്ടുവന്നത് . .ഈ നാളുകളില്‍ വിജയനെ വേട്ടയാടിയ  അസുഖവിവരം അറിഞ്ഞിരുന്നു ഞാന്‍ .ഒരു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കാത്ത  അയാള്‍ക്ക് എങ്ങനെ ഇത്തരത്തിലുള്ള ഒരു രോഗം വന്നു എന്നതിനും ഉത്തരമില്ല  . കീമോതെറാപ്പിയും  റേഡിയേഷനും തളര്‍ത്തിയ ശരീരത്തില്‍ തളരാത്ത മനസ്സുമായി  അയാള്‍   ഉയിര്‍ത്തെഴുന്നേല്‍ക്കുക യായിരുന്നു.ജീവന്‍ തിരികെ കൊടുത്തിന്‌ പകരമായി വിധിക്ക്   കൈമാറേണ്ടി വന്നത്‌  സൗമ്യമായ  ആ സംസാരശേഷിയും.രോഗത്തിന്റെ തീഷ്ണതയില്‍  നാവ് മുറിച്ചു മാറ്റിയിട്ടും വിജയന്‍ എല്ലാവരോടും  സ്ഫുടതയില്ലാത്ത വാക്കുകളില്‍ സംസാരിച്ചു. മനസ്സിന്‍റെ ശക്തിയില്‍ ഇരട്ടി ശക്തി ആവാഹിച്ച കൈകള്‍ വീണ്ടും വളയം പിടിച്ചു.
അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കാശ്മീര്‍ പോകുന്ന ഞങ്ങളെ  യാത്രയാക്കുവാന്‍ തീര്‍ത്തും രോഗ വിമുക്തനായ  വിജയന്‍ എയര്‍പോര്‍ട്ടില്‍  വന്നത്.ആഹാരം കഴിക്കുവാനും  സംസാരിക്കുവാനുമുള്ള പ്രയാസം  അയാള്‍  ആരും അറിയാതെ മറച്ച്  വെക്കുന്നു എന്ന് എനിക്ക്  പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരു വര്‍ഷം കഴിഞ്ഞു വിജയനെ കണ്ടിട്ട്.

ഫീസ്സ്‌ ഇളവു നല്‍കുന്ന കാര്യം ആലോചിക്കാം  എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി ഗീത പറഞ്ഞു.തന്‍റെ  ഭര്‍ത്താവ്  വീണ്ടും കിടപ്പിലായി എന്നും ചികിത്സയ് ക്കായി ജീവിത മാര്‍ഗമായിരുന്ന കാര്‍ വിറ്റു  എന്നും ഗീത പറയുമ്പോള്‍ വിധിയോടു ചോദിയ്ക്കാന്‍ ചോദ്യമില്ലാതെ ഞാനും തളര്‍ന്നു. മുഖത്തെപ്പോഴും വിഷാദം നിറഞ്ഞചിരിയുള്ള     പ്രത്യേക ഭാവമായിരുന്നു ഗീതയ്ക്ക്.

ഇന്നലെ പതിവില്ലാതെ പ്രിന്‍സിപ്പല്‍ എനിക്ക്  ഫോണ്‍ ചെയ്തു.
വിജയന്‍റെ വീട്ടില്‍ ഒന്ന് പോകണം  എന്ന് ,ഫീസ്സ്‌ ഇളവിന്റെ നിയമവശങ്ങള്‍ അനുസരിച്ച്  സ്കൂള്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരന്വേഷണം .പണിതീരാത്ത ആവീട്ടില്‍ അങ്ങനെയാണ്  ഞങ്ങള്‍  പോയത്.ഒരു പുഞ്ചിരിയില്‍  ആയിരം ദുഃഖങ്ങള്‍ ഒതുക്കുന്ന കാഴ്ചയായിരുന്നു ഗീതയുടെ മുഖത്ത്. മണ്‍കട്ടകള്‍ ചുവരുകള്‍ തീര്‍ത്ത  മുറിയിലെ കട്ടിലില്‍ അവശനായി വിജയന്‍.ഒരുവട്ടം വന്നു പോയ രോഗം വീണ്ടും തിരികെ വന്ന്‌  വിജയനെ ആകെ മാറ്റിയിരിക്കുന്നു. ഒരു വേള ജീവന്‍ തിരികെ നല്‍കിയപ്പോള്‍ പോലും വിധി  അയാളെ  ഇത്ര തളര്‍ത്തിയിരുന്നില്ല  എന്ന് തോന്നി .കായല്‍ കരയിലെ ന്യൂ ഇയര്‍ ആഘോഷ വേളയില്‍ ആര്‍ത്തു ചിരിച്ച്‌ കുട്ടികളോടൊപ്പം പൂത്തിരി കത്തിക്കുന്ന രൂപം മനസ്സില്‍ നിറഞ്ഞു.
വേദന വറ്റിച്ച കണ്ണുകള്‍ ഞങ്ങളെ കണ്ടപ്പോള്‍ നിറയുന്നുവെന്നും തോന്നി.ഇടക്കൊക്കെ ഒരു നാല്  വയസ്സുകാരന്‍ മുറിയിലേക്കോടി  വന്ന്  തന്‍റെ അച്ഛന്‍റെ തലയില്‍ തൊട്ട് ,മുടിയില്‍ തഴുകി പിന്നെ എന്നോട് ചിരിച്ച്  ഒന്നുമറിയാതെ,അല്ലെങ്കില്‍ എന്തൊക്കെയോ അറിഞ്ഞ്  അവന്‍റെ  ഏട്ടനോട്  ചേര്‍ന്ന്  വാതില്‍ മറഞ്ഞു നിന്നു .രോഗത്തിന്‍റെ   വിഷമതകളെക്കുറിച്ചും ,ചികിത്സയെക്കുറിച്ചും ഗീത സ്കൂള്‍ അധികൃതരോട് പറയുന്നുണ്ടായിരുന്നു.ഇടക്കെപ്പോഴോ ഗീതയുടെ മുറിഞ്ഞുപോയ വാക്കുകള്‍ കൂട്ടി  യോജിപ്പിച്ച്‌ സംസാരിക്കാന്‍  വിജയന്‍ ഒരു പാഴ്ശ്രമം നടത്തിയപ്പോള്‍ ഇഷ്ട്ടിക പാകിയ ഭിത്തിയില്‍ കണ്ട സഹായ മാതാവിന്‍റെയും ഉണ്ണിക്കണ്ണന്‍റെയും ചിത്രങ്ങളിലേക്ക് ഞാന്‍ എന്‍റെ നിറഞ്ഞുപോയ കണ്ണുകളെ പറഞ്ഞയച്ചു.
യാത്ര പറഞ്ഞിറങ്ങും മുന്‍പ്‌ ആശ്വാസ വചനങ്ങള്‍  നിറച്ച് സിസ്റ്റര്‍ ഗീതയോട് സംസാരിച്ചു,കുട്ടികളോട് മിടുക്കരായി പഠിക്കണമെന്ന് വാത്സല്യപൂര്‍വ്വം ഉപദേശിച്ചു.പ്രാര്‍ത്ഥനകള്‍ എല്ലാത്തിനും ഫലം കാണുമെന്നും എത്രയും  വേഗം സുഖം പ്രാപിക്കുമെന്നും പറഞ്ഞ്  ആ പടികള്‍ ഇറങ്ങുമ്പോള്‍ വേദനകള്‍ തളര്‍ത്തിയ കണ്ണുകള്‍ ഞങ്ങളോട് ചിരിച്ചു.
തിരികെയുള്ള യാത്രയിലുടനീളം വിജയനെയും കുടുംബത്തെയും കുറിച്ചായിരുന്നു സംസാരം.വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിജയനെ പ്രതീക്ഷയോടെ ഞാനോര്‍ത്തു .
കരുണയുള്ളവന്‍ ഇവരില്‍ അല്‍പ്പമെങ്കിലും കാരുണ്യം ചൊരിയാതിരിക്കുമോ?
ആയിരം മനസ്സുകള്‍ അനുഭവിക്കുന്ന നൊമ്പരത്തിന്‍റെ  ഒരംശം മാത്രമാണിത് .
യാത്രയില്‍ കാണുന്ന വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കപ്പുറം ഇത്തരം ചില സത്യങ്ങളെ കണ്ടില്ലെന്ന്‌  നടിക്കാനാവുന്നില്ല.

വിജയനും കുടുംബത്തിനും വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ......

ചിത്രം:കടപ്പാട് ഗൂഗിള്‍