Tuesday, September 20, 2011

നന്ദിപൂര്‍വ്വം




"യാത്ര എവിടേക്കാണ്" എന്ന് ആരെങ്കിലും ചോദിച്ചാല്‍ കൃത്യമായി പറയുവാന്‍  ഏപ്പോഴും ഒരു ലക്ഷ്യസ്ഥാനം ഉണ്ടാകും .ഓരോ യാത്രകളുടെയുംതുടക്കത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തുമെങ്കിലും പാതി വഴി പിന്നിട്ടു കഴിയുമ്പോഴാകും കൈയില്‍ കരുതുവാന്‍ മറന്നുപോയ പലതിനെക്കുറിച്ചും ഓര്‍മ്മവരിക.

ഓരോ യാത്രകളുടെയും അവസാനം വീണ്ടും ഒരു തിരിച്ചു പോക്കാണ്,തുടങ്ങിയിടത്തേക്ക്......
ജീവിതം വേറെ ,യാത്രകള്‍ വേറെ
ജീവിതം മറ്റൊരു യാത്രയാണെങ്കില്‍ പോലും........

ഇന്ന് സെപ്റ്റംബര്‍ 20 ........ ഒരു മുന്നൊരുക്കവും ഇല്ലാതെ തുടങ്ങിയ ഒരു യാത്രക്ക് ഇന്ന് ഒരു വര്‍ഷം തികയുന്നു. കയ്യില്‍ ഒന്നുമേ കരുതാതെ മനസ്സിലുള്ള സ്വപ്നങ്ങളെയും ,അനുഭവങ്ങളെയും ,അക്ഷരങ്ങളെയും കൂട്ട് പിടിച്ച് തുടങ്ങിയ ഒരു യാത്ര .വഴിയോ ,ലക്ഷ്യമോ നിശ്ചയമില്ലായിരുന്നു .കണ്ടുമുട്ടിയ പല മുഖങ്ങളിലും അപരിചിതത്വം.ആദ്യമൊക്കെ കണ്ടിട്ട് മുഖം തിരിച്ചുനിന്ന പലരും പിന്നെ എപ്പോഴോ അക്ഷരങ്ങള്‍ കൊണ്ട്  പുഞ്ചിരികള്‍ സമ്മാനിച്ചു.
വഴിയരികില്‍ പകച്ചു നിന്ന വേളകളില്‍ വാക്കുകളാല്‍ സാന്ത്വനം  നല്‍കി വഴികാട്ടികളായി മറ്റുചിലര്‍ .

 ഇന്നും അപരിചിതരായവര്‍ എത്രയോപേര്‍ ...!

രൂപമോ ,ശബ്ദമോ അന്യോന്യം തിരിച്ചറിയാന്‍ കഴിയാത്ത "ഈ-" ലോകത്തില്‍ അക്ഷരങ്ങള്‍കൊണ്ട് സൗഹൃദം പങ്കുവെച്ച പ്രിയപ്പെട്ട എന്‍റെ കൂട്ടുകാര്‍ക്ക് ....
എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ,

 ഒരു ഗ്രീഷ്മത്തിലും ഉരുകാത്ത സ്വപ്നങ്ങളും ,ഓര്‍മ്മകളും പേറി വീണ്ടുമൊരു വേനലും, വസന്തന്തവും ,വര്‍ഷവും, മഞ്ഞും തേടി ..........വരും ദിനങ്ങള്‍ എനിക്ക് വേണ്ടി കരുതിവെച്ച സുഗന്ധങ്ങളിലേക്ക് ......യാത്ര തുടരട്ടെ............


നന്ദിപൂര്‍വ്വം
സ്വന്തം
സുജ


Thursday, September 08, 2011

ഗന്ധങ്ങളുടെ താരതമ്യപഠനം



 കടങ്ങളില്ല ബാധ്യതകളില്ല ,സന്തോഷങ്ങളില്ല ,സങ്കടങ്ങളില്ല ,സ്വന്തമെന്നു പറയാന്‍ ഒരു സ്വപ്നം പോലുമില്ല. അങ്ങനെ ഒരാള്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് മറ്റാരുമല്ല കരോള്‍ ബാഗ്  മെട്രോ സ്റ്റേഷനിലെ റിക്ഷാക്കാരന്‍  ഗബ്രിയേല്‍ എന്ന "ഗബ്രി" തന്നെ.
ആഴ്ചയിലെ ഒരു പകുതി റിക്ഷാ ഓട്ടവും ,ബാക്കിപ്പ കുതി ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ട് ജോലിയും കഴിഞ്ഞാല്‍ഗബ്രിയേലിന്‍റെ  രാത്രികള്‍ ,പഹാഡ് ഗഞ്ചിലെ ഇരുണ്ട ഏതെങ്കിലും  ഗലിയിലോ ,കരോള്‍ ബാഗിലെ തന്‍റെ വാടക റിക്ഷയിലോ ആവും ,അതുമല്ലെങ്കില്‍ ചൗരി ബാസാറിലെ  പ്രിയങ്ക സൈഗാളിന്‍റെ നരച്ച പുതപ്പിനടിയില്‍.  

ഗബ്രിയേലിന്‍റെ  വിയര്‍പ്പിന്  ഗഫാര്‍ മാര്‍ക്കറ്റിലെ കുതിരച്ചാണകത്തിന്‍റെ  ഗന്ധമാണെന്ന്  പറഞ്ഞത് സോനാര്‍ ഗലിയിലെ വസന്ത പഞ്ചമിയെന്ന തോവാളക്കാരി തമിഴത്തിയാണ്.മാസ പിരിവിനെത്തുന്ന മാര്‍വാഡിക്കും ഇതേ ഗന്ധമാണത്രേ .അല്ലെങ്കില്‍ ത്തന്നെ ഗന്ധങ്ങളുടെ ഈ താരതമ്യ പഠനം ഗബ്രിയേലിന്  അത്ര വശമില്ല .
നഗരം ക്ഷീണിച്ചുറങ്ങുന്ന പല രാത്രികളിലും ഉറക്കമില്ലാത്ത ഗബ്രിയേലിന് തോവാളയിലെ മല്ലികപൂവിനും , പ്രിയങ്കാ സൈഗാളിന്‍റെ  വാസനതൈലമായ   ക്ലിയോപാട്രക്കും ഒരേ ഗന്ധം.
ഗഫാര്‍ മാര്‍ക്കറ്റില്‍ ഒലിച്ചിറങ്ങുന്ന പകലുകളില്‍ ഇന്നേവരെ ഒരിക്കല്‍ പോലും കുതിര ചാണകത്തിന്‍റെ ഗന്ധം തിരിച്ചറിയാന്‍ ഗബ്രിയേല്‍ ശ്രമിച്ചിട്ടുമില്ല .
പണ്ട് നാഗര്‍കോവിലില്‍ നിന്നും പളനിച്ചാമിയോടൊപ്പം വണ്ടി  കയറുമ്പോള്‍ വസന്ത പഞ്ചമിഒരിക്കല്‍ പോലും  ഓര്‍ത്തുകാണില്ല തന്‍റെ  കെട്ടിയവന് കുതിര നോട്ടമാണ് പണിയെന്ന്.കുതിരയെ കഴുകി ,ചാണകം വാരി മടുത്തൊരു രാത്രിയില്‍ എല്ലാം ഉപേക്ഷിച്ച്‌ പളനിച്ചാമി ഒരു തെലുങ്കത്തിയോടൊപ്പം പോയപ്പോള്‍ ഒറ്റപ്പെട്ടുപോയ "വസന്തം" പിന്നെ പൂത്തുലഞ്ഞതും  ഇതേ കുതിരച്ചാണകത്തില്‍ ......  വര്‍ഷങ്ങളോളം പരിചയപ്പെട്ട മണം എവിടെ പോയാലും   ഇന്നും തിരിച്ചറിയും വസന്ത പഞ്ചമി,ജന്മനാടായ തോവാളയിലെ പൂക്കളുടെ സുഗന്ധത്തേക്കാള്‍.

ഗന്ധങ്ങളെ വേര്‍തിരിച്ചറിഞ്ഞിരുന്ന കുറേ പകലുകള്‍ പണ്ട്  ഗബ്രിയേലിനും ഉണ്ടായിരുന്നു .അതിനൊരു ഇരുപതാണ്ട് പിന്നിലേക്ക്‌ പോകണം.
ഓര്‍മകളില്‍ "അപ്പന്‍ "എന്നതിന് കൃത്യമായി ഒരു രൂപം മനസ്സിലില്ലാത്തവനായിരുന്നു ഗബ്രിയേല്‍ .അമ്മച്ചി ഒരിക്കല്‍ പോലും അങ്ങനെ ഒരാളെക്കുറിച്ച് ഗബ്രിയേലിനോട് പറഞ്ഞിട്ടില്ല എന്നതാണ് സത്യം  .ഇടവക പള്ളിയിലെ കുശിനിക്കാരന് ഗബ്രിയേലിന്‍റെ   ഛായ ഉണ്ടെന്നത് മറ്റൊരു  നാട്ടു വര്‍ത്തമാനം.
മറിയ ചേടത്തിക്ക്  അവിഹിതത്തില്‍ പിറന്നവന്‍  ഗബ്രിയേല്‍ ,അംഗീകരിക്കപ്പെട്ടവള്‍ ,  മകള്‍  ആലീസ്സ്.
ആലീസ്സിന്‍റെ അപ്പന്‍ പണ്ടേ മരിച്ചുപോയത്രേ .പിന്നെയെപ്പോഴോ അര വയറിനു അന്നമൂട്ടാന്‍ പോയ മറിയ ചേടത്തിയുടെ വയറ്റില്‍  പിറന്നു പോയവന്‍ ഗബ്രിയേല്‍ .കര്‍ത്താവിന്‍റെ തിരുരൂപത്തി നു മുന്നില്‍ നില്‍ക്കുമ്പോള്‍ "എന്‍റെ അമ്മച്ചിക്ക് ദിവ്യ ഗര്‍ഭത്തില്‍ ഉണ്ടായവന്‍ ഞാന്‍ "എന്ന്‌ കുഞ്ഞുഗബ്രിയേല്‍ സ്വയം അഭിമാനിച്ചു സമാധാനിക്കും.

"തെമ്മാടി " ,"നിഷേധി " "നശിച്ചവന്‍ " എന്നീ   അപരനാമങ്ങളില്‍ ഗബ്രിയേലിനെ ആദ്യം വാഴ്ത്തി തുടങ്ങിയത് അമ്മച്ചിയായിരുന്നു. 
പിന്നെ ഈ വിളികളോടൊപ്പം  "തന്തയില്ലാത്തവന്‍ " എന്ന്  കൂടി നാട്ടുകാര്‍ വിളിക്കാന്‍ തുടങ്ങിയ ഒരു നാള്‍ ഗബ്രിയേല്‍ ഉടുമുണ്ട് മാത്രംകൊണ്ട്‌ വണ്ടി കയറി.

ഗബ്രിയെലിന്‍റെ അറിവില്‍ ഇന്നേവരെ കാരുണ്യം നിറച്ച കണ്ണുകളോടെ തന്നെ  നോക്കിയിരുന്നത് രണ്ടേ രണ്ട് പേരാണ് .ഒന്ന് രൂപക്കൂട്ടിലെ  കര്‍ത്താവ്‌ ,മറ്റൊന്ന് വലിയ മുസ്ലീം പള്ളിയിലെ  മോതീന്‍ ഇബ്രാഹീനണ്ണന്‍റെ   ഇളയ മകള്‍ റസിയ.ഇതില്‍ ഏതു നോട്ടത്തിനായിരുന്നു കാരുണ്യം ഏറെയെന്നു ഗബ്രിയേല്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് .വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കര്‍ത്താവിന്‍റെ നോട്ടത്തിലെ കരുണക്ക് ഒരു മാറ്റവുമില്ല .'വെറുതെ ഇങ്ങനെ നോക്കിയിട്ടെന്നാ  ചെയ്യാനാ കര്‍ത്താവേ  ....."എന്ന്‌ പലപ്പോഴും ഗബ്രിയേല്‍ ചോദിച്ചിട്ടുണ്ടെങ്കിലും .
റസിയയുടെ മിഴികളിലെ കാരുണ്യം  ഓര്‍ത്ത്, ഇന്നും  ഗബ്രിയേലിന്‍റെകണ്ണുകള്‍ നിറയാറുണ്ട്    .മൈലാഞ്ചിയിട്ട  കൈകള്‍ കൊണ്ട് , മുഖം പാതിമറയ്ക്കുന്ന തട്ടം ഒതുക്കി ,ഔസേപ്പ്  മാപ്ലയുടെ റബ്ബര്‍ തോട്ടത്തിന്റെ ഇരുണ്ട തണലിടങ്ങളില്‍ വീണു കിട്ടിയ സ്വകാര്യ നിമിഷങ്ങളില്‍ തന്‍റെ  കൈകള്‍ പിടിച്ച്‌ കരയുന്ന റസിയയുടെ രൂപം ചിലപ്പോഴൊക്കെ ഗബ്രിയേലിന്‍റെ മനസ്സില്‍ ഓടിയെത്താറുണ്ട്  .
രൂപകൂട്ടിലെ മിശിഹ   ഒരിക്കല്‍ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല ,ഗബ്രിയേലിന്‍റെകൈയില്‍ ഇങ്ങനെ സ്നേഹത്തോടെ തഴുകിയിട്ടില്ല .
  "നീ തെമ്മാടി അല്ല ഗബ്രി .....നീ കൊള്ളരുതാത്തവനും അല്ല ....നിക്ക് നിന്നെ  അറിയാം .ന്‍റെ മനസ്സിന് നിന്നെ അറിയാം ..."എന്ന്‌ പറഞ്ഞിട്ടുമില്ല .
എന്നിട്ടും ആ ക്രിസ്തുമസ്സ് രാത്രിയില്‍ ,ഇടവകക്കാരൊക്കെ പാതിരാ കുര്‍ബാനയ്ക്ക് പോയ നേരത്ത്  വടക്കോട്ടുള്ള വണ്ടി കയറുമ്പോള്‍ റസിയയോടു ഒരു വാക്ക് പോലും പറഞ്ഞില്ല . 
ഗബ്രിയേല്‍ നാടുവിട്ട കാര്യം മറിയചേടത്തി  അറിഞ്ഞത് നാട്ടുകാര്‍ ആരോ പറഞ്ഞ്‌ . 
പിന്നെ ആലീസ്സ്..... മഠത്തിലുള്ള ആലീസ്സിനു വ്യക്തിബന്ധങ്ങള്‍ ഇല്ലല്ലോ  .അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ വെളിപാടില്‍ തിരുമാണവാട്ടി ആയ ആ ലീസ്സിനോട്  എന്ത്  പറയാന്‍!. 
പക്ഷെ    ആലീസ്സു  വഴി കര്‍ത്താവുമായി  വല്ലാത്ത  ഒരാത്മ ബന്ധം തനിക്കു ണ്ടായിരുന്നു എന്ന്  ചിലപ്പോഴൊക്കെ ഗബ്രിയേലിന് തോന്നിയിട്ടുണ്ട്.
ഇടവക പള്ളിയിലെ തിരുരൂപത്തിന്‍റെ  മുഖത്ത്  കണ്ട അതേ കാരുണ്യം പഹാഡ് ഗഞ്ചിലെ പള്ളിമേടയിലെ മിശിഹായ്ക്ക്  ഇന്നും കൈമോശം വന്നിട്ടില്ല എന്നതാണ് ഗബ്രിയെലിന്‍റെ    ആകെയുള്ള സമാധാനം.

ഇന്ന് ഗബ്രിയീലിന്  ഒരു പ്രത്യേക ദിവസമാണ് .ഗഫാര്‍ മാര്‍ക്കറ്റിലെ ചുമട്ടു കൂലി 1000 രൂപ കവിഞ്ഞ ദിവസം .
പഹാട് ഗഞ്ചിലെ പദ്മിനിയുടെ വീട്ടിലേക്കു പോകുന്ന വഴിയില്‍ ഗബ്രി കണ്ടു, പള്ളിമേടക്കടുത്ത്  കൈരളി സമാജത്തിന്‍റെ അത്തപ്പൂക്കളം .
കര്‍ത്താവിനു പരാതിയില്ലായിരിക്കുമോ?.
പണ്ട് ഓണക്കാലത്ത് പൂക്കളമൊരുക്കി പാതിരാത്രി വൈകി വീട്ടില്‍ എത്തുമ്പോള്‍ അമ്മ ച്ചി പറയും  "മിശിഹാ അറിയണ്ടാ കിടാവേ  .....നിന്‍റെ ഈ പൂക്കളമൊരുക്കല്‍ "
പിന്നെയും അമ്മച്ചിയുടെ ആക്രോശം തുടരും ."രൂപക്കൂട്ടില്‍ തിരി കത്തിക്കാന്‍ വയ്യാത്ത നിഷേധി.....അന്യമതക്കാരന് പൂക്കളം കൂട്ടാന്‍ പോണ്......  "

  ആ കര്‍ത്താവാണ് ഇവിടെ തൊട്ടു മുന്‍പില്‍ "തന്‍റെ പ്രിയപ്പെട്ട കുഞ്ഞാടുകള്‍" ഇട്ടിരിക്കുന്ന പൂക്കളം നോക്കി മിണ്ടാതെ നില്‍ക്കുന്നത് .

അല്ലെങ്കില്‍ തന്നെ കര്‍ത്താവെന്ത്‌ മിണ്ടാനാണ്. കര്‍ത്താവ്‌ എന്തെങ്കിലുമൊക്കെ മിണ്ടണം എന്ന് ആഗ്രഹിച്ച നാളുകള്‍ ഉണ്ടായിരുന്നു പണ്ട്.കുര്‍ബാന കൂടാന്‍ പോകുന്ന അമ്മച്ചിക്ക്  കൂട്ട് പോകുന്ന കുഞ്ഞ് ഗബ്രിയേല്‍ പള്ളിമേടയുടെ മുകളില്‍ കൈ നീട്ടി നില്‍ക്കുന്ന കര്‍ത്താവിനെ നോക്കി പലപ്പോഴും നിന്നിട്ടുണ്ട്.   ഒരിക്കലെങ്കിലും ആ രൂപം ജീവന്‍ വെച്ചു ചില്ല് കൂട് പൊട്ടിച്ച് ഓടി വരുമെന്നും "നീ എന്‍റെ മകനെന്ന് "പറഞ്ഞു ഇരു കരങ്ങളിലും തന്നെ വാരിയെടുക്കുമെന്നും സ്വപ്നം കണ്ടിട്ടുണ്ട്  .
 
പദ്മിനിയാണ് ഒരിക്കല്‍  പറഞ്ഞത് ഗബ്രിയേല്‍ എന്നാല്‍ മാലാഖയാണെന്ന്.അമ്മച്ചിവേവിക്കുന്ന കറികളുടെ കൂട്ടുകള്‍ പദ്മിനി അറിഞ്ഞതെങ്ങനെയെന്നത് ഇന്നും അത്ഭുതം .എങ്കില്‍, മാലാഖ ആ പദ്മിനിയല്ലേ എന്ന്  ഗബ്രിയേലിന്  പലപ്പോഴും തോന്നിയിട്ടുമുണ്ട്. 

"ആകാശങ്ങളില്‍ ഇരിക്കുന്നവന്‍ വാഴ്ത്തപെട്ടവനാകുന്നു ..................കര്‍ത്താവ്‌  വാഴ്ത്തപെട്ടവ ന്‍ ,മിശിഹാ വാഴ്ത്തപെട്ടവ ന്‍ ......"
അമ്മച്ചിയുടെ പ്രാര്‍ത്ഥനാ  വരികള്‍ ഓര്‍മ വന്നു.
"കുരിശു  വരയുടെ അര്‍ത്ഥം   അറിഞ്ഞു വരയ്ക്ക്കിടാവേ "
അമ്മച്ചി കൊച്ചു ഗബ്രിയുടെ വിരലുകള്‍ പിടിച്ച് അവന്‍റെ   നെറ്റിയില്‍ വെച്ചു  " .......നമ്മുടെ രക്ഷിതാവായ  മിശിഹാ   തമ്പുരാന്‍........നമ്മുടെ രക്ഷയ്ക്കായിട്ട് ...."
ഗബ്രി ഏറ്റ് ചൊല്ലി "നമ്മുടെ രക്ഷിതാവായ  മിശിഹാ  തമ്പുരാന്‍........."
 
മെട്രോ സ്റ്റേഷന്‍ ഇറങ്ങിവരുന്ന ആളുകള്‍  റിക്ഷകളിലും കാല്‍നടയായും ഒഴുകി പോയിക്കൊണ്ടിരുന്നു.
  കരോള്‍ ബാഗില്‍ അന്ന് നല്ല തിരക്കായിരുന്നു.തന്‍റെ ഒഴിഞ്ഞ സൈക്കിള്‍ റിക്ഷ ആഞ്ഞു  ചവിട്ടി  ഗബ്രി  ആള്‍ തിരക്കിലേക്ക് നുഴഞ്ഞു കയറി. 
വിയര്‍പ്പിന്‍റെ   തുള്ളികള്‍ ഗബ്രിയെലിന്‍റെ   നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങി.

".......നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ മക്കളാക്കി തീര്‍ത്തതിനെ ഉദ്ദേശിച്ച്‌ ........"
അമ്മച്ചി പറഞ്ഞുതന്ന കുരിശുവരയുടെ  അര്‍ത്ഥം ഓര്‍ത്ത് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ ഗബ്രിയേല്‍ തുടച്ചുമാറ്റി. പഹാട് ഗഞ്ച്   റോഡ്‌ തിരിയുന്ന രണ്ടാം വളവിലെ  തിരക്കില്‍ വെച്ച്  വിയര്‍പ്പിന്‍റെ    കുരിശുമരണങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഗബ്രിയേലിനു മുകളില്‍ക്കൂടി കടന്നു പോയ അനേകം വാഹനങ്ങള്‍ മുഴക്കിയ ശബ്ദത്തിനിടയില്‍  വീണ്ടും ഗബ്രിയേല്‍ മന്ത്രിച്ചു കൊണ്ടിരുന്നു  .
"നമ്മുടെ രക്ഷകനായിട്ട് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങിയതിനെ ഉദ്ദേശിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും പാപം കൊണ്ട് ഇടതിലായ നമ്മെ രക്ഷകന്‍റെ കുരിശുമരണം കൊണ്ട്  വലതു ഭാഗത്തെ............"

പദ്മിനിക്കുവേണ്ടി  വാങ്ങിയ  ഓണപ്പുടവ ഗബ്രിയുടെ റിക്ഷയില്‍ പറയുവാനാകാത്ത ഗന്ധം നിറച്ചു .കഴിഞ്ഞ പൊങ്കലിന് വസന്തപഞ്ച മമിക്ക് കൊടുത്ത പട്ടിന്റെ ഗന്ധം ഗബ്രിയേല്‍  തിരിച്ചറിഞ്ഞില്ല,മുന്‍പെപ്പോഴോ  ഗബ്രിയേല്‍ കൊടുത്ത  ലഹങ്കയ്ക്ക് പച്ചക്ക   ര്‍പ്പൂരത്തിന്‍റെ മണമെന്ന് പറഞ്ഞത് പ്രിയങ്കാ  സൈഗാള്‍ .
പക്ഷെ ......ഈ ഓണപ്പുടവയ്ക്ക്   ഗബ്രി അറിഞ്ഞ അതേ ഗന്ധം....ഇരുട്ട്  വീണ റബ്ബര്‍ മരത്തിന്‍റെ ഇടയിലൂടെ ഒഴുകിവന്ന അത്തറിന്‍റെഗന്ധമോ ഇത് ?
അതോ ഇരുപതു വര്‍ഷം മുന്‍പൊരു ഓണക്കാലത്ത് പൂക്കളം  കൂട്ടിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ വയല്‍പ്പൂവുകളുടെ ഗന്ധമോ?...ഗന്ധങ്ങളുടെ  ഒരു താരതമ്യ പഠനം ഗബ്രിയേലിന്‍റെ  തകര്‍ന്നുപോയ ഹൃദയത്തില്‍ അന്ന് ആദ്യമായി പൂക്കളം ഒരുക്കി.



ചിത്രം :ഗൂഗിള്‍ 

Monday, September 05, 2011

കുമരംപേരൂരിലേക്കുള്ള വഴി (2 )



പ്രണാമം 




ആദ്യാക്ഷരം കുറിച്ചത് എന്നായിരുന്നു ?

അന്ന് ആശാന്‍ പള്ളിക്കൂടം   ഉണ്ടായിരുന്നിട്ടും വീട്ടില്‍ വന്ന് അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന ആശാന്‍റെ  പാദങ്ങള്‍ നമസ്സ്ക്കരിക്കുന്നു 

വേനല്‍ക്കാലത്ത് തറവാട്ട്  കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ കാടിന്‍റെ ഓരം ചേര്‍ന്ന്  തോടിന്‍റെ അടുത്തായി ഉള്ള വീട്ടിലേക്കു ഞങ്ങളെല്ലാവരും താമസം മാറ്റും .

ആശാന്‍ എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത് ഈ  വീട്ടില്‍ വെച്ചായിരുന്നു.അന്ന് കുഞ്ഞമ്മയുടെ മകള്‍ സജി എന്ന സജിഅക്കയും, ഞാനും പിന്നെ സജി അക്കയുടെ അനുജത്തി മിനിയും ആയിരുന്നു ആശാന്‍റെ ശിഷ്യഗണങ്ങള്‍.ദിവസങ്ങള്‍ വ്യത്യാസമെങ്കിലും സജി അക്ക ഇന്നും എന്‍റെ സജിയക്ക തന്നെ. മിനി ഞങ്ങളിലും ഇളയവള്‍ .

ആശാന്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞങ്ങളെ മൂന്നു പേരെയും വഴി നടത്തിച്ചു.
മധ്യവേനല്‍ അവധിക്കാലത്താണ് മിക്കപ്പോഴും കുഞ്ഞമ്മയും കുടുംബവും തറവാട്ടിലെത്താറ് 

അങ്ങനെ ഒരുഅവധിക്കാലത്ത്...... പതിവുപോലെ ആശാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നു.
എന്‍റെ ഓര്‍മ്മയില്‍ ആശാന്  ഗാന്ധിജിയുടെ  രൂപമാണ്  .തനി ഗാന്ധിയന്‍.പക്ഷെ കയ്യില്‍ എപ്പോഴും ഒരു നീളന്‍ വടിയും,കുറച്ചു ഏഴു ത്തോലയും കാണും .

ആശാനെ അങ്ങ് ദൂരെ കണ്ടാല്‍ അപ്പോള്‍ മിനി കരച്ചില്‍ തുടങ്ങും .അത് എന്തിനാണെന്ന് ഇന്നും എനിക്ക് അറിയില്ല. മണലില്‍ വിരലുകള്‍ കൊണ്ട് അക്ഷരങ്ങള്‍ എഴുതുമ്പോഴും അവള്‍ ഇതേ കരച്ചില്‍ തന്നെ .എന്നിരിക്കിലും 
ഞാനും സജിഅക്കയും ,പാവം അവളെ ഒരിക്കല്‍ പോലുംസമാധാനിപ്പിക്കുകയോ ,സാന്ത്വനിപ്പിക്കുകയോ  ചെയ്തിട്ടില്ല .

പതിവുപോലെ അന്നും ആശാനെ   കണ്ടത് മുതല്‍ മിനി കരച്ചില്‍ തുടങ്ങി .
നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ നനച്ച  അവളുടെ വിരലുകള്‍ മണലില്‍ "അ  ആ  ഇ  ഈ........"എഴുതുമ്പോള്‍ ആശാന്‍ ഞങ്ങളോട് രണ്ടാളോടും എന്നോടും,  സജിയക്ക യോടും തലേന്ന് പഠിപ്പിച്ച "ക  കാ  കി  കീ ......"സ്ലേറ്റില്‍എഴുതാന്‍ ആവശ്യപ്പെട്ടു .

കല്ല്‌ പെന്‍സില്‍ ,കറുത്ത സ്ലേറ്റില്‍ അക്ഷരങ്ങളായി തെളിഞ്ഞു.
അടുത്തിരുന്ന മഴിതണ്ടുകള്‍ തെറ്റുകള്‍ മായിക്കുവാന്‍ കാത്തു കാത്തിരുന്നു. 

സജി അക്കയെഴുതും മുന്‍പേ ഞാന്‍ എല്ലാം എഴുതി  ആശാനെ കാണിച്ചു .
ആശാന്‍റെ  മുഖത്ത് ഒരു ഭാവ ഭേദവും ഇല്ല .പക്ഷെ സജിയക്കയുടെ സ്ലേറ്റിലെ അക്ഷരങ്ങളിലേക്കും അക്കയുടെ മുഖത്തും ആശാന്‍ മാറി മാറി നോക്കി .ആശാന്‍റെ നോട്ടത്തിലെ പന്തികേട്‌ കണ്ടിട്ട്  അക്ക മിനിയെപ്പോലെ ഇപ്പോള്‍ കരഞ്ഞുതുടങ്ങും  എന്ന്‌ ഏകദേശം എനിക്കുറപ്പായി . ആശാന്‍ വീണ്ടും സ്ലേറ്റിലേക്ക് നോക്കി ...എന്നിട്ട് ഉറക്കെ ഒരു ചോദ്യം ....
"കൈ .....എന്തിയെ സജീ ......."
ആശാന്റെ ആചോദ്യത്തില്‍ഞാനും ഒന്ന് ഞെട്ടി എന്നത് സത്യം .മിനിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ .
അടക്കിപ്പിടിച്ച കരച്ചില്‍ അവള്‍ ഉച്ചത്തില്‍ തുടങ്ങി .
സത്യത്തില്‍ സജി അക്കയ്ക്ക് ഒന്നും മനസ്സിലായില്ല .
വീണ്ടും ആശാന്‍റെ ചോദ്യം ഉയര്‍ന്നു  .......
"സജീ.....കൈ എന്തിയേ..........?"

ഇത്തവണ ആശാന്‍റെ മൂന്നാമത്തെ ചോദ്യത്തിന് കാത്തു നിലക്കാതെ സജിയക്ക തന്‍റെ  രണ്ട് കൈകളും ആശാന്‍റെ  നേരെ നീട്ടിയിട്ട്‌ ഒരുത്തരം  "ദാണ്ടേ .............കൈ "

സത്യത്തില്‍ "ക കാ കി  കീ .........."യിലെ "കൈ" എഴുതാന്‍ സജിയക്ക വിട്ടുപോയിരുന്നു .
ആ "കൈ " പ്രതീക്ഷിച്ചു ചോദിച്ച ആശാന്‍റെ പിന്നീടുള്ള പ്രതികരണം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല .....


വീണ്ടും എത്രയോ മധ്യവേനലവധികള്‍ തറവാട്ടിലെ കുളം വറ്റിച്ചു കടന്നുപോയി.
വളരെ നാളുകള്‍ക്കുശേഷം പിന്നീട്‌ ആശാനെ  കാണുന്നത് "കലഞ്ഞൂര്‍ മഹാദേവര്‍ "ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് .
കുമരംപേരൂരിലെ  തറവാട്ടില്‍ നിന്നും മാറി ഞങ്ങള്‍ ,ഞാനും അച്ഛനും അമ്മയും  കലഞ്ഞൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കാലം. 
അന്ന് എന്‍റെ നൃത്തത്തിന്‍റെ അരങ്ങേറ്റ ദിവസം കൂടിയായിരുന്നു .അന്നേ ദിവസം തന്നെ ആശാന്‍ എങ്ങനെ  അവിടെ എത്തി എന്ന് അറിയില്ല .
അരങ്ങേറ്റവും  കണ്ട്‌  ,ക്ഷേത്രത്തില്‍ ശിവനെ  വണങ്ങി മടങ്ങുമെന്ന് പറഞ്ഞു പോയ ആശാനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടേയില്ല .

വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .


ഇന്നും പലപ്പോഴും സജിയക്കയെ  കാണുമ്പോള്‍ ഞങ്ങളൊക്കെ കളിയായി  ചോദിക്കാറുണ്ട് "കൈ എന്തിയേ സജീ........."
ഓര്‍മ്മകള്‍ ഞങ്ങളില്‍ ചിരി പടര്‍ത്തുമ്പോള്‍  അക്ഷര വെളിച്ചം പകര്‍ന്ന എന്‍റെ ആശാന്‍റെ രൂപം അവ്യക്തമായി മനസ്സില്‍ തെളിയുന്നു ......

പിന്നെയും ഓര്‍മയില്‍ മിന്നിമറയുന്ന പ്രിയപ്പെട്ട എത്രയോ മുഖങ്ങള്‍  ...


  എന്‍റെ വിരല്‍ പിടിച്ച്‌ ആദ്യാക്ഷരങ്ങള്‍ അരിമണിയില്‍ എഴുതിപ്പിച്ച  അപ്പൂപ്പന് ,എന്‍റെ നാവില്‍ സുവര്‍ണ ലിപികള്‍ വരച്ചിട്ട ആ മഹാ മനസ്സിന്‌,അത്തര്‍ മണക്കുന്ന  കാല്പെട്ടിക്കകത്തു "കരുണയും""ദുരവസ്ഥയും "നിറച്ചു വെച്ച്‌  വായനയുടെലോകം എനിക്ക് തുറന്നു തന്ന എന്‍റെ അമ്മൂമ്മയ്ക്ക്  ,അനേകം ശിഷ്യ സമ്പത്തിന്‍റെ ഓര്‍മയില്‍  ജീവിക്കുന്ന എന്‍റെ അമ്മയ്ക്ക് ,എന്‍റെ അക്ഷരങ്ങള്‍ വരകളും ,വര്‍ണങ്ങളും ആകുവാന്‍ സ്വര്‍ഗത്തിലിരുന്നു  അനുഗ്രഹങ്ങള്‍ ചൊരിയുന്ന എന്‍റെ എല്ലാമെല്ലമായ  അച്ഛന് ............

തളരുമ്പോഴെല്ലാം എന്‍റെ  കൈകള്‍ക്ക് താങ്ങാകുന്ന ഈശ്വരന് .......


അറിവിന്‍റെ ആകാശം തേടി പറക്കുവാന്‍ ചിറകുകള്‍ നല്‍കിയ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ എന്‍റെ  അക്ഷര പ്രണാമം !



കുറിപ്പ് :ചിത്രം ഗൂഗിള്‍ 

Sunday, August 21, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍-(2 )




ചരിത്ര സ്മാരകങ്ങളുടെ വഴികളില്‍  .......




മഴയില്‍ നനഞ്ഞ വഴിയോരങ്ങളിലെ ചിനാര്‍മരങ്ങളില്‍ നിന്ന് ഇറ്റു വീണ മഞ്ഞു തുള്ളിയില്‍ കുളിച്ച്  ദര്‍ഗയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഫയാസ്   ഭായിയുടെ ബാബാ (അച്ഛന്‍) ഗേറ്റിനരികില്‍  ഞങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു    .

ശ്രീ നഗറില്‍ നിന്നു ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള  കൊല്‍ഗാമിലാണ്  ബാബയും കുടുംബവും താമസിക്കുന്നത് . കൊല്‍ഗാം വിശേഷങ്ങള്‍ ഓരോന്നും ഞങ്ങള്‍ക്ക് പറഞ്ഞുതന്നു അദ്ദേഹം. ശ്രീനഗറില്‍ നിന്നും സോമുവില്‍ (ടാറ്റാ സുമോക്ക് ഇവിടുള്ളവര്‍ ഇങ്ങനെയാണ് പറയാറ്,തുടക്കത്തില്‍ "സോമു" എന്നത് മറ്റേതോ വാഹനം എന്നായിരുന്നു എന്‍റെ ധാരണ. )  പോകാമത്രേ . 3 മണിക്കൂര്‍ യാത്ര. അക്രൂട്ട് , ബദാം, സ്ട്രവ്  ബെറി .....തുടങ്ങി എല്ലാം  ഗ്രാമത്തില്‍ അവര്‍ കൃഷി ചെയ്യുന്നുണ്ടെന്ന് ബാബ പറഞ്ഞു. ആപ്പിള്‍ തോട്ടങ്ങള്‍ തന്നെയുണ്ട് അവര്‍ക്ക് സ്വന്തമായി.
(എനിക്ക് നാട്ടിലേക്ക് വിളിക്കുവാന്‍ ഒരു സിം കാര്‍ഡും കൊണ്ടായിരുന്നു ബാബാ വന്നത് . ) 

ബാബയും ഫിരന്‍ ധരിച്ചിട്ടുണ്ട്. 
എനിക്കേറ്റവും അത്ഭുതം തോന്നിയത് ഇവരുടെ "കാങ്ങിടി "(kangri )യുടെ ഉപയോഗം ആണ് . (ശ്രീ നഗറില്‍ ഞാന്‍ എത്തിയ ആദ്യ ദിവസം എന്‍റെ തണുപ്പ് മാറ്റുവാന്‍ നഗീന്‍ തന്ന ആ നെരിപ്പോട് ). അലങ്കരിച്ച (frame of wicker work )
ഒരു മണ്‍ചട്ടിയില്‍   കനലുകള്‍  ഇട്ട  ഒരു നെരിപ്പോട് ആണ് കാങ്കിടി ,കൈയില്‍ സൗകര്യാര്‍ത്ഥം തൂക്കിപ്പിടിക്കാം .  മഞ്ഞു കാലങ്ങളില്‍ സാധാരണ  കാശ്മീരികളുടെ സന്തത സഹചാരിയാണ് ഇത് . "കാശ്മീരി എവിടെയുണ്ടോ അവിടെ കാങ്കിടിയും ഉണ്ടാകും "( 'What Laila was on Majnun's bosom so is the Kangar to a Kashmiri.' ) . ഫിരനിനകത്തു ( ഫിരെന്‍-കാശ്മീരി പരമ്പരാഗത വേഷം,Overcoat type garment)ഒരു പ്രത്യേക രീതിയിലാണ് ഈ നേരിപ്പോട് ഇവര്‍ പിടിക്കുന്നത്‌ . 150 °F (66 °C).ചൂടുനല്‍കുവാന്‍ കാങ്കിടിക്ക് കഴിയുന്നു .

കാശ്മീരിന്‍റെ രാജവാഴ്ചവിവരിക്കുന്ന "രാജ തരംഗിണിയില്‍"   (കല്‍ഹണന്‍)  പോലും കാങ്കിടിയെക്കുറിച്ച് സൂചനയുണ്ട് . 1500 കാലഘട്ടങ്ങളില്‍ ,  മുഗള്‍ രാജാക്കന്മാരുടെ കാലത്തും ഈ കാങ്കിടി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു  , ആ കാലത്ത് കാശ്മീര്‍ താഴ്വരകളില്‍ എത്തിയ ഇറ്റലിക്കാരുടെ കൈയ്യില്‍ നിന്നാണ് ഇത്തരത്തിലുള്ള ഒരു വിദ്യ കാശ്മീരികള്‍ സ്വായത്തമാക്കിയതെന്നും  വിവരണങ്ങള്‍ വ്യക്തമാക്കുന്നു. മഞ്ഞുകാലമായാല്‍ മിക്ക കാശ്മീരികളുടെ കൈയ്യിലും ഈ കാങ്കിടി ഉണ്ടാകും .
കാങ്കിടി(kangri )


മുകളിലെ മുറിയില്‍ റൂം ഹീറ്റര്‍ ഉണ്ടെന്നു ഖാസി  അങ്കിള്‍ പറഞ്ഞിരുന്നുവെങ്കിലും തണുപ്പിന്‍റെ  കാഠിന്യം കൂടി വന്ന ഓരോ നിമിഷങ്ങളിലും എനിക്കും കാങ്കിടിയോട്  ഒരു ഇഷ്ട്ടമൊക്കെ തോന്നി . മിക്ക രാത്രികളിലും   എന്‍റെ കമ്പിളി പുതപ്പിനുള്ളില്‍ കൂട്ടിനു കാങ്കിടിയും ഉണ്ടായിരുന്നു.ആ നെരിപ്പോടിലെ ചൂട് തട്ടുമ്പോള്‍ കമ്പിളി പുതപ്പില്‍ നിന്നും വരുന്ന ഗന്ധം കാശ്മീരിന്‍റെ ഗന്ധമാണെന്ന്   പലപ്പോഴും എനിക്ക് തോന്നിയിരുന്നു. പക്ഷെ പേരറിയാത്ത  ആയിരം സുഗന്ധങ്ങള്‍ അപ്പോഴും കാശ്മീരിന്‍റെ മണ്ണ് എനിക്ക് വേണ്ടി കരുതിയിരുന്നു  .


ഖാസിഅങ്കിളിന്‍റെ  വീടിന്‍റെ എല്ലാ നിലകളും തടികൊണ്ടാണ് നിര്‍മ്മി ച്ചിരിക്കുന്നത്‌ . ഓരോ നിലകളിലും ധാരാളം മുറികള്‍ . സ്ഥിരതാമസം ഇല്ലാത്തതു കാരണം പല മുറികളും പൂട്ടിയിട്ടിരിക്കുന്നു .മുറികളുടെ മുഴുവന്‍ താക്കോല്‍ എന്‍റെ കൈവശം ഉണ്ടെങ്കിലും ഒന്നോ രണ്ടോ മുറികളൊഴികെ മറ്റൊന്നും ഞാന്‍ തുറന്ന് നോക്കിയില്ല .മരപ്പലകകള്‍ പാകിയ പടികള്‍ കയറി ഏറ്റവും മുകളിലത്തെ  നിലയുടെ വാതില്‍ തുറക്കാന്‍ ഒരു ചെറിയ ശ്രമം. അവിടെ നിറയെ പ്രാവുകള്‍ വാസമുപ്പിച്ചിരിക്കുന്നു . എന്‍റെ വരവില്‍ പ്രതിഷേധിച്ച്‌ ചിറകിട്ടടിച്ചു നിമിഷങ്ങള്‍ക്കകം  പ്രാവുകളെല്ലാം തുറന്നിട്ട ജനല്‍പ്പാളിയില്‍ക്കൂടി പറന്ന്  അടുത്തുള്ള വീടിന്‍റെ മേല്‍ക്കൂരയില്‍  നിരന്നിരുന്നു .ജനല്‍പ്പാളികളില്‍  ഒന്ന് രണ്ടെണ്ണം പുറം കാഴ്ചകളിലേക്ക് ഞാന്‍ തുറന്നു .അകലെ മഞ്ഞു മൂടിയ മലകള്‍ വെള്ളിപോലെ തിളങ്ങുന്നു.ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയ മനോഹര ദൃശ്യങ്ങള്‍ ......

ഖാസി അങ്കിളി ന്‍റെ വീടും ,പൂവിട്ടആപ്പിള്‍ മരവും 


ഒന്നുരണ്ടു  സ്നാപ്സ്‌ എടുത്തു . മതിലിനപ്പുറം സാമാന്യം വലിയ  ഒരു വീട് ആണ്. ഒന്ന് കൂടി നോക്കിയപ്പോള്‍ എന്‍റെ ഉള്ളില്‍ ഒരു ഭയം . അതൊരു പട്ടാള ക്യാമ്പ്‌ ആണെന്ന് തോന്നി  . മണല്‍ ചാക്കുകള്‍ക്കിടയില്‍ തോക്കേന്തിയ സുരക്ഷാ ഭടന്മാര്‍ . ഞാന്‍ നോക്കുന്നത് അവര്‍ കാണുന്നതേയില്ല.  ഒരിക്കല്‍ ഖാസി അങ്കിള്‍ പറഞ്ഞിരുന്ന കാര്യം അപ്പോഴാണ്‌ ഓര്‍മ്മ വന്നത് , അയല്‍പക്കത്  പേരുകേട്ട   ഒരു  മത  നേതാവാണ്‌ താമസമെന്ന്.സംശയാസ്പദമായ  സാഹചര്യങ്ങളില്‍ എന്തെങ്കിലും കണ്ടാല്‍ വെടി ഉതിര്‍ക്കാന്‍ അധികാരമുള്ള  Armed Forces(Special Powers) ന്‍റെരൂപം മനസ്സില്‍ മിന്നി മറഞ്ഞു .

അതുവരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ എന്‍റെ വീഡിയോ  ക്യാമറയും ആ ഓര്‍മ്മയില്‍  ഞെട്ടിയോ ?.
ഇതൊന്നും അറിയാതെ കുട്ടികള്‍ മതിലിനിപ്പുറം ക്രിക്കറ്റ്  കളിക്കുന്നു .ബാല്യത്തിന്‍റെ നിഷ്കളങ്കതയും ,മനസിന്‍റെ  ഭീകരതയും തമ്മില്‍  ഒരു മതില്‍ ദൂരം .....

ജനലുകള്‍ അടച്ചിട്ട്‌  ക്യാമറയുമായി ഞാന്‍ വേഗംപടികള്‍ ഇറങ്ങി. താഴേക്കിറങ്ങുമ്പോള്‍  മരപ്പലകള്‍  ഉണ്ടാക്കിയ ശബ്ദം എനിക്ക് ആരോചകമായി  തോന്നി . മനസ്സില്‍ എവിടെയൊക്കെയോ നീറുന്ന ചില ചോദ്യങ്ങള്‍ .


ഇനിയും ഇവിടെ എന്തിനാണ് ഈ രക്തചൊരിച്ചില്‍ ?ഇനിയും സ്വാതന്ത്ര്യം കാംക്ഷിക്കുന്നവര്‍   ആരാണ് ?.  
 1947ഓഗസ്റ്റ്‌ 15  ന് നാം  അനുഭവിച്ച ആ നിമിഷം എത്രമേല്‍ മധുരിച്ചിരുന്നു .......!

ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ മാത്രമായി തണുത്തുറഞ്ഞു പോയി .....

 അടുത്ത പ്രഭാതത്തിലെ ഹരി പര്‍ബത് ഫോര്‍ട്ട്‌ യാത്രയോര്‍ത്തുകിടന്നുവെങ്കിലും എനിക്കെന്തോ  ആ രാത്രി ഉറങ്ങുവാനേ  കഴിഞ്ഞില്ല  .  അന്നാദ്യമായി കുത്തിനോവിക്കുന്ന   വേദനപോലെ തോന്നി  കാശ്മീരിലെ തണുപ്പ് .
പുറത്തു പെയ്യുന്ന മഴക്ക് നേരിയ താളം .കണ്ണുകള്‍ അടച്ച് ഉറങ്ങാതെ,ഉറക്കം വരാതെ ഓരോ മഴ തുള്ളികളുടെയും താളം കാതോര്‍ത്തു ഞാന്‍ കിടന്നു . എത്രയോ രാത്രികള്‍ ഉറക്കം നഷ്ട്ടപ്പെട്ട്   പുറത്തു കാതടപ്പിക്കുന്ന വെടിയൊച്ചയുടെ താരാട്ട്  കേട്ടുറങ്ങിയ ബാല്യങ്ങള്‍ ഞാന്‍ ഓര്‍ത്തു  .

പകല്‍ എപ്പോഴോ എന്‍റെചോദ്യത്തിന് ഫയാസ്സു ഭായി പറഞ്ഞ ഉത്തരം ഓര്‍മയില്‍ വന്നു  "ഇവിടെ ഉള്ളവരില്‍ പലരും  ആസാദി  കാശ്മീര്‍" ആഗ്രഹിക്കുന്നവര്‍ ആണെന്ന് . "സ്വതന്ത്ര കാശ്മീ ര്‍" അവരുടെ സ്വപ്നം ആണത്രേ .....

ഇനിയും സ്വാതന്ത്യ്രമോ ?......ആര്‍ക്ക് ആരില്‍ നിന്നാണ്  സ്വാതന്ത്ര്യം ?.
ഉറങ്ങുവാന്‍ കഴിയുന്നേയില്ല .പുറത്തു കേള്‍ക്കുന്നത് മഴത്തുള്ളിക്കിലുക്കം തന്നെയാണോ  ?. 





 . കാശ്മീരില്‍ എത്തിയ ശേഷമുളള എന്‍റെ  ആദ്യ ബസ്‌ യാത്രാ ഹരിപര്‍ബത് ഫോര്‍ട്ടിലേക്കായിരുന്നു  ..ഹസ്രത് ബല്‍ നിന്നും ശ്രീ നഗറിലേക്ക് എപ്പോള്‍ വേണമെങ്കിലും വാഹനങ്ങള്‍ കിട്ടും . പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍ ദര്‍ഗയിലേക്ക്‌ ജനത്തിരക്ക് കൂടുതല്‍ ഉള്ളതിനാല്‍ വാഹനങ്ങളിലും നന്നേ തിരക്ക് കാണും. അന്നേ  ദിവസം തണുപ്പിന്‌  അല്‍പ്പം കുറവുള്ളത് പോലെ തോന്നി . ഒരു പക്ഷെ ഞാന്‍ ആ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു തുടങ്ങിയതും ആവാം.
ഞങ്ങള്‍ കയറിയ മഹേന്ദ്രയുടെ ഈച്ചര്‍ ബസ്സില്‍ സീറ്റ് നിറഞ്ഞ് യാത്രക്കാര്‍ . എന്‍റെ പിന്നിലെ സീറ്റില്‍ ഇരുന്ന സുന്ദരികളായ പെണ്‍കുട്ടികളെ എന്‍റെ കണ്ണുകള്‍ സ്ത്രീ സഹജമായ അസൂയയോടെ നോക്കി. കൗമാര സ്വപ്നങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പങ്കുവെക്കുന്ന മറ്റൊരു കൂട്ടര്‍ വേറെ സീറ്റില്‍ .ജീവിതത്തിന്‍റെ വഴികള്‍ പിന്നിട്ട  വൃദ്ധ ദമ്പതികള്‍ എന്‍റെ മുന്‍പില്‍ .
ഫയാസ് ഭായിയും കുടുംബവും ഒപ്പം ഉണ്ട് .അങ്ങനെ ഞാന്‍ ഉള്‍പ്പെടെയുള്ളവരേയും പേറി ആ ബസ്‌ മൂളിയും ഞരങ്ങിയും നീങ്ങി. 
ഇതേപോലെ , സ്വപ്നങ്ങള്‍  നെഞ്ചേറ്റിയ എത്ര വാഹനങ്ങള്‍   മുന്‍പ് ഈ നഗരത്തില്‍ ഒരു നിമിഷാര്‍ത്ഥ നേരത്തില്‍ തീഗോള മായിട്ടുണ്ടെന്നു തെല്ലൊരു ഭയത്തോടെ ഞാന്‍  ഓര്‍ത്തു . അതില്‍ എത്ര സ്പ്‌നങ്ങള്‍,എത്ര കുരുന്നുകള്‍........എരിഞ്ഞടങ്ങിയിരിക്കണം .
കോട്ട വാതില്‍ 



ഹിന്ദു ,സിഖ്,മുസ്ലിം മത വിഭാഗങ്ങള്‍ ഒന്ന് പോലെ പ്രാധാന്യം കല്‍പ്പിക്കുന്ന  ഒരു പുരാതനകോട്ടയാണ് ഹരി പര്‍ബത് ഫോര്‍ട്ട്‌ . 1586 കാലത്ത് ആത്ത മുഹമ്മദ്‌   ഖാന്‍ എന്ന അഫ്ഗാന്‍ ഗവര്‍ണര്‍ നിര്‍മ്മിച്ചതാണ് ഈ കോട്ടയെന്നു പറയപ്പെടുന്നു . ശ്രീനഗര്‍ നിന്നും 15  കി മി അകലെ ദല്‍ തടാകത്തിന്‍റെ  പടിഞ്ഞാറ് ഭാഗത്തായി നഗര നിരപ്പില്‍ നിന്നും122മീറ്റര്‍ ഉയരത്തില്‍ 5 കി .മി ചുറ്റളവിലാണ്   ഈ കോട്ട സ്ഥിതിചെയ്യുന്നത് . കോട്ടയുടെ ,10 മീറ്റര്‍ ഉയരത്തിലുള്ള ചുറ്റു മതില്‍ 1592 -98 കാല ഘട്ടങ്ങളില്‍ അക്ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ചതായിട്ടാണ് ആണ്  രേഖകള്‍ പറയുന്നത്. കാലപ്പഴക്കംകൊണ്ടും ,പ്രകൃതി ക്ഷോപത്താലും ചുറ്റു മതിലിന്‍റെ  പല ഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണിന്ന്‌ . കോട്ടയിലേക്കുള്ള പ്രവേശന അനുമതി "ലാല്‍മണ്ടി സ്ക്വയര്‍  ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റില്‍"  നിന്നുമാണ് ലഭിക്കുക . ഇപ്പോള്‍ കോട്ടയുടെ സുരക്ഷ ഇന്ത്യന്‍ സേനയുടെ കൈകളില്‍ ഭദ്രമാണെന്ന് പറയാം . 


ഹരി പര്‍ബത് ഫോര്‍ട്ടിന്‍റെ  പടിഞ്ഞാറ് ഭാഗത്തായി  മക്ധൂം സാഹിബ്‌ ആരാധനാലയവും   , കോട്ട സ്ഥിതി ചെയ്യുന്ന  കുന്നിന്‍റെ താഴ്വാരത്തില്‍ കോട്ട വാതില്‍ ആയ "കാത്തി ദര്‍വാസ" ഗേറ്റിന്‍റെ അരികിലായി   ച്ഹാട്ടി പാഡ്ഷാഹി ഗുരുദ്വാരയും  , കിഴക്ക് ഭാഗത്തായി  ശാരിക ഭഗവതി  (ശക്തിയുടെ ദേവതയായ ദുര്‍ഗാ ദേവി,ദുഷ്ട്ട നിഗ്രഹത്തിനായി ഒരിക്കല്‍ ദേവി പാര്‍വതി ദുര്‍ഗാരൂപം കൈക്കൊണ്ടു എന്ന് ഐതിഹ്യം ) യുടെ  ക്ഷേത്രവും സ്ഥിതിചെയ്യുന്നു.

ഗുരുദ്വാരയില്‍ എത്തിയപ്പോള്‍ നല്ല തിരക്കാണ് . കാശ്മീര്‍ ജനതയില്‍ ഒരു പങ്ക്  സിഖു മതസ്ഥര്‍ ആണ്. ആറാമത് സിഖ് ഗുരുവായിരുന്ന ഗുരു ഹര്‍ ഗോവിന്ദ്  സിംഗിന്‍റെ കാശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടതാണ് ഈ ഗുരുദ്വാര. ഗുരുദ്വാരകള്‍ രൂപത്തിലും ഭാവത്തിലും പലപ്പോഴും മുസ്ലിം ആരാധനാലയവുമായി സാമ്യമുള്ളതായി തോന്നിയിട്ടുണ്ട് . ..ശ്രീനഗറില്‍ എത്തിയശേഷം നെറ്റിയില്‍ പൊട്ടുകുത്തിയ വനിതകളെ ഞാന്‍ കാണുന്നത് ഈ ഗുരുദ്വാരയില്‍ വെച്ചായിരുന്നു. എന്നിരിക്കിലും സിഖുവനിതകള്‍ ശിരോവസ്ത്രം സാധാരണ ഉപയോഗിക്കുന്നു എന്നതിനാല്‍ ഒരു കാശ്മീരി വനിതകളെയും ശിരോവസ്ത്രം ഇല്ലാതെ കാണുവാന്‍ കഴിഞ്ഞില്ല. 

ശ്രീനഗറില്‍ എത്തിയ ആ ദിവസം നഗീന്‍  എന്നെ ഫിരന്‍ അണിയിച്ചപ്പോള്‍ ,ദുപ്പട്ട എന്‍റെ ശിരസ്സില്‍ ചുറ്റിയിട്ട് മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചതിന്‍റെ രഹസ്യം എന്തായിരുന്നു ?.ഒരു രീതിയില്‍ പറഞ്ഞാല്‍ ശിരോവസ്ത്രമില്ലാതെ നില്‍ക്കുമ്പോള്‍ ഞാന്‍ ആ ജനതയില്‍ നിന്നു തന്നെ വേറിട്ട്‌ നില്‍ക്കുന്നോ എന്ന് പോലും ചില വേളകളില്‍ എനിക്ക്  തോന്നി.ചില നാട്ടില്‍ പോകുമ്പോള്‍  അവരുടെ വ്യത്യസ്തമായ ആചാര രീതികള്‍ ,പ്രത്യേകിച്ച് വസ്ത്രധാരണ രീതികള്‍  ശീലിക്കുന്നത്  നല്ലതെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .അല്ലെങ്കില്‍ നാം ആകെ ഒറ്റപ്പെട്ടുപോകും.ആയിരം കണ്ണുകള്‍ നമ്മെ വലയം ചെയ്യുന്നു എന്ന ഒരു തരം തോന്നലും നമ്മില്‍ ഉണ്ടാകും. പക്ഷെ വസ്ത്രങ്ങള്‍ നമ്മുടെ സംസ്കാരത്തിന് യോജിച്ചവ  ആണെങ്കില്‍  മാത്രം തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയുംചെയ്യാം .
കോട്ടയുടെ ചുറ്റു മതില്‍- മുകളില്‍ 



ഗുരുദ്വാരയും കഴിഞ്ഞ് അല്‍പ്പം നടന്നാല്‍ കുന്നിന്‍റെ ഒരു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന മക്ദൂം സാഹിബില്‍ എത്താം.നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ളവര്‍കൂടാതെ  ഗ്രാമീണര്‍   തുടങ്ങി ധാരാളം വിശ്വാസികള്‍ ഈ ആരാധനാലയത്തില്‍ എന്നും എത്താറുണ്ട് , തിങ്കള്‍ വ്യാഴം ദിവസങ്ങള്‍ ഇവിടെ തിരക്ക് നന്നേ കൂടുതലാവും .എല്ലാ വര്‍ഷവും സഫര്‍ 24 ദിനത്തിലെ ആഘോഷം  ഇവിടുത്തെ ഒരു പ്രത്യേകതയാണ് .പടിക്കെട്ടുകള്‍ കയറി മുകളിലേക്ക്......മുകളിലേക്ക് പടികള്‍ കയറുന്തോറും തണുപ്പ് കൂടുകയും ശ്വാസം കിട്ടുവാന്‍ അല്‍പ്പം ബുദ്ധിമുട്ട്  പലര്‍ക്കുമെന്നപോലെ എനിക്കും അനുഭവപ്പെട്ടു .ഇരു വശങ്ങളിലും മതില്‍ , മതില്‍ കെട്ടിനകത്ത്‌ ചിലയിടങ്ങളില്‍   ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെതെന്നുതോന്നിക്കുന്ന അവശിഷ്ട്ടങ്ങള്‍ .മുകളിലേക്ക് കയറും തോറും ശ്രീ നഗറിന്‍റെ   മനോഹരമായ ദൂരകാഴ്ചകള്‍ മഞ്ഞിന്‍റെ നേരിയപുതപ്പില്‍അവ്യക്തമാകുന്നുണ്ടെന്നു തോന്നി . പടിക്കെട്ടുകള്‍ക്ക് അരികിലായി ഭിക്ഷാ പാത്രവുമായി ഇരിക്കുന്ന ധാരാളം യാചകര്‍ .  സ്വര്‍ഗത്തിലും യാചകരുണ്ടോ?
ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ 

ഓരോരുത്തരുടെയും മുന്‍പില്‍ വിരിച്ചിട്ടിരിക്കുന്ന പഴന്തുണിയില്‍ അരിമണികള്‍ കൂട്ടി വെച്ചിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല . അംഗഭംഗം വന്നവരും ,വൃദ്ധരും ,കാഴ്ച യില്ലാത്തവരും ആ കൂട്ടത്തില്‍ . അവരുടെ മുന്‍പില്‍ നിരത്തിയ അരിമണികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകള്‍ . ക്യാമറക്കണ്ണുകള്‍ അല്‍പ്പ നേരം അടച്ചു പിടിക്കാം. ചില കാഴ്ചകള്‍ക്കുനേരെ നാം മനപൂര്‍വ്വം കണ്ണുകള്‍ അടച്ചുകളയും .ഒന്നും കണ്ടില്ല എന്ന് ഭാവിക്കും . പക്ഷെ അകക്കണ്ണുകള്‍ അടയ്ക്കുവാന്‍ ആരാലും ആവില്ലല്ലോ .

ഒരു ജല സംഭരണി 


എന്തെല്ലാം കാണണം ........ഈ യാത്രയില്‍ !
പള്ളിയുടെ പ്രവേശന  കവാടത്തില്‍ എത്തിയപ്പോള്‍ പതിവുപോലെ ഞാന്‍ ചെരുപ്പുകള്‍ ഊരി . പക്ഷെ അവിടെ ഒരിടത്തും ആരുടേയും ചെരുപ്പുകളോ ,അവസൂക്ഷിക്കുന്ന സ്ഥലങ്ങളോ  കാണുന്നുന്നില്ല . വാതിലിന്നരികിലായി ഒരു ബോര്‍ഡില്‍ എഴുതി വെച്ചിരിക്കുന്നത് വായിച്ചു  ."weapons not allowed ".നമ്മുടെ  കേരളത്തില്‍ പല ആരാധനാലയങ്ങളിലും  "പാദരക്ഷകള്‍ അകത്ത് ഉപയോഗിക്കാന്‍ പാടില്ല "എന്ന് എഴുതിയ ബോര്‍ഡുകള്‍ ആണ്  ഇന്നേവരെ ഞാന്‍കണ്ടിട്ടുള്ളത് . ഇവിടെ.....!!!

എനിക്ക് ശേഷം വന്നവരെല്ലാം പാദരക്ഷകള്‍ ഊരുകയും അത് കൈകളില്‍ പിടിച്ചു പള്ളിയുടെ അകത്തേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു. പള്ളിയില്‍ നിന്നും  പുറത്തേക്കുള്ള വഴി മറ്റൊരു ഭാഗത്ത്‌ ആണെന്ന് ഫയാസ്സു  ഭായി പറഞ്ഞു . അപ്പോള്‍ പിന്നെ എനിക്കും ചെരുപ്പുകള്‍ കയ്യിലേന്തി നടക്കുകയെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. യാത്ര പോകുന്നത് പ്രമാണിച്ച് .നാട്ടില്‍ നിന്നും ഇല്ലാത്ത വില കൊടുത്തു വാങ്ങിയ ചെരുപ്പാണ്,ആത്മാഭിമാനം ഓര്‍ത്ത്  അതങ്ങ് കളയുവാന്‍  പറ്റുമോ ?. ഇനി കളയാമെന്നു വെച്ചാല്‍ത്തന്നെ സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിയങ്കണത്തില്‍  ഉപേക്ഷിച്ച ചെരുപ്പും താങ്ങി എന്നെയും തേടി ആരെങ്കിലും വന്നാലോ .കയ്യില്‍ പിടിക്കുവാനുള്ള മടി കാരണം അതൊരു കവറില്‍ നിക്ഷേപിച്ച് ഒരു കൂട്ടം ചെരുപ്പുമായി ഞാന്‍ അകത്തേക്ക് കടന്നു..പ്രവേശന കവാടത്തില്‍ കാര്‍പെറ്റ്  ഇടാത്തത് കാരണം സിമെന്റു  തറയില്‍ തൊട്ടപ്പോള്‍ കാല്‍പാദങ്ങള്‍ തണുത്തു മരവിച്ചു.

പ്രാര്‍ഥനക്ക് പോകുന്നവരുടെ കൈകളില്‍ ഇരിക്കുന്ന പാദരക്ഷകള്‍ എന്നില്‍ അടക്കിപ്പിടിച്ച ചിരിയുളവാക്കി.എന്‍റെ കൈകളോ ഞാന്‍ ശ്രദ്ധിച്ചതുമില്ല .അല്ലെങ്കിലും നമ്മള്‍ അങ്ങനെയാണല്ലോ സ്വന്തം  തലയില്‍ ഒരു ചാക്ക് വിഡ്ഢിത്തം നിറച്ചു ,മറ്റുള്ളവര്‍ കാണിക്കുന്ന ഓരോന്ന്  കണ്ടു നിഗൂഡമായി ചിരിക്കും 

സുരക്ഷാഭടന്മാര്‍ അവിടെ കൂടുതല്‍ ഉള്ളതായി തോന്നി ,തിങ്ങി ഞെരുങ്ങിയ ആള്‍ കൂട്ടത്തിലും ,പട്ടാളത്തോക്കുകള്‍ക്കിടയിലും   നിന്നപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍തന്നെ ഞാന്‍ മറന്നു . .ഇത്തരം തിരക്കുകള്‍ക്കിടയില്‍ എന്തും സംഭവിക്കാം
  മലരും മധുരവും ചേര്‍ത്ത നേര്‍ച്ച വാങ്ങി തിരക്കില്ലാത്ത ഒരിടത്ത് അല്‍പ്പനേരം ഇരുന്നു.വിശ്വാസികള്‍ അന്യോന്യം സഹകരിച്ചും , വഴക്കിട്ടും ,നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നു.ദിവ്യമായ ഏതോ ജലം ഏവര്‍ക്കും കുടിക്കാന്‍ നല്‍കുന്നുണ്ട് .എന്‍റെ അരികില്‍ രണ്ട് സുരക്ഷാഭടന്മാര്‍ ഇരിക്കുന്നുണ്ട്‌ .ചില മുഖങ്ങള്‍ അടുത്തു കാണുമ്പോള്‍ ഇത് മലയാളി ആകും എന്നൊരു തോന്നല്‍ .ഇത്തരം കനത്ത സുരക്ഷയുള്ളതിനാല്‍ അല്‍പ്പം ഭയപ്പാടോടെ എന്‍റെ ക്യാമറ കാഴ്ചകള്‍ മറന്ന് ബാഗില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു .പടിക്കെട്ടുകള്‍ തിരിച്ചിറങ്ങുമ്പോള്‍ ആ തണുപ്പ് വീണ്ടും എന്നെ പുണര്‍ന്നു .
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ .......

താഴേക്കിറങ്ങുന്ന പടിക്കെട്ടിനരികില്‍ ഒരു പൂച്ചക്കുട്ടി .ആള്‍   ഉറക്കം നടിച്ച്  ഇരിക്കുകയാണെന്ന് കണ്ടപ്പോഴേ തോന്നി . നാട്ടിലെ പൂച്ചകളെക്കാള്‍ വലിപ്പം ഉണ്ട് അതിന്.നിറയെ രോമങ്ങള്‍ നിറഞ്ഞ  ശരീരം. തണുപ്പിനെ അതിജീവിക്കാന്‍ ഓരോ ജന്തു ജീവ ജാലങ്ങള്‍ക്കും സര്‍വശക്തന്‍  നല്‍കിയ അനുഗ്രഹങ്ങള്‍ ..!

അടുത്തുകണ്ട വഴിവാണിഭക്കാരുടെ  കൈയിലുള്ള  കളിപ്പാട്ടങ്ങള്‍ നോക്കുന്ന തിരക്കിലാണ്  കുട്ടികള്‍.


ഈ കുഞ്ഞുങ്ങള്‍ക്ക് മറ്റൊരു ചിന്തകളും  ഇല്ല  .എന്‍റെ മനസ്സില്‍ എന്തിനാണ്  ഇത്ര സംഘര്‍ഷം  ?
ബാല്യം എത്ര മനോഹരമായിരുന്നു ......!വിരഹവും വേദനയും ഒന്നുമില്ലാതിരുന്ന ആ ബാല്യകാലം ഓര്‍മയില്‍ വന്നു .വളപ്പൊട്ടുകളും,മഞ്ചാടിമണികളും ,കുന്നിക്കുരുവും അപ്പൂപ്പന്‍താടിയും,കൊത്താന്‍  കല്ലും  തേടി നടന്ന ആ ബാല്യം എനിക്കിന്ന് അന്യമായിപോയല്ലോ.
ഒരിക്കലും ഒരു തിരിച്ചു പോക്കില്ലാത്തതുപോലെ.......


കളിപ്പാട്ടങ്ങള്‍ നിറഞ്ഞ കടയില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന കുപ്പിവളകളില്‍ , തിളങ്ങുന്ന കല്ലുമാലകളില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു.

വഴിയോരങ്ങളില്‍ കടകള്‍ പലതും സജീവമാകുകയാണ്.
പലതരം റൊട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കടകള്‍ പിന്നിട്ട് നടന്നു .ബസ്‌ സ്റ്റോപ്പിന്‍റെ  അരികില്‍ ഒരു കടയില്‍ വി ല്പ്പനയ്ക്കായി നോട്ടു മാലകള്‍ തൂക്കിയിട്ടിരിക്കുന്നു  .മുന്‍പ് ഡേറാഡൂണില്‍   ഇതേ പോലെ നോട്ടു മാലകള്‍ കണ്ടിട്ടുണ്ട്.അവിടെ മിക്ക കടകളിലും ഇതുപോലെ നോട്ടുമാലകള്‍ നിറച്ച്‌ അലങ്കരിച്ചു കണ്ടതിനാല്‍ അതില്‍ അത്ര കണ്ടു ഒരു പുതുമ എനിക്ക്‌ തോന്നിയില്ല .കല്യാണത്തിന് വധുവരന്മാര്‍ക്ക് ഉപഹാരമായി  കൊടുക്കാമത്രേ . ഈ നോട്ടു മാലകള്‍.പുതു പുത്തന്‍ നോട്ടുകള്‍ കൊണ്ട് വളരെ മനോഹരമായി ഡിസൈന്‍ ചെയ്തതാണ് ഓരോ ഹാരങ്ങളും.തലപ്പാവിന്‍റെരൂപത്തിലും ,കിരീടം പോലെയും ഉള്ളവ കടയുടെ ഉള്‍ഭാഗത്തായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .പത്ത് ,ഇരുപത് ,അമ്പത്,അഞ്ച് രൂപകള്‍ ഉപയോഗിച്ചാണ് ഈ  ഉപഹാരങ്ങള്‍  ഉണ്ടാക്കിയിരിക്കുന്നത്.നമ്മള്‍ കൊടുക്കുവാന്‍ ഉദ്ദേശിക്കുന്ന സമ്മാനത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള നോട്ടുകള്‍ നിറച്ച  ഹാരങ്ങള്‍ കിട്ടും . ഇത്തരം  ആചാരങ്ങളൊന്നും  നമ്മുടെ കൊച്ചു കേരളത്തില്‍ നിലവിലില്ലാത്തത് കാരണം ഒരു ഹാരം വാങ്ങണമെന്നുള്ള  അതിമോഹം ഞാന്‍ ഉപേക്ഷിച്ചു.


പുതു പുത്തന്‍ നോട്ടുകള്‍ കൊണ്ട് ഉപഹാരങ്ങള്‍ 

ഇങ്ങനെ ഒന്ന് രണ്ട് കടകള്‍ ചുറ്റിപ്പറ്റി നടന്നത് കാരണം സമയം പോയത് അറിഞ്ഞില്ല എന്നുള്ളത് സത്യം.ശ്രീനഗറിലെ തന്നെ ജുമാ  മസ്ജിദ് എന്ന പ്രസിദ്ധമായ ദേവാലയത്തിന്‍റെ അരികില്‍ കൂടി അടുത്ത ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു.   വഴിയരികില്‍ പലയിനം പഴങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുണ്ട് .വിലവിവര കണക്കുകള്‍ അറിയുവാനായി ചില കടകളില്‍ അറിയുന്ന ഭാഷയില്‍ വില ചോദിച്ചും പറഞ്ഞും ആയിരുന്നു എന്‍റെ നടത്തം .ശ്രീനഗറിലെ ത്തന്നെ  ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്ര മായ ലാല്‍ ചൗക്കില്‍ പിന്നീടൊരു ദിവസം ഷോപ്പിംഗ്‌ നടത്താം എന്ന് ഫയാസ്സ് ഫായി പറഞ്ഞത് കാരണം  അടുത്തായുള്ള ഒരു ബസ്‌ സ്റ്റോപ്പില്‍ വാഹനവും കാത്ത് ഞങ്ങള്‍   നിന്നു .

ഞങ്ങള്‍ എന്നാല്‍ കുട്ടിപ്പട്ടാളം ഉള്‍പ്പെടെ ഒന്‍പതു പേര്‍ .ഇങ്ങോട്ട് വന്നതുപോലെ അത്ര എളുപ്പമല്ല തിരിച്ചു പോക്ക് എന്ന് ആ കാത്തിരിപ്പിന്‍റെ തീവ്രതയില്‍ എനിക്ക് മനസ്സിലായി .വന്നു നില്‍ക്കുന്ന വാഹനങ്ങളില്‍ എല്ലാം നന്നേ തിരക്ക് .ഒരു ടാക്സി പോലും കിട്ടാന്‍ ഒരു വഴിയുമില്ല .മഴമാറിനിന്ന കാലാവസ്തയെങ്കിലും തണുപ്പിന്‌ ഒരു കുറവും ഇല്ല .കശ്മീരിന്‍റെ മനോഹാരിതകളൊന്നും തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഒരു പ്രദേശമാണ് അതെന്നു തോന്നി. റോഡിന്‍റെ അരികിലായി അലസമായി കൊണ്ടിട്ടിരിക്കുന്ന പഴങ്ങളുടെയം മറ്റും  അവശിഷ്ട്ടങ്ങളില്‍ നിന്നും ഒരു ദുര്‍ഗന്ധവും വമിക്കുന്നില്ല എന്നുള്ളത് മറ്റൊരത്ഭുതം,ഒരു ഈച്ചയ്ക്കോ ,കൊതുകിനോ ജീവി ക്കുവാന്‍ പറ്റിയ സാഹചര്യം അല്ലല്ലോ അവിടെ .എങ്കിലും ഈ തണുപ്പിനെയും മറികടന്നു ജീവിക്കുന്ന ചെറുജീവികളെ ചുരുക്കം ചില സ്ഥലങ്ങളില്‍ കാണാം .

ഇതുപോലെയുള്ള സ്ഥലങ്ങളിലാണ് സ്ഫോടക  വസ്തുക്കള്‍ നിക്ഷേപിക്കുക എന്ന കേട്ടു കേള്‍വി ആ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഓരോ നിമിഷങ്ങളും എന്നില്‍ ഭയം ഉളവാക്കി .കാത്തിരിപ്പിന്‍റെ ഒടുവില്‍ ഒരു നിവര്‍ത്തിയുമില്ലാതെ  ഫയാസ്സ് ഭായി ഒരു ഓട്ടോ റിക്ഷാ വിളിച്ച് വന്നു .

"ഒന്‍പതു പേര്‍ ഒരു ഓട്ടോയില്‍ എങ്ങനെ "എന്ന് എനിക്ക് ചിന്തിക്കുവാന്‍  നേരം കിട്ടും മുന്‍പ് ഞങ്ങള്‍ ഒന്‍പതു പേരും ആ ഓട്ടോയില്‍ പായ്ക്ക് അപ്പ്‌ ചെയ്യപ്പെട്ടു  .ഓട്ടോ  റിക്ഷയുടെ ഉള്‍ ഭാഗം ഞാന്‍ കരുതിയത്‌ പോലെ അത്ര ഇടുങ്ങിയത്‌ ആയിരുന്നില്ല ,നമ്മുടെ "കോട്ടയം അയ്യപ്പാസ്" പോലെ അകം വിശാലം. ഏറ്റവും രസകരമായി എനിക്ക് തോന്നിയത് ഒന്‍പതു പേരും ,ആ ഓട്ടോഡ്രൈവറും ഉള്‍പ്പെടെ 10 പേരോടൊപ്പം  ആ വാഹനത്തില്‍ 30   കോഴിമുട്ടകള്‍ അടങ്ങിയ ഒരു ട്രേയും ഉണ്ടായിരുന്നു എന്നതാണ് .നഗീന്‍ ആണ് അങ്ങനെയൊരു സാഹസം കാട്ടിയത് .ഹസ്രത് ബാല്‍ വരെ പത്തു പേരെയും 30 മുട്ടകളും വഹിച്ചു ഓടുന്ന ആ ഓട്ടോറിക്ഷയിലെ യാത്രയിലുടനീളം ഉണ്ടായ തമാശകള്‍ പലതും ഓര്‍ത്തു ഇന്നും ചിരി വരാറുണ്ട്,ഓട്ടോ റിക്ഷ ഗട്ടറുകളില്‍ വീഴുമ്പോഴൊക്കെ തമാശരൂപേണ "മിമ്മീ മുട്ടയ്ക്ക് സുഖമാണോ .....?"എന്ന് മുന്തസിര്‍ തന്‍റെ അമ്മയോട് കാശ്മീരി ഭാഷയില്‍ ചോദിക്കുന്ന ചോദ്യവും  മറ്റും .
ഹസ്രത് ബല്‍ എത്തിയപ്പോള്‍ ,കൊടുത്ത രൂപ ഒരു കണക്കും പറയാതെ സന്തോഷത്തോടെ വാങ്ങി പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങളെ യാത്രയാക്കുന്ന ഓട്ടോ ഡ്രൈവറോട്  എനിക്ക് അനുകമ്പ തോന്നി .രാത്രി വൈകി ഇത്രയുംസുരക്ഷിതമായി എത്തിച്ചതല്ലേ എന്ന് കരുതി കൂടുതല്‍രൂപകയ്യില്‍ കൊടുത്തപ്പോള്‍ "ദൈവം എനിക്ക്നിശ്ചയിച്ചത് നിങ്ങള്‍ ആദ്യമേ തന്നു അത് മതിയാകും ......"എന്ന് പറഞ്ഞ് സന്തോഷത്തോടെ നിരസിക്കുകയായിരുന്നു ആ പാവം  .
നന്മയുടെ ഉറവകള്‍ വറ്റാത്ത മനസ്സുകള്‍ ഇന്നും ഭൂമിയില്‍ എവിടെയൊക്കെയോ ഉണ്ട് ,മരുഭൂമിയിലെ മരുപ്പച്ചകള്‍ പോലെ....

ഇരുട്ട് വീഴുന്തോറും   തണുപ്പിന്‍റെ സൂചിമുനകള്‍ കുത്തി നോവിക്കുകയാണ്. 
എല്ലാ യാത്രകളുടെയും  തുടക്കത്തില്‍ ചില ആരാധനാലയങ്ങള്‍   സന്ദര്‍ശിക്കുക എന്ന പതിവ് പണ്ടേ ശീലിച്ചതാണ് .കാത്തിരിക്കുന്ന  കാഴ്ചകള്‍ക്കും ,യാത്രകള്‍ക്കും പ്രാര്‍ത്ഥനകള്‍ മാനസീകമായ ധൈര്യം തരും .

വീടിന്‍റെ പടിക്കെട്ടുകള്‍ കയറിയപ്പോള്‍ പുറത്ത് മഴയുടെ ആരവം തുടങ്ങി .
തണുപ്പിന്‍റെ പുതപ്പിനുള്ളില്‍ എല്ലാം മറന്ന് ഉറങ്ങുവാന്‍ സമയമായി .

അടുത്ത പ്രഭാതം എന്നെ കാത്തിരിക്കുന്നത് മുഗള്‍ ഗാര്‍ഡന്‍സ്സിലേക്കുള്ള യാത്രയാണ് .ചരിത്രത്തിന്‍റെ നല്ലൊരു ശേഷിപ്പുകള്‍ പങ്കുവെക്കുവാന്‍ ആ പൂന്തോട്ടങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയും .ആ രാത്രി  ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ നിറയെ മുഗള്‍ കൊട്ടാരങ്ങളും ,പനിനീര്‍പൂവിന്‍റെ ഗന്ധവുമായിരുന്നു .

അന്ന് ഞാന്‍   പുതച്ചുറങ്ങിയ കമ്പിളി പുതപ്പിന്  അത്തറിന്‍റെ
സുഗന്ധമായിരുന്നോ ? 




മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(5)

Saturday, August 13, 2011

രക്ഷാബന്ധന്‍.....




ഞാനും നന്ദനും തമ്മില്‍ കണ്ടിട്ട് ഇന്ന് 10 വര്‍ഷം  തികയുന്നു  .
കഴിഞ്ഞുപോയ ഓരോ ദിനങ്ങള്‍ക്കും  ഓരോ സംവത്സരത്തിന്‍റെ ദൈര്‍ഘ്യം .
ഈ നാളുകളില്‍ എന്നെ ചുട്ടുപൊള്ളിച്ച   വികാരത്തെയാണോ   വിരഹം എന്ന് പറയുക ?.
പ്രണയവും വിരഹവും പരസ്പ്പര  പൂരിതമെന്നു പറയുന്നത് സത്യമാണ് എങ്കില്‍  നന്ദനോട് എനിക്കുള്ളത് പ്രണയമേ ആയിരുന്നില്ല  .
അപ്പോള്‍ പിന്നെ ഇവിടെ വിരഹത്തിന് എന്ത് പ്രസക്തി !

"ഫോണ്‍ ബുക്കിലും ,മെയില്‍ അഡ്രസ്സിലും  പേര് കാണുമ്പോള്‍ മാത്രമാണ് നിന്നെ ക്കുറിച്ച് ഞാന്‍ ഓര്‍ക്കുക " എന്ന് ഇത്ര ലാഘവത്തോടെ പറയുവാന്‍ നന്ദന് മാത്രമേ കഴിയൂ .അതോ, നന്ദനെപ്പോലെ  തിരക്കുകള്‍ ചാര്‍ട്ട് ചെയ്യുന്ന എല്ലാവരും ഇങ്ങനെ ആണോ ?, .

പത്തു വര്‍ഷത്തെ സൗഹൃദം പ്രണയത്തിനു വഴിമാറുന്നു എന്ന് തോന്നിയപ്പോഴാണോ അന്ന് ,ആ രക്ഷാബന്ധന്‍ ദിവസം തിളങ്ങുന്ന  ഒരു  പട്ടുനാട  ഞങ്ങളുടെ  ബന്ധങ്ങള്‍ക്ക്  അതിരുകള്‍ കല്‍പ്പിച്ചത് ,അതും നന്ദന്‍ തന്നെ ആവശ്യപ്പെട്ടിട്ട് .

 "കൃഷ്ണന് ദ്രൗപദി  എന്നപോല്‍ ,ബാലിക്ക് ലക്ഷ്മി ദേവി എന്നപോല്‍ ,യമന്  യമുന എന്നപോല്‍ , ഹുമയൂണിന്  കര്‍ണ്ണാവതി എന്നപോല്‍,പുരുവിനു രോക്സാന എന്നപോല്‍....... പ്രിയപ്പെട്ടവളെ ഇന്ന് മുതല്‍ നീ എനിക്ക് സഹോദരി ...."

സ്വര്‍ണ്ണവര്‍ണ്ണ നിറമാര്‍ന്ന അക്ഷരങ്ങളില്‍ നന്ദന്‍ എഴുതിയ ആ വരികള്‍ വേദനയോടും  ,അതിലേറെ അവജ്ഞയോടും ഞാന്‍  നോക്കിയത് ആരും കണ്ടതേയില്ല ,നന്ദന്‍പോലും .

ഇന്ന് വീണ്ടും രക്ഷാബന്ധന്‍ ദിനം  .....പട്ടു നാടകള്‍എത്ര സൗഹൃദങ്ങള്‍ക്ക് ഇന്ന്  അതിരുകള്‍ കല്‍പ്പിക്കും...!
പോയ ദിനങ്ങള്‍  ഓര്‍മകളില്‍ മിന്നിയും തെളിഞ്ഞും മറയുമ്പോള്‍  എന്‍റെ നഷ്ട്ട സൗഹൃദങ്ങളുടെ പട്ടികയില്‍ നന്ദന്‍റെ പേരും കൂടി  ഞാന്‍ എഴുതി ചേര്‍ക്കുന്നു.


കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍ 

Monday, August 08, 2011

വൈകിവന്ന മഴമേഘപ്രാവുകള്‍








ഓഗസ്റ്റ്‌ 9 .....പുലര്‍ വെയില്‍ വെട്ടത്തില്‍ ഭൂമിയിലെ കുറെ ആത്മാക്കള്‍ മാനത്ത്  ഇരുണ്ടു കൂടുന്ന കാര്‍ മേഘ പാളികളോട് ദയനീയമായി ചോദിച്ചു .

"അന്ന് നിങ്ങളെന്തേ ഞങ്ങളുടെ രക്ഷക്കെത്തിയില്ല?.
ഒരു മേഘ പാളി കൊണ്ടെങ്കിലും  ഞങ്ങള്‍ക്ക് നിങ്ങള്‍ മറ തീര്‍ത്തിരുന്നുവെങ്കില്‍.  ......
ഒരല്പ്പ നേരത്തേക്കെങ്കിലും ഞങ്ങളെ മൂടി പുതച്ച് നിങ്ങളൊന്ന്  നിന്നിരുന്നു വെങ്കില്‍ ............."

ഉത്തരം പറയുവാനാകാതെ മാനം നിറഞ്ഞ കാര്‍മേഘങ്ങള്‍ കണ്ണീര്‍ പൊഴിച്ചു.
ഭൂമിയില്‍ വീണുടയും മുന്‍പ് ഓരോ മഴ തുള്ളികളും പറഞ്ഞിട്ടുണ്ടാകും ,

 "ഞങ്ങള്‍ വന്നിരുന്നു .......ഓടിക്കിതച്ചെത്തിയിരുന്നു .....അപ്പോഴേക്കും വളരെ വൈകിപ്പോയി.................."   എന്ന് .........



ഹിരോഷിമ ,നാഗസാക്കി .ക്യോട്ടോ ,കോക്കുറോ -  1945 രണ്ടാം ലോകമഹായുദ്ധ കാലത്ത് അണുബോംബ്‌ വര്‍ഷിക്കാന്‍ അമേരിക്ക കണ്ടെത്തിയ ജപ്പാന്‍ നഗരങ്ങളായിരുന്നു ഇവ.ആഗസ്റ്റ്‌ 6 ന്‌   ഹിരോഷിമ ഒരുനിമിഷ നേരം കൊണ്ട് കത്തിയമര്‍ന്ന ശേഷം രണ്ടാമത്തെ ആക്രമണത്തിന് തിരഞ്ഞെടുക്കപ്പെട്ടത് കോക്കുറ നഗരമായിരുന്നു .1945 ആഗസ്റ്റ്‌ 9 ,അമേരിക്കയുടെ  ബി-29  ബോംബര്‍ വിമാനം "ഫാറ്റ് മാന്‍ "എന്ന അണു ബോംബും വഹിച്ചു കോക്കുറയെ ലക്ഷ്യമാക്കി പറന്നു .എന്നാല്‍ മഞ്ഞു മൂടി മേഘം നിറഞ്ഞ മാനം കോക്കുറ നഗരത്തെ രക്ഷിക്കുകയായിരുന്നു .അന്തരീക്ഷം വ്യോമാക്രമണത്തിന് അനുകൂലമല്ലാത്തതിനാല്‍ അവസാന നിമിഷം ആ ദുരന്തം നാഗസാക്കി ഏറ്റെടുക്കുകയായിരുന്നു .

അന്ന് ജപ്പാന്‍ സമയം 7 .50  നാഗസാക്കി  ആകാശത്തില്‍ ബി-29  വട്ടമിട്ടു പറന്നു  .

ആകാശം  മറയ്ക്കാന്‍   ഒരു കാര്‍മേഘം ഓടിക്കിതച്ച്  നാഗസാക്കിയില്‍ എത്തും മുന്‍പേ 11 .01 ന്‌ 43  സെക്കന്റ്‌ കൊണ്ട് എല്ലാം അവസാനിച്ചു.
 3900 ഡി. സെ.ചൂടില്‍ നാഗസാക്കിയെ തീ നാളങ്ങള്‍ ചുട്ടുകരിച്ചു കളഞ്ഞു .
80000 നിരപരാധികള്‍ പിടഞ്ഞു മരിച്ചു, ഒന്ന് നിലവിളിക്കുവാന്‍ പോകും ആകാതെ .

അമേരിക്കന്‍ ടാര്‍ജെറ്റ് കമ്മറ്റി ആക്രമണത്തിന് നിര്‍ദേശിച്ചതില്‍ ഉള്‍പ്പെട്ട മറ്റൊരു നഗരമായ ക്യോട്ടോ അവസാന നിമിഷം   ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ നിരീക്ഷകര്‍ പറയുന്ന കാരണം വേറൊന്നാണ്‌   .അന്നത്തെ അമേരിക്കന്‍ യുദ്ധകാര്യ സെക്രട്ടറിയാണത്രെ ക്യോട്ടോ നഗരത്തെ ബോംബിങ്ങില്‍ നിന്നും രക്ഷപ്പെടുത്തിയത് .തന്‍റെ ഭാര്യയോടൊപ്പം മധുവിധു നാളുകള്‍ ചിലവഴിച്ച ക്യോട്ട്യോ നഗരത്തെ നശിപ്പിക്കാന്‍ അദ്ദേഹത്തിന് സമ്മതമില്ലായിരുന്നു എന്നാണ് കൗതുകകരമായ വെളിപ്പെടുത്തല്‍ .

ഹിരോഷിമ  അന്ന് 

ദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ ശേഷിപ്പിച്ച്‌-ഇന്ന് ഹിരോഷിമ 



നാഗസാക്കി -ഓഗസ്റ്റ്‌ 9    1945


നാഗസാക്കി -പുനര്‍ജ്ജന്മം 

വെളിപ്പെടുത്തലുകളും ,സത്യങ്ങളും തിരിച്ചറിയുവാനാകാതെ , നാഗസാക്കിയില്‍ ഇന്ന് ആകാശം മൂടി മഞ്ഞു മേഘങ്ങള്‍ വന്നിട്ടുണ്ടാകാം .

ഒരിക്കല്‍ അവിടെ എത്തുവാന്‍ വൈകിപ്പോയ ആ നിമിഷത്തെയോര്‍ത്ത് അവര്‍ വേദനിക്കുന്നുമുണ്ടാകാം.

 ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ മേഘങ്ങള്‍ മഴയായി പെയ്യുന്നുണ്ടാകുമോ ?.



ഇന്ന് എന്‍റെ ആകാശം  മറച്ചൊരു കാര്‍മേഘമെത്തുമ്പോള്‍ , ഓരോ മേഘവും മഴയായി  കൊഴിയുമ്പോള്‍...... വേദനയോടെ ഓര്‍ത്തു പോകുന്നു 

യുദ്ധങ്ങള്‍ ഒന്നിനും പരിഹാരമല്ല.
ഒരു ജനതയും യുദ്ധത്തില്‍ സന്തോഷിക്കുന്നില്ല .
വേദനകള്‍ നിറയുന്ന ഓര്‍മ്മകള്‍ മാത്രമേ ഓരോ യുദ്ധങ്ങളും ശേഷിപ്പിക്കുന്നുള്ളൂ........

ഹിരോഷിമയിലും ,നാഗസാക്കിയിലും ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ ഓര്‍മകളില്‍ ......ഓരോ യുദ്ധവും തിരിച്ചുനല്‍കുന്ന വേദനയില്‍.....
നമുക്ക് വീണ്ടും  പ്രാര്‍ത്ഥിക്കാം .

ഈ  ലോക സമാധാനത്തിനായ് .....




കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 

Saturday, August 06, 2011

ആയിരം കടലാസ്സ് കൊക്കുകള്‍ ......

ഹിരോഷിമ -1945 ആഗസ്റ്റ്‌ 6


 പ്രിയപ്പെട്ട സഡാക്കോ സസാക്കി ,

 നിന്‍റെ  ഓര്‍മ്മയ്ക്കായി  ഞാന്‍ ഈ കടലാസ്സ് തുണ്ടുകള്‍ കൊണ്ട് ആയിരം കൊക്കുകളെ ഉണ്ടാക്കാം .
സമാധാനത്തിന്‍റെ  പൂന്തോട്ടത്തില്‍ നിനക്കായി വിരിഞ്ഞ മേപ്പിള്‍ പുഷ്പ്പങ്ങളോടൊപ്പം ഈ കൊക്കുകളെ ഞാന്‍ നിരത്തി വെക്കാം .

എന്നിട്ട്, ഒരല്പ്പ നേരം ഈ ലോക സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്ക  ട്ടെയോ ..? 
ഓര്‍മയിലെ കടലാസ്സ് കൊക്കുകള്‍.....


കടലാസ്സ് കൊണ്ട് എങ്ങനെയാണ്  സഡാക്കോ ഞാന്‍ ഈ കൊക്കുകളെ ഉണ്ടാക്കുക ?.
കൊക്കുകള്‍ "സ്ഥിരതയുടെ" പ്രതീകമെന്നു പറഞ്ഞത് ആരാണ്?,അവ ചിരംജീവികള്‍ ആണെന്നും .

1945  ഓഗസ്റ്റ്‌ 6 അന്ന്....... അമേരിക്ക ഹിരോഷിമയില്‍ ബോംബു വര്‍ഷിച്ചപ്പോള്‍ നിനക്ക് രണ്ട് വയസ്സ്.

ഹിരോഷിമയിലെ മിസ്സാസ്സാ പാലത്തിന്‍റെ അരികിലുള്ള ആ കൊച്ചു വീട്ടിലായിരുന്നല്ലോ നീ അപ്പോള്‍.
"കണ്ണഞ്ചിക്കുന ഒരു പ്രകാശ പൂരം .എട്ടു ദിക്കുകളും ഞെട്ടിക്കുന്ന ഒരു വിസ്‌ഫോടനവും.ആയിരം സൂര്യന്മാരൊന്നിച്ചു ജ്വലിക്കുന്നതുപോലെ വെട്ടിത്തിളങ്ങുന്ന പ്രകാശം പരന്നൊഴുകിയ" ആ നിമിഷം എന്‍റെ കൊച്ചു സഡാക്കോ നീ ആ തൊട്ടിലില്‍ ഏത് താരാട്ട് കേട്ടുറങ്ങുകയായിരുന്നു?


പിന്നെ എപ്പോഴോ നിന്നെ ആ അണുപ്രസരണം ഒരു മഹാരോഗമായി"ആറ്റമിക് റേഡിയേഷന്‍ സിന്‍ഡ്രോം' എന്ന രൂപത്തില്‍ കീഴടക്കി .
പിന്നെ എത്ര വര്‍ഷങ്ങള്‍ .....


പിന്നെയൊരു  ഓഗസ്റ്റ്‌ 3 , 1955  നിന്‍റെ പ്രിയ സുഹൃത്ത് ചിഷുകോ  അല്ലെ നിന്നോട് പറഞ്ഞത് പേപ്പര്‍ കൊണ്ട്   ആയിരം കൊക്കുകളെ ഉണ്ടാക്കുവാന്‍ ,എങ്കില്‍ നിനക്ക്  മരണമുണ്ടാകില്ല എന്ന് .

ആ ഓഗസ്റ്റ്‌നു ശേഷം   നിന്‍റെ അമ്മ ,  ആശുപത്രി കിടക്കയിലെ ആയ നിനക്ക് വേണ്ടി കൊണ്ടുവന്ന സമ്മാനപ്പൊതികളില്‍   ,നിനക്കേറെ  ഇഷ്ട്ടപെട്ട എത്രയോ വിഭവങ്ങള്‍ ഉണ്ടായിരുന്നു.
വേദനകള്‍ നിന്നെ കീഴടക്കിയ നിമിഷങ്ങളില്‍ നിന്‍റെ ഇഷ്ട്ട വിഭവങ്ങളെല്ലാം അമ്മയുടെ കണ്ണീരില്‍  അലിഞ്ഞു പോയോ ?...

 പലപ്പോഴായി  അമ്മ  കൊണ്ടുവന്ന സമ്മാനപ്പൊതികളോടൊപ്പം  ഉണ്ടായിരുന്ന കടലാസ്സുകള്‍   ,നിന്നെ സുഖപ്പെടുത്തുവാന്‍ സ്വന്തം  ജീവന്‍ നല്‍കിയ മരുന്നിന്‍റെ പൊതികള്‍ ,നിന്‍റെ സുഹൃത്ത് ചിഷുകോ നിനക്ക് വേണ്ടി സ്കൂളില്‍ നിന്നും കൊണ്ടുവന്ന വര്‍ണ്ണക്കടലാസ്സുകള്‍  ,അവയെല്ലാം  കൊണ്ട് നീ   ഉണ്ടാക്കിയ 
644 കടലാസ്സ് കൊക്കുകള്‍ .

                                           സഡാക്കോ സസാക്കി.... ഓര്‍മകളില്‍ 


അതില്‍ നിന്‍റെ ജീവന്‍ തുടിക്കുന്ന 644 മത്തെയും ,അവസാനത്തെയുമായ  ആ കൊക്കിനെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു . 
വേദനകള്‍ തളര്‍ത്തിയ നിന്‍റെ കൈകളില്‍  വിറയ്ക്കുന്ന  ആ പേപ്പര്‍ കൊക്കിനെ .....ആയിരം എണ്ണം  പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ പോയ നിന്നെ ....

സ്വര്‍ഗത്തിലെ ആയിരം കൊക്കുകളുടെ താരാട്ടു കേട്ടു നീ ഉറങ്ങിപ്പോയത് എപ്പോഴാണ് ?ഒരിക്കലും ഉണരാതെ. ......

അന്ന് ആ ദിവസം 1955 ഒക്ടോബര്‍ 25 ആയിരുന്നില്ലേ .
വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയി സഡാകോ  !
ഇന്ന് വീണ്ടും ഒരു ആഗസ്റ്റ്‌ 6 വന്നു .ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പൊള്ളുന്ന ഒരോര്‍മ്മയുമായി ..

സഡാകോ സസകിയുടെ സ്മാരകം ,ചുറ്റിലും കടലാസ്സ്  കൊക്കുകള്‍ -ഹിരോഷിമ


 പ്രിയ സഡാക്കോ നിന്‍റെ സ്മാരകത്തില്‍  കൂട്ടുകാര്‍ ഇന്ന് പേപ്പറില്‍ തീര്‍ത്തആയിരംകൊക്കുകള്‍ നിരത്തും,നിനക്കുവേണ്ടി ഇറ്റുവീഴുന്ന ഓരോതുള്ളി കണ്ണീ നീരിലും ലോകസമാധാനത്തിന് വേണ്ടിയുള്ള .പ്രാര്‍ത്ഥനകള്‍ നിറയുന്നുണ്ടാകും.
സ്കൂള്‍ കുട്ടികള്‍ സഡാക്കോയുടെ സ്മാരകത്തില്‍ കടലാസ്സില്‍ തീര്‍ത്ത കൊക്കുകള്‍ സമര്‍പ്പിക്കുന്നു   


നിന്‍റെ  ഓര്‍മകളില്‍ വീണ്ടും മേപ്പിള്‍ മരങ്ങള്‍ പൂക്കള്‍ നിറക്കുമ്പോള്‍ എന്‍റെ കൈകളിലെ ഇത്തിരിപ്പോന്ന ഓര്‍മ്മക്കടലാസ്സുകള്‍  കൂട്ടി ഞാനും തീര്‍ക്കാം  നിനക്ക് വേണ്ടി ആയിരം കൊക്കുകളെ ........
അന്ന് ആ നിമിഷത്തില്‍ ആയിരം സൂര്യന്‍മാരുടെ ചൂടില്‍ കരിഞ്ഞുപോയ ശലഭങ്ങള്‍ക്ക് വേണ്ടി ഒരുതുള്ളി കണ്ണുനീര്‍  ഞാന്‍വാര്‍ക്കാം .

യുദ്ധമില്ലാത്ത ഒരു ലോകം സ്വപ്നം കാണാം .

ലോകമെങ്ങും സമാധാനം പുലരട്ടെ !


കുറിപ്പ് :ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍