Tuesday, February 14, 2012

പ്രണയതീരത്തെ ലോല സ്മരണകള്‍..............






“ഞാനും   ആ  വിഡ്ഢിത്തം  കാട്ടും എന്നാണ്  എനിക്ക്  തോന്നുന്നത്  “
“എന്താണ്   ?”  ഞാന്‍  ചോദിച്ചു 
“മരിലിന്‍  കാട്ടിയ ആ വിഡ്ഢിത്തം ...…”
……………………………………………………………………………………………………
………………………………………………………………………………………………………
ഇരുട്ടില്‍ എന്‍റെ  മടിയില്‍ തല ചായ്ച്ചു കിടന്ന്  ലോല  ചോദിച്ചു 
“എന്‍റെ  വഴി  ഇതല്ലേ ? “
ഞാന്‍  പറഞ്ഞു  ;”മടയത്തരം  പറയാതിരി ക്കൂ.എന്നെ  സന്തോഷമായി  യാത്രയയയ്ക്കണം  ‘”
അവള്‍  ഒന്നും  പറഞ്ഞില്ല .
എനിക്ക്  ദുഃഖം  തോന്നി  .


"ലോലയെ" ഞാന്‍ എങ്ങനെ മറക്കും ?

ഓഡ്രി ഹെപ്പ്ബേണിനെ പോലെ  തലമുടി  ചെറുതായി  മുറിച്ച്‌  നെറ്റിയില്‍  പരത്തിയിട്ട ,
ഷേര്‍ളി  മാക്‌ലെയിനെ  പോലെ  മനോഹരമായ  മിഴികളുള്ള....
സുന്ദരിയായ...
ഓമനത്തമുള്ള ……ലോലയെ 

ധാരാളം കവിതകള്‍ എഴുതിയിരുന്ന ,
അമേരിക്കന്‍ സാഹിത്യത്തില്‍ അഭിമാനിച്ചിരുന്ന, 
മാര്‍ക്ക് ട്വയിനിനെ ഭ്രാന്തമായി ആരാധിച്ചിരുന്ന ......... 
ലാസ്സ് വേഗയെ വെറുക്കുന്ന,നെവാട സ്റ്റേറ്റിനെ കുഴഞ്ഞ നാവുകൊണ്ട് ചീത്ത വിളിക്കുന്ന,
 ഇന്ത്യയിലേക്ക്‌ എന്നെങ്കിലും വരണമെന്ന് കൊതിച്ചിരുന്ന ............ലോലയെ 

സെന്‍  ക്രോയിസ്ക്ക്  നദിയുടെ  മുകളില്‍  നിന്നുകൊണ്ട്  ഓഹിയോയ്ക്ക്  തിരിച്ചു പോകുന്നതിനു  മുന്‍പുള്ള  രാത്രിയില്‍.... ......…......ഒരു ചുംബനത്തില്‍ ചുവന്നു പോയ ലോലയെ 


അനശ്വരനായ പപ്പേട്ടന്‍റെ (ശ്രീ പത്മരാജന്‍ )ആ “ലോല “യെ ഈ പ്രണയ ദിനത്തില്‍ എനിക്ക് ഓര്‍ക്കാതിരിക്കുവാനാകുമോ?

പ്രണയത്തിന്‍റെ   ഊഷ്മളതയും,വിരഹത്തിന്‍റെ   വേദനയും  ഇത്രമേല്‍  അനുഭവിച്ചറിഞ്ഞ വരികള്‍  “ ലോല ” യിലല്ലാതെ ഞാന്‍ എങ്ങുമേ  വായിച്ചിട്ടില്ല എന്ന് തോന്നുന്നു .

ഇന്നിന്‍റെ ഈ പ്രണയ ദിനം അവസാനിക്കുവാന്‍ ഇനിയും നിമിഷങ്ങള്‍  ബാക്കി  നില്‍ക്കെ.........


"ഞാന്‍ അവളുടെ കവിളിലെ നനവ്  തുടച്ചു കളഞ്ഞു.
.............................................................................................

പ്രഭാതം  അടുത്തു  വരുന്നത്  ഞങ്ങള്‍ക്ക്   കാണാമായിരുന്നു . 
ഞാന്‍  കട്ടിലില്‍  ഇരുന്നു .എന്‍റെ  കാല്‍ക്കല്‍  വെറും  നിലത്തായി  ലോലയും  .ഇടയ്ക്കിടെ  എന്‍റെ  കൈകളില്‍  അവള്‍  മൃദുവായി  ചുംബിച്ചു  .മറ്റ്  ചിലപ്പോള്‍ നിശബ്ദയായി അവള്‍  എന്‍റെ  മുഖത്തേക്ക്  നോക്കി 
……………………………..
രാവിലെ  തമ്മില്‍  പിരിഞ്ഞു .വീണ്ടും  കാണുക എന്നൊന്നുണ്ടാവില്ല  .നീ  മരിച്ചതായി  ഞാനും  ,ഞാന്‍  മരിച്ചതായി  നീയും  കണക്കാക്കുക  .ചുംബിച്ച  ചുണ്ടുകള്‍ക്കു വിട  തരിക ……….”


അവസാനമില്ലാത്തതാണ് പ്രണയമെന്നും,പ്രണയ ദിനങ്ങള്‍ക്ക്‌ അവസാനമില്ല എന്നതാണ് സത്യമെന്നും ഓര്‍മ്മിച്ചുകൊണ്ട്......

എല്ലാ  പ്രണയിതാക്കള്‍ക്കും സമര്‍പ്പണം.....



ചിത്രം :ഗൂഗിള്‍ 

Sunday, February 05, 2012

മരപ്പാവകള്‍




ജുമാ മസ്ജിദില്‍ അന്ന് പതിവിലും തിരക്കുണ്ടായിരുന്നു .
പടിക്കെട്ടില്‍ ധാരാളം യാചകര്‍  കാലത്തെ എത്തിയിട്ടുണ്ട് ,ഒന്ന് രണ്ട് വഴി വാണിഭക്കാര്‍ മറ്റൊരു ഭാഗത്തും.

മസ്ജിദില്‍ വരുന്നവരില്‍ മിക്കവരും അന്‍വറിന്‍റെ തട്ടുകടയിലെ ബിരിയാണി കഴിക്കുക പതിവാണ് .മുന്തിയ ഇനം ഹോട്ടലുകള്‍ മസ്ജിദ് റോഡില്‍ ധാരാളമുണ്ടെങ്കിലും ഒരിക്കല്‍ വന്നുപോയ സഞ്ചാരികള്‍ക്കും തീര്ത്ഥാടകര്‍ക്കും ഈ തട്ടുകട ബിരിയാണിയോടാണ് ഏറെ പ്രിയം.
ഭര്‍ത്താവിനും മക്കളായ അബ്ബാസ്സിനും, മുഷ്താഖിനും പ്രഭാത ഭക്ഷണവുമായി മെഹര്‍ എത്തുമ്പോള്‍ അടുപ്പിലെ ചെമ്പില്‍ ബിരിയാണി ഏകദേശം പാകമായിട്ടുണ്ടാകും.ളുഹര്‍ നമസ്ക്കാരം കഴിഞ്ഞു വരുന്നവരെ കാത്ത് രുചികരമായ ഭക്ഷണം.

തിരക്കിനിടയില്‍ അന്‍വറിനോട് സംസാരിച്ചു നിന്ന ആളിന്‍റെ രൂപം പെട്ടെന്ന് മെഹറിന്‍റെ  ശ്രദ്ധയില്‍പ്പെട്ടു.കിന്നരിത്തലപ്പാവും,വിലകൂടിയ ഷേര്‍വാണിയും  ധരിച്ച അയാളോടൊപ്പം ബുര്‍ഖ  ധരിച്ച ഒരു സ്ത്രീയും ചുവന്നു തുടുത്ത രണ്ട് കുഞ്ഞുങ്ങളും   ഉണ്ടായിരുന്നു.
അപരിചിതനെ ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നത് ശരിയല്ല എന്ന് അറിയാമായിരുന്നിട്ടും ഒരു ഉള്‍പ്രേരണ എന്നോണം  മെഹര്‍  വീണ്ടും അയാളെത്തന്നെ നോക്കി.
 തന്‍റെ  ഇളയ സഹോദരന്‍ മുനീറിനെയാണ് പെട്ടെന്ന് മെഹറിനു ഓര്‍മ്മവന്നത് അതേ കണ്ണുകള്‍ .പക്ഷെ മുനീറിന് ഇത്ര നിറം ഇല്ല.വര്‍ഷങ്ങള്‍ക്കപ്പുറം വെയിലുരുക്കി കരുവാളിച്ച മുനീറിന്‍റെ  കുഞ്ഞ് മുഖമാണ് മെഹറിന്‍റെ ഓര്‍മ്മയിലുള്ളത് .പണ്ട് പാവ് ബ‍ജി തന്നോടൊപ്പം പങ്കിട്ടുതിന്ന കുഞ്ഞുമുനീറിന്‍റെ  മുഖം മെഹര്‍ വീണ്ടും ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചു.
മുപ്പത്‌  വര്‍ഷങ്ങള്‍..............................        
കഴിഞ്ഞ മുപ്പത്‌ വര്‍ഷങ്ങള്‍  മുനീറില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കാം.
ഓര്‍മകളില്‍ മെഹര്‍ മുങ്ങി നിവര്‍ന്നപ്പോഴേക്കും അന്‍വറിനോട് സലാം പറഞ്ഞു  ആ കുടുംബം മസ്ജിദിന്‍റെ പടികള്‍ കയറിപ്പോയി.
"അവര്‍ തിരികെ  വരുമ്പോള്‍ ഇവിടുന്നു ഭക്ഷണം കഴിക്കുമത്രേ ......പണവും ,പദവിയും ഉണ്ടെങ്കില്‍ എന്താ എത്ര നല്ല മനുഷ്യര്‍ ....!"
അന്‍വറിന്‍റെ വാക്കുകള്‍ മെഹറിനെ  ഓര്‍മയില്‍ നിന്നും ഉണര്‍ത്തി .
"അവരുടെ  ഇളയ മകന് പാവ് ബ‍ജി വേണം പോലും .....അവന്‍ നിര്‍ബന്ധം പിടിച്ച്‌ കരഞ്ഞത് നീ ശ്രദ്ധിച്ചുവോ മെഹര്‍  ?
ഇതേ പോലെ ആയിരുന്നു ഈ അബ്ബാസ്സ്......"
അടുത്തിരുന്ന പത്തുവയസ്സ്കാരന്‍ അബ്ബാസിന്‍റെ  തലയില്‍ തഴുകി ചെറു ചിരിയോടെ അന്‍വര്‍  മെഹറിനോട് പറഞ്ഞു .


പാവ് ബ‍ജി .........മെഹറിന്‍റെ  ചിന്തകളില്‍ വീണ്ടും ഓര്‍മകളുടെ വേലിയേറ്റം . അവര്‍ ഏത് നാട്ടുകാരാണെന്ന് മുഷ്തഖിന്‍റെ അബ്ബ ചോദിച്ചു കാണുമോ?.

"അജ്മീര്‍ പോയിട്ട് വരികയാണ് .....ജൈയ്പൂര്‍ മറ്റോ ആണ്‌ വീട്.വല്യ ആള്‍ക്കാരാ ......"
അന്‍വര്‍ പറഞ്ഞത് മെഹര്‍ ആകാംഷയോടെ കേട്ടുനിന്നു.
മസ്ജിദിലേക്കുള്ള  പടിക്കെട്ടുകളിലേക്ക് ഒരു തവണ കൂടി മെഹര്‍ നോക്കി.അവര്‍ തിരികെ വരുന്നുണ്ടാകുമോ ?
 ളുഹറിന് ഇനിയും  സമയമുണ്ട് .
"ആളുടെ പേര്  ചോദിച്ചോ  ......."
 "പേരോ ?ആരുടെ......"
മെഹറിന്‍റെ  ചോദ്യത്തിന്‍റെ പൊരുള്‍ അന്‍വറിന് പെട്ടെന്ന് പിടികിട്ടിയില്ല.
ഉത്തരം പറഞ്ഞത് മുഷ്താഖ്  ആയിരുന്നു . 
"ആ കൊച്ചു കുട്ടികളില്‍  ഒരാളുടെ പേര് ഞാന്‍ ചോദിച്ചു .....അമ്മീ ജാന്‍റെ  പേരാ..മെഹറുന്നിസ്സ ..."
 അത് പറഞ്ഞു അവന്‍ പൊട്ടിച്ചിരിച്ചു .

മെഹറിന്‍റെ  മനസ് വല്ലാതെ അസ്വസ്ഥമായി.ഉച്ചഭക്ഷണത്തിന്‍റെ കൂടെ വിളമ്പാനുള്ള ചപ്പാത്തിയുടെ മാവ് ചൂടുവെള്ളം ചേര്‍ത്ത് മെഹര്‍ കുഴച്ചു തുടങ്ങി........വെയില്‍ ചൂടില്‍ പൊള്ളി തിളങ്ങുന്ന മസ്ജിദിന്‍റെ  പടിക്കെട്ടിലേക്ക് ഇടയ്ക്കിടെ മെഹറിന്‍റെ അനുവാദമില്ലാതെ  അവളുടെ  നോട്ടം തെന്നിമാറി ......
തകര പാത്രത്തില്‍ വെള്ളവും ഗോതമ്പും  മെഹറിന്‍റെ ഓര്‍മകളും ഒന്നായി ചേര്‍ന്നു......

പത്തു രൂപയ്ക്ക്  കമാല്‍ ഭായിയുടെ കടയില്‍ നിന്നും തലേന്ന് വാങ്ങിയ  ഗോതമ്പ് മാവ് കുഴച്ചെടുക്കുകയാണ്  മെഹര്‍ .കാലത്ത് ഏഴ് മണിക്ക്  പോകുന്ന അബ്ബയോടൊപ്പം ഏഴ് വയസ്സുകാരി മെഹറിനും മൂന്ന് വയസ്സുകാരന്‍ മുനീറിനും പോകണം.മുന്ന അപ്പോഴുംതൊട്ടിലില്‍ ഉറക്കമായിരിക്കും.കാലത്ത് പുറപ്പെട്ടാല്‍ വെയിലെരിഞ്ഞു തുടങ്ങും മുന്‍പ് എത്താം .പ്രഭാത ഭക്ഷണം കഴിച്ചു ശീലമില്ല  മെഹറിനും മുനീറിനും .
സഞ്ചാരികളുടെ തിരക്ക് കാലത്തെ തുടങ്ങും.അംബര്‍ ഫോര്‍ട്ട്‌ കണ്ടു തിരികെ വരുന്നവരാണ് സഞ്ചാരികളില്‍ അധികവും.

മെഹറിന്‍റെ അബ്ബാക്ക് ഇരുപത്‌ കുതിരകള്‍ ,മുപ്പത്‌ ഒട്ടകങ്ങള്‍, രണ്ട് ഒട്ടകങ്ങളെ പൂട്ടിയ പതിമൂന്ന് ഒട്ടക വണ്ടികള്‍,നാല് കുതിരകളെ പൂട്ടിയ പതിനൊന്നു കുതിരവണ്ടികള്‍ എല്ലാം സ്വന്തമായുണ്ട്.ചിലപ്പോഴൊക്കെ മുനീര്‍ ഈ കുതിരകളെയും ഒട്ടകങ്ങളെയും കൊതിയോടെ നോക്കിയിരിക്കാറുണ്ട് ,അവരോട് സംസാരിക്കാറുണ്ട്മ,റ്റ് ചിലപ്പോള്‍ അവരുടെ പുറത്ത് കയറി സ്വപ്ന സഞ്ചാരം നടത്താറുമുണ്ട്.പോളിഷ് പോകുമെന്നതിനാല്‍ ആ മരപ്പാവകളില്‍ ഒന്നിനെ പോലും തൊടാന്‍ അബ്ബ ഇതേവരെ മുനീറിനെ സമ്മതിച്ചിട്ടില്ല.
മെഹര്‍ ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് ഉരുളകള്‍ സഞ്ചാരികള്‍ വാങ്ങി തടാകത്തിലെ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കും. രണ്ടും അഞ്ചും രൂപയ് ക്ക് വില്‍പ്പന കഴിഞ്ഞാല്‍ ചില ദിവസങ്ങളില്‍ ഉച്ചയോടു അടുപ്പിച്ച് മെഹറിന്‍റെ ഗോതമ്പ് പാത്രം കാലിയാകും. മുപ്പത്‌ രൂപ തികഞ്ഞാല്‍ അന്ന് അബ്ബ പാവ് ബജിയും,പുഴുങ്ങിയ ചോളവും വാങ്ങി തരുമെന്ന് മുനീറിന് നന്നായി അറിയാം.എന്നും അബ്ബയുടെ ഒട്ടകങ്ങളാണ്‌ കൂടുതലും വിറ്റ് പോകാറ്‌. എന്ന് മെഹറിനു തോന്നാറുണ്ട്.പൊരി വെയിലത്ത്‌ കീറിപ്പറിഞ്ഞ ഒരു കുടയുടെ കീഴില്‍ ഒട്ടകങ്ങള്‍ക്കും ,കുതിരകള്‍ക്കും കാവലാളായി മുനീര്‍ എപ്പോഴും ഉണ്ടാകും ,അബ്ബയോടൊപ്പം.

"ഇത് നോക്കു മെഹര്‍ ......."
അമ്മിജാന്‍ ഉയര്‍ത്തി പിടിച്ച ലഹങ്കയിലെ വര്‍ണ്ണങ്ങളില്‍ മെഹറിന്‍റെ  കണ്ണുകള്‍ മഞ്ഞളിച്ചു.
"നിനക്ക് വേണ്ടി അബ്ബ വാങ്ങിയതാ.നമുക്ക് നല്ല കാലം വന്നു മെഹര്‍ .ഇനി നിനക്കും മുനീറിനും പൊരിവെയില്‍ കൊള്ളണ്ട...."
 വില കൂടിയ ഉടുപ്പ് കണ്ടപ്പോള്‍ ,അബ്ബാന്‍റെ കുതിരകളേയും ഒട്ടകങ്ങളെയും കഴിഞ്ഞ രാത്രി ആരെങ്കിലും വന്ന് മൊത്ത വിലയ്‌ക്ക് വാങ്ങിയിട്ടുണ്ടാകും എന്ന് തന്നെ മെഹര്‍ കരുതി. 
"എന്‍റെ കുട്ടിക്ക്  ഇനി ഒരു ജോലിയും ചെയ്യേണ്ട .....രാജകുമാരിയെപോലെ ജീവിക്കാം "അമ്മീ ജാന്‍ അവളുടെ ചെമ്പിച്ച മുടിയിഴകളില്‍  തലോടി .

പാതി കുഴച്ച ഗോതമ്പ് മാവ് അമ്മീ ജാന്‍ എടുത്തു കൊണ്ടു പോകുമ്പോള്‍ മെഹര്‍ വല്ലാതെ അമ്പരന്നു .മുനീര്‍ എഴുന്നേല്‍ക്കും മുന്‍പ് ആവിപറക്കുന്ന ഗോതമ്പ് കഞ്ഞിയുമായി വീണ്ടും അമ്മീ ജാന്‍ വന്നു.
"ഇതില്‍ നെയ്യ് ചേര്‍ത്തിട്ടുണ്ട് .....വേഗം  കൈ  കഴുകി  വാ  "
മെഹറിന് ഏറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം .ആറ്‌ മാസം മുന്‍പ് ഒരു പെരുന്നാളിന്  കഴിച്ച മധുരമുള്ള  ഗോതമ്പ് കഞ്ഞിയുടെ സ്വാദ് മെഹറിന്‍റെ നാവില്‍ നിറഞ്ഞു. ചൂടാറിയപ്പോള്‍ മെഹര്‍ അത് ആര്‍ത്തിയോടെ കുടിച്ചു.
"അല്‍പ്പം കൂടി തരട്ടെ ....."
ആഹാരം രണ്ടാമത് വേണോ എന്ന് അമ്മീജാന്‍ ഇന്നേവരെ ചോദിച്ചിട്ടില്ലല്ലോ എന്ന് മെഹര്‍ അപ്പോള്‍ അത്ഭുതത്തോടെ ഓര്‍ത്തു.

വെയില്‍ പാതയോരത്തെ മണല്‍ തിട്ടകളെ പൊള്ളിച്ചുകൊണ്ടിരുന്നു.അബ്ബ യുടെകൂടെ വന്ന അപരിചിതരോടൊപ്പം പുത്തനുടുപ്പിട്ട് മെഹര്‍ കുതിര വണ്ടിയില്‍ കയറുമ്പോള്‍ അടുക്കളയുടെ പിന്നില്‍ പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ അമ്മീ ജാന്‍റെ  ഏങ്ങലടി അമറന്നില്ലാതായി  .ഉറക്കമുണര്‍ന്ന മുനീര്‍ അബ്ബയുടെ  കയ്യിലെ നോട്ടു കെട്ടുകളിലേക്ക് കണ്ണു തിരുമ്മി നോക്കി. പച്ചയും ചുവപ്പും നിറമുളള  ധാരാളം നോട്ടുകള്‍ ......!
കാലത്ത് മെഹര്‍ കുഴച്ചു  വെച്ച ഉണങ്ങിപ്പോയ ഗോതമ്പ് മാവിനപ്പുറം ,  മരക്കുതിരകളുടെയും ഒട്ടകങ്ങളുടെയും  കാവലില്‍  മുഷിഞ്ഞ  തുണി തൊട്ടിലില്‍ ഒന്നുമറിയാതെ കുഞ്ഞ് മുന്ന ഏതോ സ്വപ്നം കണ്ട്‌ ഉറക്കത്തില്‍ പുഞ്ചിരിച്ചു.

മണ്‍ പാതകള്‍  പലതും താണ്ടി ജൈയ്പുര്‍ റെയില്‍വേസ്റ്റേഷനില്‍ ആണ്‌ ആ കുതിര വണ്ടി പിന്നെ നിന്നത്.വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപരിചിതനായ കുതിര വണ്ടിക്കാരന്‍ മെഹറിനോട് പറഞ്ഞു 


"എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍.....".""  "
അബ്ബ തന്നെ മാര്‍വാടികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്ന്  അപ്പോള്‍ മാത്രമാണ് മെഹര്‍ അറിഞ്ഞത്.

ആ രാത്രി  ആള്‍ത്തിരക്കൊഴിഞ്ഞ  റെയില്‍വേ  സ്റ്റേഷനില്‍ ഒരിടത്ത്‌ മെഹര്‍ ഒളിച്ചിരുന്നു .

അജ്മീര്‍ ദര്‍ഗയില്‍ പോയി പ്രാര്‍ഥിച്ചു വന്ന മക്കളില്ലാതെ ദമ്പതികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ നിന്നും കിട്ടിയ മെഹര്‍""" എന്ന കുട്ടി "ദൈവം സമ്മാനിച്ച പുണ്യം " ആയിരുന്നു.
ദില്ലിയിലെ ജുമാ മസ്ജിദിന്‍റെ   അരികില്‍ വര്‍ഷങ്ങളായി തട്ട് കട നടത്തിയിരുന്ന  മോയിനുദീന്‍റെ മകളായി അനാഥത്വത്തിന്‍റെ നോവറിയാതെ മെഹര്‍ വളര്‍ന്നു.  തന്‍റെ പ്രിയപ്പെട്ട മകളെ  അന്‍വറിന് നിക്കാഹു ചെയ്ത്  കൊടുക്കുമ്പോള്‍ മോയിനുദീന്‍ മകള്‍ക്ക് കൊടുത്ത വാക്കായിരിന്നു ഒരിക്കലും തങ്ങളുടെ വളര്‍ത്തു മകളാണ് മെഹര്‍ എന്ന് അന്‍വര്‍ അറിയരുതെന്ന്. 
വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു....പൊള്ളിയ ചൂടിന്‍റെയും മരവിച്ച തണുപ്പിന്‍റെയും താഴുകലേറ്റ്  കടന്നു പോയ ദില്ലി ദിനങ്ങള്‍ 

"മെഹര്‍ അവര്‍ വരുന്നുണ്ട് ....."
കിന്നരി തലപ്പാവിന്‍റെ  തിളക്കം വീണ്ടും മെഹറിന്‍റെ കണ്ണുകളില്‍ .....
അന്‍വര്‍ വിളമ്പിയ ചൂടുള്ള ബിരിയാണി കഴിക്കുമ്പോഴും ആ കൊച്ചു കുട്ടി പാവ് ബജിക്ക് വേണ്ടി ശാട്യം പിടിക്കുന്നത് മെഹര്‍ കണ്ടു.

 "നിങ്ങള്‍ അജ്മീറില്‍ എവിടെയാണെന്നാ  പറഞ്ഞത് ...?"
മെഹര്‍ ആഗ്രഹിച്ച ചോദ്യം അന്‍വര്‍ ചോദിച്ചിരിക്കുന്നു.
"അജ്മീറില്‍ അല്ല ....ജൈയ്പുര്‍ ആണ്‌....... എന്‍റെ ദേശം ,
ഇവരുടെ നാട് ഹൈദ്രബാദ് ......"
ബുര്‍ഖക്കിടയിലെ കണ്ണുകളില്‍  ഒരു ചിരിത്തിളക്കം മിന്നി മറഞ്ഞു  .

"ഇത് അബാജന്‍റെ നേര്‍ച്ചയാണ് .....ഈ യാത്ര...... മൂന്ന് വര്‍ഷം മുന്‍പ് അബ്ബജാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി നേര്‍ന്നതാ ......"

യാത്രപറഞ്ഞു പോകും മുന്‍പ് പേര് ചോദിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മെഹര്‍ വിഷമത്തോടെ ഓര്‍ത്തു.
വഴിയോരങ്ങളിലെ ചുട്ടുപൊള്ളിക്കുന്ന ചൂടില്‍ മസ്ജിദ് തിളങ്ങി .
 അന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങും മുന്‍പ് പതിവില്ലാതെ അന്‍വര്‍ ആയിരം രൂപയുടെ ഒരു നോട്ടെടുത്തു മെഹറിനു നല്‍കി.
"ആ നല്ല മനുഷ്യന്‍ തന്നതാ ......ബാക്കി കൊടുത്തിട്ട് വാങ്ങിയില്ല ....."

"ഞാന്‍ പേര് ചോദിച്ചു കേട്ടോ മെഹര്‍ .............."
"എന്നിട്ട് ......?" 
"മുന്ന ....."
"മുന്ന.......!!!!"

"ഒരു സഹോദരന്‍ കൂടിയുണ്ട് ആള്‍ക്ക് .......ലക്നോവില്‍ ....അവരുടെ അബ്ബ മരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞത്രേ .ഭായിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അമ്മീജാനേം നഷ്ട്ടപ്പെട്ടു .എത്ര പണവും പദവിയും ഉണ്ടെങ്കില്‍ എന്താ ദുഃഖം എല്ലാവര്‍ക്കും ഉണ്ട് ........ അല്ലെ മെഹര്‍..........     ...."

മസ്ജിദിന്റെ മിനാരങ്ങള്‍ കീഴ്മേല്‍ മറിയും പോലെ മെഹറിനു തോന്നി ,കണ്ണുകളില്‍ ഇരുട്ട് കയറുംപോലെയും

അത്  തന്‍റെ സഹോദരന്‍ മുന്ന തന്നെയോ.   മുപ്പത്‌ വര്‍ഷം മുന്‍പ്  അംബര്‍ ഫോര്ട്ടിന്‍റെ  അരികിലെ  ചേരിയിലുള്ള  ആ കൊച്ചു വീട്ടിലെ തുണി തോട്ടിലില്‍   കൈകാലിളക്കി ചിരിച്ചു കളിക്കുന്ന കുഞ്ഞു മുന്നയുടെ മുഖം മെഹറിന്‍റെ  നേരിയ ഓര്‍മയില്‍ തെളിഞ്ഞു.
ലക്നോവില്‍ താമസിക്കുന്ന സഹോദരന്‍റെ പേര് മുനീര്‍ എന്നാകുമോ ? തന്‍റെ അബ്ബായും അമ്മീ ജാനും.......?

"അവര്‍ക്കൊരു സഹോദരി ഉണ്ടായിരുന്നത്രേ ."മെഹറുന്നിസ്സ  " .ഒരിക്കല്‍ പോലും കണ്ട് ഓര്‍മയില്ലെങ്കിലും ആ പെങ്ങളോട് ആള്‍ക്ക് അതിരറ്റു സ്നേഹമുണ്ട്.
അതുകൊണ്ടാണല്ലോ മരിച്ചു പോയ സഹോദരിയുടെ പേര് തന്‍റെ പെണ്‍ കുഞ്ഞിന്   ഭായി നല്‍കിയത്  .
നിന്‍റെ പേര് "മെഹര്‍ന്നിസ്സ" എന്ന് പറഞ്ഞപ്പോള്‍ ഭായിയുടെ കണ്ണുകള്‍ നിറഞ്ഞു മെഹര്‍ .

പെങ്ങള്‍ ജീവിച്ചിരുന്നെങ്കില്‍ ഇതേപോലെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത്കാണാമായിരുന്നു എന്ന് ആള്‍ ചിന്തിച്ചിട്ടുണ്ടാവും...."

തളര്‍ന്നു വീഴാതിരിക്കാന്‍ മരപ്പലകയില്‍ തീര്‍ത്ത മേശമേല്‍ മെഹര്‍  മുറുകെ പിടിച്ചു.

പെട്ടെന്ന് പരിസരം മറന്നു പുലമ്പും പോലെ മെഹര്‍ ചോദിച്ചു ..

"സഹോദരി മരിച്ചു പോയി എന്ന് പറഞ്ഞോ?  ........അവരുടെ സഹോദരി മരിച്ചു എന്ന്  പറഞ്ഞോ   ?"
"അതേ ...... ഏതോ മാറാരോഗം വന്ന് മരിച്ചു പോയത്രേ .അന്ന് മുന്ന ഭായി തീരെ ചെറിയ കുട്ടിയായിരുന്നില്ലേ.മകളുടെ മരണശേഷം ഭായിയുടെ കുടുംബം ജയ്പൂരിലേക്കു താമസം മാറ്റി.മകള്‍ മരിച്ച വിഷമത്തില്‍ ഭായിയുടെ അമ്മീജാന്‍ മാനസീകമായി തകര്‍ന്നുപോയി .പല നാടുകളിലും ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല .അവസാന നാളുകളില്‍ അജ്മീര്‍ ദര്‍ഗയില്‍. ആ ജീവിതം അവസാനിച്ചു."

വെയില്‍ ചാഞ്ഞു തുടങ്ങിയ വഴിയോരങ്ങളിലെ  കച്ചവടക്കാരുടെ തിരക്കുകള്‍ മെഹര്‍ കണ്ടില്ല .അജ്മീറില്‍ നിന്നും കിട്ടിയ പുണ്യം പോലെ തന്നെ വളര്‍ത്തി വലുതാക്കിയ അബ്ബയോടും ,അമ്മിജാനോടും കൊടുത്ത വാക്ക് പാലിക്കുവാന്‍ അന്‍വറിനോട് പറയുവാന്‍ തികട്ടി വന്നതെല്ലാം മെഹര്‍ മനസ്സില്‍ ഒളിപ്പിച്ചു.വഴിനടക്കുമ്പോള്‍  തിരക്കുകള്‍ക്കിടയില്‍ എവിടെയെങ്കിലും കിന്നരി തലപ്പാവും ,തിളങ്ങുന്ന ഷേര്‍വാണിയും   ഉണ്ടോ എന്ന് മെഹര്‍ ശ്രദ്ധിച്ചതുമില്ല .

മസ്ജിദിന്‍റെ  റോഡു മറികടന്നെത്തിയ  മെഹര്‍ തന്നെ  കടന്നുപോയ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നും 
"മെഹര്‍ന്നിസ്സാ .......... "
എന്ന വിളി കേട്ടു നിന്നു .

അബ്ബായുടെ അതേ സ്വരം ....

മരപ്പാവകളെ വിറ്റ് കിട്ടിയ പൈസക്ക് പുഴുങ്ങിയ ചോളം വാങ്ങി വെച്ച് അബ്ബാജാന്‍ വിളിക്കുന്നു......


പാവ് ബ‍ജിവാങ്ങാന്‍ ചിണുങ്ങുന്ന മുനീറിന്‍റെ കരച്ചില്‍ ഒരു പിന്‍ വിളി പോലെ മെഹറിന്‍റെ കാതുകളില്‍ മുഴങ്ങി ......നെയ്യ് ചേര്‍ത്ത മധുരമുള്ള ഗോതമ്പ് കഞ്ഞിയുടെ ഓര്‍മ്മകള്‍ക്ക് കണ്ണുനീരിന്‍റെ ഉപ്പുരസം.....

"അമ്മീ ജാന്‍ കരയുന്നോ ?.........."മുഷ്താഖിന്‍റെ മുഖത്തെ അമ്പരപ്പ് മെഹര്‍ കണ്ടില്ല എന്ന് നടിച്ചു .

തിളങ്ങുന്ന ഷേര്‍വാണിയും  കിന്നരി തലപ്പാവും ധരിച്ച മുന്ന തിരക്കിലെവിടെയോ തന്‍റെ മകളെ വീണ്ടും പേരെടുത്തു വിളിച്ചു ......


മസ്ജിദില്‍ നിന്നും മഗരിബ് നമസ്കാരത്തിന്‍റെ ബാങ്ക് വിളി മുഴങ്ങുമ്പോള്‍ ,തന്നെ കടന്നുപോയ ജയ്‌പൂര്‍ കുടുംബത്തിന് മുഖം കൊടുക്കാതെ മുഷ്താഖിന്‍റെ   കൈയില്‍ പിടിച്ച്‌ മെഹര്‍  തിരക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.........


ചിത്രം :ഗൂഗിള്‍ 

Saturday, January 07, 2012

മലയത്താര്‍ പുല്‍മേട്ടിലെ കറുത്തശലഭങ്ങള്‍



ഗസ്റ്റ് ഹൗസ്സിന്‍റെ  വാതിലിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .പാതി തുറന്ന വാതില്‍പ്പാളികള്‍ക്കിടയിലൂടെ കോടമഞ്ഞിന്‍റെ പുകമറക്കുള്ളില്‍ ഇരുട്ടില്‍ മുങ്ങിയ കാടിന്‍റെ സൗന്ദര്യം!

മെര്‍ലിന്‍ കാലത്തേ ഉണര്‍ന്നുറെഡിയായി നില്‍ക്കുകയാണ് , ജംഗിള്‍ ബൂട്സ് ഒക്കെ ധരിച്ച്
ഈ പ്രഭാതം മെര്‍ലിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

വര്‍ഷങ്ങള്‍ മെര്‍ലിനില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല . മഞ്ഞു പുണര്‍ന്നു വീശുന്ന  ഇളം കാറ്റില്‍ മെര്‍ലിന്‍റെ തോളറ്റം മുറിച്ചിട്ട മുടിയിഴകള്‍ അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ  പാറി നടന്നു.

 ജയിംസ് ഇന്നലേ പറഞ്ഞതാണ്  മലയത്താര്‍ പുല്‍മേട്‌ കാണണമെങ്കില്‍ കാലത്തേ പോകണമെന്ന്.നേരം പുലര്‍ന്നാല്‍ കാഴ്ചകള്‍ക്ക് ഒരു സുഖവും  ഉണ്ടാകില്ലാ എന്നും .സൂര്യന്‍ ഉദിച്ചുയരുന്ന സമയമാണത്രെ ശലഭങ്ങള്‍ കൂട്ടത്തോടെ എത്തുക .

താഴ്വാരത്ത് എവിടെയോ ആണ് ആ പുല്‍മേട്‌ .അട്ടയും ,പച്ചവിട്ടിലും ,ചീവീടുകളും ,കാട്ടിലെ ചെറുജീവികള്‍ തുടങ്ങി ,പച്ച പരവതാനി വിരിച്ച  പുല്ലുകള്‍ക്കിടയില്‍ പതിയിരിക്കുന്ന ഉഗ്രവിഷമുള്ള പാമ്പുകളും അവിടെ ഉണ്ടത്രേ .

"ബെഡ് കോഫി എടുക്കാന്‍ പറയട്ടെ ശ്യാം ...?"
മെര്‍ലിന്‍റെ ചോദ്യത്തില്‍ തന്നെ ഒരു പരിഭവം ഉണ്ട് .പറഞ്ഞിരുന്നതിലും അല്‍പ്പം വൈകിപ്പോയി ഉണര്‍ന്നപ്പോള്‍  .

"അധികം മധുരം ചേര്‍ക്കണ്ടാ എന്ന് പറഞ്ഞേക്ക്  മെര്‍ലിന്‍  ........"

മറുപടി പറയുമ്പോള്‍ മെര്‍ലിന്‍റെ  പരിഭവം കണ്ടില്ല എന്ന് നടിച്ചു .

ദൂരെയുള്ള ഏതോ കാഴ്ചകളില്‍ ദ്രിഷ്ട്ടി പതിപ്പിച്ചു നില്‍ക്കുകയാണ് മെര്‍ലിന്‍.

ഇരുട്ടിന്‍റെ മറവില്‍ മെര്‍ലിന്‍റെ  കണ്ണുകള്‍ തിരയുന്നത്  ഏത്  കാഴ്ചകളാവും ?

മഞ്ഞ ടോപ്പ് മൂടുന്ന കറുത്ത ഓവര്‍ കോട്ടിലും, കറുത്ത ജീന്‍സ്സിലും മെര്‍ലിന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു .

"വേഗം ഒന്ന് റെഡിയാകൂ ശ്യാം ....." 

ക്ഷമതീരെയില്ലാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെതോന്നി മെര്‍ലിന്‍..

ബ്രേക്ക്‌ ഫാസ്റ്റിനുള്ള ചപ്പാത്തിയും ,മുട്ട റോസ്റ്റും  ജയിംസ്  പാഴ്സ്സലാക്കി വെച്ചിട്ടുണ്ട്.സമയം അഞ്ചു മണിയോട് അടുക്കുന്നതേയുള്ളൂ. പ്രഭാതം ഒരു ബെഡ്  കോഫിയില്‍  മാത്രം ഒതുക്കുന്ന പതിവ് പണ്ടേ ശീലിച്ചതാണ് ,വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഓരോ ശീലങ്ങള്‍ക്കും. സാഹചര്യങ്ങള്‍ ചില ശീലങ്ങളെ  മാറ്റി എന്ന് മാത്രം.എന്നിട്ടും ഇനിയും മാറാത്ത ചില ദുശ്ശീലങ്ങള്‍ ബാക്കി.

 ആകാശത്തില്‍ അങ്ങിങ്ങ് വെള്ളനിറം തെളിഞ്ഞു വരുന്നു .ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദത്തിന് മാത്രം ഒരു മാറ്റവുമില്ല .പണ്ട് താരാട്ടുപോലെ കേട്ടുറങ്ങിയതും ഇതേ ശബ്ദം .
 അകലെയെങ്ങോ മൂളിയ കൂമനെ പേടിച്ച് അമ്മയെ അടക്കം പുണര്‍ന്ന് ഉറക്കംവരാതെ കരഞ്ഞ രാത്രികളില്‍ കേട്ട് മറന്ന അതേ സംഗീതം .
"ചീവീടിന്‍റെ സ്വരമാണ് കാടിന്‍റെ സംഗീതം  "എന്ന് പറഞ്ഞു തന്നത് അമ്മയാണ് .പണ്ട് തറവാട്ടില്‍ നിന്നും അമ്മയോടൊപ്പം മടങ്ങുന്ന പല രാത്രികളിലും നാട്ടു വഴികളില്‍ കൂട്ടായിരുന്ന ശബ്ദം.ഇരുട്ടില്‍ നടക്കുമ്പോള്‍ അമ്മ തെളിച്ച ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ തെളിഞ്ഞുവന്നവയല്‍ വരമ്പുകള്‍   .ഒരിക്കല്‍ വീട്ടിലേക്കു തിരിയുന്ന അതേ  വയല്‍ വരമ്പില്‍ വെച്ചാണ് ചീവീടിനെ ആദ്യമായി കാണുന്നത് .
"ഇത്തിരിപ്പോന്ന ഈ ജീവിക്ക് ഇത്ര മേല്‍ ശബ്ദമോ ?"എന്ന് 
ചൂട്ടുകറ്റയുടെ   വെളിച്ചത്തില്‍ കൃഷ്ണ കിരീടം ചെടിയുടെ ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു ചിറകുകള്‍ തമ്മില്‍ ഉരുമ്മി ശബ്ദമുണ്ടാക്കുന്ന ചെറുജീവിയെ  ആദ്യം കാണുമ്പോള്‍ മനസ്സില്‍ തോന്നിയിട്ടുണ്ട് .

അല്ലെങ്കില്‍ തന്നെ പ്രകൃതിയെ മനസ്സില്‍ ഇങ്ങനെ ആവാഹിച്ച്  ഇരുത്തിയതും  അമ്മയാണല്ലോ .ഇപ്പോഴും കാടിനെ വിട്ടൊരു ജീവിതം കൊതിക്കാത്തതും അതേ കാരണം.എന്നിട്ടും പ്രകൃതിയില്‍ ഒന്നും ശേഷിപ്പിക്കാതെ അമ്മയും പോയി.



"ഇറങ്ങാം സാറേ ......."
രാജപ്പന്‍  ആണ്  ,പറഞ്ഞ സമയത്ത് തന്നെ ആള്‍ ഹാജരായിട്ടുണ്ട് .

"നിനക്ക് കയ്യിലൊരു വാച്ച് പോലും ഇല്ലാലോ രാജപ്പാ ....എന്നിട്ടും നീ എത്ര കൃത്യം....."
"വാച്ച് എന്നതിക്ക് സര്‍ .....ഈ കാട് പോതുമേ ....അന്ത കടവുള്‍ പോതുമേ ....."
തമിഴും മലയാളവും കലര്‍ന്നതെങ്കിലും രാജപ്പന്‍റെ  സംസാരം കേള്‍ക്കാന്‍ ഒരു ഇമ്പമുണ്ട് .
"സാര്‍ ഉങ്കളുക്ക് ബൂട്സ്  വേണ്ടായോ ?അട്ട ശല്യം റൊമ്പ ജ്യാസ്തി ......"
ബാഗ് തോളില്‍ തൂക്കി ഇറങ്ങുമ്പോള്‍  രാജപ്പന്‍ വീണ്ടും ഓര്‍മപ്പെടുത്തി .

ഷോല്‍ഡര്‍ ബാഗില്‍ ഒരെണ്ണംമെര്‍ലിന്‍  എടുത്തു .അതിലാണ്  കാമറയും  മറ്റും .
ഇനിയിപ്പോള്‍ കാടിന്‍റെ ഹൃദയത്തിലൂടെ ആണ് യാത്ര .
പോകുവാന്‍ ഇറങ്ങും മുന്‍പ് മെര്‍ലിന്‍ സ്വകാര്യമെന്നോണം അരികിലേക്ക് വരുമെന്നും,"ശ്യാം ............"എന്ന് സ്നേഹപൂര്‍വ്വം വിളിച്ചു പിന്‍ കഴുത്തില്‍ കൈ ചുറ്റി കവിളോരം ചുംബിക്കുമെന്നും കരുതി


ഇടവഴികളില്‍ ഇരുട്ട് മാറിയിട്ടില്ല .വള്ളിപ്പടര്‍പ്പുകള്‍ മാറ്റി രാജപ്പന്‍ മുന്നില്‍ തന്നെ നടന്നു .ഇപ്പോള്‍ മെര്‍ലിന്‍ എന്‍റെ  തൊട്ടു മുന്‍പില്‍ .മഴയില്‍ നനഞ്ഞുകിടന്ന വഴികളില്‍ തെന്നിവീഴുംഎന്നതുകൊണ്ടാകാം ഇടയ്ക്കിടെ മെര്‍ലിന്‍ അറിയാതെ മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ചു,അപ്പോഴൊക്കെ  മെര്‍ലിന്‍റെതുമാത്രമെന്ന് ഞാന്‍ അവകാശപ്പെട്ടിരുന്ന  ഒരു സുഗന്ധം എന്നെചുറ്റി നിന്നു .ഓരോ സുഗന്ധങ്ങളും തിരിച്ചുനല്‍കുന്നത് ഓരോ ഓര്‍മ്മകള്‍... ..

വയല്‍ വരമ്പിലെ കൃഷ്ണ കിരീടം ചെടിയിലെ പൂക്കള്‍ക്ക്സുഗന്ധമുണ്ടായിരുന്നോ ?ചാറ്റല്‍ മഴയില്‍ അണഞ്ഞു പോകാറായ ചൂട്ടു കറ്റ അമ്മ വായുവില്‍ ആഞ്ഞു വീശി;ചുവന്ന മിന്നാ മിന്നികള്‍  മിന്നി മറഞ്ഞ്  വയല്‍ വരമ്പില്‍ പൊഴിഞ്ഞു വീണു .

ആദ്യമായി ഭൂമിയിലൊരു നക്ഷത്ര വിസ്മയം കണ്ടത് ഇരുട്ടിന്‍റെ  മറവില്‍ പണ്ട്  വയലേലകളില്‍ ആണ് .പച്ചവെളിച്ചം തെളിച്ച്,ചിറകുകള്‍ അടച്ചും തുറന്നും ആയിരം മിന്നാമിനുങ്ങുകള്‍ !
പറന്നുയര്‍ന്ന  മിന്നാമിനുങ്ങിനെപ്പിടിച്ച് കൈക്കുമ്പിളില്‍ അടച്ചു വെച്ച് ചന്ദ്രോദയം കണ്ട എത്ര എത്ര നാളുകള്‍ !

"അതിനെ വിട്ടേക്ക് ഉണ്ണിയെ ........"
അമ്മയുടെ സ്വരം നേര്‍ത്തു വരുന്നു .മനുഷ്യര്‍ തൊട്ടാല്‍ മിന്നാ മിനുങ്ങുകള്‍  അവയുടെ വെളിച്ചം കളഞ്ഞു ജീവന്‍  വെടിയുമത്രേ .....വിരലുകള്‍ വിടര്‍ത്തിയപ്പോള്‍ വെളിച്ചം പറന്നുപോയില്ല .ഉള്ളം കൈയ്യില്‍ നിന്നും പെരു വിരലോളം എത്തിയ നുറുങ്ങുവെട്ടം വഴിതെറ്റി തറയില്‍ വീണു, പിന്നെ ചിറകു വിരിച്ച് ആകാശത്തേക്ക് പറന്നു പോയി.ഒന്നിന് പിറകെ ഒന്നായി ആയിരം മി ന്നാമിന്നികളെ നിറച്ച് ഇരുട്ടില്‍ വയല്‍ പൂവുകള്‍ തിളങ്ങി.

അന്ന് പറന്നു പോയ മിന്നാ മിനുങ്ങുകള്‍    തിരികെ വന്ന്  മിന്നി മറഞ്ഞത് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്‍പിലെ  ചാറ്റ് റൂമുകളില്‍ .
പച്ചയും ,ചുവപ്പും വെളിച്ചങ്ങളെ ഓരോന്നായി തല്ലിക്കെടുത്തിയത് ആരായിരുന്നു?ഓരോ വെളിച്ചവും മോക്ഷം കിട്ടാത്ത ആത്മാക്കളായി പറന്നു നടന്നു .ഓരോന്നിനും ഓരോ മിന്നാ മിന്നിയുടെ  ജീവന്‍ .മോക്ഷ   പ്രാപ്തിക്ക്പ്ര ണയബലിയിട്ടപ്പോള്‍ നനഞ്ഞ ചിറകുകള്‍ കുടഞ്ഞ്ചിലത്  സ്വര്‍ഗ്ഗത്തിലേ ക്ക്പറന്നു പോയി.
"അമ്മേ... ആ ആകാശത്തിലാണോ സ്വര്‍ഗ്ഗം ..." പണ്ട് ആഴ്ച്ചാവസാനം എത്താറുള്ള അച്ഛനെക്കാത്ത്  തറവാടിന്‍റെ  തിണ്ണയില്‍ ഇരിക്കുമ്പോള്‍ കോടാനകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തെചൂണ്ടിക്കാട്ടി അമ്മയോട് ചോദിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഖാലിദുമാഷാണ് പറഞ്ഞത് അമ്മയുടെ പാദത്തിനടിയിലാണ് സ്വര്‍ഗ്ഗമെന്ന്.കതിര്‍ മണ്ഡപത്തില്‍ കയറും മുന്‍പ് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചപ്പോള്‍ ,സ്വര്‍ഗ്ഗത്തിലേക്ക് പോയ അച്ഛനെ ഓര്‍ത്തു ,ഖാലിദുമാഷിന്‍റെ വാക്കുകളും.

"ഇതൊരു ആനത്താരയാണ് സര്‍ .ഇന്ത വഴിപോനാല്‍  പുല്‍മേട്ടില്‍ പെട്ടെന്ന് എത്താം "

മുളങ്കാടുകള്‍ തിങ്ങി നില്‍ക്കുന്ന മറ്റൊരു ഭാഗം കാട്ടി രാജപ്പന്‍ പറഞ്ഞു .
മെര്‍ലിന്‍റെ വിരലുകള്‍ എന്‍റെവിരലുകളില്‍ ഭയപ്പാടോടെ അമര്‍ന്നു.

"അല്‍പ്പം ചുറ്റിയാലും വേണ്ടില്ല സര്‍ ,മാഡത്തിനേം കൊണ്ട്  ഒരു റിസ്ക്‌ വേണ്ട ."
ജയിംസ് പറഞ്ഞത് സത്യമാണെങ്കിലും ഉള്ളില്‍ ചിരിയാണ് വന്നത് .കാരണം ഈ യാത്ര തന്നെ ഒരു റിസ്ക്‌ ആണല്ലോ അതും മെര്‍ലിനേം കൊണ്ട് .
എങ്കിലും വല്ലാത്തൊരു ത്രില്‍ ഉണ്ട് ഓരോ നിമിഷങ്ങള്‍ക്കും .
എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒരു മോചനം .
"നിന്‍റെ ഈ യാത്രയില്‍ ഇത്തവണ ഞാനും വരട്ടെ ശ്യാം...............ഈ നശിച്ച നഗരത്തില്‍ നിന്നൊരു മോചനം ഞാന്‍ എന്ന പോലെ എന്‍റെ കഥകളും കവിതകളും കൊതിക്കുന്നു"
പറഞ്ഞറിയിക്കുവാന്‍  പറ്റാത്ത ഒരു വികാരമായിരുന്നു മനസ്സില്‍ അപ്പോള്‍ .

ഇത് ഇന്നും ഇന്നലെയും ആഗ്രഹിച്ചതല്ല .വളരെ നാള്‍ മുന്‍പ് .

ഓരോ യാത്രകളിലും ഓര്‍മ്മകളില്‍ മെര്‍ലിന്‍ ഉണ്ടായിരുന്നു .കലാലയ ജീവിതം തുടങ്ങിയനാള്‍ മുതല്‍ .പിന്നെ മെര്‍ലിനെ സ്വീകരിക്കാന്‍ അമ്മയുടെ വിശ്വാസ ങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ വാശി മുഴുവന്‍ അമ്മയോടായി .
തിരക്കുകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ഇടയില്‍പ്പെ ട്ട്  മെര്‍ലിന്‍ വെറും ഓര്‍മ്മകള്‍ മാത്രമായ മറ്റൊരു കാലം.

ഇന്ദു ഒരിക്കല്‍ മാത്രം ചോദിച്ചിരുന്നു മെര്‍ലിനെ പറ്റി .അമ്മ പറഞ്ഞുപോലും "ആ നസ്രാണി കൊച്ച്  ഇതിലും ഭേദമായിരുന്നു..... "എന്ന്.വിവാഹത്തിന് മൂന്നു വര്‍ഷത്തിനു ശേഷം മനസ്സില്‍ പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപര്‍വതം  അവള്‍തന്നെ തകര്‍ക്കുകയായിരുന്നു.

ഇന്ദുവിനോട് ഒരു കുറ്റ സമ്മതം ആവശ്യമുണ്ടെന്നു തോന്നിയില്ല .
പകരം വെയ്ക്കാന്‍ അവള്‍ക്കും ഉണ്ടായിരുന്നു ഒരു കഥ .പരസ്പ്പരം പങ്കുവെക്കലാണ് ജീവിതമെന്ന്‌ പഠിച്ചത് അന്ന് മുതല്‍ക്കാണ് .
ജീവിതം മുഴുവന്‍ കൂട്ടിക്കുറച്ചു നോക്കിയിട്ടും നഷ്ടങ്ങളുടെ കണക്കു മാത്രമേ ബാക്കി  ഉണ്ടായിരുന്നുള്ളൂ.യാത്രകള്‍ ,ബിസ്സിനസ്സ് തിരക്കുകള്‍ .....അങ്ങനെ ജീവിതത്തിന്‍റെ നല്ലൊരു വഴി എപ്പോഴോ തീര്‍ന്നുപോയി ......പക്ഷെ കടങ്ങളുടെയും ,ബാധ്യതകളുടെയും കണക്കുകള്‍ മാത്രം ആരും ചോദിച്ചില്ല ,ഇന്ദു പോലും. 
.
നേരം പുലരുന്നു .
കോട മഞ്ഞു മൂടി നില്‍ക്കുന്ന താഴ്വരയില്‍ 
കുറച്ചകലെയായി മലയത്താര്‍ പുല്‍മേട്  കാണാം .
കാഴ്ചകള്‍ മറയ്ക്കുമെങ്കിലും  ഈ മൂടല്‍ മഞ്ഞ് ഒരു സുഖം തന്നെഎന്ന് തോന്നി .ഇപ്പോള്‍ മെര്‍ലിന്‍ എന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നു, ബാഗില്‍ നിന്നും എടുത്ത ക്യാമറയില്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തുന്നു.

മഞ്ഞിന്‍റെ തുള്ളികള്‍ ഇറ്റു  വീണ പുല്‍ക്കൊടികള്‍ കാലുകള്‍ കൊണ്ട് വകഞ്ഞു മാറ്റി മുന്‍പോട്ടു നടന്നു   .ഓരോ മഞ്ഞു തുള്ളിക്കും വല്ലാത്ത തണുപ്പ്.ഇടയ്ക്കു കാലില്‍ കടിച്ച  ഒരു അട്ടയെ ഉപ്പ് പൊടി വിതറി ജയിംസ്സ്നീക്കം ചെയ്തു.

"അപ്പോഴേ നാന്‍  സൊന്നതാക്കും ......"രാജപ്പന്‍റെ വാക്കുകളില്‍ ശാസനയുടെ സ്വരം.


ഇപ്പോള്‍ പുല്‍മേട്  കുറേക്കൂടി അടുത്തു വരുന്നു.അകലെ മഞ്ഞിന്‍റെ വിസ്മയ ക്കാഴ്ചകള്‍ . കിഴക്ക് സൂര്യോദയത്തിന്‍റെ തുടക്കമെന്നപോല്‍ ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറക്കൂട്ടുകള്‍. 
മെര്‍ലിന്‍ കൂടെയുള്ള  പ്രഭാതങ്ങള്‍ എത്ര മനോഹരമാണെന്ന് തോന്നി .

 പതിവിലും വേഗത കൂട്ടി മെര്‍ലിന്‍ നടന്നു  ,ഒരു തരം വിഭ്രാന്തിയിലെന്നോണം അവള്‍ ഓടുകയും പുല്‍മേടുകളില്‍ നോക്കി വിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഒരു  പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

മഞ്ഞിന്‍റെ പുകമറയ്ക്കുള്ളില്‍ മെര്‍ലിന്‍ അപ്രത്യക്ഷയാവുകയും ,വീണ്ടും തെളിയുകയും ചെയ്തു ..പിന്നെയും മറഞ്ഞ് ,വീണ്ടും തെളിഞ്ഞ്....

ഓര്‍മകളില്‍ മെര്‍ലിന്‍ എന്നും ഇങ്ങനെതന്നെ ആയിരുന്നു ,മറഞ്ഞും തെളിഞ്ഞും.

പുല്‍മേടുകളില്‍  നിറയെ  ചിത്രശലഭങ്ങള്‍!! .!!  .പല വര്‍ണ്ണങ്ങളില്‍  ഉള്ളവ.വെളുത്ത നിറമുള്ള ഒരുകൂട്ടം ശലഭങ്ങള്‍ പറന്നു വരികയും തണുത്ത കാറ്റുപോലെ തഴുകി അരികിലൂടെ പോവുകയും ചെയ്തു .
ശലഭങ്ങള്‍ക്കിടയില്‍ വേറിട്ട്‌ പറക്കുന്ന ഒരു കറുത്ത ചിത്ര ശലഭമായി മാറി മെര്‍ലിന്‍ എന്ന് തോന്നി .

മഞ്ഞുമാറി  പുല്‍മേടുകളില്‍  ചിത്ര ശലഭങ്ങള്‍ മാത്രം നിറഞ്ഞ്  വ്യക്തമായി ,പച്ച പുല്‍മേടുകള്‍ നിറഞ്ഞ് ശലഭങ്ങള്‍ ............

.........വീണ്ടും പുമേടുകളില്‍ മഞ്ഞ് പുതപ്പ് വിരിച്ചു .വെളുത്ത പുകമറക്കുള്ളില്‍ നിന്നും ആ പരിചിത സുഗന്ധം ......അത് മെര്‍ലിന്‍ ആകും ,കറുത്തചിത്ര ശലഭമായി മെര്‍ലിന്‍ പറന്നു വരികയാണ്.
 .........ഇന്ന് ഈ പുല്‍ മേട്ടില്‍ മെര്‍ലിനോടൊപ്പം ഒരു പകല്‍ ആരുമറിയാതെ ........................ഈ നിശബ്ദതയില്‍  ശലഭങ്ങള്‍ മാത്രം സാക്ഷിയായി ...


പെട്ടെന്ന് കറുത്ത ഒരു ചിത്ര ശലഭം പുല്‍മേട്‌ വിട്ട് ആകാശത്തേക്ക് പറന്നുയര്‍ന്നു .ഒരു നിമിഷം എല്ലാം ശാന്തമായി ..കാതുകള്‍ കൊട്ടിയടച്ചപോലെ ,ഒരു  ചീവീടും പോലും ഇല്ല .ശബ്ദമില്ലാത്ത മറ്റേതോ ലോകം .
പിന്നിലായി നടന്നിരുന്ന ജയിംസ്സിനെയും .രാജപ്പനെയും കാണാനില്ല .....

മെര്‍ലിന്‍റെ ഗന്ധം മാറി മറിഞ്ഞ്  മറ്റൊരു ഗന്ധമാകുന്നു .ആശുപത്രിയുടേയും ,മരുന്നിന്‍റെയും മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം ....ശരീരം മുഴുവന്‍ ഇഴയുന്നത്‌ ഉഗ്ര വിഷമുള്ള പാമ്പുകള്‍ ആയിരിക്കുമോ ?.
സൂചിമുനയിലൂടെ രക്തത്തില്‍ അലിഞ്ഞു ചേരുന്നത് വിവിധ നിറമുള്ള ശലഭങ്ങളാണോ ?
കൈകളില്‍ ഇറ്റ്  വീഴുന്ന മഞ്ഞു തുള്ളികള്‍ക്ക് വല്ലാത്ത ചൂട് .അത് ഇന്ദുവിന്‍റെ  കണ്ണുനീരായിരുന്നോ ?.മുകളില്‍ നിര്‍ത്താതെ കറങ്ങുന്ന പങ്കയ്ക്ക് ചീവീടിന്‍റെ അതേ സ്വരം..

മനസ്സിന് നേരിടാന്‍ കഴിയാത്ത ചോദ്യ ശരങ്ങള്‍ ഇന്ദുവിന്‍റെ  കണ്‍കോണുകളില്‍
 "എന്തിനാ ഏട്ടാ ഇങ്ങനെ ചെയ്തത് .....എന്നേം മോളേം തനിച്ചാക്കിയിട്ട്  ?"


കണ്മുന്‍പില്‍ പുല്‍മേടുകള്‍ മാഞ്ഞു .....മഞ്ഞിന്‍റെ പുതപ്പ് മാഞ്ഞു ....കാടിന്‍റെ സുഗന്ധവും.

അമ്മയുടെ ഓര്‍മ്മയില്‍തെളിഞ്ഞു വന്ന  കൃഷ്ണ കിരീടം ചെടിയുടെ  ഇലകള്‍ക്കിടയില്‍ ചീവീടുകള്‍ കാണുമോ ?കണ്ണെത്താ  ദൂരത്തെ പുല്‍മേട്ടില്‍ കറുത്ത ചിത്ര ശലഭമായി  മെര്‍ലിനും.........................?



ചിത്രം:ഗൂഗിള്‍

Saturday, December 31, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ (4)



നാഗലോകവും കുങ്കുമപ്പൂക്കളും....







മഴ മാറിനിന്ന ഒരു പകല്‍കൂടി .ശ്രീനഗറില്‍ വന്നിട്ട് സൂര്യനെ കാണുന്ന മറ്റൊരു ദിവസം.പകലിന്‍റെ തെളിച്ചം കണ്ടുകൊണ്ട് ഫയാസ്സു ഫായിയാണ് പറഞ്ഞത് ഇന്നത്തെ യാത്ര അകലെയുള്ള ഒരുസ്ഥലത്തേക്ക് ആകാമെന്ന്.അങ്ങനെ ഷാലിമാര്‍ കാഴ്ച ഒരു ദിവസത്തേക്ക് മാറ്റി അധികം വൈകാതെ വെരിനാഗിലേക്ക് ഞങ്ങള്‍ യാത്ര പുറപ്പെട്ടു.


കശ്മീരിലെ  ചില സ്ഥലനാമങ്ങള്‍ക്ക് (ഉദാ :വെരിനാഗ് ,കൊക്കെര്‍ നാഗ് ,അനന്ത് നാഗ്,നാരായന്‍ നാഗ്,വീചാര്‍ നാഗ് )നാഗങ്ങളുമായുള്ള  ബന്ധം "കാശ്മീര്‍ രാജാവാഴ്ചയില്‍" ആണ് ആദ്യം ഞാന്‍ വായിച്ചറിഞ്ഞത് ."ഹൈന്തവ പുരാണങ്ങളില്‍  പറയുന്ന നാഗലോകം ഈ കാശ്മീര്‍  ആണെന്നും,സുന്ദരികളായ നാഗകന്യകമാര്‍ വാണിരുന്നത്‌ ഇവിടെയുള്ള തടാകങ്ങളുടെ അഗാധതകളില്‍ ആണെന്നും ,അവരുടെ പിന്‍മുറക്കാരാണ് ജലാശയങ്ങളില്‍ ഇന്നും ജീവിക്കുവാന്‍ ഇഷ്ട്ടപെടുന്ന കാശ്മീര്‍ സുന്ദരികള്‍ " എന്നും ചില വിവരണങ്ങള്‍.. ......
ഐതിഹ്യങ്ങളും ,മിത്തുകളും ,വിശ്വാസങ്ങളും എന്ത് തന്നെയാണെങ്കിലും "കോക്കര്‍ നാഗ് "കാര്‍ക്കോടകനും  " അനന്ത് നാഗ് " അനന്തനും  ആണോ  എന്ന് എനിക്കും സംശയം തോന്നാതിരുന്നില്ല. 
അനന്ത് നാഗ് 


യാത്രയില്‍ ചരിത്രത്തിന്‍റെ അവശേഷിപ്പുകളില്‍ ഒന്നായി അവന്തിപൂര്‍ .ശ്രീനഗര്‍  നിന്ന്   29 കിലോമീറ്റര്‍  മാറി ജമ്മു -ശ്രീനഗര്‍ ഹൈവേയിലാണ് അവന്തിപുര്‍ എന്ന പ്രദേശം  .എ ഡി 855 -883 കാലഘട്ടങ്ങളില്‍
കാശ്മീര്‍ ഭരിച്ചിരുന്ന അവന്തിവര്‍മന്‍ ആണ്‌ അവന്തിപുര്‍ എന്ന ഈ ദേശത്തിന്‍റെസ്ഥാപകന്‍. ..അദ്ദേഹം പണി കഴിപ്പിച്ച പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നിന്‍റെ  അവശിഷ്ടങ്ങള്‍  ഇന്നും അവിടെ കാണുവാന്‍ കഴിയുന്നു. കല്‍ മതിലുകള്‍ കൊണ്ടു ചുറ്റപ്പെട്ട ഈ ക്ഷേത്രശേഷിപ്പുകള്‍ക്ക് കാവല്‍ക്കാരായി പ്രത്യേകസേനയെ നിയോഗിച്ചിട്ടുമുണ്ട്.


കുങ്കുമപ്പൂക്കളുടെ ദേശമാണ്‌ പാംമ്പൂര്‍.. .......നോക്കെത്താ ദൂരത്ത് കുങ്കുമപ്പൂ വുകള്‍ നിറഞ്ഞ പാടങ്ങള്‍.. .വഴിയരികില്‍ "സഫ്രോണ്‍ സിറ്റി" എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അന്‍സാരി വാഹനം ഒതുക്കി നിര്‍ത്തി.
പാംമ്പൂര്‍.. എന്ന ഈ ദേശത്തിന്‌  കുങ്കുമ പൂക്കളുമായുള്ള ബന്ധത്തിനു പിന്നില്‍ ഒരു കഥയുണ്ട്.പണ്ട് കാശ്മീര്‍ നാഗലോകം ആയിരുന്ന കാലം,അന്ന് ഒരു നാഗ രാജാവിനു വന്ന മാറാരോഗം സുഖപ്പെടുത്തിയത് "പടംപൂര്‍" """എന്ന ദേശത്തെ ഒരു ഭിഷഗ്വരന്‍ ആയിരുന്നുവത്രേ.അതിന് പ്രത്യുപകാരമായി നാഗരാജാവ് വിശിഷ്ട്ടമായ ഈ കുങ്കുമപ്പൂവ്  ഭിഷഗ്വരനുനല്‍കുകയും ആ കുങ്കുമപ്പൂക്കള്‍ കൃഷി ചെയ്ത "പടംപൂര്‍" "  " പില്‍ക്കാലത്ത് "പാംമ്പൂര്‍  " എന്ന  കുങ്കുമ നഗരമായി മാറിയെന്നുമാണ് കഥ.എന്തുതന്നെയാണെങ്കിലും കുങ്കുമ പ്പൂക്കള്‍ക്ക് ദിവ്യമായ എന്തെല്ലാമോ ഔഷധഗുണങ്ങള്‍ ഉണ്ട് എന്നത് സമ്മതിക്കാതെ തരമില്ല .പുല്ലിന്‍റെ വര്‍ഗ്ഗത്തില്‍പ്പെ ട്ട ഒരിനം ചെടികളില്‍ ആണ്‌ ഈ പൂക്കള്‍ ഉണ്ടാവുക.വയലറ്റ് നിറമാണ് പൂക്കള്‍ക്ക്.പൂക്കളുടെ കേസരിയെയാണ് കുങ്കുമ പ്പൂവ്(സഫ്രോണ്‍ അഥവാ കേസര്‍ ) എന്ന് പറയുന്നത്..ഒരു ഗ്രാം സഫ്രോണ്‍ കിട്ടണമെങ്കില്‍ വളരയേറെ പൂക്കള്‍ ശേഖരിക്കേണ്ടിവരും. മാര്‍ക്കെറ്റില്‍ ഒരു ഗ്രാം സഫ്രോണ്‍ 250 ,350 രൂപ വില വരും.ഒരു കിലോ കുങ്കുമപൂവ് വാങ്ങുന്ന ആ ചിലവില്‍ ഒരു കാശ്മീര്‍ യാത്ര പോയി വരാം എന്ന് സാരം .
ഇന്നും വിദേശ മാര്‍ക്കെറ്റുകളില്‍ കാശ്മീര്‍ കുങ്കുമപ്പൂക്കള്‍ക്ക് പ്രിയം കൂടുതല്‍ തന്നെ.കുങ്കുമപ്പൂവ്  ശുദ്ധമായ തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഗര്‍ഭവതികള്‍ കഴിച്ചാല്‍ പിറക്കാനിരിക്കുന്ന ശിശുവിന് സൗന്ദര്യവും  നിറവും ഉണ്ടാകും എന്ന് പണ്ടേ കേട്ടിട്ടുണ്ട്.ഇന്നും ആഹാരത്തില്‍, പ്രത്യേകിച്ച് "റോയല്‍ ഫുഡ് "ലെ ഒരു മുഖ്യ ചേരുവ കുങ്കുമ പൂവ് ആണെന്ന് എന്ന് അന്‍സാരി പറഞ്ഞു.കാശ്മീര്‍ സ്ത്രീ സൗന്ദര്യം കാണുമ്പോള്‍ അതിന് പിന്നിലെ രഹസ്യം ഈ ദിവ്യമായ പൂക്കള്‍ തന്നെയോ എന്ന് എനിക്ക് സംശയം തോന്നാതിരുന്നില്ല.പോകും മുന്‍പ്  പാംമ്പൂരിലെ അംഗീകൃതപീടികയില്‍ നിന്നും ഒരല്‍പ്പം സഫ്രോണ്‍  വാങ്ങുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പൂവിട്ട കടുക്പാടങ്ങള്‍ക്കരികിലൂടെ......


വേരിനാഗിലെ യാത്രയിലുടനീളം കണ്ണിനുകുളിര്‍മയേകുന്ന കാഴ്ചകളായിരുന്നു .വാഹനം കുന്നു കയറി മുകളിലേക്ക് നീങ്ങുമ്പോള്‍ താഴ്വരയിലേക്കുള്ള നോട്ടം ഉള്ളിലൊരു ആളല്‍ ഉണ്ടാക്കിയെങ്കിലും പൂത്തുനിറഞ്ഞു നില്‍ക്കുന്ന കടുക് പാടങ്ങളും ,മഞ്ഞുമൂടി നില്‍ക്കുന്ന മലനിരകളും ഭയത്തിനപ്പുറം മറ്റേതോ വികാരം മനസ്സില്‍ നിറച്ചു കൊണ്ടിരുന്നു.കുന്നിന്‍ മുകളില്‍ എത്തിയപ്പോഴേക്കും നിനച്ചിരിക്കാതെ  മഴ പെയ്തു തുടങ്ങി.ദേവ ദാരു നിഴല്‍ വിരിച്ച ഇടുങ്ങിയ വഴികളില്‍ മഴയും മഞ്ഞും പ്രണയിക്കുന്ന കാഴ്ച വഴിനടന്നു കാണുവാന്‍ ഒരു തരം ഭ്രാന്തമായ ആവേശം അപ്പോള്‍ മനസ്സില്‍ നിറഞ്ഞെങ്കിലും വിജനമായ ആ വഴിയോരത്ത് വാഹനം നിര്‍ത്തുന്നത് അത്ര നല്ലതല്ല എന്ന അന്‍സാരിയുടെ വാക്കുകള്‍ അനുസരിക്കുകയെ നിവര്‍ത്തി യുണ്ടായിരുന്നുള്ളൂ.

വെരിനാഗ് എത്തുമ്പോള്‍ തുള്ളി തോരാതെ പെയ്യുന്ന മഴയായിരുന്നു.ബനിഹാല്‍ ചുരത്തിനു  താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു  പ്രദേശമാണ്‌ വെരിനാഗ്.മുഗള്‍ സുന്ദരി നൂര്‍ജഹാന് പ്രിയമുള്ള ഒരു ഉദ്യാനം വേരിനാഗില്‍ ഉണ്ട് .മുഗള്‍ കാലഘട്ടത്തെ  മറ്റൊരു അത്ഭുതം കൂടി അവിടെ കാണുവാന്‍ കഴിഞ്ഞു.ജ്ഹലം നദിയിലെ ജലത്തിന്‍റെ നല്ലൊരു പങ്കും വേരിനാഗില്‍ നിന്നുമാണ് .മലയിറങ്ങി വരുന്ന ജലം വലിയ ഒരു ജല സംഭരണിയില്‍(()  (ഒക്ടഗണല്‍ ടാങ്ക്) ഇളം മരതക വര്‍ണ്ണം നിറച്ചു കിടക്കുന്നു.മുഗള്‍ ഭരണാധികാരി  ജഹാംഗീര്‍  തുടങ്ങി വെച്ച ഈ ഒക്ടഗണല്‍ ടാങ്ക് ന്‍റെ  പണി പൂര്‍ത്തീകരിച്ചത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  കാലത്താണ് .
രണ്ടു ഭരണാധികാരികളുടെയും പേരുകള്‍ പതിച്ച ഫലകങ്ങള്‍ അവിടെ കാണാം.
ഒക്ടഗണല്‍ ടാങ്ക്

മഴയിലേക്കിറങ്ങിയപ്പോള്‍ വെള്ളം കാലുകളെ മരവിപ്പിച്ചു.അത്രയ്ക്ക് തണു പ്പായിരുന്നു  ഓരോ തുള്ളിക്കും. മഴയുടെ ആരവം കുറയുകയും പിന്നെ ഉച്ച സ്ഥായിയില്‍ ആവുകയും ചെയ്തു.നിറഞ്ഞ്കിടക്കുന്ന ജലസംഭരണിയുടെ അടുത്തേക്ക് തോരാമഴയില്‍ കുടചൂടി നീങ്ങി.ജ്ഹലം നദിയുടെ ജലവും മഴവെള്ളവും നിറഞ്ഞ് സംഭരണിയുടെ വക്കോളം എത്തി നിറഞ്ഞ് കവിഞ്ഞ്‌ താഴേക്കു തീര്‍ത്ത ചാനലിലൂടെ കലപില ശബ്ദം ഉണ്ടാക്കി ഒഴുകുന്നു. മുട്ടോളം വെള്ളത്തില്‍ ഇറങ്ങി  നില്‍ക്കുമ്പോള്‍ കാലിലെ മരവിപ്പ് കാരണമോ എന്തോ  തണുപ്പിന്‍റെ കാഠിന്യം അപ്പോള്‍  അറിഞ്ഞതെയില്ല ?.സംഭരണിയുടെ കൂടുതല്‍ അടുത്തേക്ക്  പോകേണ്ട എന്ന സമീപവാസിയുടെ നിര്‍ദേശം ബഹുമാനിച്ചു തിരികെ ജലപാതക്കരികിലൂടെ നടന്നു.



വഴിയിലെ  മഴവെള്ളത്തില്‍ നനഞ്ഞു കിടന്ന ഒരില  കൗതുകം  തോന്നി എടുത്തു .വശ്യമായ ഏന്തോ ഒന്ന് ആ ഇലകള്‍ക്ക് ഉള്ളത് പോലെ ഒരു തോന്നല്‍. ... മുന്‍പ് എവിടെയൊക്കെയോ ഈ ഇലയുടെ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.കാശ്മീരില്‍ വന്ന നാള്‍ മുതല്‍ ഞാന്‍ തേടി നടന്ന ചിനാര്‍ മരത്തിന്‍റെ ഇലയാണ് അതെന്നു  ഫയാസ്സ്  ഫായി പറയുമ്പോള്‍ മാത്രമാണ്  അറിഞ്ഞത് .കഴിഞ്ഞ ദിവസങ്ങളില്‍ പല തവണ ചിനാര്‍ മരങ്ങള്‍ കണ്ടിട്ടും ആകാശം മുട്ടി നിന്നിരുന്ന ഈ മരങ്ങളുടെ ഇലകള്‍ കാഴ്ച്ചക്കപ്പുറം  ആയതു കൊണ്ടാണോ ഞാന്‍  ശ്രദ്ധിക്കാതെ പോയത്?.എന്‍റെ ഡയറിത്താളിനുള്ളില്‍ വേരിനാഗ് എനിക്ക് നല്‍കിയ  സമ്മാനം പോലെ ആ ഇല ഞാന്‍ ഭദ്രമായി വെച്ചു.ഇലയിലെ നനവ് അക്ഷരങ്ങളില്‍ മഷി പടര്‍ത്തുമ്പോള്‍ പണ്ടെങ്ങോ മാനം കാണാതെ ഒളിപ്പിച്ച ഒരു മയില്‍‌പ്പീലിത്തുണ്ടിന്‍റെ  നനവുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞോ?. മഞ്ഞിന്‍റെ  നേരിയ പുക മറയില്‍ സബര്‍വന്‍ മലനിരകള്‍ തെളിയുകയും മങ്ങുകയും  ,ചിലപ്പോഴൊക്കെ വെള്ളിപതക്കം പോലെ വെട്ടിത്തിളങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.


ആദ്യം തോന്നിയ ഒരു ആവേശത്തിലാണ് ജലസംഭരണിയുടെ അടുത്തേക്ക് പോയി കാലുകള്‍ നനച്ചത്‌ .ഇപ്പോള്‍ ഒരു തരം മരവിപ്പ് കലര്‍ന്ന വേദന."ഇതിന്‍റെ വല്ല  ആവശ്യവും ഉണ്ടായിരുന്നോ "എന്ന അര്‍ത്ഥത്തില്‍ കൂടെയുള്ളവര്‍ എന്നെ നോക്കുന്നുണ്ട്.വീണ്ടും പെയ്തു തുടങ്ങിയ മഴയില്‍ നടന്നിറങ്ങുമ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഇടവപ്പാതി മനസ്സില്‍ തെളിഞ്ഞു.തിമര്‍ത്തു പെയ്ത  ആ പെരുമഴയില്‍ കളിവള്ളം ഉണ്ടാക്കി നനയുമ്പോള്‍ "പുതു മഴ നനഞ്ഞാല്‍ പനി വരില്ലേ  ? "എന്ന് വാത്സല്യ പൂര്‍വ്വം ശാസിച്ചത് ആരായിരുന്നു .മറവിയുടെ മഞ്ഞിന്‍  മറ നീങ്ങിയപ്പോള്‍ ഓര്‍മ്മ യില്‍  തെളിഞ്ഞു വരുന്ന ആ മുഖം ആരുടെതാണാവോ?.

വേരിനാഗില്‍ നിന്നും തിരികെ പോരുമ്പോള്‍ മഴയും എന്നോടൊപ്പം ഉണ്ടായിരുന്നു .പിന്നെ ഏതോ ഗ്രാമ വഴികള്‍ ചുറ്റിയിറങ്ങിയപ്പോള്‍ കൂടെ  വന്ന മഴ വഴി തെറ്റി എങ്ങോട്ടോ പോയി.
നഗരവല്‍ക്കരണം അധികം പോറലേല്‍പ്പിക്കാത്ത ഏതോ നാട്ടു  വഴികളിലൂടെയായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര . അക്രൂട്ട്(വാല്‍ നട്ട് ) ,ബദാം ,ആപ്പിള്‍ തുടങ്ങിയ മരങ്ങള്‍ നിറഞ്ഞ കൃഷിയിടങ്ങള്‍ക്കിടയിലൂടെയുള്ള  മഴ നനച്ചിട്ട മണ്‍ പാതയിലൂടെ വളരെ സൂഷ്മതയോടെ അന്‍സാരി ഡ്രൈവ് ചെയ്തു. ഇവിടെ ആപ്പിള്‍ മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു ,ഖാസി അങ്കിളിന്‍റെ  വീട്ടിലെ മരങ്ങള്‍ എന്താണാവോ നേരെത്തെ പൂവിട്ടത് ?.ഗ്രാമത്തില്‍ കാണുന്ന മരപ്പലകകള്‍ പാകിയ വീടുകളുടെ മുറ്റത്ത്‌ മുഷിഞ്ഞഫിരനും , പഴകിയസ്വെറ്ററും  ധരിച്ച് ഗ്രാമീണര്‍ പതിവ്ചര്യകളില്‍ ഏര്‍പ്പെടുന്നു.വീട്ടുമുറ്റത്ത്‌  കോഴികുഞ്ഞുങ്ങളേയും ചെമ്മരിയാട്ടിന്‍ കുട്ടികളെയും കാണാം.വഴികള്‍ പിന്നിട്ട് പോയപ്പോള്‍ പൂത്ത് നില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍ വീണ്ടും.വരുന്ന ഓഗസ്റ്റ്‌ മാസം നിറയെ ആപ്പിള്‍ നിറച്ചു നില്‍ക്കുന്ന   ഈ തോട്ടങ്ങളില്‍ ഒരു കൂടയുമായി ഗ്രാമത്തിലെ പെണ്‍കൊടികളോടൊപ്പം ആപ്പിള്‍ ഇറുത്തു  നടക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു.മഞ്ഞു പൊഴിയുന്ന ഈ താഴ്വാരത്തിലൂടെയുള്ള എന്‍റെ ആ മനോഹര സ്വപ്നത്തിന് കടിഞ്ഞാണിട്ട് ഒന്നു രണ്ട് ചെറുപ്പക്കാര്‍ പെട്ടെന്ന് ഞങ്ങളുടെ  വാഹനം തടഞ്ഞു നിര്‍ത്തി.എനിക്കറിയാത്ത ഏതോ  ഭാഷയില്‍  അന്‍സാരിയോട് അവര്‍ എന്തെല്ലാമോ പറഞ്ഞു .ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് അന്‍സാരി വാഹനം സ്പീഡ് കൂട്ടി മുന്‍പോട്ടെടുത്തത് സത്യത്തിന്‍ ഞാനുള്‍പ്പെടെയുള്ളവരെ ഞെട്ടിച്ചു.അല്പ്പദൂരം ചെന്നിട്ടാണ് അന്‍സാരി കാര്യം പറഞ്ഞത്.പുറത്തുനിന്നുള്ള സഞ്ചാരികളെ ഗ്രാമീണര്‍ ഉള്ളിലേക്ക് കടത്തിവിടില്ല എന്നും,പോരുന്ന വഴി അപകടമാണെന്ന് പറഞ്ഞ്  തിരിച്ചയക്കുകയും ചെയ്യുമത്രേ.മിക്കവാറും ഈവഴി ടൂറിസ്റ്റ് കളുമായി  വരുന്ന തനിക്കു  ഈ റൂട്ട് നല്ല  പരിചിതമായമാണെന്നും പേടിക്കണ്ട എന്നും അന്‍സാരി ഉറപ്പുതന്നു.
നാട്ടുവഴിയിലും ഇന്ത്യന്‍ സേന കാവല്‍ ഉണ്ട് .വഴിയില്‍ ഒരു  ചെക്ക് പോസ്റ്റില്‍ വീണ്ടും വാഹനം നിര്‍ത്തേണ്ടി വന്നു. തോക്കേന്തിയ രണ്ടു ഭടന്മാര്‍ അന്‍സാ രിയോട് ഞങ്ങള്‍ ആരാണെന്നും ,എവിടെനിന്നുള്ളവാരാണെന്നും ചോദിക്കുന്നുണ്ടായിരുന്നു.സൗത്തില്‍ നിന്നും കാശ്മീര്‍ കാണുവാന്‍ വന്നവരാണെന്ന് പറഞ്ഞപ്പോള്‍  കൂട്ടത്തിലുള്ള മുതിര്‍ന്ന ഭടന്‍ വളരെ ആകാംഷയോടെ ,അതിലേറെ ഇഷ്ട്ടതോടെ ഞങ്ങളോട് ഓരോ വിശേഷങ്ങളും ചോദിച്ചു ."കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍വരെ വന്നുവല്ലേ ,നിങ്ങള്‍ക്ക് കാശ്മീര്‍ ഇഷ്ട്ടപ്പെട്ടോ ,നിങ്ങള്‍ നേരില്‍ കണ്ടില്ലേ ഇപ്പോള്‍ കാശ്മീര്‍ ശാന്തമല്ലെ ?മീഡിയ പറയുന്നതുപോലെയുള്ള പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടെന്നു തോന്നുന്നുണ്ടോ ? കശ്മീരികള്‍ നല്ല സ്നേഹമുള്ള വരല്ലേ ?......."തുടങ്ങി നിരവധി ചോദ്യങ്ങള്‍ .....പട്ടാളക്കാരുടെ പതിവ് ഗൗരവം ഇല്ലാതെ വളരെ സൗഹൃദത്തോടെ സംസാരിച്ച ആ ധീര യോദ്ധാവിനോട് എനിക്കെന്തെന്നില്ലാത്ത ആദരവും ,ഇഷ്ട്ടവും തോന്നി .കാറിന്‍റെ ഗ്ലാസ്സ് താ ഴ്‌ത്തുമ്പോള്‍ മാത്രമാണ് പുറത്തെ തണുപ്പിനെ കുറിച്ച് ഞാന്‍ ബോധവതി യാകുന്നത് .ഈ കൊടും തണുപ്പില്‍ രാജ്യ രക്ഷക്ക് വേണ്ടി  വിജനമായ ഈ പ്രദേശത്തും കാവല്‍ നില്‍ക്കേണ്ടി വരുന്ന ഇന്ത്യന്‍ ഭടന്മാരോട് എങ്ങനെയാണ് നാം നന്ദി പറയുക...!!!

വഴിയിലൊരു സ്ഥലത്ത് വാഹനം നിര്‍ത്തി ചായ കുടിക്കാമെന്ന് അന്‍സാ രിയാണ് പറഞ്ഞത് .രണ്ടോ മൂന്നോ പീടികകള്‍ ഉള്ള ഒരു കൊച്ചു ഗ്രാമത്തില്‍ വാഹനം നിര്‍ത്തി .അപരിചിതമുഖങ്ങള്‍ കണ്ടത് കൊണ്ടാകാം ചിലര്‍ കടയുടെ ഉള്ളില്‍ നിന്നും തല പുറത്തേക്കിട്ടു നോക്കുന്നു.മുഷിഞ്ഞ  ഒരു ഗ്രാമാന്തരീക്ഷം ആണെങ്കിലും ഓരോ മുഖത്തും ഗ്രാമത്തിന്‍റെ നിഷ്ക്കളങ്കത കാണാം  .ഞങ്ങള്‍ കടയിലേക്ക് കയറിയപ്പോള്‍ കടയില്‍ ഇരുന്നവര്‍  വീട്ടില്‍ അതിഥികള്‍ വന്ന പോലെ എഴുന്നേറ്റു മാറുന്നു .ഒരു തകര പാത്രത്തില്‍ കുറെ മുട്ട ബ‍ജി ഉണ്ടാക്കി നിറച്ചുവെച്ചിരിക്കുന്നു.ഈ തണുപ്പില്‍ ഈച്ചയോ,ഉറുമ്പുകളോ ശല്യം ചെയ്യാന്‍ വരില്ലല്ലോ .കടക്കാരന്‍ വളരെ ആദിത്യമര്യാദയോടെ രുചിയുള്ള മസാലചായ ഗ്ലാസില്‍ പകര്‍ന്നു തന്നു.പൊതുവേ അധികം ചൂടുള്ള പാനീയങ്ങള്‍ കുടിക്കാത്ത എനിക്ക്  അപ്പോള്‍ ആ തണുപ്പില്‍ ആവിപറക്കുന്ന ചായ കുടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം തോന്നി.പട്ടണത്തിന്‍റെ ഒരു ജാടകളും എത്തി നോക്കിയിട്ടില്ലാത്ത തനി ഗ്രാമം.ഗ്രാമവാസികള്‍ എന്തെല്ലാമോ ഭാഷ സംസാരിക്കുന്നുണ്ട്.ഒന്നോര്‍ത്താല്‍ ഈ ഭാഷ എന്നത് ഒരത്ഭുതം തന്നെ .ജനിച്ചു വീഴുമ്പോള്‍ എന്ത് കേള്‍ക്കുന്നോ അതാണല്ലോ ഏവര്‍ക്കും അവരുടെ ഭാഷ.ഓരോ നാട്ടിലും ഒരോ ജീവികള്‍ക്കും ആശയം കൈമാറാന്‍  ഒരോ   ശബ്ദങ്ങള്‍... .ലോകത്തില്‍ എത്ര ഭാഷകള്‍ ഉണ്ട്.അതില്‍ നമുക്കറിയാവുന്നത്‌ കേവലം മൂന്നോ നാലോ മാത്രം.സ്നേഹം,ദേഷ്യം, പിണക്കം,ഇണക്കം എല്ലാത്തിനും ഭാഷ വേണോ? സത്യത്തില്‍ കണ്ണുകള്‍ പറയുന്നതാണ് ഭാഷ എന്ന് എനിക്ക് തോന്നാറുണ്ട് .ഒരാള്‍ക്ക് ഒരാളുടെ വികാരം ഒരു നോട്ടത്തില്‍ മനസ്സിലാകാം,അല്ലെങ്കില്‍ ഒരു പുഞ്ചിരിയില്‍ ,അതുമല്ലെങ്കില്‍ ഒരു സ്പര്‍ശനത്തില്‍ ..... വികാരപ്രകടനങ്ങള്‍ക്ക് ഭാഷ വേണം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?.

കൊക്കെര്‍നാഗ് 







കൊക്കെര്‍നാഗിലെത്തിയപ്പോള്‍ സമയം ഉച്ചയോട്  അടുത്തു.ശ്രീനഗര്‍ നിന്നും 70കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തും ഒരു മുഗള്‍  ഉദ്യാനം ഉണ്ട് .നിറയെ ചിനാര്‍ ,പൈന്‍ ,ഫിര്‍ മരങ്ങള്‍,നിറഞ്ഞ്‌ മനോഹരമാണ്  ആ ഉദ്യാനം .പണ്ടെങ്ങോ കഥകളില്‍  കേട്ടു മറന്ന ഒരുസ്വര്‍ഗ്ഗ പൂന്തോട്ടം .

മനോഹരങ്ങളായ പൂക്കളും,ചെടികളും ഉള്ള  ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡനും കൊക്കെര്‍നാഗില്‍ ഉണ്ട്.രോഗസംഹാരിയെന്നു വിശേഷിപ്പിക്കുന്ന ഉറവകള്‍ ഈ പൂന്തോട്ടത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഗാര്‍ഡന്‍റെ  അരികില്‍ സമ്രിധമായി നില്‍ക്കുന്ന പുല്‍ത്തകിടിക്ക് അരികില്‍ ഇരുന്നായിരുന്നു ഉച്ച ഭക്ഷണം.വിശപ്പ്‌ അധികമായതു കൊണ്ടോ എന്തോ നഗീന്‍ പാകം ചെയ്ത ബസുമതി ചോറിനും ,സബ്ജിക്കും,ചീര വിഴുക്കിനും (കാശ്മീര്‍ സ്റ്റൈല്‍)) )) )എന്തെന്നില്ലാത്ത  രുചി തോന്നി ..


ഉദ്യാനത്തിലെ പുല്‍ത്തകിടികള്‍ ഒരു പ്രത്യേക തരം പൂക്കള്‍ നിറച്ച് നില്‍ക്കുന്നു.നാട്ടിലെ വെള്ളനിറത്തിലുള്ള  ജമന്തി പൂക്കളോട് സമാനത തോന്നുന്നപേരറിയാത്ത പൂക്കള്‍ക്ക് എന്തെന്നില്ലാത്ത ഒരു ആകര്‍ഷണീയത.ഭംഗിയുള്ള ആ പൂക്ക ളുടെ ഉറവിടം തേടി ക്യാമറയും തൂക്കി പുല്ലുകള്‍ക്കിടയില്‍ പരതുന്ന എന്നെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ സെക്യുരിറ്റി സംശയത്തോടെ നോക്കി .


ഉദ്യാനമധ്യത്തിലൂടെ ഒഴുകുന്ന നദിയിലെ വെള്ളത്തില്‍ ധാരാളം മത്സ്യക്കു ഞ്ഞുങ്ങള്‍ ഉണ്ടെന്ന് ഫയാസ്സ് ഫായി പറഞ്ഞുവെങ്കിലും ഒന്നിനെ പോലും എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല .


ഈ പൂന്തോട്ടത്തിന്‍റെ ഏകദേശം അരികിലായുള്ള   ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ഫിഷറീസ് വകുപ്പിന്‍റെ   മത്സ്യ പ്രജനന പ്രൊജക്റ്റ്‌  മീനുകളെ കണ്ടില്ല എന്ന പരാതി അപ്പാടെ തീര്‍ത്തു.ഫയാസ്സ്  ഫായിയാണ് അവിടെ പോകുവാന്‍ താല്പര്യം കാണിച്ചത്.ശാസ്ത്രീയമായി മത്സ്യത്തെ ഉല്‍പ്പാദിപ്പിക്കുകയും ,ശാസ്ത്രീയമായിത്തന്നെ അവയെ പരിപാലിക്കുകയും ചെയ്യുന്ന  ഒരു പ്രൊജക്റ്റ്‌ ആണ്‌ അത്.ദേവദാരു ,പൈന്‍,മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഒരു കുന്നിന്‍റെ താഴ്വാരയിലാണ് ഈ പ്രദേശം.ഫാമില്‍ ജോലി ചെയ്യുന്നവരുടെ താമസത്തിനായുള്ള മനോഹര സൗധങ്ങള്‍  അവിടെ കാണാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ഗേഹം ഇതേപോലെ ഒരു കുന്നിന്‍ ചരുവില്‍ വെണമെന്ന് ഈ കാഴ്ച കാണുന്ന ആരും കൊതിച്ചുപോകും.പണ്ട്  ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന കാശ്മീരിന്‍റെ മുഖം ഇതായിരുന്നു എന്ന് ഓര്‍ത്തു പോയി.മഞ്ഞുമൂടിയ മലനിരയുടെ താഴ്വരയില്‍ പൈന്‍ മരങ്ങളുടെ തണലിടങ്ങളില്‍ പൂക്കള്‍ നിറച്ച തടങ്ങളുള്ള അരുവിയുടെ അരികിലായി   മനോഹര വര്‍ണ്ണങ്ങളില്‍ പെയിന്റു ചെയ്ത ഒരു കൊച്ചു വീട്.

സഞ്ചാരികള്‍ അധികമൊന്നും വരാത്ത പ്രദേശമാണിത്.നഗരത്തില്‍ നിന്നും ദൂരെ മാറി തിരക്കുകള്‍ ഒന്നുമേയില്ലാത്ത ശാന്ത സുന്ദരമായ ഒരു ഭൂമി .

വളര്‍ച്ചയെത്തിയ മത്സ്യത്തെ നഗരത്തിലുള്ളവര്‍ ഇവിടെനിന്ന് മൊത്തമായി വാങ്ങിക്കൊണ്ട് പോകാറുണ്ട് .അങ്ങനെ മത്സ്യം വാങ്ങുവാന്‍ വന്ന ഒരു വാഹനവും അതിലുള്ള ഒന്നു രണ്ട് ആള്‍ക്കാരും ഞങ്ങളും അല്ലാതെ പുറത്തുനിന്നുമുള്ള ആരും തന്നെ അവിടെ അപ്പോള്‍ ഉണ്ടായിരുന്നില്ല.വെള്ളം നിറച്ച ടാങ്കുകളില്‍ കിടന്നുകലപില കൂട്ടുന്ന  വളര്‍ച്ചയെത്തിയ മീനുകളെ ചെറിയ കൈ വലകളില്‍ കോരി ബക്കറ്റുകളില്‍ ചിലര്‍ നിറയ്ക്കുന്നു.ബാക്കറ്റിനുള്ളില്‍ വീഴാതെ പുറത്തേക്കു വഴുതി വീഴുന്നവ ആയുര്‍ ദൈര്‍ഘ്യം  കൊണ്ട് വീണ്ടും ടാങ്കിലെ  വെള്ളത്തിലേക്ക്‌ എടുത്തെറിയപ്പെട്ടു.ബാക്കിയുള്ളവ നഗരത്തില്‍ തങ്ങളെ കാത്തിരിക്കുന്ന തീന്‍ മേശകളിലേക്കും.ഫാമിന് ചുറ്റും നടന്നുകാണുവാന്‍ തുടങ്ങിയാല്‍ തിരികെ പോരുവാന്‍ തോന്നില്ല.സമ്രിധമായി ജലം നിറഞ്ഞൊഴുകുന്ന അരുവിയുടെ തീരങ്ങളില്‍ മനോഹരമായ നിരവധി പുഷ്പ്പങ്ങള്‍.ആ പൂച്ചെടികള്‍ ആരുമേ നട്ടുവളര്‍ത്തിയവയല്ല വഴിതെറ്റി വന്ന് ,വരിതെറ്റി പൂത്ത് നില്‍ക്കുന്ന കാട്ട് ചെടികള്‍.. .. ..ഇത്ര മാത്രം ജല സ്രോതസ്സുള്ള ഇങ്ങനെയുള്ള ഒരു പ്രദേശം ഇത്തരം ഒരു പ്രോജെക്ട്ടിന് തിരഞ്ഞെടുത്തത് തന്നെ അഭിനന്ദനീയം .വരുന്ന മഞ്ഞു കാലത്ത്  ഈ പ്രദേശം മഞ്ഞില്‍പ്പുതച്ചു കിടക്കും,അപ്പോള്‍ ഈ മീന്‍ കുഞ്ഞുങ്ങള്‍ എന്ത് ചെയ്യുമോ ആവോ ?

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ......!!!!













മത്സ്യങ്ങളെ ശാസ്ത്രീയമായി പരിപാലിക്കുന്ന മുറികള്‍ 


ദൂരെ മലയോരം തഴുകി വരുന്ന കാറ്റിന് പതിവിലും തണുപ്പ്.വേരിനാഗിലെ തോരാമഴയില്‍ സ്വെറ്റര്‍ തീര്‍ത്തും നനഞ്ഞിരിക്കുകയാണ്.നാട്ടില്‍ ഒരു തുള്ളി മഴവെള്ളം തലയില്‍ വീണാല്‍ ജലദോഷം വരുന്ന എനിക്ക് ഈ തണുത്ത മഴത്തുള്ളികള്‍ ഒരു ദോഷവും ഉണ്ടാക്കുന്നില്ല.അരുവിയിലെ ജലം മാത്രമല്ല മഴവെള്ളവും രോഗ സംഹാരിയെന്ന് എനിക്ക് തോന്നി.കൊക്കെര്‍ നാഗില്‍ നിന്നും തിരികെ വരുമ്പോള്‍ സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു.അന്തി മയക്കത്തില്‍ മലകളും ,താഴ്വരകള്‍ക്കും കൂടുതല്‍ ഭംഗി. കടുക് പാടങ്ങളില്‍ അഗ്നി പൂവിട്ട് നില്‍ക്കുന്നു .മനസ്സിലും ,ഹൃദയത്തിലും നനുത്ത മഞ്ഞു തുള്ളികള്‍ പൊഴിഞ്ഞു വീണ ആ സന്ധ്യാ നേരം ഇരുട്ട് മൂടി തുടങ്ങിയ കൊക്കെര്‍നാഗിന്‍റെ വഴികള്‍ പിന്നിട്ട്  ശ്രീ നഗറിലേക്കൊരു മടക്കയാത്ര .
വഴിയോരങ്ങളില്‍ മേയുന്ന ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ 


നിലാവില്ലാത്ത  ഇരുട്ട് എന്നും എന്നില്‍ ഭീതിയാണ് നിറയ്ക്കുന്നത്  .ബാല്യത്തിലെ ഇരുളിന്‍റെ മറവില്‍ പതിയിരിക്കുന്ന "ഉക്കൂക്കിയും", "അഞ്ച് കണ്ണനും" മനസ്സിനോടൊപ്പം ഭയമായി വളര്‍ന്നു വന്നിരുന്നെങ്കിലും ഈ ഇരുട്ട് എനിക്കേറെ ഇഷ്ട്ടം തോന്നുന്നു.തണുപ്പിന്‍റെ പുതപ്പിനുള്ളില്‍ കാങ്കിടിയുടെ ചൂടേറ്റ്കമ്പിളി പുതപ്പിന്‍റെ മണം നുകര്‍ന്നുറങ്ങിയ മറ്റൊരു രാത്രി കൂടി കടന്നു പോയി. 

വീണ്ടുമൊരു ശ്രീനഗര്‍  പ്രഭാതം  വെളിച്ചം നിറച്ചു.പകലുകള്‍ തെളിച്ചമുള്ളവയെങ്കില്‍ കാശ്മീര്‍ മുഖങ്ങള്‍ തെളിയും. തലേന്ന് മാറ്റിവെച്ച ഷാലിമാര്‍ ബാഗ് യാത്ര  ഇന്നാണ് .യാത്രക്ക് ഡ്രൈവര്‍ അന്‍സാരി വരാമെന്ന്പറഞ്ഞ സമയം ആകുവാന്‍ ഇനിയും സമയം ഉണ്ട്.ഖാസി അങ്കിളിന്‍റെ വീട്ടിലെ അന്തേവാസികളായ പ്രാവുകളെല്ലാം പതിവില്ലാതെ തെളിഞ്ഞ സൂര്യന്‍റെ  ചൂടേല്‍ക്കാന്‍ ചിറകുകള്‍ വിരിച്ച്‌ അയല്‍ വീടിന്‍റെ  മുകളില്‍ വിശ്രമിക്കുന്നു.
മുന്തസിറും ,അര്‍ബിനയും വീടിന്‍റെ പിന്നിലെ ആപ്പിള്‍ മരത്തിന്‍റെ തണലില്‍ ഇരുന്ന് ഹോം വര്‍ക്ക്‌ ചെയ്യുകയാണ്.
കാലത്ത് അടുക്കളയില്‍ എന്‍റെ സ്വന്തം പാചകം.നാട്ടിലെ രുചിയില്‍ ചായയും പിന്നെ ബ്രട് -ഓംലറ്റ്.
സ്വെറ്റര്‍ ഇളം വെയിലില്‍ ഉണക്കിയെടുത്തു.നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നാഴ്ച ആകുന്നു. യാത്രയുടെ തിരക്കില്‍ പലരെയും ഒന്ന് വിളിക്കുവാന്‍ കഴിഞ്ഞില്ല ല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍  നാട്ടില്‍ നിന്ന് പ്രതീക്ഷിക്കാതെ ഒരു കാള്‍ .ബാബു അണ്ണന്‍ (ടൂര്‍ ബാബു എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിക്കാറുള്ള ) ന്‍റെ ആയിരുന്നു ആ ഫോണ്‍ കാള്‍ .
"ശ്രീനഗര്‍ എന്തോ പ്രശ്നം ഉണ്ടെന്ന് ന്യൂസ്‌ കണ്ടു..." എന്ന് ചോദിച്ച് വല്ലാതെ പരിഭ്ര മിച്ചായിരുന്നു ആ കാള്‍ .
ശ്രീനഗര്‍ സിറ്റിയില്‍  ബോംബ്‌ ബ്ലാസ്റ്റ് എന്നൊരു ന്യൂസ്‌ ടിവി യില്‍ കണ്ടു,ശരിയാണോ ?ഞങ്ങള്‍ സുരക്ഷിതരാണോ എന്നറിയാന്‍ ആണ് ആള്‍ വിളിച്ചത്  .വീട്ടിന്‍റെ  അകത്ത് തന്നെ ഇരുന്നത് കാരണം കാലത്ത് പുറത്ത് നടന്ന സംഭവങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.ഇന്നലെവരെ നടന്ന കാശ്മീര്‍ വിവരങ്ങള്‍ കാലത്തെ പത്രത്തില്‍ വായിച്ചു .ഇതേവരെ ഒരു പ്ര ശ്നങ്ങളും ഉള്ളതായി അറിവില്ല.

കൂടുതല്‍ അന്വേഷിച്ചറിയുവാന്‍ ഫയസ്സു ഫായി പുറത്ത് പോയി ഉടന്‍ തന്നെ തിരിച്ചു വന്നു.ലാല്‍ ചൌക്കിന്റെ അടുത്തു ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ സ്ഫോടനം നടന്നിട്ടുണ്ടെന്നും,ഒരു മത പണ്ഡിതന്‍ കൊല്ലപ്പെട്ടുവെന്നും ഫായി വളരെ നിസ്സംഗതയോടെ പറയുന്നത് വല്ലാത്തൊരു ഭയപ്പാടോടെയാണ്  ഞാന്‍ കേട്ടു നിന്നത്.കൃത്യം അര മണിക്കൂര്‍ മുന്‍പ് തൊട്ടടുത്തുനടന്നസംഭവം ഞങ്ങള്‍  അറിഞ്ഞത് വളരെദൂരെയുള്ള കേരളത്തിലെ ഒരു ഫോണ്‍ കാളിലും.
അന്‍സാരി ഇപ്പോള്‍ തന്നെ എത്തും.ഷാലിമാര്‍ ബാഗ് കാണുവാന്‍ കരുതിവെച്ച ആവേശമെല്ലാം ചോര്‍ന്നു പോയതുപോലെ.വെള്ളിയാഴ്ച ആയതു കാരണം ഹ സ്രത് ബാല്‍   പോകണം എന്ന് കൂടി കരുതിയിരുന്നതാണ്.ഭയത്തിന്‍റെ  ഒരു തരം മരവിപ്പ്  മനസ്സില്‍ അരിച്ചിറങ്ങുവാന്‍ തുടങ്ങി."കാശ്മീരില്‍ സ്ഫോടനം" എന്നെല്ലാം പത്രത്തില്‍  വായിച്ചും ,ടിവിയില്‍ കേട്ടും ഉള്ള അറിവ് മാത്രം. അന്നേവരെ ഇത്തരം അനുഭവം മനസ്സിനെ ഇത്രമേല്‍ ഭയപ്പെടുത്തിയിട്ടില്ല.
"ഇന്ന് ഈ അവസ്ഥയില്‍ പുറത്തേക്കു പോകുന്നത് കുഴപ്പമല്ലേ" എന്ന് ചോദിച്ചപ്പോള്‍ ഫയാസ്സു ഫായിയുടെ മറുപടി എനിക്ക് അതിശയിപ്പിക്കുന്ന ഒരു ധൈര്യം പകര്‍ന്നു തന്നു.
 "പ്രശ്നം നടന്നത് അല്‍പ്പം ദൂരെയാണെന്നും .ഇതിലൊന്നും ഭയക്കേണ്ടാതായി ഒന്നു മില്ലെന്നും......."ഇടയ്ക്കിടയ്ക്ക് ഞാന്‍ എന്‍റെ  മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു.

അല്‍പ്പം കഴിഞ്ഞ് ഹ സ്രത്ബാല്‍  അരികില്‍ കൂടി പോകുമ്പോള്‍ ഫയാസ്സ്  ഫായി പറഞ്ഞത് വളരെ സത്യമാണെന്ന്  ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.ജുമാ കഴിഞ്ഞു വരുന്ന ജനങ്ങളുടെ അനിയന്ത്രിതമായ തിരക്കായിരുന്നു അവിടെ ,കിലോ മീറ്റര്‍ അടുത്ത് എന്തെങ്കിലും അനിഷ്ടസംഭവം നടന്നതായി ഒരു മുഖങ്ങളിലും എനിക്ക് വായിക്കുവാന്‍ കഴിഞ്ഞില്ല..ഷാലിമാര്‍ബാഗ്‌ എത്തിയപ്പോഴും അതേ അവസ്ഥ.ഒന്നിലും ഭയപ്പെടാതെ കാഴ്ചകള്‍ ആസ്വദിക്കുന്നവര്‍ . ഭയന്നു വീട്ടിലിരുന്നുവെങ്കില്‍ കശ്മീരിലെ ഈ ഒരു ദിവസം എനിക്ക് നഷ്ട്ടപ്പെട്ടേനെ എന്ന് ഞാന്‍ ഓര്‍ത്തു.വെയിലിന്‍റെ  വെളിച്ചത്തില്‍ എല്ലാ മുഖങ്ങളിലും പതിവിലും തിളക്കം.
ഒരു മഴയില്‍ പെട്ടെന്ന് അലിയുന്നതാണ് കാശ്മീരിലെ മണ്ണ്.
ഉറപ്പില്ലാത്തത് ഇവിടുത്തെ മണ്ണിനു മാത്രമാണ് എന്ന് എനിക്ക് തോന്നി , മനുഷ്യ മനസ്സിന്‌ നല്ല ഉറപ്പ്‌..
അല്‍പ്പം മുന്‍പുവരെ മനസ്സിലുണ്ടായ ഭയപ്പാടുകള്‍ മഞ്ഞുപോലെ ഉരുകി പോകുന്നത് ഞാന്‍ അറിഞ്ഞു .ഈ പ്രകൃതിക്ക് മനസ്സിനെ പോലും മാറ്റുവാനുള്ള ഒരു അഭൗമ ശക്തിയുള്ളത്‌പോലെ.ചില കാഴ്ചകള്‍,ചില സാമീപ്യങ്ങള്‍ അങ്ങനെയാണ്,നിമിഷനേരം കൊണ്ട് ചിന്തകളെ മാറ്റി മറിച്ചു കളയും ......


സ്വര്‍ഗ്ഗത്തിലെ ഉദ്യാനപാലകര്‍..........

നിശാത് ബാഗ്‌, ഷാലിമാര്‍ ബാഗ്‌ എന്നിവ മുഗള്‍  ഉദ്യാനങ്ങളില്‍ കീര്‍ത്തി കേട്ടവയാണ് .ഈ ഉദ്യാനങ്ങള്‍ തമ്മില്‍ 3 കിലോ മീറ്റര്‍ അകലമാണ് .ശ്രീനഗറില്‍ മുഗള്‍ ഉദ്യാനങ്ങളില്‍ മിക്കവയുടെ പശ്ചാത്തലത്തിലും ദല്‍ തടാകം കാണുവാന്‍ കഴിയും.മുഗള്‍ രാജാവായ ജഹാംഗിറിന്‍റെ പ്രിയ സഖി നൂര്‍ജഹാന്‍റെ സഹോദരന്‍ അസിഫ് ഖാന്‍ ആണ്‌ നിശാത് ബാഗ്‌ നിര്‍മ്മിച്ചത്നോ.മനോഹര വര്‍ണങ്ങളില്‍  നിരവധി പൂക്കള്‍ നിറഞ്ഞതാണ്  ഈ ഉദ്യാനക്കാഴ്ച.വര്‍ഷങ്ങള്‍ പഴക്കമുള്ള അനേകം ചിനാര്‍ ,പോപ്ലര്‍ വൃക്ഷങ്ങള്‍ ഇവിടെ കാണുവാന്‍ കഴിയുന്നു.
പൂന്തോട്ടത്തിനു പിന്നിലായി മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന സബര്‍വന്‍ മലനിരകളാണ് മറ്റൊരു കാഴ്ച.വര്‍ഷങ്ങള്‍ക്കു മുന്‍പ് നൂര്‍ജഹാന്‍ ആഗ്രഹ പ്രകാരം ഇഷ്ട്ട വൃക്ഷമായ പോപ്ലര്‍ ടിബറ്റില്‍ നിന്നോ മറ്റോ ആണ്‌ ഇവിടെ കൊണ്ടുവരപ്പെട്ടതെന്നും പറയപ്പെടുന്നു.മയില്‍പ്പീ ലികള്‍  തൂക്കിയിട്ടത് പോലെ തോന്നും വിധമുള്ള ഈ ഇനം വൃക്ഷങ്ങള്‍ ഉദ്യാനങ്ങള്‍ക്ക് ഒരു പ്രത്യേക ചാരുത നല്‍കുന്നു.പേരറിയാത്ത അനേകം ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ആ പൂന്തോട്ടത്തില്‍ ഞാന്‍ അന്ന് ആദ്യമായി ഒരിനം പക്ഷികളെ കണ്ടു.തലയില്‍ കിരീടം ഉള്ള ആ സുന്ദരി പക്ഷി "ബുള്‍ ബുള്‍" "ആണെന്ന് മുന്തസിര്‍ ആണ്‌ പറഞ്ഞത് .ഖാസി അങ്കിളിന്‍റെ വീടിനരികില്‍ പലപ്പോഴും ഇവ വരാരുണ്ടാത്രേ.
അറബിക്കഥകളിലാണ്‌ ഈ ഇനം പക്ഷികളെ കുറിച്ച് ഞാന്‍ മുന്‍പ് കേട്ടിട്ടുള്ളത്. ലൈല മജ്നു പ്രണയങ്ങളില്‍ പറയുന്നതും ഇതേ പക്ഷി തന്നെയാവുമോ?.സമയത്തില്‍ ഏറിയ പങ്കും  " നിശാത് ബാഗില്‍ ചിലവഴിച്ചു.പൂക്കള്‍ക്കിടയില്‍ ബാല്യങ്ങള്‍ കളിച്ചു തിമര്‍ക്കുന്നു.കളികള്‍ തുടങ്ങിയാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ തണുപ്പൊന്നും ഒരുപ്രശ്നമേയല്ല.കാശ്മീര്‍,മലയാളി ബാല്യങ്ങള്‍ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ആര്‍ത്തുല്ലസിക്കുന്നു .കുഞ്ഞുങ്ങള്‍ക്ക്‌ അന്യോന്യം മനസ്സിലാക്കാന്‍ ഭാഷയേ വേണ്ട.ഈ കുഞ്ഞുങ്ങള്‍ക്ക്‌ എവിടെപോയാലും ബാറ്റും ,ബാളും,കൂടെ കളിക്കുവാന്‍ രണ്ടു കൂട്ടുകാരെയും  കിട്ടിയാല്‍ പിന്നെ ലോകം അവരുടെ തറവാടാകുന്നു .ഇവിടെ മത സ്പര്‍ദയില്ല,വാതു വെയ്പ്പില്ല,അന്യോന്യം മനസ്സിലാക്കാന്‍ ഒരു പൊതു ഭാഷയില്ല.മലയാളത്തില്‍  പറയുന്നത് കാശ്മീരി കുഞ്ഞുങ്ങള്‍ക്കും,അവരുടെ കാശ്മീര്‍ ഭാഷ ഈ മലയാളി ബാല്യങ്ങള്‍ക്കും അക്ഷരം പ്രതി മനസ്സിലാകുന്നു.വിശക്കുമ്പോള്‍ ഒന്നിച്ചിരുന്നു "ലെയ്സ് " കഴിക്കുന്നു.ദാഹിക്കുമ്പോള്‍ ഒരേ ബോട്ടിലിലെ വെള്ളം കുടിക്കുന്നു.നമ്മള്‍ മുതിര്‍ന്നവര്‍ ഇടപെടാതിരുന്നാല്‍ അവരുടെ ലോകം സ്വര്‍ഗ്ഗമാണ്.

എന്നാലും നമ്മള്‍ ഇടപെട്ടു പോകും ...അതാണ്‌ നമ്മള്‍ .നമ്മളെ ആരാലും മറ്റുവാനാകില്ലല്ലോ.

നിശാത് ബാഗില്‍ നിന്നും അല്പ്പദൂരം പിന്നിട്ട് ഷാലിമാര്‍ ബാഗിലേക്കായി അടുത്ത യാത്ര , ദല്‍ തീരത്ത് കൂടി തടാകത്തില്‍ ഒഴുകിനടക്കുന്ന ശിക്കാറകളും,ജല നൗകകളും കണ്ടു മറ്റൊരു സ്വപ്ന യാത്ര .മുഗള്‍ ഉദ്യാനങ്ങളില്‍ വെച്ച്‌ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് ഷാലിമാര്‍ .1619  ല്‍ ജഹാംഗിര്‍ തന്‍റെ പ്രിയ പത്നിനൂര്‍ജഹാന് വേണ്ടി നിമ്മിച്ചതാണ് ഈ ഉദ്യാനം.അവിടെയുള്ള മനോഹരമായ ജലധാരയില്‍ നിന്നും ഉദ്യാന മധ്യത്തിലൂടെ തെളിഞ്ഞ തണുത്ത ജലം ഒഴുകുന്നു.നാല് തട്ടുകളായിട്ടാണ് ഈ പൂന്തോട്ടം നിര്‍മിച്ചിരിക്കുന്നത് .ഇതില്‍ അവസാനത്തേതും  നാലാമത്തേതുമായ തട്ട് അന്തപ്പുരത്തിലെ സ്ത്രീകളെ കരുതി നിര്‍മിച്ചവയാണ്.വളരെ മനോഹര പുഷ്പ്പങ്ങളും ,രുചികരമായ ഫലവൃക്ഷങ്ങളും  നിറഞ്ഞ ഈ പൂന്തോട്ടം മറ്റേതു മുഗള്‍ ഉദ്യാനത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നു.
സഞ്ചാരികള്‍ക്ക്  ദല്‍ തടാകത്തിലൂടെ ശിക്കാറയിലോ ,റോഡ്‌ മാര്‍ഗാമോ ഇവിടെ എത്തിച്ചേരാം .

ഷാലി മാറില്‍ നിന്നും തിരികെ ഇറങ്ങുമ്പോള്‍ നന്നേ ഇരുട്ടിയിരുന്നു.ദല്‍ തടാകത്തില്‍ നിന്നും വീശിയടിക്കുന്ന കാറ്റിന്‌ നല്ല തണുപ്പും .റോഡിന്‍റെ  അരികിലായി ധാരാളം കടകള്‍ . കൂട്ടത്തിലൊരു കടക്കാരന്‍ ഞങ്ങളുടെ അടുത്തു വന്ന് "കടയില്‍ ദോശയും സാമ്പാറും "കിട്ടുമെന്ന് പറഞ്ഞു.സംഭാഷണത്തില്‍ നിന്നും ഞങ്ങള്‍ തെക്കെ ഇന്ത്യാക്കാരാണെന്നു മനസ്സിലായിരിക്കണം. കടയിലെ അടുപ്പില്‍ തിളയ്ക്കുന്നത് സാമ്പാര്‍ തന്നെയെന്നു ഞങ്ങള്‍ക്ക് ആള്‍ ഉറപ്പും തന്നു . നാട്ടില്‍ നിന്നും പോന്നിട്ട് ആഴ്ച മൂന്നായി.പുട്ടും കടലയും,ദോശയും  സാമ്പാറുമെല്ലാം കണ്ടിട്ട് വര്‍ഷങ്ങള്‍ ആയ പ്രതീതി. അതുകൊണ്ട് തന്നെ ദോശയും സാമ്പാറും എന്ന് കേട്ടപ്പോള്‍ ത്തന്നെ അന്നേവരെ തോന്നാത്ത ഒരു ദോശക്കൊതി .കടയുടെ പുറത്ത് ഇരിപ്പിടങ്ങള്‍ ഒരിക്കിയിട്ട് കടക്കാരന്‍ "വണ്‍ മാന്‍ ഷോ "എന്നപോല്‍ കടയില്‍ കയറി ദോശയുടെ പാചകം ആരംഭിച്ചു .ആള്‍ പറഞ്ഞത് സത്യമാണ് "സ്പെഷ്യല്‍ മസാലദോശ "എന്ന് എഴുതി കടയുടെ മുകളില്‍ വലിയ ബോര്‍ഡും ഉണ്ട് . .അരമണിക്കൂര്‍  കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഓര്‍ഡര്‍ ചെയ്ത പ്രകാരം സാധാരണ ദോശയും സാമ്പാറും,ചട്നിയും മേശയില്‍ നിരന്നു.വെജിറ്റെറിയന്‍ ഹോട്ടലില്‍ എവിടെ പോയാലും മസാല ദോശ  വാങ്ങി ശീലമുള്ള ഞാന്‍ ഒരു മടക്കിയ പായയുടെ രൂപത്തില്‍  ഉള്ളില്‍ മസാലയൊക്കെ നിറച്ച്  എനിക്ക് വേണ്ടി വരുന്ന സ്പെഷ്യല്‍ മസാല ദോശയും  സ്വപ്നം കണ്ട് കാത്തിരുന്നു.  ഫയാസ്സു ഫായിയും ,നഗീനും ,കുട്ടികളും ആദ്യമായിട്ടാണ് ദോശ കാണുന്നത് എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌ .അര്‍ബിനയെയും  മുന്തസിരിനെയും  ദോശ തിന്നേണ്ട രീതി ഞാന്‍ കാണിച്ചുകൊടുത്തു.ഇന്നേവരെ അറിയാത്ത ഒരു  ഭക്ഷണംആദ്യമായി രു ചിച്ചു നോക്കുന്ന ഭാവം കുട്ടികളുടെ മുഖത്ത് ? .മുന്തസിര്‍ തൃപ്തനെങ്കിലും അര്ബിനയുടെ മുഖത്ത് അത്ര സന്തോഷം ഇല്ല.പരാതിയൊന്നും പറയാതെ "അ ച്ഹാ  .. ...."എന്ന് പറഞ്ഞു ഭയാസ്സു ഭായി ദോശ കഴിച്ചു തുടങ്ങി.
അര മണിക്കൂര്‍ കഴിഞ്ഞിട്ടും വരാത്ത മസാല ദോശയെക്കുറിച്ചായിരുന്നു പിന്നെ എന്‍റെ ചിന്ത.ഇഷ്ട്ടമുള്ള ആഹാരം ഉണ്ടെന്നറിഞ്ഞാല്‍ വിശപ്പിന്‍റെ "അസ്ക്യത" അല്പം കൂടും എന്നത് എന്‍റെ പണ്ടേയുള്ള സ്വഭാവമാണ്.അധികം താമസിയാതെ എന്‍റെ കാത്തിരിപ്പിന് വിരാമമിട്ടു മസാലദോശയും കൊണ്ട് കടക്കാരന്‍  എത്തി. ജീവിതത്തില്‍ ഇന്നേവരെ മസാല ദോശ കണ്ട് ആര്‍ക്കും അറ്റാക്ക്‌ വന്നതായി എന്‍റെ അറിവിലില്ല.അങ്ങനെ ഒന്ന് സംഭവിച്ചു എങ്കില്‍ ആ വ്യക്തി ഒരു പക്ഷെ ഞാന്‍ ആകുമായിരുന്നു .
എന്റെ മുന്‍പിലെ പ്ലേറ്റില്‍ അഞ്ചായി മുറിച്ച മെലിഞ്ഞ നാല് കഷങ്ങള്‍ ചൂണ്ടി കാണിച്ച്  "ഇതാ മസാല ദോശ കഴിച്ചോളൂ മാഡം....." എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍വികാരയായി ഇരുന്നു പോയത് എനിക്കിനി ഹൃദയത്തിന്‍റെ കുറവുള്ളത് കൊണ്ട് ആയിരിക്കുമോ.
വിശപ്പും ചിലപ്പോള്‍ ഭയം പോലെയാണ് ചില കാഴ്ചകള്‍ അതിനെയും കെടുത്തിക്കളയും.ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത സാദാ ദോശ തിന്ന് പാവം അര്‍ബിന പോലും തൃപ്ത യായപ്പോള്‍ കടയുടെ മുന്‍പിലെ ബോര്‍ഡു ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി."സ്പെഷ്യല്‍  മദ്രാസി ദോശ "
.തണുപ്പിന്‍റെ കാഠിന്യം കൂടിയാല്‍ കണ്ണിനു കാഴ്ചയും കുറയും എന്ന് എനിക്കന്നു മനസ്സിലായി.അല്ലെങ്കില്‍ ഞാന്‍  "മദ്രാസ്സി ദോശ " എന്നത് "മസാല ദോശ "എന്ന് വായിക്കുമോ.....

ഷാലിമാറില്‍ നിന്ന് അന്ന് തിരികെ പോരുമ്പോള്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം മനസ്സിന്‍റെ  ഉള്ളറയില്‍  അഞ്ചായി  മുറിച്ച ഒരു  മസാല ദോശയും ഉണ്ടായിരുന്നു.ആ രാത്രി തണുപ്പിന്‍റെ പുതപ്പിനുള്ളില്‍ ഉറങ്ങുമ്പോള്‍  പറയുവാനാകാത്ത ഒരു വിഷമം ,കാലത്ത് കേട്ട സ്ഫോടന വാര്‍ത്ത പെട്ടെന്ന് മനസ്സില്‍ ഓര്‍മ്മ വന്നു .സത്യത്തില്‍ അതിനെപ്പറ്റി വീണ്ടും ഞാന്‍ ഓര്‍ക്കുന്നത് അപ്പോഴാണ് .ആരാവും മരണപ്പെട്ടിരിക്കുക?ശ്രീനഗറില്‍ ഇനി എന്താവും ഉണ്ടാവുക?,സ്ഫോടന പരമ്പരകള്‍ വല്ലതും ഇനിയും ഉണ്ടാകുവാന്‍ സാധ്യതയുണ്ടോ?ഇന്ന് വരെ അനുഭവിച്ച ശാന്തത ശ്രീനഗറിന്‍റെനാളേക്ക് നഷ്ട്ട പ്പെടുമോ?  എന്താകും എനിക്ക് വേണ്ടി കാശ്മീരിലെ അടുത്ത  പ്രഭാതം കരുതിയിട്ടുണ്ടാവുക ?
മനസ്സില്‍ തിങ്ങി നിറഞ്ഞ നൂറു കൂട്ടം ചോദ്യങ്ങള്‍ക്കിടയില്‍ വിശപ്പെന്ന വികാരം ദാഹമായി ആ രാത്രിയില്‍ എനിക്ക് തോന്നിയോ ?തൊട്ടരികിലെ ഫ്ലാസ്സ്ക്കില്‍ നിന്നും ഒരു കപ്പ്‌ വെള്ളം കുടിക്കുവാന്‍ ഒന്ന് എഴുന്നേല്‍ക്കാന്‍ തന്നെ മടിയാകുന്നു.തണുപ്പിന്‍റെ കരങ്ങള്‍ ഒന്ന് അനങ്ങുവാന്‍  കൂടി എന്നെ സമ്മതിക്കുന്നില്ല.ചൂളം കുത്തുന്ന തണുത്ത കാറ്റും ഞാനും അല്ലാതെ ശ്രീനഗറില്‍ എല്ലാവരും അപ്പോഴേക്കും ഉറങ്ങികഴിഞ്ഞിരുന്നു.......
                                                                                                 (തുടരും ......)


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(1)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ..............(2)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(3)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(4)
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(5)