Sunday, July 24, 2011

മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...........(1)


"ശ്രീനഗറില്‍  കാല്‍വെക്കുന്നതോടു  കൂടി ഭാരതത്തില്‍ നിന്നും വിദൂരസ്ഥമായ, വ്യത്യസ്തമായ  ഏതോ ഒരു വിചിത്ര നഗരിയില്‍ പ്രവേശിച്ചതുപോലെയുള്ള  ഒരു പ്രതീതി ഉളവാകുന്നു. പുതിയ ഭൂപ്രകൃതി,പുതിയ ഭാഷ ,പുതിയ സംസ്ക്കാരം ,പുതിയ വസ്ത്രധാരണ രീതി , പുതിയ ആചാരങ്ങള്‍-നമ്മുടെ വിചാരങ്ങള്‍ക്ക്‌ പോലും പുതുമ തോന്നുന്നു.നമ്മള്‍ ആകപ്പാടെ പരുങ്ങുന്നു.ലോകത്തിലെ ഏറ്റവും  മനോഹരമായ ഒരു പ്രദേശത്തിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന് അഭിമാന സമ്മിശ്രമായ ഒരു ബോധം നമ്മിലുദിക്കുകയും  ചെയ്യുന്നു ....."



----കാശ്മീര്‍ (രാജവാഴ്ച്ചയില്‍ )എസ .കെ പൊറ്റക്കാട്‌ 

ചിനാര്‍ മരങ്ങള്‍ക്കിടയിലൂടെ ............... 
മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍....... 




ഇത് ശ്രീനഗര്‍-


ശ്രീ-എന്നാല്‍ സൂര്യന്‍       നഗര്‍ -എന്നാല്‍ നഗരം  
  
 സൂര്യ നഗരം  


ആകാശ കാഴചയില്‍ ശ്രീനഗര്‍ വളരെ  മനോഹരിയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു താഴ്വാരം .
മഞ്ഞനിറം വാരി വിതറി പൂത്തുലഞ്ഞു നില്‍ക്കുന്ന കടുകുപാടങ്ങള്‍,നിര നിരയായി വളരെ ഭംഗിയായി അടുക്കി വെച്ചതുപോലെയുള്ള വൃക്ഷങ്ങള്‍,വിവിധ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങള്‍ പോലെ  വീടുകള്‍ .


ഡല്‍ഹിയില്‍ നിന്നും യാത്ര തുടങ്ങിയത് മുതല്‍ ഉള്ളിലെവിടെയോ ആവേശത്തിന്‍റെ ഒരു തിര തള്ളല്‍.
ഇത്‌ ഒരു ജന്മസാഫല്യം.......എത്രയോ വര്‍ഷങ്ങളായി ആഗ്രഹിച്ചതാണ്‌കാശ്മീര്‍ലേക്ക് ഒരു യാത്ര.
ഓരോ പ്രാവിശ്യവും ഓരോ തടസ്സങ്ങള്‍ .പിന്നെ ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍ അല്‍പ്പസ്വല്‍പ്പം അസ്വസ്ഥതകളും ഉണ്ടായിരുന്നല്ലോ.


.ശ്രീനഗര്‍ എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍  ഒരു മായിക ലോകത്ത് എത്തിയ  പ്രതീതി .ഭൂമിയിലെ സ്വര്‍ഗത്തിലാണ് നില്‍ക്കുന്നതെന്ന ഒരു ആശ്ചര്യം .....അഭ്രപാളികളിലും ,ഫോട്ടോയിലും  മാത്രം കണ്ടിട്ടുള്ള മനോഹര നഗരം നേരിട്ട് കണ്ടപ്പോള്‍ അതിന് ഭാഗ്യം തന്ന ആ അദൃശ്യ ശക്തിയോട് ഒരു നിമിഷം ഞാന്‍ മനസ്സ് നിറഞ്ഞു നന്ദി പറഞ്ഞു .
ശ്രീനഗര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 

  അന്നേദിവസം ശ്രീനഗറിലെ താപനില 5 ഡിഗ്രീസെല്‍ഷ്യസ്സ് .നേരിയ മഴ പെയ്യുന്നുണ്ട് .തണുപ്പിന്‍റെ പുതപ്പണിയാന്‍    സമയമായി.
ഡല്‍ഹിയിലെ 40ഡിഗ്രീ ചൂടില്‍ നിന്നും കാശ്മീരിലെ  5 ഡിഗ്രീ തണുപ്പിലേക്ക് .
 പക്ഷെ തണുപ്പിന്‍റെ കാഠിന്യം  അത്ര കണ്ടു  തോന്നിയില്ല....എന്താണാവോ ?


ഖാസി അങ്കിള്‍ പറഞ്ഞപ്രകാരം എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പ്രീ പെയിട് ടാക്സി ഏര്‍പ്പാട് ചെയ്തു.  ഹസ്രത് ബാല്‍ ആണ് പോകേണ്ടത്.
ടാക്സിയില്‍ കയറും മുന്‍പേ മഞ്ഞുമഴ എന്നെ നനച്ച് ആവേശത്തോടെ  പെയ്തു തുടങ്ങി . തണുപ്പിന്‍റെ നേരിയ തലോടല്‍ .....എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര തുടങ്ങിയത്  മുതല്‍ ഡ്രൈവര്‍ പലതും സംസാരിക്കുന്നുണ്ട്.ഇന്ന് കാലത്തെ തുടങ്ങിയ മഴയാണത്രേ.മഴയില്‍   നനഞ്ഞ ശ്രീ നഗറിന്‍റെ   വഴികള്‍  പിന്നിട്ട് കാര്‍ പോയ്‌  കൊണ്ടേയിരുന്നു. 
ചില്ലുജാലകം തുറക്കുന്നതും കാത്ത് തണുപ്പിന്‍റെ ആയിരം  കൈകള്‍ 


ഓരോ കവലകള്‍  പിന്നിടുമ്പോഴും ഡ്രൈവര്‍ സ്ഥല വിവരണം നല്‍കുന്നുണ്ട് .മഞ്ഞു കാലം കഴിഞ്ഞതെയുള്ളൂ .വഴിയോരങ്ങളില്‍ മിക്ക മരങ്ങളും ഇല കൊഴിച്ചു നില്‍ക്കുന്നു .ഇനി തളിരിട്ടു പൂവിടണം .ചിലത് തളിര്‍ത്തു തുടങ്ങിയിട്ടുണ്ട് ,മറ്റു ചിലത്  മഞ്ഞയും ,വെള്ളയും ,പിങ്കും നിറങ്ങളില്‍ പൂക്കള്‍ നിറച്ചു നില്‍ക്കുന്നു.ഇതില്‍ തായിരിക്കും   ചിനാര്‍ മരങ്ങള്‍ ?.

മഴയില്‍ നനഞ്ഞ ശ്രീനഗര്‍ ഏറെ സുന്ദരിയാണെന്ന് എനിക്ക് തോന്നി, നനഞ്ഞ ഒരു കാശ്മീരി പെണ്‍കൊടിയെപ്പോലെ.........

ഈ മഴയിലും,മരം കോച്ചുന്ന തണുപ്പിലും  പാതയോരങ്ങളില്‍  അങ്ങിങ്ങ് തോക്കേന്തിയ സുരക്ഷാ ഭടന്മാരെ കാണാം.രക്തം പോലും ഉറഞ്ഞു പോകുമെന്ന് തോന്നുന്ന  ഈ തണുപ്പില്‍  നമ്മുടെ  രാജ്യത്തിന്  വേണ്ടി നിസ്വാര്‍ഥ സേവനം ചെയ്യുന്ന ആ ധീര ജവാന്മാരേ നമുക്ക് നമിക്കാം.....!.  തുടക്കത്തില്‍ ഈ കാഴ്ചകള്‍ എന്നില്‍ അത്ഭുതവും ,ആകാംഷയും ജനിപ്പിച്ചെങ്കിലും പിന്നീടുള്ള ഓരോ ദിവസങ്ങളിലും കാശ്മീരിന്‍റെ 
 നിശ്വാസം  പോലെ  കണ്മുന്പിലെ കാഴ്ചകള്‍ ഓരോന്നും എന്‍റെ  ജീവിതത്തിന്‍റെ ഭാഗമാകുന്നത് ഞാന്‍ സ്വയം തിരിച്ചറിഞ്ഞു , കാശ്മീരിന്‍റെ സ്വപ്നങ്ങള്‍ എന്‍റെയും സ്വപ്നങ്ങള്‍ ആയ  നിമിഷങ്ങളില്‍  ഒക്കെയും .   


വഴിയോരങ്ങളില്‍   എനിക്ക് വേണ്ടി  പൂവിട്ട മരങ്ങള്‍ 

ഈ മനോഹര ഭൂപ്രദേശത്തിന് കനിഞ്ഞ്  നല്‍കിയ ആ സൗന്ദര്യം   ഇവിടുത്തെ മനുഷ്യര്‍ക്കും  അതേ പടി ദൈവം കൊടുത്തിട്ടുണ്ട്‌ .വെളുത്ത് ചുവന്ന് സുന്ദരമായ  മുഖങ്ങള്‍ .മുന്‍പില്‍ മിന്നി മറയുന്ന മനോഹര മുഖങ്ങളില്‍ ഒന്നും തണുപ്പിന്‍റെകാഠിന്യമോ ,കാശ്മീരിന്‍റെ സംഘര്‍ഷങ്ങളോ കാണുന്നില്ല . 
എങ്കിലും മനോഹരമായ  ആ    മുഖങ്ങളിലെ  ,പ്രതീക്ഷയുടെ ഉറവ വറ്റാത്ത കണ്ണുകളുടെ ആഴങ്ങളിലെവിടെയോ മഞ്ഞുപോലെ ഉറഞ്ഞു കിടക്കുന്ന    വല്ലാത്ത ഒരു നിര്‍വികാരത എനിക്ക് വായിക്കുവാന്‍ കഴിയുന്നു .ഒരു പക്ഷെ അത് എന്‍റെ തോന്നലാകാം .
ദൂരെയുള്ള  മല നിരകള്‍ മൂടല്‍ മഞ്ഞുകാരണം തെളിച്ചമില്ലാതെ കാണുന്നു.മഴ മാറി നിന്നാല്‍  കാഴ്ചകള്‍ ഇതിലും മനോഹരമാകുമെന്ന് ഡ്രൈവര്‍ ഇടയ്ക്കു പറയുന്നുണ്ട്. 
കാശ്മീര്‍ന്‍റെ  ആദ്യ ഷോട്ടുകള്‍ ക്യാമറയില്‍  പകര്‍ത്താന്‍ വല്ലാതെ കൊതി തോന്നി.കാറിന്‍റെ വിന്‍ഡോ ഗ്ലാസ്‌ പതുക്കെ താഴ്ത്തി. പുറത്തു നല്ല തണുപ്പ്.വിചാരിച്ചതുപോലെയല്ല. അല്‍പ്പം താഴ്ത്തിയ  ഗ്ലാസ്സിന്‍റെ  
വിടവിലൂടെ  കുറച്ചു മഞ്ഞുതുള്ളികളും കൊണ്ട് തണുത്തൊരു കാറ്റ് അകത്തേക്ക്  .....ആദ്യം എന്നെ കണ്ട് അല്‍പ്പം മടിച്ചു  നിന്ന അവന്‍ ഒരു കള്ള കാമുകനെപ്പോലെ   ആ തണുത്ത കൈകളാല്‍ എന്നെ അടക്കം പുണര്‍ന്നു ,അക്ഷരാര്‍ഥത്തില്‍ ഒന്ന്  പരിഭ്രമിച്ചു പോയെങ്കിലും   പെട്ടെന്ന് രണ്ട് സ്നാപ്പുകള്‍ എടുത്തിട്ട് ഞാന്‍  വിന്‍ഡോ ക്ലോസ്സ് ചെയ്തു.

പുറത്ത് മഴ പെയ്തുകൊണ്ട് ഇരിക്കുകയാണ് .നാട്ടിലേക്കൊന്നു വിളിക്കണമെങ്കില്‍ ഏതെങ്കിലും ടെലിഫോണ്‍ ബൂത്തില്‍ കയറണം.കാശ്മീര്‍ സ്റ്റേറ്റ് കടന്നാല്‍ പിന്നെ ഒരു പ്രീ പയെഡ് ഫോണുകളും വര്‍ക്ക്‌ ചെയ്യില്ല .പുതിയ ഒന്ന്സംഘടിപ്പിക്കാമെന്ന് വെച്ചപ്പോള്‍അതൊന്നു ശരിയായി കിട്ടാന്‍ കുറഞ്ഞത്‌  അഞ്ചു ദിവസമെങ്കിലും എടുക്കും.പുറത്തേക്ക് ഒന്ന് ഇറങ്ങുവാന്‍ തണുപ്പ് ഒട്ട് അനുവദിക്കുന്നുമില്ല  .

ശരീരം വല്ലാതെ വിറക്കുന്നുണ്ടെന്ന്തോന്നി .വിന്‍ഡോ തുറന്ന ശേഷമാണ് തണുപ്പിന്  ഇത്ര രൂക്ഷത.സ്വെട്ടെര്‍ പെട്ടിയില്‍ നിന്നും എടുക്കുവാന്‍ പറ്റിയില്ല .
അന്നോളം ഞാന്‍ ഇത്ര മേല്‍ തണുപ്പ് അറിഞ്ഞിട്ടില്ല ചുണ്ടുകള്‍ വിറക്കുന്നത് കാരണം പറയുവാന്‍ ഉദ്ദേശിക്കുന്ന വാക്കുകള്‍ ഒന്നും പുറത്ത് വരുന്നില്ല.എങ്കിലും ഈ തണുപ്പിനു ഒരു സുഖമുണ്ട്......... .തരളിതമായ ഏതോ കൈകളില്‍ കിടന്നുറങ്ങുമ്പോള്‍ നനച്ചു കൊണ്ടൊരു മഞ്ഞു മഴ പെയ്തിറങ്ങുന്ന ഒരു പ്രതേക സുഖം,മനസ്സില്‍ മഞ്ഞുപൂക്കുമ്പോള്‍  ആ സുഖത്തിന്‌ ഇരട്ടി മധുരം . വെളിയില്‍  പിന്നിലേക്ക്‌ ഓടി മറയുന്ന പുറം കാഴ്ചകളില്‍ നോക്കി ഒരു പ്രണയ ആലസ്യത്തിലെന്ന പോലെ  ഞാന്‍ അറിയാതെ മയങ്ങി. പാതയോരങ്ങളില്‍ ,മഞ്ഞു മഴ  പെയ്തിറങ്ങുന്ന  മരങ്ങളെ പിന്നിട്ടു കാര്‍ ഹസ്രത്  ബാല്‍ ലക്ഷ്യമാക്കി പോയിക്കൊണ്ടിരുന്നു.അങ്ങ് ദൂരെ ദല്‍ തടാക  ത്തെഴുകി  വീശിയ ഒരു തണുത്ത കാറ്റ് വഴിയോരത്തെവിടെയോ എന്നെയും കാത്തു നിന്നു.........ചരിത്രവും ,പ്രണയവും,വിരഹവും,വേദനകളും,വേര്‍പാടുകളും ...........നിറഞ്ഞ ഒരുപാട് കഥകള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ .............


പേരറിയാത്ത  പൂക്കള്‍ ....ഇവരും വിരിഞ്ഞു എനിക്ക് വേണ്ടി 

കൃത്യം 11 : 30 ഹസ്രത് ബാല്‍ എത്തി . മുന്‍പ് പറഞ്ഞിരുന്ന പ്രകാരം ഫയാസ് ഭായി വീടിന്‍റെ  ഗൈറ്റിനു  മുന്‍പില്‍   ഞങ്ങളെ കാത്തു നില്‍പ്പുണ്ടായിരുന്നു .കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ തണുപ്പ് അസ്സഹനീയം ,ദേഹമെല്ലാം വിറ ക്കുന്നതുപോലെ.മനസ്സിന്‍റെ ആസ്വാദനം ശരീരം തിരിച്ചറിയുന്നില്ലല്ലോ എന്ന് വിഷമം തോന്നി.
പലപ്പോഴും ഈ ശരീരം ഇങ്ങനെയാണ് ....മനസ്സിന്‍റെ  വികാരത്തോട് പോരുത്തപ്പെട്ടു പോകാറില്ല  .

ഫയാസ്  ഭായിയുടെ  ഭാര്യ നഗീന്‍ പുഞ്ചിരിക്കുന്ന മുഖവുമായി മുന്‍പില്‍ .
ഒരു വിധം ഹിന്ദി സംസാരിക്കുന്നുണ്ട് ഫയാസ് ഭായി ,എന്നാല്‍ നഗീന്‍ പറയുന്നത്  ശുദ്ധ കാശ്മീരി ഭാഷ ,ഒരു അക്ഷരം പോലും മനസ്സിലാകുന്നില്ല .

തറയില്‍ ഭംഗിയായി വിരിച്ചിട്ട കാര്‍ പെറ്റില്‍ കിടക്കുന്ന  കമ്പിളി പുതപ്പിനുള്ളില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ ചുരുണ്ട് കൂടാന്‍ എനിക്കപ്പോള്‍ തോന്നി.തണുപ്പില്‍ ഞാന്‍ വിറക്കുന്നത്കണ്ടിട്ടാകണം നഗീന്‍ ഒരു ഡ്രസ്സ്‌ എന്നെ ഇടുവിച്ചു .കശ്മീര്‍ പരമ്പരാഗത വേഷമായ  ഫിരണ്‍ ആയിരുന്നു അത് .കാങ്കിടി (നെരിപ്പോട്kangri or kangar or kangir)എന്‍റെ അടുത്തു നീക്കി വെച്ചിട്ട് അതിന് മുകളില്‍ കൈകള്‍ പിടിക്കാന്‍ ആംഗ്യ  കാട്ടി..ഭാഷയുടെ അതിര്‍ വരമ്പുകള്‍ നഗീനെയും എന്നെയും അകറ്റി നിര്‍ത്തുമ്പോലെ .നഗീന്‍ എന്തെല്ലാമോ ഫയാസ് ഭായിയോട് പറയുന്നുണ്ട് ,പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.ഓരോന്ന് പറയുമ്പോളും നഗീന്‍ ദയനീയ മായി എന്നെ നോക്കുകയും സ്വന്തം മുഖം അവരുടെ തോളോട് ചരിച്ചു ഒരു ഭാവം  പ്രകടിപ്പിക്കുന്നുമുണ്ട്,ആ ഭാവത്തിന്റെ അര്‍ത്ഥം ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല.  
 ചില ഭാവങ്ങള്‍,ചില വികാരങ്ങള്‍  അങ്ങനെയാണ് ഭാഷകള്‍ക്ക് അതീതമായി പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിയാത്ത  എന്തെല്ലാമോ അത് ഉള്‍ക്കൊള്ളുന്നു .


സമയം ഉച്ചയോടു അടുക്കുന്നു .നഗീന്‍ വെച്ച് വിളമ്പിയ ബസുമതി റൈസ് കൊണ്ട് ഉണ്ടാക്കിയ ചോറും അധികം എരിവും ,മസാലയും ചേര്‍ക്കാതെ  പാചകം ചെയ്ത ,ചിക്കന്‍   കറിയുമായിരുന്നു ഉച്ച ഭക്ഷണം .
പുറത്തേക്കു ഇന്നിനി പോകുവാന്‍ വയ്യ .മഴ പെയ്തുകൊണ്ടിരിക്കുകയാണ്.തണുപ്പ് അസ്സഹനീയം.

ഫയാസ് ഭായിയുടെ ഇളയ മകന്‍ ഷാഹിദ് പ്ലേ സ്കൂളില്‍ നിന്നും എത്തി .നല്ല ചുവന്ന  ആപ്പിള്‍ പോലെ തുടുത്തകാശ്മീരി കുട്ടി  .....അവന്‍റെ  കവിളുകളില്‍ റൂഷ് ഇട്ടതു പോലെ ചുവന്നിരിക്കുന്നു പുഞ്ചിരിക്കുമ്പോള്‍ ആ ചുവപ്പ്  കൂടുതല്‍ തെളിഞ്ഞു വരുന്നു.കാന്കിടിയും അരികില്‍ വെച്ച് കമ്പിളി ക്കിടയില്‍ ഇരിക്കുന്ന ഞങ്ങളെ ഏതോ അന്യ ഗ്രിഹ ജീവികളെ എന്ന പോലെ അവന്‍ മാറി മാറി നോക്കി .കൈകാട്ടി ഞാന്‍ അരികിലേക്ക് വിളിച്ചപ്പോള്‍ അപരിചിതത്വത്തിന്‍റെ മറ മെല്ലെ നീക്കി എന്നോടവന്‍ പുഞ്ചിരിച്ചു ,ഞാനും......ചിരിക്കാന്‍ ഭാഷ  വേണ്ടല്ലോ ....


വൈകുന്നേരം ആയപ്പോഴേക്കും സ്കൂള്‍ വിട്ടു ഫയാസ് ഭായിയുടെ മറ്റു രണ്ട് മക്കളും എത്തി .
 വീട്ടില്‍ എത്തിയ അതിഥികളെ കാണാന്‍ തിരക്കിട്ട് അവര്‍ റൂമിലേക്ക് ഓടിവന്നു  .ഷാഹിദ് എന്ന കൊച്ചു മിടുക്കന്‍ അപ്പോഴേക്കും ഞങ്ങളോട് കൂടുതല്‍ പരിചയ ഭാവം നടിച്ചു ന്‍റെ ചേട്ടന്‍റെയും ,ചേച്ചിയുടെയുംമുന്‍പില്‍ ഒരു കൊച്ചു ഹീറോ ആയി ചമയുകയായിരുന്നു.  

കളിയും ചിരിയുമായി ശ്രീ നഗറിലെ ആദ്യരാത്രി .......വികാരങ്ങളേപ്പോലും മരവിപ്പിക്കുന്ന ആ തണുപ്പില്‍ ചില വേളകളില്‍ ഉറക്കം പോലും, എന്നെ തൊട്ടാല്‍ തണുക്കുമോ എന്ന്‌ ഭയന്ന് മാറിനില്‍ക്കും പോലെ .ആ രാത്രി തോരാതെ പെയ്ത മഴയില്‍ നനഞ്ഞു ഉറങ്ങുന്ന ശ്രീനഗറിനോടൊപ്പം എപ്പോഴോ ഞാനും  ഉറങ്ങി.

കാലത്ത്  എഴുന്നേറ്റപ്പോള്‍ പതിവിലും വൈകി .തണുപ്പും ,യാത്ര ക്ഷീണവും ആകെ ഒരു പരുവത്തില്‍ ആക്കിയതു പോലെ .മഴയുടെ  നേരിയ മര്‍മ്മരം അപ്പോഴും പുറത്തു കേള്‍ക്കാം .കമ്പിളിയില്‍  നിന്ന് പുറത്തേക്കു ഇറങ്ങുവാന്‍ മടി .തണുപ്പ് എനിക്കേറെ ഇഷ്ട്ടമാണ് ....എങ്കിലും ഈ തണുപ്പ് ...... .

പൈപ്പിലെ വെള്ളം കൈവിരലുകളെ മരവിപ്പിച്ചു.അടുക്കളയിലേക്കു കയറിയപ്പോള്‍ആ പതിവ് പുഞ്ചിരിയുമായി നഗീന്‍ കാശ്മീരിയില്‍ എന്തോ  ചോദിച്ചു ........."ബാബി ......"എന്ന വാക്ക് മാത്രം എനിക്ക് മനസ്സിലായി .
എന്ത് ചോദിക്കണം..?എന്ത് പറയണം..?
ചോദ്യങ്ങളും ഉത്തരങ്ങളും വിവിധ ഭാവങ്ങളിലുള്ള പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ ആ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു.

കാശ്മീരിലെ ആചാരങ്ങളും ,അനുഷ്ട്ടാനങ്ങളും അടുത്തറിയണമെങ്കില്‍ ഇത്തരം ഭവനങ്ങളില്‍ ചെല്ലണം .
വളരെ മനോഹരമായി തോന്നി ആ അടുക്കള ,.തറയിലൊക്കെ കാര്‍പെറ്റ് വിരിച്ച്  പാചകം പോലും തറയില്‍ ഇരുന്ന്.
കുറച്ചു പാത്രങ്ങള്‍ ,ഭംഗിയായി  അടുക്കി വെച്ചിരിക്കുന്നു.കൂട്ടത്തില്‍ ഞാന്‍ ഒരു "ഹുക്കയും"(hookah ) കണ്ടു.സത്യത്തില്‍ ചില സിനിമകളില്‍ ആണ് ഇത്തരം ഹുക്കകള്‍ ഞാന്‍ കണ്ടിട്ടുള്ളത് , രാജാക്കന്മാര്‍ ചില  നൃത്ത സദസ്സുകളില്‍ ഇതും വലിച്ചുകൊണ്ട് നൃത്തം ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട് . ഈ തണുപ്പില്‍ ഇവിടുത്തുകാര്‍ക്ക് മനസ്സിനും ശരീരത്തിനും ചൂടേകാന്‍ ഹുക്ക തന്നെ നല്ലതെന്ന്  എനിക്ക് തോന്നി .


"നമ്കിന്‍ .....ചായ് "എന്ന് പറഞ്ഞു ഒരു കപ്പില്‍ നഗീന്‍ എനിക്ക് ചായ പകര്‍ന്നു.പഞ്ചസാരക്ക് പകരം ഉപ്പ് ചേര്‍ത്ത ചായ ആണ് "നമ്കിന്‍ ".
കാശ്മീര്‍ പ്രഭാതങ്ങള്‍ തുടങ്ങുന്നത് ഇങ്ങനെയുള്ള ഒരു  "നമക്  ടീ " യില്‍ നിന്നുമാണ്.രുചികരമായി ഞാന്‍ നമ്കിന്‍ "ആസ്വദിച്ചു" കുടിക്കുന്നത് കണ്ടിട്ടാകണം നഗീന്‍ നാല് കപ്പുകളും ഒരു ഫ്ലാസ്കില്‍ മധുരം ചേര്‍ത്ത ചായയും, റൂമില്‍ വേഗം എത്തിച്ചത്.
ഇവിടെ ഇവര്‍ പാകം ചെയ്യുന്ന മിക്ക ഭക്ഷണങ്ങളിലും ഉപ്പിന്റെ ഉപയോഗം കൂടുതലായി എനിക്ക് തോന്നി .


 യൂണിവേഴ്സിറ്റി   കാമ്പസിലെ  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് കുട്ടികള്‍ പഠിക്കുന്നത് ,അത് കൊണ്ട്  ചില  ഹിന്ദി, ഇംഗ്ലീഷ് വാക്കുകളില്‍ പിടിച്ചു കയറി കുഞ്ഞുങ്ങളോട് ഞാന്‍ വളരെ പെട്ടെന്ന് അടുത്തു.വീടിന്‍റെ ബാക്ക്യര്‍ഡില്‍ നില്‍ക്കുന്നത് അപ്പിള്‍ മരമാണെന്നും  തണുപ്പിനു "തീര്‍"എന്നാണ് കാശ്മീരിയില്‍  പറയുക എന്നും മുന്തസിര്‍ എന്ന രണ്ടാം ക്ലാസ്സുകാരനാണ് എന്നെ പഠിപ്പിച്ചത് .അവന്‍റെ അനുജത്തി, അര്‍ബിന എന്ന  സുന്ദരിക്കുട്ടി എല്‍ .കെ .ജി യില്‍ പഠിക്കുന്നു  വളരെ മധുരമായ ശബ്ദമാണ് അര്‍ബിനയുടെത് .ആ തണുപ്പില്‍ അവരോടു സംസാരിക്കാന്‍ ചില ഹിന്ദി  വാക്കുകള്‍ക്കു വേണ്ടി  ഞാന്‍ തപ്പിത്തടയുമ്പോള്‍  ഇടക്കിടെ അവള്‍ എന്നോട് ചോദിക്കും., മധുരമായ സ്വരത്തില്‍ "ടണ്ടി....ലഗി........?".  എന്‍റെ മറുപടി "ഉം ഉം ...."എന്നും .
ഏത് നാട്ടിടും ,ഏത് ഭാഷയിലും "ഉം ...."എന്ന മൂളലിനു വല്യ അര്‍ദ്ധ വ്യത്യാസമില്ലല്ലോ .ടോണ്‍ അല്‍പ്പം മാറ്റി ഏത് അവസരത്തിലും,ഏത് വികാര പ്രകടനങ്ങള്‍ക്കും  ഈ മൂളല്‍ നമുക്ക് പ്രയോഗിക്കാം എന്നത്  പല അവസരങ്ങളിലും എനിക്ക് വലിയ ആശ്വാസമായി ,പ്രത്യേകിച്ച് നഗീന്‍റെ  കശ്മീരിഭാഷയുടെ  മുന്‍പില്‍ കിടന്നു ചക്ര ശ്വാസം വലിച്ച സമയങ്ങളില്‍ ഒക്കെയും .


മരപ്പലകകള്‍ പാകിയ ഒരു മൂന്നു നില കെട്ടിടമാണ് ഖാസി അങ്കിളിന്‍റെ  വീട്  .പുല്‍ത്തകിടികള്‍ പാകിയ വിശാലമായ മുറ്റവും ,ആപ്പിള്‍ ,പീച്ച് ,അക്രൂട്ട് (വാല്നട്ട്  ) തുടങ്ങി സ്ട്രോബെറി ,സവാള,ഉരുളക്കിഴങ്ങ്‌ കടുക് എല്ലാം സമ്രിദ്ധമായി  ഉള്ള ഒരു ബാക്ക്യാര്‍ഡും  ചേര്‍ന്ന ഒരു സ്വപ്ന സുന്ദര ഭവനം.

വീണ്ടും  ഒരു വസന്തം  വിരിയിച്ച്  ആപ്പിള്‍ മരം 


വീടിന്‍റെ വാതില്‍ തുറന്നു ഞാന്‍ പുറത്തേക്ക് ഇറങ്ങി മുന്‍തസിറും,അര്‍ബിനയും കൂടെയുണ്ട് .ആപ്പിള്‍ മരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു . മനാലി,ഷിംല  യാത്രകളില്‍ ആണ് അപ്പിള്‍ മരങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളത് .യാത്രകള്‍ മിക്കതും ഏപ്രില്‍ മാസം ആയതിനാല്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാനാനുള്ള ഭാഗ്യമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ.ഇപ്പോള്‍ ദാ ഇവിടെയും നിറയെ പൂത്തുലഞ്ഞ ആപ്പിള്‍ മരം.ജൂലൈ ഓഗസ്റ്റ്‌ മാസങ്ങളാണത്രെ ആപ്പിള്‍ സീസണ്‍ .നാട്ടില്‍ ആപ്പിള്‍ മരങ്ങള്‍ ഇല്ല എന്ന് പറയുമ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതം ."നാരിയല്‍ പേട്"നിറയെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അത് എങ്ങനെയെന്നു വരച്ചു കാണിക്കണം എന്നായി അവര്‍.എന്‍റെ ചിത്ര രചനയിലുള്ള പ്രാവിണ്യം മാറ്റുരക്കാന്‍ പറ്റിയ സമയം. ഇന്നേ വരെ ആരും എന്നോട് ഒരു പൂവിന്‍റെപടം പോലും വരച്ചു കാണിക്കാന്‍ ആവശ്യ പെട്ടിട്ടില്ല .മുന്തസിര്‍ എവിടെ നിന്നോ ഒരു വെള്ള പേപ്പറും പേനയുമായി ഓടി വന്നു .അങ്ങനെ നമ്മുടെ തെങ്ങിന്‍റെ ചിത്രം ഞാന്‍ വരച്ചു തുടങ്ങി ,ആദ്യം ഒറ്റത്തടി,പിന്നെ ഓലകള്‍ ,തേങ്ങകള്‍ കൂടി വരക്കണം എന്നുണ്ടായിരുന്നു. രണ്ട് ഓല എത്തിയപ്പോഴേക്കും കുട്ടികള്‍ "യെ കൊക്കോ നട്ട് ട്രീ ഹേ?......കൊക്കോ നട്ട് ട്രീ" എന്ന് ബഹളമ വെച്ചത് കാരണം ആ ശ്രമം പാതി വഴിയില്‍ ഞാന്‍ ഉപേക്ഷിച്ചു .പിന്നെ പ്ലാവ്...ചക്ക ഒക്കെ എന്‍റെ ഓര്‍മയില്‍ തെളിഞ്ഞു .ഞാന്‍ വരച്ച "പ്ലാവില്‍ "കിടക്കുന്ന ചക്കകള്‍ കണ്ട് "ഇതനാ ബഡാ    ഫ്രൂട്ട്     ........!"എന്ന് അവര്‍ ഒച്ച വെക്കുമ്പോള്‍ എന്‍റെ ഒന്നോ രണ്ടോ വരകളില്‍  അത് ജാക്ക് ഫ്രൂട്ട് ആണെന്ന് അവര്‍ക്ക് മനസ്സിലായല്ലോ എന്ന് ഞാന്‍ ആത്മ സംതൃപ്തി അടയുകയായിരുന്നു.

നിറഞ്ഞു പൂത്ത്  നില്‍ക്കുന്ന ആപ്പിള്‍ മരം ചൂണ്ടിക്കാണിച്ചു മുന്തസിര്‍  എന്നോട് പറഞ്ഞു "ആപ്പിള്‍ കൂല്‍ ..." ."കൂല്‍" എന്നാല്‍ കഷ്മിരിയില്‍ "മരം" എന്ന് അര്‍ത്ഥം  .ഞാന്‍ അതേ പോലെ ആ വാക്കുകള്‍  അവരോടൊപ്പം ഏറ്റു പറഞ്ഞു "ആപ്പിള്‍ കൂല്‍...." 
കുഞ്ഞുങ്ങള്‍    രണ്ട് പേരും  ഉറക്കെ ചിരിച്ചു .........,  ഭാഷക്കും, ദേശത്തിനും അപ്പുറം എല്ലാം മറന്ന് ചിരിക്കുന്ന നിഷ്ക്കളങ്ക  ബാല്യം....
ഈ ചിരികളില്‍സംഘര്‍ഷങ്ങള്‍ ഇല്ല ....ഇവരുടെ ചിരിക്ക് ഭാഷയില്ല ...എനിക്കിവരെ അറിയാന്‍ ഒരു ഭാഷയുടെയും ആവശ്യമില്ല ."ഈ മനസ്സുകളില്‍ ഒരിക്കലും വിഷം പുരളാതിരിക്കട്ടെ ......കാശ്മീരിന്റെ മണ്ണില്‍ ചിരിക്കുന്ന ഈ ബാല്യങ്ങള്‍ക്ക്‌ നല്ലത് മാത്രം വരുത്തണേ....  എന്ന് പ്രാ ര്‍ത്ഥിക്കുമ്പോള്‍" ആ ചിരികള്‍ക്കിടയിലും എന്തിനായിരുന്നു എന്‍റെ  മാത്രം കണ്ണുകള്‍ നിറഞ്ഞത്‌ .....?



ഉച്ചക്കുശേഷം ദര്‍ഗയില്‍ പോകാമെന്ന് നഗീന്‍  തന്നെയാണ് പറഞ്ഞത് .
ദര്‍ഗയെന്നാല്‍ ഹസ്രത് ബാല്‍ മോസ്ക്ക് (ശ്രീ മേജര്‍  രവി സംവിധാനം ചെയ്ത കീര്‍ത്തിചക്ര എന്ന സിനിമയില്‍ ആണ് ഞാന്‍  hazratbal shrine  [Arabic word Hazrat, meaning holy or majestic, and the Kashmiri word bal, meaning place ].മുന്‍പ് കണ്ടിട്ടുള്ളത് )   ഖാസി അങ്കിളിന്റെ വീട്ടില്‍  നിന്നും നടന്നു  പോകുവാനുള്ള ദൂരം മാത്രം .വീട്ടില്‍ നിന്നാല്‍ പള്ളിയിലെ ബാങ്ക് വിളി വളരെ വ്യക്തമായി കേള്‍ക്കാം.പോകുന്ന വഴികളില്‍ അവിടെയും ഇവി ടെയുമൊക്കെ സുരക്ഷാ ഭടന്മാര്‍ .മഴയുടെ നേരിയ തലോടല്‍ അപ്പോഴും .ഫിരന്‍ ധരിച്ചു ഒരു കാശ്മീരി വനിതയെപ്പോലെയാണ് ഞാന്‍ ആവഴികള്‍ നടന്നത്.തണുപ്പ് അപ്പോഴും അതേ പടി എന്നോടൊപ്പം ഉണ്ട്.ഹസ്രത് ബാലിന്‍റെ  ഏകദേശ അടുത്താണ്   ജമ്മു ആന്‍ഡ്‌ കാശ്മീര്‍ യൂണിവേഴ്സിറ്റി.
ഹസ്രത്  ബാല്‍ -മഴമാറിനിന്ന ഒരു പകല്‍ എടുത്ത ചിത്രം -


ദൂര കാഴ്ചയില്‍ തന്നെ മനോഹരമാണ് ആ ദേവാലയം. ആ മനോഹര കാഴ്ചകള്‍  കണ്ണിനോടു അടുക്കുംതോറും ഒരു ദിവ്യ ഗീതം മനസ്സിലൂടെ ഒഴുകുന്ന പ്രതീതി. 
വഴിയോരങ്ങളില്‍ ആകാശം തൊട്ടു നില്ക്കുന്നത് ചിനാര്‍ മരങ്ങളാണെന്ന് ഫയാസ് ഭായി പറഞ്ഞു .വര്‍ഷങ്ങള്‍ പ്രായമുള്ള വൃക്ഷങ്ങള്‍.കാശ്മീരിന്‍റെ ആത്മ കഥകള്‍ നെഞ്ചേറ്റുന്ന തണല്‍ മരങ്ങള്‍ 

ആത്മ നൊമ്പരങ്ങള്‍ പറയുവാനാകാതെ ചീനാര്‍ മരങ്ങള്‍.........................



.  
ലോകത്തിലെ തന്നെ പേര് കേട്ട വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ഒന്നാണ് ഹസ്രത് ബല്‍.    മദീനയിലെ പരിശുദ്ധ ദേവാലയത്തെ അനുസ്മരിപ്പിക്കുംപോലെ   മാര്‍ബിളില്‍ കൊത്തിയ  ഒരു ശില്‍പ്പ ചാതുര്യം.
ശ്രീനഗറില്‍ നിന്നും 7 കിലോമീറ്റര്‍  മാറി ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ് തീരത്ത്,നിശാറ്റ്ബാഗിന്‍റെ (മുഗള്‍ ഗാര്‍ഡന്‍) എതിര്‍ ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന  ഈ പള്ളിയിലേക്ക് റോഡ്‌ മാര്‍ഗ്ഗമോ ,നിഷാറ്റ് ബാഗില്‍ നിന്ന്ദല്‍ തടാകത്തില്‍ കൂടി  ഷിക്കാറയിലോ(അലങ്കരിച്ച തോണി) എത്തിച്ചേരാം.

 പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ "sacred hair"ഇവിടെ സൂക്ഷിക്കുന്നു .ചില വിശേഷ ദിവസങ്ങളില്‍ മാത്രം   ഇത്‌ പൊതു ജനങ്ങള്‍ക്ക്‌ കാട്ടി കൊടുക്കുന്നു .1630തില്‍ സൌദി അറേബ്യയിലെ മദീനയില്‍ നിന്നും കൊണ്ടുവരപെട്ടതാണ്  ഈ തിരുശേഷിപ്പെന്ന്   പറയപ്പെടുന്നു.ഖ്വാജാ നസ്സരുദീന്‍ ബീജാപൂരില്‍ നിന്നുമാണ് ഇത്‌ കാശ്മീരില്‍ എത്തിച്ചത് . മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ നിര്‍മ്മിച്ചതാണ് ഈ ആരാധനാലയം . ഇതിന്‍റെ  നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്   തീര്‍ത്തും മുഗള്‍  അറേബ്യന്‍ രീതിയാണ് ,നബിയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മദീന ആരാധനാലയത്തിന്‍റെ   അതേ മാതൃകയില്‍,കാഴ്ചയില്‍ മദീന എന്ന്‌ തന്നെ തോന്നി പോകും .

പള്ളിയുടെ കവാടങ്ങളില്‍ മണല്‍ നിറച്ച ചാക്കുകളും, വളച്ചു വെച്ചിരിക്കുന്ന മുള്ള് വേലികളും .പ്രവേശന കവാടത്തില്‍  സുരക്ഷാഭട ന്മാര്‍ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്   .

  ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ അന്ന് ,അത്ര തിരക്കുണ്ടായിരുന്നില്ല.


 വെള്ളിയാഴ്ചകളിലെ ജുമാ  നമസ്ക്കാര   സമയത്താണ്  ഇവിടെ അനിയന്ത്രിതമായി തിരക്ക് ഉണ്ടാവുക എന്ന്‌ ഫയസ്‌ ഭായി പറഞ്ഞു.അടുത്ത വെള്ളിയാഴ്ച നമുക്കിവിടെ വരാമെന്ന് നഗീന്‍ അപ്പോള്‍ എന്നോട് ആംഗ്യ ഭാഷയില്‍ കാണിച്ചു .നഗീന്‍ പറയുന്നത്  ഏകദേശം എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് .



സ്ത്രീകള്‍ക്കും പുര്‍ഷന്മാര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക കവാടങ്ങള്‍.ഫിരന്‍ ധരിച്ചു  കശ്മീര്‍ രീതിയില്‍ ,കാശ്മീരി കുടുംബത്തോടൊപ്പം കണ്ടത് കൊണ്ടാകാം ഞങ്ങളേ പ്രത്യേക സുരക്ഷാ പരിശോധനകള്‍ക്കൊന്നും വിധേയരാക്കിയില്ല .

സമയം അഞ്ചു മണിയോട് അടുക്കുന്നു . നേരം വൈകുന്നതുകൊണ്ട് തണുപ്പ് കൂടി വരുന്നു .ഫിരനും സ്വെറ്ററും  ഷാളും ചുറ്റിയിട്ടും നന്നായി തണുക്കുന്നുണ്ട് .ചെരുപ്പ് വെളിയില്‍  ഊരി ഇട്ടശേഷം ഞാന്‍ നഗീനോടൊപ്പം പള്ളിയുടെ അകത്തേക്ക് കയറി .വിശാലമായ ഹാളില്‍ മനോഹരമായി കാര്‍പെറ്റു വിരിച്ചിട്ടുണ്ട് .പള്ളിയുടെ  അകത്തു  തണുപ്പ് അല്‍പ്പം കുറവുള്ളതുപോലെ.സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാമുറിയാണെങ്കിലും അവിടെ ഒരു ഭാഗത്ത്‌ ഒരു പുരുഷന്‍ ഇരുന്നു ഖുര്‍-ആന്‍ വായിക്കുന്നുണ്ട് .നഗീന്‍ പറഞ്ഞത് പ്രകാരം അല്‍പ്പം മാറി ഞാന്‍ നഗീനോടൊപ്പം  ഇരുന്നു.തണുപ്പിനും അതീതമായി  മനസ്സില്‍ എന്തെന്നില്ലാത്ത ഒരു കുളിര്‍മ .പ്രാര്‍ത്ഥനകള്‍ അത് എവിടെയാണെങ്കിലും മനസ്സിന് ആശ്വാസം നല്‍കും.ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചു,
 മനസ്സ്ദൈവീകമായ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ...ഉള്ളുരുകി പ്രാത്ഥി ക്കുമ്പോള്‍ നാം അറിയാതെ  കണ്ണുകള്‍ നിറയും ,മനസില്‍ നിറഞ്ഞ സങ്കടങ്ങള്‍ ദൈവം കഴുകി കളയുന്നതാകം ഈ കണ്ണുനീര്‍. 

പള്ളിയില്‍ നിന്നും തിരികെ പോകും മുന്‍പ് മനോഹരമായ ചില ദ്രിശ്യങ്ങള്‍  കാമറയില്‍ പകര്‍ത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു .തണുപ്പി ന്‍റെ കാഠിന്യം കാരണം  ബാഗ് ഒന്ന് തുറക്കുവാന്‍  പോലും കഴിയുന്നില്ല .എങ്കിലും ഞാന്‍ ക്യാമറ പുറത്തെടുത്തു .പെട്ടെന്ന് അല്‍പ്പം പിന്നിലായി വായനയില്‍ ഇരുന്ന ആ പുരുഷ രൂപം സംസാരിച്ചു തുടങ്ങി കാഷ്മീരിയും,ഇംഗ്ലീഷും,ഹിന്ദിയു കലര്‍ന്ന ഭാഷയിലാണ് സംസാരം.ദര്ഗയുടെ  ഫോട്ടോ എടുക്കുവാന്‍ പാടില്ല എന്നും,ദല്‍ തടാകത്തിന്റെ തീരത്ത്  പോയി ചിത്രങ്ങള്‍ എടുത്തു കൊള്ളുവാനും ആണ്    ആള്‍ പറഞ്ഞത് . ക്യാമറ അതേപോലെ ഞാന്‍ ബാഗില്‍ തിരികെ വെച്ചു .പള്ളിയിലെ ആരെങ്കിലും ആകും .അല്ലെങ്കില്‍ ഇന്നാട്ടുകാരില്‍ ഒരാള്‍  .ഇത് കാശ്മീര്‍ ആണ് .ഇവിടുത്തുകാര്‍  പറയുന്നത് നമ്മള്‍ അനുസരിക്കണം.
ഞാനും നഗീനും പോകുവാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തൊട്ടു പുറകില്‍ ഇരുന്ന ആള്‍രൂപം പള്ളിക്കകത്തേക്ക്   പോകുന്നത് കണ്ടു.ഫിരന്‍ ധരിച്ചിരുന്ന ആളിന്റെ കയ്യില്‍ ഒരു മെഷീന്‍ ഗണ്‍ .എന്നോട് ഫോട്ടോ എടുക്കുവാന്‍ പാടില്ല എന്ന് പറഞ്ഞത് ഒരു സുരക്ഷാ ഭടന്‍  ആയിരുന്നു?.
ഒരു പുഞ്ചിരി പോലും ബാക്കി നിര്‍ത്താത്ത മുഖം,എന്നില്‍  അത്ഭുതവും ആകാംഷയും ശേഷിപ്പിച്ച്‌ പതിവ് ഗൌരവത്തോടെ  പള്ളിയുടെ അകത്തളങ്ങള്‍വളരെ സൂഷ്മതയോടെ വീക്ഷിച്ചു  നടന്നു. 
ദൈവത്തിനും കാവല്‍ പട്ടാളക്കാര്‍ .......




ഹസ്രത് ബാല്‍-ആരാധനാലയം -ദാല്‍ തടാക തീരത്ത് നിന്ന് 

ദൂര കാഴ്ച 


.ദര്‍ഗയില്‍ നിന്നും നേരെ പോയത് ദല്‍ തടാകത്തിന്‍റെ  തീരത്തേക്കാണ്  . തടാക തീരം തികച്ചും ശാന്തം. പശ്ചാത്തലത്തില്‍ ദര്‍ഗയുടെ അടുത്തായി ഒരു മരത്തില്‍ അന്തിക്ക് കൂടണയാന്‍ തിരക്കു കൂട്ടുന്ന ഒരുപറ്റം കിളികളുടെ കലപില ശബ്ദം നേര്‍ത് കേള്‍ക്കാം .
ദല്‍ന്‍റെ തീരത്ത് എത്തിയപ്പോള്‍ അനിര്‍വനീയമായ ഒരു അന്തരീക്ഷം.ഇരുട്ടിന്റെ മറപറ്റി തണുപ്പിന്‍റെ പുതപ്പണിഞ്ഞ്‌  ദല്‍ നേരത്തേ  ഉറങ്ങിയെന്ന്എനിക്ക് തോന്നി .പടിക്കെട്ടുകള്‍ ഇറങ്ങി അവളെ ഒന്ന് തോട്ടുണര്‍ത്തിയാലോ?.തണുപ്പ് വല്ലാതെ അരിച്ചു കയറുന്നു .വീശുന്ന കാറ്റിനു തണുപ്പിന്‍റെ ആയിരം കൈകള്‍ .സമയം വൈകുന്നത് കാരണം  ഇനിയൊരു സായാഹ്നം ഇവിടെ വീണ്ടും വരാം എന്ന പ്രതീക്ഷയില്‍ തടാക തീരം വിട്ട് നടന്നകന്നു.
അന്തി മയങ്ങിയ നേരം  തണുത്തുറഞ്ഞ് ഉറങ്ങിപ്പോയ ദല്‍ തടാകം......


വഴിയോരങ്ങള്‍ അപ്പോഴേക്കും പൂര്‍ണ്ണമായി ഇരുട്ടില്‍ മുങ്ങിയിരുന്നു .മൂടല്‍ മഞ്ഞിന്‍റെ പുകമക്കുള്ളില്‍  ആകാശത്ത് മിന്നിയും മറഞ്ഞും കുറച്ച് നക്ഷത്രങ്ങള്‍ മാത്രം .  സ്ട്രീറ്റ് ലൈറ്റ്ന്‍റെ  അരണ്ട വെളിച്ചത്തില്‍ ടാറിട്ട റോഡില്‍ തെളിഞ്ഞു കണ്ട അക്ഷരങ്ങള്‍ ഞാന്‍ വായിച്ചു .ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ .വഴിയരികിലെ മതിലുകളില്‍ വീണ്ടും അതേ വാചകങ്ങള്‍.ഉള്ളില്‍ അപ്പോള്‍ നിറഞ്ഞ വികാരം എന്തായിരുന്നു ?ഭയമോ നൊമ്പരമോ ?.മനസ്സില്‍ എവിടെയോ ഭയത്തിന്‍റെ നെരിപ്പോട് എരിയാന്‍ തുടങ്ങി ,കോര്‍ത്ത് വലിക്കുന്ന ഒരു നൊമ്പരവും .ഒരു കാര്യം ഉറപ്പാണ്‌ ഇന്നും ഇന്ത്യ വിരുദ്ധ ജനത കാശ്മീരിന്‍റെ മണ്ണില്‍ ഉണ്ട്.കാങ്കിടിയില്‍ എരിയുന്ന  കനലുപോലെ ചില മനസ്സിലെങ്കിലും ഒരു തരം സ്പര്‍ദ നീറുന്നുണ്ട് . എന്‍റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഒരു മറുപടി ഭയാസ് ഭായി പറഞ്ഞില്ല .നഗീനോട് ചോദിച്ചാല്‍ ഒരു പക്ഷെ പറയുമായിരുന്നിരിക്കണം .ഭാഷയുടെ ലോകത്ത് ഞങ്ങള്‍ അന്യരായിപ്പോയല്ലോ .

തണുപ്പിനോടൊപ്പം എന്നില്‍ നിറഞ്ഞ ഭയം ,
ഞാന്‍ കടന്ന് പോയ വഴിയോരങ്ങളിലെചിനാര്‍മരങ്ങള്‍അറിഞ്ഞിട്ടുണ്ടാകുമോ ?.
അവര്‍ നിശബ്ദമായി എല്ലാം കാണുന്നു ,കേള്‍ക്കുന്നു ,അറിയുന്നു ,ഒന്ന് പ്രതികരിക്കനാകാതെ .......ഒരു പക്ഷെ എന്നെ പോലെ .......


ഇതാണ് കാശ്മീര്‍ .....പല കാഴ്ചകളും അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ഞെട്ടിച്ചു കളയും.
അനുഭവങ്ങള്‍ നമ്മളെ കോരിയെടുത്തു ഒരു അത്ഭുത ലോകത്തേക്ക് കൂട്ടി കൊണ്ട് പോകും.മനോഹരമായ കാഴ്ചകളുടെ അതിരുകള്‍ കാട്ടി നമ്മെ കൊതിപ്പിക്കും ,ഭീകരതയുടെ അതിര്‍ വരമ്പുകളില്‍ കൊണ്ട് പോയി ഭയപ്പെടുത്തും .
എങ്കിലും എനിക്കേറെ ഇഷ്ട്ടപ്പെട്ടു ഈ കാശ്മീര്‍ ......തണുപ്പിന്‍റെ 
തരളിതമായ ഈ പുതപ്പിനുള്ളില്‍ മൂടിപ്പുതച്ച്‌   ഇങ്ങനെ ഇരിക്കുവാന്‍ എനിക്കതിലും ഇഷ്ട്ടം.
ദല്‍ തടാകം കടന്ന്  ചിനാര്‍ മരങ്ങളെ തഴുകിയെത്തുന്ന ഈ തണുത്ത കാറ്റിന് അനുഭവത്തിന്‍റെ ഓര്‍മ്മകൂട്ടുകള്‍,പ്രണയത്തിന്‍റെ  മധുര സ്മരണകള്‍  എത്ര മേല്‍  പങ്കുവെക്കുവാന്‍  ഇനിയും ബാക്കിയുണ്ടാകും . 
                                                                                                                                                                   



കുറിപ്പ് :സുരക്ഷാനടപടികള്‍ കര്‍ശനമായതിനാല്‍ മനോഹരദ്രിശ്യങ്ങള്‍ പലതും ക്യാമറയില്‍  പകര്‍ത്തുവാന്‍ കഴിഞ്ഞില്ല . 


മഞ്ഞു പൂവിട്ട കുങ്കുമപ്പാടങ്ങള്‍ ...............(2)

Thursday, July 07, 2011

വന്ദേ മാതരം..........

ക്യാപ്റ്റന്‍ ജെറി പ്രേം രാജ് വീര ചക്ര .


ഇന്നത്തെ സായാഹ്നം എനിക്ക് മറക്കുവാന്‍  കഴിയുമോ ?
ഒന്നോര്‍ത്താല്‍ മറവി ഒരു അനുഗ്രഹം തന്നെയെന്നു ചിലപ്പോഴൊക്കെ  ആശ്വസിക്കാറുണ്ട്   
എന്നിരിക്കിലും ഓര്‍മയുടെ പുസ്തകത്താളുകളില്‍ ഈ സായാഹ്നം ഞാന്‍ കാത്ത് സൂക്ഷിക്കും  .
എന്‍റെ മറവിയും എന്നെ മറക്കുന്നഒരു കാലം വന്നേക്കാം അതുവരെ എങ്കിലും................ 

ഇന്ന് ജൂലൈ 7
ക്യാപ്റ്റന്‍  ജെറി പ്രേം രാജ്  വീര ചക്ര ,യുടെ ധീര സ്മരണയ്ക്ക്  12 വയസ്സ് 


12 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഒരു ദിനം 
1999 ജൂലൈ 7

തിരുവനന്തപുരം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ വെങ്ങാനൂര്‍ ഒരു ധീര യോദ്ധാവിന്റെ ഓര്‍മയില്‍ വിതുമ്പിയ ഒരു സായാഹ്നം........
അന്ന് മഴപെയ്തിരുന്നോഎന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല .
ഇന്ന് 12 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ക്യാപ്ടന്‍ ജെറിയുടെ വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ പെയ്യുവാന്‍ വിതുമ്പി ഒരു മഴ അവിടെ എവിടെയോ എന്നെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു ,പറയുവാനാകാതെ കരയുവാനാകാതെ അടക്കി പിടിച്ച ഒരു പാട് നൊമ്പരങ്ങളുമായി .

ക്യാപ്ടന്‍ ജെറി പ്രേം രാജ് 158  Med റെജിമെന്റിലേക്ക്  commissioned (SP) ചെയ്യുന്നത് 1997 സെപ്തംബര്‍ -05 നാണ്.കാര്‍ഗില്‍ യുദ്ധ സമയത്ത് ദ്രാസ് സെക്ട്ടരിലെ ടൈഗര്‍  ഹില്ലില്‍ (point 5140 )ലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയിരുന്നു അദ്ദേഹം .
1999ജൂലൈ 06
തണുപ്പുള്ള ആരാത്രി ,ദ്രാസ് സെക്ട്ടരിലെ ഗണ്‍ ഹില്ലില്‍ (Twin Bumps in area Point 4875 )ശത്രു രാജ്യത്തിന്റെ തീ തുപ്പുന്ന തോക്കുകള്‍ക്ക് മുന്‍പില്‍ സധൈര്യം പോരാടിയ ആ ധീര യോദ്ധാവിനെ അടുത്ത പ്രഭാതം ഓര്‍മ്മകള്‍ മാത്രമാക്കി ശേഷിപ്പിച്ചപ്പോള്‍,ഇങ്ങകലെ  വേര്‍പാടില്‍ നീറിയ മനസ്സുകള്‍ അഭിമാനത്തോടെ ഓര്‍ത്തിരുന്നു സ്വന്തം നാടിന്‍റെ മാനം കാത്ത സല്‍പുത്രനെ .


ഇന്ന് 
സായാഹ്നത്തില്‍ ആളും തിരക്കുമൊഴിഞ്ഞ  ആ വീട്ടില്‍ എന്നെ സ്വാഗതം ചെയ്യാന്‍ ക്യാപ്ടന്‍ ജെറി യുടെ 
പുഞ്ചിരിക്കുന്ന ചിത്രം. തുറന്നു കിടന്ന മുന്‍ വാതിലിനപ്പുറം സ്വീകരണമുറിയില്‍ പ്രിയപ്പെട്ട, ക്യാപ്റ്റന്‍ ജെറി പ്രേം രാജ് VrC ചിത്രത്തിന് മുന്‍പില്‍ മരണാന്തര ബഹുമതിയായി കിട്ടിയ "വീര ചക്ര ". 
അവിടെ........ ക്യാപ്റ്റന്‍ ജെറി പ്രേം രാജ് അന്ത്യ വിശ്രമം കൊള്ളുന്ന ആ വീട്ടില്‍  ജെറിയുടെ  പപ്പ,അമ്മ ,സഹോദരന്‍ ......ഓരോ മുഖങ്ങളിലും എനിക്ക് വായിക്കുവാന്‍ കഴിയാത്ത എന്തെല്ലാമോ .
നാടിന്‍റെ  പൊന്നോമന പുത്രന് ജന്മം നല്‍കിയ ആ മാതാപിതാക്കളെ കൂപ്പു കൈകളോടെ ,ഞാന്‍ മനസ്സാ കാല്‍തൊട്ടു നമസ്ക്കരിച്ചു.
നഷ്ട്ടപ്പെട്ട മകനെ ചൊല്ലി വേവലാതിപ്പെടാതെ ക്യാപ്റ്റന്‍ ജെറിയുടെ ബാല്യവും ,യൗവ്വനവും,പഠനവും,ധീരതയും ...... എല്ലാം വാക്കുകളില്‍ പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു അച്ഛന്‍. 
തന്‍റെ  പൊന്നോമനയെ ധീരതയുടെ പുതപ്പണിയിച്ചു ഓര്‍മകളില്‍ ഇപ്പോഴും  താലോലിക്കുന്ന ഒരു അമ്മ .

നമുക്ക് വേണ്ടിയല്ലേ ഈ  അച്ഛനും ,അമ്മയും സ്വന്തം കുഞ്ഞിനെ രാജ്യത്തിന്  നല്‍കിയത്,
നമ്മള്‍ ഓരോ ഭാരതീയര്‍ക്കും  വേണ്ടി..........

നാം  ഓരോ നിമിഷവും അനുഭവിക്കുന്ന സുരക്ഷിതത്ത്വം ,സ്വാതന്ത്ര്യം ,സന്തോഷം .......എല്ലാത്തിനും നാം ഇവരോടല്ലേ കടപ്പെട്ടിരിക്കുന്നത്.



ഇന്ന് കാലത്ത് മുതല്‍ അവിടെ നടന്ന അനുസ്മരണ ചടങ്ങുകളില്‍ ആ പിതാവ് വാചാലനകുമ്പോള്‍ പറയുവാന്‍ വാക്കുകളിലാതെ എന്‍റെ മനസ്സ് വല്ലാതെ വിങ്ങിയിരുന്നു .
ഇവിടെ  ഞാന്‍ ഒന്നുമല്ലാതെയാകുന്നു, ഈ ധീര മനസ്സുകള്‍ക്ക് മുന്‍പില്‍ .
എന്‍റെ ചുറ്റും നിറഞ്ഞ് നില്‍ക്കുന്നത് ആ ധീര യോദ്ധാവിന്റെ ഓര്‍മ്മകള്‍ മാത്രം. 
ഒരു നിമിഷം "വീര ചക്ര "തൊട്ടു നെറ്റിയില്‍ വെക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞ് പോകുമോ എന്ന് ഞാന്‍ ഭയന്നു.
കണ്ണീരിനപ്പുറം  ജ്വലിക്കുന്ന ധീരത. 


"പ്രിയപ്പെട്ട ക്യാപ്റ്റന്‍ ജെറി പ്രേം രാജ് ,നിങ്ങള്‍ എന്നും ജീവനോടെ ഈ മനസ്സുകളില്‍ ജീവിക്കുന്നുണ്ട്  ,മരണമില്ലാത്ത ഓര്‍മകളായി.

ഈ  നിമിഷവും...........ഓരോ ഇന്ത്യാക്കാരന്‍റെ   ഹൃദയം തുടിക്കുന്നുവെങ്കില്‍ അതിന്‍റെ കടപ്പാട് നിങ്ങളെപ്പോലുള്ള ധീര ജവാന്മാരോടാണ്."


ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌  ആരൊക്കെയോ വാരി വിതറിയ സ്നേഹത്തിന്റെ പൂവുകള്‍ക്കിടയില്‍ ഞാന്‍ അര്‍പ്പിച്ച പുഷ്പ്പങ്ങളും.
 അപ്പോഴും പെയ്തു തുടങ്ങിയിട്ടില്ലാത്ത ഒരു മഴ  ,ഒന്ന് ഉറക്കെ കരയാനാകാതെ  മാനത്തിന്റെ കോണില്‍   വിതുമ്പിനിന്നു,ഒപ്പം ഞാനും..............
ഇന്ത്യന്‍ മണ്ണില്‍ വീര ചരമം പ്രാപിച്ച ഓരോ ധീര ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍ ...

ജയ് ഹിന്ദ്‌..........



ചിത്രങ്ങള്‍ :എന്‍റെ സ്വന്തം ക്യാമറ പകര്‍ത്തിയത് 

Sunday, July 03, 2011

നക്ഷത്രങ്ങളുടെ സുഗന്ധം ......





അനന്തഗണത്തെ ഉദാഹരിച്ചു ഞാന്‍ നക്ഷത്രഗണങ്ങളെ പറഞ്ഞപ്പോള്‍ ആകാശ നക്ഷത്രങ്ങളെ എണ്ണിത്തിട്ടപ്പെടുത്താനാകുമെന്ന് എന്നോട് ആദ്യം പറഞ്ഞത്അവനാണ് . 

അവന്‍ ....നക്ഷത്രങ്ങളുടെ രാജകുമാരന്‍ . 

ഭൂമിയിലെ കാഴ്ചകളില്‍ മാത്രം ആവേശം കൊണ്ടിരുന്ന ഞാന്‍ പെട്ടെന്നൊരുനാള്‍ ആകാശക്കാഴചകളിലേക്ക് എന്‍റെ  വികാരങ്ങളെതളച്ചിട്ടതും അവന്‍ കാരണം...........

കാര്‍മേഘം നക്ഷത്രങ്ങളെ മറച്ച രാത്രികളിലോക്കെ എന്‍റെകിടപ്പ മുറിയുടെ മേല്‍ച്ചുവരില്‍ ഒട്ടിച്ചു വെച്ച തിളങ്ങുന്ന നക്ഷത്രങ്ങളെ ഞാന്‍ എത്രമേല്‍ വെളിച്ചത്തില്‍ നിന്നും മറച്ചുപിടിച്ചിരുന്നു. ഇത്തിരിപ്പോന്നനിലാ  വെളിച്ചം പോലും ആ നക്ഷത്ര തിളക്കം കുറയ്ക്കുമെന്ന് ഭയന്നു എന്‍റെ ജനലുകളുടെയും വാതിലുകളുടെയും പഴുതുകള്‍ അടച്ചു പൂട്ടി ഒറ്റയ്ക്ക് എത്ര രാത്രികള്‍...!
അപ്പോഴെല്ലാം ഞാന്‍ ഇരുട്ടിനെ സ്നേഹിച്ചിരുന്നു .കാരണം ഇരുട്ടിലായിരുന്നു നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ തിളക്കം,അവനും.


ആകാശത്ത് താരകള്‍ മറഞ്ഞ രാത്രികളില്‍  എന്‍റെ ആകാശച്ചുവരിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും അവന്‍റെ ചുടുനിശ്വാസങ്ങള്‍ എന്‍റെ പിന്‍ കഴുത്തിനെ തഴുകി കടന്ന് പോയപ്പോള്‍താരാപഥത്തേക്കാള്‍  തിളക്കം എന്‍റെ കണ്ണുകള്‍ക്ക്   ആയിരുന്നുവോ?.

രാത്രിയിലെ തെളിഞ്ഞ ആകാശ ചെരിവുകളില്‍  അവന്‍ കാട്ടിത്തന്നിരുന്ന താരാഗണങ്ങളോട് എനിക്കെന്നു മുതല്‍ക്കാണ് അസൂയ തോന്നി തുടങ്ങിയത് ?എന്നെ തിരയുന്നതിനെക്കാള്‍ അവന്‍ അവരെ തിരയുന്നതറിഞ്ഞപ്പോഴോ ?എന്നെ പ്രണയിക്കുന്നതിനെക്കാള്‍ അവന്‍ അവരെ പ്രണയിക്കുന്നു എന്ന് അറിഞ്ഞപ്പോഴോ?.എന്‍റെ സ്വകാര്യ നിമിഷങ്ങള്‍ അവര്‍ കവര്‍ന്നെടുക്കുന്നു എന്ന് തോന്നിയിട്ടോ ?.

 "വഴിയരികില്‍ എവിടെയെങ്കിലും പൊഴിഞ്ഞു  വീണ ഇലഞ്ഞിപ്പൂക്കള്‍  കിട്ടിയാല്‍ എനിക്ക് വേണ്ടി കരുതാന്‍ നീ മറക്കണ്ട......."പാതി വഴി പിന്നിട്ടു പിരിയുമെന്നുറപ്പായ  വേളയില്‍   ഒരിക്കല്‍ അവന്‍ പറഞ്ഞു.

ഇലഞ്ഞി പൂക്കള്‍ ഒരുനാള്‍ ആകാശമരത്തില്‍ നിന്നും  ഭൂമിയില്‍ ചിതറി വീണ നക്ഷത്രകുഞ്ഞുങ്ങളാണത്രേ .....
കാറ്റില്‍ ഉലഞ്ഞ മാനത്തിന്‍റെ  ചില്ലയില്‍ നിന്നു അടര്‍ന്നു വീണ പൊന്‍പൂക്കള്‍ .

നക്ഷത്രത്തിന് സുഗന്ധമുണ്ടാകുമോ ?.

അങ്ങനെയെങ്കില്‍  ആകാശത്തിനും സുഗന്ധമുണ്ടാകും.നിലാവിന്‍റെയും  നക്ഷത്രങ്ങളുടെയും സുഗന്ധം.


ഇന്ന് ഈ സന്ധ്യയില്‍ 
മഴ പെയ്തൊഴിഞ്ഞ നടവഴിയില്‍ പൊഴിഞ്ഞു കിടന്ന ഇലഞ്ഞിപൂക്കളില്‍ കുറെ ഞാന്‍ പെറുക്കിയെടുത്തു ഇതില്‍ പകുതിയോളം അവനുള്ളതാണ്.ഇടവപ്പാതിക്ക് ഇലഞ്ഞി പൂക്കളുടെ ഗന്ധമാണെന്ന് പറഞ്ഞത് അവനായിരുന്നു,മഴയ്ക്ക് മണ്ണിന്‍റെ   സുഗന്ധമെന്ന് ഞാനും.
ഓരോ സുഗന്ധങ്ങളും പകരുന്ന  വികാരങ്ങള്‍ വ്യത്യസ്ഥമാണെന്ന് പഠിപ്പിച്ചതും  അവന്‍ .

അവന്‍ അരികില്‍ വന്നപ്പോഴെല്ലാം, ഞാന്‍ അറിഞ്ഞിരുന്ന സുഗന്ധം എതായിരുന്നു? ഒരിക്കല്‍ പോലും ഇലഞ്ഞി പൂക്കള്‍ കണ്ടിട്ടില്ലാത്ത എനിക്ക് അന്ന്ആ  സുഗന്ധം തിരിച്ചറിയാന്‍ കഴിയാതെ പോയി .
ഇന്ന് ,ഈ സന്ധ്യയില്‍ .....ഞാന്‍ തിരിച്ചറിയുന്ന സുഗന്ധം ഒന്ന് മാത്രം .......
ഈ മഴയ്ക്ക് മണ്ണിന്‍റെ   സുഗന്ധമല്ല .......എന്‍റെ കൈയിലെ ഇലഞ്ഞിപൂക്കളുടെ സുഗന്ധം....അവന്‍ അരികില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം  ഞാന്‍ അറിഞ്ഞ അതേ സുഗന്ധം,ആയിരം നക്ഷത്രങ്ങള്‍ ഒന്നിച്ചു പൂവിട്ട ആകാശത്തിന്‍റെ സുഗന്ധം.

ഓര്‍മകളുടെ താളുകളില്‍ എത്ര പരതിയിട്ടും എനിക്കവന്‍റെ   മുഖം ഓര്‍ത്തെടുക്കുവാന്‍  കഴിയുന്നില്ലല്ലോ .
വയല്‍ പൂവുകളെ തഴുകി മഴ വീണ്ടും പെയ്തുതുടങ്ങി .പുഴകള്‍ നിറഞ്ഞ് ,തോടും കവിഞ്ഞ് മഴവെള്ളം ഒഴുകുന്നു . 
ഹൃദയത്തിലാണോ മഴനൂലുകള്‍  പെയ്തിറങ്ങുന്നത് ?.
ഓരോ നൂലിഴകളിലും നക്ഷത്രക്കുഞ്ഞുങ്ങള്‍ ചിരിക്കുന്നു .

നേരം ഏറെ ആയി .  ആകാശവയലുകള്‍  പൂവിടാന്‍ സമയമായി .
അറിയാതെ അടയുന്ന കണ്ണുകള്‍ക്ക്‌ മുന്‍പില്‍ അവന്‍ ........എന്‍റെ നക്ഷത്രങ്ങളുടെ രാജകുമാരന്‍ .
ആകാശത്തില്‍ നിറയെ തിളങ്ങുന്ന നക്ഷത്രങ്ങള്‍ .......തിളക്കമില്ലാത്തവ  എന്‍റെകൈക്കുമ്പിളിലും.
കാര്‍മേഘങ്ങള്‍ക്ക്  മേലേ താരാഗണങ്ങളോ !.
ഇരുട്ട് മൂടി തുടങ്ങി .


അവന്‍  ഇനിയും പോയിട്ടുണ്ടാകില്ല .....നിലാവുറങ്ങുന്ന താഴ്വരയില്‍ ,മഞ്ഞു മേഘങ്ങളുടെ പുതപ്പിനടിയില്‍   നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി ,എവിടെയെങ്കിലും അവന്‍  ഉണ്ടാകും......എന്നെയും കാത്ത് .......ഈ ഇലഞ്ഞി പൂക്കളും കാത്ത് .......
 കാത്തിരിപ്പിനൊടുവില്‍ എന്നെ കാണാതെ  വരുമ്പോള്‍   വീണ്ടും നക്ഷത്രങ്ങളെ തേടി അവന്‍ പോയാലോ ?.

കൈകളില്‍ നിറച്ച ഇലഞ്ഞിപൂക്കളുമായി അവനരികില്‍ ഓടി എത്താന്‍ കാലിലെ ഈ ഇരുമ്പു ചങ്ങലകള്‍ സമ്മതിക്കുന്നില്ലല്ലോ ഈശ്വരാ...........





കുറിപ്പ് :ചിത്രം കടപ്പാട് ഗൂഗിള്‍  

Sunday, June 26, 2011

അമരാവതിയിലെ കണ്ണീര്‍ പൂക്കള്‍ ........


സിന്ധു ഇപ്പോഴും ഒഴുകുകയാണ് ,വളരെ ശാന്തമായി ......അമരാവതിയിലൂടെ........

മലയാള സിനിമയ്ക്ക്ഒരു കാലഘട്ടത്തിന്‍റെനേര്‍കാഴ്ചകള്‍   സമ്മാനിച്ച           ശ്രീ ലോഹിതദാസ് എന്ന  അനശ്വര കലാകാരന്‍    കാല യവനികക്കുള്ളില്‍ മറഞ്ഞിട്ട് ഈ ജൂണ്‍ 28  ന് രണ്ട് വര്‍ഷം തികയുന്നു .നൊമ്പരങ്ങളുടേയും ,ഓര്‍മകളുടെയും കണ്ണീര്‍ പൂക്കള്‍ അമരാവതിയില്‍ സിന്ധുവിന് കൂട്ടായി ഇന്നും ,ഇപ്പോഴും ഉണ്ട്    ശ്രീ ലോഹിതദാസ് സാറിന്‍റെ  പ്രിയപ്പെട്ട ചിന്തുവിന്......  എന്‍റെ സിന്ധു ചേച്ചിക്ക് .




                            മുത്തപ്പനില്ലാതെ(ലോഹിസാറിനെ അങ്ങനെയാണ് സിന്ധു ചേച്ചി വിളിക്കാറ്) വീണ്ടും ഒരു ഓണം കൂടി സിന്ധുചേച്ചിയെതേടി  വരുന്നു .ആയുസ്സില്‍ രണ്ട് വര്‍ഷം കുറഞ്ഞുകിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് ആ മനസ്സ്. സിന്ധു ചേച്ചി മുത്തപ്പന്  വെച്ചുവിളമ്പി ,ഊട്ടിയ കറികളില്‍ പലതും എനിക്കിന്ന് മനപ്പാഠമാണ് 

.ഓരോ സംഭാഷണങ്ങളിലും ഓരോ കറിക്കൂട്ടുകള്‍   എന്നെ പഠിപ്പിച്ച്‌ ,  ഓര്‍മകളിലൂടെ കഴിഞ്ഞുപോയ ഓണക്കാലം ആഘോഷിക്കുകയായിരുന്നു   സിന്ധു ചേച്ചി .ഓര്‍മകളുടെ വേലിയേറ്റങ്ങളില്‍പ്പെട്ട്‌ വല്ലാതെ ഉലയുമ്പോഴും തീരത്തടുക്കുന്ന മനസ്സിന്‍റെ തിരമാലകള്‍ക്ക് നിറഞ്ഞ ശാന്തത.
അമരാവതിയിലൂടെ ഒഴുകുമ്പോള്‍ മാത്രംമാണ് സിന്ധുവിലെ   ഓളങ്ങള്‍ക്ക് ഈ ശാന്തത .അവിടുത്തെ കാറ്റും, കിളികളും ,പൂക്കളും, കുളവും ,പച്ചപ്പും വിട്ട് സിന്ധുവിന് ഇനിയൊരു ഒഴുക്കില്ല.
സത്യത്തില്‍ സിന്ധു ഇന്ന് ,ഒഴുകുന്ന നദിയാണോ ?ഭാരമില്ലാതെ പൊങ്ങിപ്പറക്കുന്ന തൂവലാണോ ?.

അമരാവതിയിലെ ജീവ വായുവിലും ,അവിടെ പൊഴിയുന്ന  മഴയിലും ,പെയ്തിറങ്ങുന്ന വെയിലിലും നിറയെ തന്‍റെ മുത്തപ്പന്റെ  സാനിധ്യം  ചിന്തു അറിയുന്നു .ആ അന്തരീക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന മൂകതപോലും ചിന്തുവിന്‍റെ   മനസ്സിന് ഇന്ന് ആഹ്ലാദമാണ്‌.



ലോഹിസാര്‍ പോയ ശേഷം ഒറ്റ യുക്ക്  നടന്ന  വഴികളിലെല്ലാം മുള്‍പ്പടര്‍പ്പുകള്‍ മാത്രം  ,ആവശ്യമില്ലാതെ കുത്തി വേദനിപ്പിക്കുന്നു  അതിലെ  മുള്ളുകള്‍.കവിതകളോടും ,കഥകളോടും മാത്രം പരിഭവങ്ങള്‍ പറയുന്ന സമയങ്ങള്‍ ഒഴിച്ചാല്‍ ശിഷ്ട്ടജീവിതം കടമകള്‍ നിറവേറ്റാന്‍  മാത്രം എന്ന് സിന്ധുചേച്ചി  ആശ്വസിക്കുന്നു .

കഴിഞ്ഞ വേനലില്‍ അമരാവതിയിലെ കുളത്തിലെ വെള്ളം പരിഭവിച്ചു പടിയിറങ്ങി പോയെന്നും ,പിന്നെ ചിന്തുവിന്‍റെ  വിഷമം കണ്ടു തിരിച്ചു വന്നു വെന്നും പറയുമ്പോള്‍ ലോഹിസാറിന്‍റെ  ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ മണ്ണും ,അവിടുത്തെ  കുളവും, ആ കുളത്തില്‍ മുഖം നോക്കുന്ന ചുറ്റു വട്ടമുള്ള വൃക്ഷ ജാലങ്ങളും ,അതില്‍ സഹവസിക്കുന്ന നാനാ ജാതി ജീവ ജാലങ്ങളും എന്‍റെ സിന്ധുചേച്ചിയുടെ  ഹൃദയതുടിപ്പുകളായി മാറുന്നത് ഞാന്‍ അറിയുന്നു . 

ജൂണ്‍ 28  ന് രാവിലെ അമരാവതിയില്‍                     അനുസ്മരണ യോഗം ചേരുന്നുണ്ടെന്ന് സിന്ധു ചേച്ചി    പറഞ്ഞു.  .സമൂഹത്തിന്‍റെ നാനാ തുറയില്‍പെട്ടവര്‍  ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ അവിടെയുണ്ടാകും.നാടിന്‍റെ പലഭാഗത്തും അനുസ്മരണ യോഗങ്ങള്‍  അന്നേ ദിവസം നടത്തുന്നുണ്ടാകും . പ്രിയപ്പെട്ട ചലച്ചിത്രകാരനെ ,അദ്ദേഹത്തിന്‍റെകഥകളെ ,നെഞ്ചേറ്റിയ നാം അറിഞ്ഞോ , അറിയാതെയോ  മറന്ന് പോയ ചില സ്വകാര്യദുഃഖങ്ങള്‍ ഉണ്ട് .ഒഴിയാത്ത ജീവിത പ്രശ്നങ്ങള്‍ക്കും ,തീരാത്ത കട ബാധ്യതകള്‍ക്കുംഇടയില്‍  ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ജീവിക്കുന്ന പലരെയും നാം കാണാതെ പോകുന്നു ,അല്ലെങ്കില്‍ മനപൂര്‍വം മറക്കുന്നു. ഭൂതക്കണ്ണാടിയിലൂടെ  നോക്കി എല്ലാം തനിയാവര്‍ത്തനങ്ങള്‍  എന്ന്  പറഞ്ഞ് പിന്തിരിഞ്ഞു 
നടക്കുവാന്‍ നാം ഏവരും പഠിച്ചിരിക്കുന്നു.

കിരീടവും ചെങ്കോലും മറ്റുള്ളവര്‍ക്കേകി  ഓര്‍മകളില്‍ മറഞ്ഞു പോയ ആ പ്രതിഭാശാലിയുടെ കഥകള്‍ ,അഭ്രപാളികളില്‍ കണ്ടു നാം കണ്ണീരോഴുക്കുമ്പോള്‍  അമരാവതിയുടെ ആത്മസംഘര്‍ഷങ്ങള്‍ നമ്മില്‍ എത്ര പേരാണ് ഓര്‍ക്കുക ?

ഒറ്റപ്പാലത്തിനടുത്ത്‌ പഴയ ലക്കിടിയിലെ അമരാവതിയില്‍  ഈ അനശ്വര പ്രതിഭയുടെ സ്മൃതി കുടീരത്തില്‍ കഴിഞ  രണ്ട്  വര്‍ഷത്തിനിടയ്ക്ക് ഒരു സ്മാരകം പോലും ഉയര്‍ന്നിട്ടില്ല എന്നുള്ളത് വേദനിപ്പിക്കുന്ന മറ്റൊരു സത്യം. ലോഹി സാര്‍ തന്‍റെ തൂലികയിലൂടെ കഥകളുടെ വസന്തം വിരിയിച്ച അമരാവതിയുടെ ഹൃദയം വിട്ട് പോകുവാന്‍ സിന്ധു  ചേച്ചി ക്ക്  ഒരിക്കലും കഴിയില്ല.ഏകാന്തതയില്‍ പെയ്യുന്ന കണ്ണീര്‍ മഴയോട് കലഹിച്ചും ,പാതി വിടരുന്ന പൂക്കളോട് സല്ലപിച്ചും,ഒറ്റപ്പെടലിനെ പ്രണയിച്ചും ഈ  ജന്മം  മുഴുവന്‍ അമരാവതിയിലൂടെ സിന്ധു  ഒഴുകും.കല്‍പ്പടവുകള്‍ കയറി എന്നെങ്കിലും തന്‍റെ മുത്തപ്പന്‍ "ചിന്തൂ......"എന്ന് വിളിച്ച് തിരികെ വരുമെന്ന് ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും എന്‍റെ സിന്ധു ചേച്ചി .അക്ഷരങ്ങളില്‍  സങ്കടങ്ങളെ മറക്കുവാന്‍ ശ്രമിച്ച്,കടമകള്‍ നിറവേറ്റാന്‍ ഓരോദിവസവും തള്ളിനീക്കി ,ആയുസ്സിന്‍റെ പുസ്തകത്താളുകള്‍   അവസാനിക്കുന്നത്   കണ്ട് സ്വയം ആശ്വസിച്ച്  ഇനിയും എത്ര ദിവസങ്ങള്‍...........ഇങ്ങനെ !


ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ലോഹിസാറിനും ,ആ ഓര്‍മകളെ ഹൃദയത്തിലേറ്റി ജീവിക്കുന്ന ലോഹിസാറിന്‍റെചിന്തുവിനും,അവരുടെ പ്രിയപ്പെട്ട കുഞ്ഞുവിനും ,പൊന്നുവിനും ഇത് സമര്‍പ്പിക്കുന്നു. 

,


Friday, May 27, 2011

താളം മറന്ന ചിലങ്കകള്‍.....





ശേഖരന്‍  മാമന്‍റെ  മകള്‍ രേണുവിന്‍റെ വിവാഹ നിശ്ചയം ആണ്  .നാട്ടിലേക്ക് പോയിട്ട്   വര്‍ഷം പതിനൊന്നു കഴിഞ്ഞിരിക്കുന്നു .എത്ര നാളായി എല്ലാവരെയും  കണ്ടിട്ട് ....

നാട്ടുവഴികള്‍ മറന്നിരിക്കുന്നു സുഭദ്ര,നാട് ഭദ്രയേയും  .തന്‍റെ ഓര്‍മകളുടെ വേരുകള്‍ക്ക് വളരാന്‍ ഒരു പിടി മണ്ണുപോലും  അവിടെ ഇല്ല എന്ന സത്യം  സുഭദ്രയെ വേദനിപ്പിക്കാറുണ്ട്  .മണ്ണും, ഹൃദയങ്ങളും ഭാഗം വെച്ചപ്പോള്‍ ഭദ്രയെ മാത്രം ആരും ഓര്‍ത്തില്ല ,അല്ലെങ്കില്‍  മനപൂര്‍വം മറന്നു.


എങ്കിലും ഇന്നും ആ മണ്ണില്‍   ഓര്‍മ്മകളുടെ  നിലക്കാത്ത താളം പോലെ ചില സ്വപ്നങ്ങള്‍ ഭദ്രക്ക് വേണ്ടി  ശേഷിക്കുന്നുണ്ട്‌ ,സുഭദ്രക്ക് വേണ്ടി മാത്രം. .......

ഈ പ്രാവിശ്യം എങ്കിലും  അമ്മയോട് ചോദിച്ച്‌ ആ ചിലങ്കകള്‍ വാങ്ങണം. 

നൃത്തം ചെയ്തിട്ട് ഇരുപതു  വര്‍ഷം , ചിലങ്കകള്‍ താളം മറന്നിട്ടുണ്ടാകുമോ?
ഓര്‍മ്മകളില്‍ .....അവസാനം ചിലങ്ക കെട്ടി നൃത്തം ചെയ്തത് എന്നാണ് ....? 

രഘു  മാഷാണ് അമ്മയോട് പറഞ്ഞത് ."ഗുരു വന്ദനം   എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ചടങ്ങ് നടത്തുന്നുണ്ട്   .സുഭദ്രയുടെ  ഒരു നൃത്തം വേണമെന്ന് ആഗ്രഹിക്കുന്നു."എന്ന് .

ഗുരു വിന്‍റെ  ആഗ്രഹമാണ് ,നിരസിക്കാന്‍ വയ്യ.......
കലാലയത്തിന്‍റെ   പടികള്‍ ചവിട്ടിയതില്‍  പിന്നെ  ഭദ്രക്ക്തന്‍റെ ചിലങ്കകള്‍  ഉമ്മറത്തെ കണ്ണാടിപ്പെട്ടിയിലെ കാഴ്ച വസ്തു മാത്രം ആയിരുന്നു. 

 മാഷിനോട് എന്ത് പറയും ?.

ഇനിയും  ഒരു അരങ്ങില്‍ .......... 

അതും ബിരുദം രണ്ടാം വര്‍ഷം.......

ഒടുവില്‍ അമ്മ  പറഞ്ഞു നോക്കി "അവള്‍ ചുവടുകളൊക്കെ മറന്നിട്ടുണ്ടാകില്ലേ മാഷേ    .....ഇനിയിപ്പോ ..."

 അതിന് മറുപടി  മാഷ്‌ തന്നെ പറഞ്ഞു, ചെറിയ പുഞ്ചിരിയോടെ  "ഭദ്രയോ .........നൃത്ത ചുവടുകള്‍ മറക്കുമെന്നോ .......!"

മാഷ്‌ പറഞ്ഞത് സത്യമായിരുന്നു.അന്ന് ഗുരുവന്ദന ദിനത്തില്‍  ...അരങ്ങില്‍ ഭദ്ര  ഒരു കൊച്ചു കുട്ടി യെപ്പോലെ എല്ലാം മറന്നു ചുവടുകള്‍ വെച്ചു  ..........ഒരു പുനര്‍ജന്മത്തിലെന്നപോലെ ചിലങ്കകളും .

യാത്ര പറഞ്ഞ്  കാല്‍തൊട്ടു  വണങ്ങുമ്പോള്‍  വിറയ്ക്കുന്ന കൈകള്‍ തലയില്‍  തൊട്ടു  മാഷ് അനുഗ്രഹിച്ചു ഭദ്രയെ  "എന്‍റെ കുട്ടിക്ക് നല്ലതേ വരൂ ...........".

അച്ഛനോളം വാത്സല്യമായിരുന്നു ആ വാക്കുകളില്‍ .

അന്നും ....എന്നും ,അനുഗ്രഹങ്ങള്‍ ഭദ്രയെ തേടി വന്നുകൊണ്ടിരുന്നു.

പണ്ട്  ശിവ ക്ഷേത്രത്തില്‍ വെച്ച്‌  മാഷിന്  ദക്ഷിണ കൊടുത്ത്  അരങ്ങേറ്റം കുറിച്ച ആ നിമിഷം ,അന്ന് നാല് വയസ്സുള്ള  കൊച്ചു സുഭദ്രയായിരുന്നു   .

പിന്നെ എത്ര എത്ര അരങ്ങുകള്‍ .....

ഓരോ നൃത്ത വേദികള്‍ പിന്നിടുമ്പോഴും  ഭദ്രയെ  തേടിവന്ന ,പുരസ്ക്കാരങ്ങള്‍   ,അഭിനന്ദനങ്ങള്‍ .......

പഠിച്ച വിദ്യാലയത്തിലും ജനിച്ച നാട്ടിലും  താരപരിവേഷത്തോടെ തിളങ്ങിയ ആ നാളുകള്‍ .

ഒരു ജന്മ സുകൃതം പോലെ നൃത്ത സപര്യക്ക് പതിച്ചു കിട്ടിയ "കലാതിലക പട്ടം".

പിന്നെ എപ്പോഴാണ് തിളക്കങ്ങള്‍ കുറഞ്ഞു പോയത് ......
കോളേജ് പഠനം തുടങ്ങിയപ്പോള്‍  അച്ഛനും അമ്മയുംഎടുത്ത തീരുമാനങ്ങള്‍ ആണോ ഭദ്രയുടെ ജീവിതം വഴി മാറ്റിവിട്ടത് ...?
അതോ നിനച്ചിരിക്കാതെ അച്ഛനെ ആക്രമിച്ച കട ബാധ്യതകളോ ?.

"ഗുരു വന്ദനം " കഴിഞ്ഞു കൃത്യം ഒരു വര്‍ഷത്തിനു ശേഷം,ഒരു ദിവസം  രഘു  മാഷ്‌ ഈ ലോകം വിട്ടു പോയി.
വിവരം അറിഞ്ഞു അമ്മയോടൊപ്പം ഭദ്ര എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
"കാണാഞ്ഞത് നന്നായ് കുട്ട്യേ .....ആകെ  കരുവാളിച്ച ആ മുഖം "എന്ന് പലരും പറഞ്ഞപ്പോള്‍ വൈകി വന്നത് നന്നായി എന്ന് ഭദ്രക്കും തോന്നി. 
.ദൈവം  വിളിച്ചിട്ടാണ് മാഷ്‌ പോയതെന്ന് ഭദ്ര പറയില്ല .
എല്ലാം വിധിയെന്ന് സമാധാനിക്കാം .
പക്ഷെ .....
 സ്നേഹമയിയായ ഭാര്യയേയും ഏക മകളെയും അനാഥമാക്കിയിട്ടു  എന്തിനായിരുന്നുമാഷ്‌ അങ്ങനെ ഒരു കടും കൈ ചെയ്തത് ?
നൃത്തത്തിനു വേണ്ടി   കുടുംബം മറന്നതോ ?അതോ കുടുംബത്തിനു വേണ്ടി ജീവിക്കാന്‍  മറന്നതോ .?  
ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍    ഭദ്ര യുടെ മനസ്സില്‍ വിങ്ങുന്നുണ്ട് . 

അതില്‍ പിന്നെ എത്ര വര്‍ഷങ്ങള്‍ ,ആരുടെയൊക്കെ വേര്‍പാടുകള്‍ ,എന്തെല്ലാം  മാറ്റങ്ങള്‍.........

 ഒടുവില്‍ ഒരു  നിമിഷത്തെ ഇടവേളയില്‍  ഹൃദയ താളം നിശ്ചലമായപ്പോള്‍  കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ കിട്ടാക്കടങ്ങള്‍  മാത്രം ശേഷിപ്പിച്ച്‌......അച്ഛനും പോയി ,കടങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ ...

......നൃത്തം,ചിലങ്കകള്‍,അരങ്ങുകള്‍ .........എല്ലാം ഭദ്രയുടെ മനസ്സില്‍ വെറും ഓര്‍മ്മകള്‍ മാത്രമായി.
എങ്കിലും മനസ്സില്‍ ഇപ്പോഴും പിഴക്കാത്ത ആ താള ചുവടുകള്‍ ഉണ്ടെന്നു ഭദ്രയ്ക്ക് തോന്നാറുണ്ട്.

രേണുവിന്‍റെ   വിവാഹ നിശ്ചയം  കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങുന്ന നേരം,  മറക്കാത്ത ആ താളം മനസ്സിലിട്ട്   അമ്മയോട് തന്‍റെ  ചിലങ്കയെപ്പറ്റി സുഭദ്ര  ചോദിച്ചു .
തട്ടിന്‍ പുറത്ത് കാല്‍പ്പെട്ടിക്കകത്ത്‌ ഇരിക്കുന്ന ചിലങ്കകള്‍   തനിക്കു വേണം എന്ന് പറയുമ്പോള്‍ അമ്മയുടെ മുഖത്തെ  പരിഭ്രമം കലര്‍ന്ന ചോദ്യ ഭാവം കണ്ടില്ല എന്ന് നടിച്ചു ഭദ്ര .

പൊടി തട്ടിയെടുത്തപ്പോള്‍ ഭദ്രയോട്  പല പരിഭവങ്ങളും പറഞ്ഞു ആ ചിലങ്ക .ചുറ്റും മുഴങ്ങുന്ന പരിഹാസം കലര്‍ന്ന തമാശകള്‍ക്കൊന്നും അപ്പോള്‍ ഭദ്രയുടെ  മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല .


ഹൃദയത്തില്‍  ഇപ്പോഴും നിലക്കാത്ത താളം.നൃത്ത ചുവടുകളുടെ ചടുലമായതാളം.
ഓരോ  പദചലനങ്ങളിലും, പരിഭവം പറയാറുള്ള ചിലങ്ക .

"നീ   ഉറങ്ങിയില്ലേ ഭദ്രേ  ...?"

"ഇല്ല.......ഉറക്കം വരണില്ല്യ ഏട്ടാ ...."

"നീ ഇപ്പോഴും ആ ചിലങ്കകളെ ക്കുറിച്ച് ഓര്‍ക്കുന്നു അല്ലെ ....."

"ഉം ........."

"അതിപ്പോ എവിടെയാ വെച്ചിരിക്കണേ ......ഇങ്ങ് എടുത്തോണ്ട് വരൂ ഭദ്രേ  ...."

"ഏത് ......?ചിലങ്കകളോ !.....ഇപ്പോഴോ ......ഈ രാത്രിയില്‍   .....!"

"അതേല്ലോ .....കൊണ്ട് വരൂ   ......" 

അലമാരയില്‍ ഭദ്രമായി വച്ചിരിക്കുന്ന ചിലങ്കകള്‍  എടുത്ത്  ഭദ്ര കണ്ണുകളോട് ചേര്‍ത്ത് വെച്ചു.
ഒരു പരിഭവം പറച്ചിലിന്‍റെ  താളം,ഒരു വിരഹത്തിന്‍റെ  ഗദ്ഗതം  ഭദ്രയുടെ കാതോരം മുഴങ്ങി .....

"അതിങ്ങു തരൂ ഭദ്രേ.......കാലില്‍ ഞാന്‍  കെട്ടി തരാം "

"യ്യോ......ഏട്ടാ ...അത്......... അപ്പുറത്ത് അമ്മായി......ഉണ്ണിയും ,അപ്പുവും  ഉറങ്ങിയിട്ടുണ്ടാവില്യാ... " 

"................എന്ത് ഭംഗിയ ഈ ചിലങ്കകള്‍ നിന്‍റെ കാലിന്........നീ  ചുവടുകള്‍ മറന്നിട്ടില്ലല്ലോ ഭദ്രേ ......"

"ഈശ്വരാ ....ഈ വേഷത്തിലോ  .....ഒക്കെ മുഷിഞ്ഞിരിക്യാണ്  ഏട്ടാ  .....അതും ഈ രാത്രിയില്‍......!  "

"ചിലങ്കകളുടെ നാദം അത് മതി ......ഞാന്‍ ഇന്നേ വരെ നിന്‍റെ നൃത്തം കണ്ടിട്ടില്യാല്ലോ  .........."

ഭദ്ര യുടെ ചിലങ്ക കെട്ടിയ പാദങ്ങള്‍ മെല്ലെ തറയില്‍ അമര്‍ന്നു  .  മേയ് വഴക്കത്തോടെ ഭദ്ര ചുവടുകള്‍ വെച്ചു .ലാസ്യ ഭാവങ്ങള്‍ മുഖത്ത് മിന്നിത്തെളിഞ്ഞു. മുറിയില്‍ ഇപ്പോള്‍ ഇരുട്ടല്ല .പ്രകാശം നിറഞ്ഞിരിക്കുന്നു..പക്കമേളക്കാര്‍ ....ജതികള്‍ ചൊല്ലുന്നത്‌ രഘു  മാഷ്‌ ആണ് .ഭദ്രയുടെ പാദങ്ങള്‍ ദ്രുതഗതിയില്‍ചലിക്കുന്നു  ...........കണ്മു ന്പില്‍ ഒരു  ജനസമുദ്രം ആര്‍പ്പു വിളിക്കുന്നു .മുന്‍നിരയില്‍ ഏട്ടന്‍ ,അമ്മ ,അമ്മായി,ഉണ്ണിക്കുട്ടന്‍,അപ്പു  .....എല്ലാരുമുണ്ട്. രഘു  മാഷിന്‍റെ  പിന്നിലായി  അച്ഛന്‍ ,അമ്മമ്മ,........മണ്മറഞ്ഞു പോയവര്‍ .  കാണികളുടെ ആരവം പിന്നെയും  കൂടി വരുന്നു .

ഈശ്വരാ ....കാലിലെ ചിലങ്കകള്‍ അഴിഞ്ഞു പോകുമോ ?.......അരങ്ങില്‍ ചിലങ്ക അഴിഞ്ഞ് വീണാല്‍  പിന്നെ നൃത്ത ഉപേക്ഷിക്കേണ്ടി വരും എന്ന് രഘു മാഷ്‌ തന്നെയാണ് പറഞ്ഞിട്ടുള്ളത് .
ചുവടുകള്‍ തെറ്റരുത് .
ഭദ്ര  വല്ലാതെ വിയര്‍ത്തു.വിയര്‍പ്പിന്‍റെ  മഴ പെയ്തിറങ്ങുന്നു .

"അമ്മേ..........എന്‍റെ ചിലങ്ക .........."ഒരാര്‍ത്തനാദമായി അരങ്ങില്‍ തളര്‍ന്നു വീണത്‌ ഭദ്രയാണോ ?.

വിയര്‍പ്പില്‍ കുളിച്ച്‌.......   കട്ടിലില്‍നിന്നും ഭദ്ര പിടഞ്ഞെണീറ്റു . 

"എന്താ സുഭദ്രേ ഇത്  ........നിനക്കൊട്ടു ഉറക്കോം  ഇല്ല്യാ .  ബാക്കിയുള്ളോരെ  ഉറക്കുകേമില്ല  .......കഷ്ട്ടം തന്നെ  "

"അത്  ..........ഞാന്‍..... ഏട്ടാ  ...............ആ ചിലങ്ക "

 ഭദ്രപറഞ്ഞത് ആരും  കേട്ടില്ല .

താളങ്ങള്‍ സ്വപ്നം കണ്ട്  അപ്പോഴും സുഭദ്രയുടെ അലമാരിയില്‍ ആ ചിലങ്കകള്‍  പരാതികളും ,പരിഭവങ്ങളും  നെഞ്ചേറ്റി ഉറങ്ങുകയായിരുന്നു,



Friday, May 06, 2011

ആലീസിന്‍റെ സ്വയംവരം ...............



നേരം  പുലരാന്‍ ഇനിയുമുണ്ട്  അരനാഴിക  .

കണ്ണുകള്‍ ഇറുകെ അടച്ചു ഉറക്കം വരാതെ ആലീസ് കിടന്നു .

"അമ്മച്ചീടെ നേര്‍ച്ചക്കോഴി ആകാന്‍ എന്നെ കിട്ടില്ല  ...... മഠത്തില്‍   ചേരണം പോലും....".

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ,നാലു നേരവും താന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച കര്‍ത്താവ്‌ തന്നെ തന്‍റെ  ഉറക്കം കെടുത്തുകയാണല്ലോ എന്ന്   ആലീസിന് തോന്നിപ്പോയി.

പുറത്തു മഴ പെയ്തുകൊണ്ടിരുന്നു .
കണ്ണ് ചിമ്മിച്ചു മിന്നിയ കൊള്ളിയാന്‍റെ വെളിച്ചത്തില്‍ മുന്നില്‍ തെളിഞ്ഞ തിരുരൂപം കണ്ട്  ആലീസ് ഞെട്ടി.

"മിശിഹായേ..............................നീ"


കര്‍ത്താവ്‌ ഇതാ മുന്നില്‍ നില്‍ക്കുന്നു  .രൂപക്കൂട്ടില്‍ കണ്ട അതേ കാരുണ്യം ആ കണ്ണുകളില്‍ .
ശിരസ്സില്‍ ആ മുള്‍ക്കിരീടവും......


ഉണര്‍വിനും,ഉറക്കത്തിനുമിടക്ക്, പറന്നുപൊങ്ങിയ ഒരു  തൂവാലായി മാറി ആലീസ്   ...........  


"പ്രാര്‍ത്ഥനകളുടെ ഫലം  വൈകിയെങ്കിലും നിങ്ങളെ തേടി വരും " എന്ന്  പാതിരാ കുര്‍ബാനയ്ക്ക് ഇന്നലെ എസ്താപ്പച്ചന്‍പറഞ്ഞത്   എത്ര സത്യമാണെന്ന് ആലീസ് ഓര്‍ത്തു.
കര്‍ത്താവിനോട് ചോദിയ്ക്കാന്‍,  കുറെനാളായി  മനസ്സില്‍ അക്കമിട്ടു  സൂക്ഷിച്ച  ചോദ്യങ്ങള്‍   വെറുതെ ആയില്ലല്ലോ എന്ന്  ആശ്വസിച്ചെങ്കിലും ,ഉണങ്ങി  വരണ്ടു പോയ തന്‍റെ  തൊണ്ടയില്‍ക്കിടന്നു  പിടയുന്ന ചോദ്യങ്ങളെ രക്ഷപ്പെടുത്താന്‍ ഒരു വിഫല  ശ്രമം തന്നെ നടത്തി ആ നിമിഷങ്ങളില്‍ ആലീസ്‌

കര്‍ത്താവ്‌  ചിരിക്കുകയാണോ?... .....തിരുമുറിവുകളില്‍ ഇപ്പോഴും രക്തത്തിന്‍റെ   പാടുകള്‍ .......

"ആലീസേ.................." 


കര്‍ത്താവല്ലേ  തന്നെ വിളിച്ചത് .......... ?
മഴ പൂവിട്ടു കൊഴിഞ്ഞ  മരത്തിന്‍റെ  ചില്ലകളില്‍  തട്ടി നനഞ്ഞ തൂവലായി ആലീസ്‌ താഴേക്ക്‌ പതിച്ചു   ..............തിരുരൂപതിന്‍റെ  കാല്‍ക്കല്‍....


"ആലീസ്സെ ..............നിനക്കിന്നു സ്വയംവരം ......."


"സ്വയം വരമോ....?എനിക്കോ  !......നീ എന്നെ പരിഹസിക്കുകയാണോ ദൈവമേ........"


"നോക്കൂ ആലീസേ  .................."


മിന്നല്‍ പിണരുകള്‍ തെളിച്ച പ്രകാശത്തില്‍ കര്‍ത്താവിന്‍റെ    വലം ഭാഗത്ത്‌   നിരന്നിരിക്കുന്ന അഞ്ചു പുരുഷന്മാരെ ആലീസ്‌  കണ്ടു .


"മിശിഹായേ ..........ഇതാണോ  അങ്ങ് പറഞ്ഞ സ്വയം വരം? ഇവരില്‍ ആരെ ഞാന്‍................?"


എവിടെയൊക്കെയോ കണ്ടുമറന്ന ആ മുഖങ്ങളില്‍ ആലീസ്‌ തന്‍റെ  പ്രിയനെ   തേടിയലഞ്ഞു.....


ധര്‍മ്മിഷ്ടന്‍ ആണ് ഒന്നാമന്‍,എത്ര  ശാന്തമാണ്  ആ മുഖം !....  പക്ഷെ.... 
സുന്ദരനും ,വീരനുമായ രണ്ടാമനെ ആയാലോ ....?,
ആരോഗ്യവാനും ,ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നവനുമായ  മൂന്നാമനാകുമോ ശ്രേഷ്ഠന്‍.....?.
പിന്നെയും രണ്ടു പേര്‍ ..............


ഇതില്‍ ആരാവും എന്‍റെ പ്രിയന്‍..........?


"എന്‍റെ ദൈവമേ നീ എന്നെ വീണ്ടും പരീക്ഷിക്കുവാണോ?       "
ആലീസിന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി 


"ഈ ഉള്ളവരിലൊന്നും ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ പ്രിയനില്ല  മിശിഹായേ .........
അഞ്ചുപേരിലും അഞ്ചു ഗുണങ്ങള്‍ ,അതിലേറെ ദോഷങ്ങള്‍ ..........
നീ സൃഷ്ട്ടി കര്‍ത്താവ്‌ അല്ലെ  . ......എനിക്ക് വേണ്ടി എല്ലാ ഗുണങ്ങളുമുള്ള ഒരുവനെ നീ എന്തേ കാട്ടിത്തരുന്നില്ല........"


 പുണ്യ രൂപത്തിന്  ഒരു ചലനവും ഇല്ലല്ലോ .......ആലീസ്‌ ഓര്‍ത്തു  


കാറ്റ് പിന്നെയും വീശി ,മഴയുടെ ആരവം കൂടി. .ഇരുട്ടില്‍ കര്‍ത്താവിന്‍റെ  തിരുമുഖം പ്രകാശിച്ചു.  


"ആലീസേ ......നീ പറയുന്ന ഈ അഞ്ചു ഗുണങ്ങളും ഉള്‍ക്കൊള്ളുവാന്‍  ഒരു പുരുഷജന്മത്തിനും  കഴിയില്ല .അഞ്ചു   ഗുണങ്ങളും ഒരുവനില്‍ വേണം എന്നത്, നീയാകുന്ന സ്ത്രീയുടെ വെറും ശാഠ്യം,അല്ലെങ്കില്‍ അറിവുകേട്‌ ............................."


ആലീസ്‌ കര്‍ത്താവിന്‍റെ കണ്ണുകളിലേക്ക്  നോക്കി.പരിഹാസമാണോ ഈ വാക്കുകളില്‍ ..?
"നീ എന്ന സ്ത്രീ തകരുന്നതും ,കുടുംബബന്ധങ്ങള്‍ അകലുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്"
എന്ന് കൂടി ദൈവം പറയുമെന്ന് ആലീസ്‌ ഭയപ്പെട്ടു ,


"ഇനി നിനക്ക് നിന്‍റെ തീരുമാനം പറയാം   ......സമയം വൈകുന്നു........."


ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍  പരതിനടക്കവേ ഒരു വെളിപാടെന്നപോലെ ആലീസ്സ്    കര്‍ത്താവിനോട് പറഞ്ഞു .

"സര്‍വ സൃഷ്ട്ടിക്കും കാരണം നീ ആണല്ലോ മിശിഹായേ ................................നന്മയും ,തിന്മയും എന്നില്‍ നിറച്ചതും നീ ......
ഈ സ്വയംവരത്തില്‍.......... ഞാന്‍.........ഞാന്‍  അങ്ങയുടെ തിരുമാണവാട്ടി ആയിക്കൊള്ളാം  ............."

കര്‍ത്താവ്‌പുഞ്ചിരിച്ചോ?.
കണ്ണുകളില്‍ കാരുണ്യത്തിന്‍റെ  വറ്റാത്ത ഉറവ  ഇപ്പോഴും ശേഷിക്കുന്നുണ്ടോ ?
ഉണങ്ങാത്ത തിരുമുറിവുകള്‍ ലീസിന്‍റെ ഹൃദയത്തെ നോവിച്ചു..........

അടഞ്ഞു പോകുന്ന കണ്ണുകള്‍ വലിച്ചു തുറന്നപ്പോള്‍ പുറത്ത്  പകല്‍ വെളിച്ചം.
തുറന്നിട്ട ജനലുകള്‍ക്കപ്പുറം  നനഞ്ഞ  മുറ്റവും, വയലുകളും .

അമ്മച്ചിയോടൊപ്പം ബാഗുമെടുത്ത്  ആലീസ്‌   വീടിന്‍റെ   പടിക്കെട്ടുകളിറങ്ങുമ്പോള്‍, അപ്പുറത്തെ കയ്യാലക്കരികില്‍ നിന്നും കത്രീനാമ്മയുടെ  ശബ്ദം.

"ഒടുവില്‍ കൊച്ചു സമ്മതിച്ചല്യോടീ   മറിയേ ................കര്‍ത്താവിനു  സ്തുതി "

നിറഞ്ഞു പോയ കണ്ണുകള്‍ ആലീസ്‌ കാണാതെ  തുടച്ചിട്ട്   കറുത്ത ചരടിലെ   കുരിശില്‍ മുത്തുമ്പോള്‍ മറിയച്ചേടത്തിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.....
"കര്‍ത്താവേ   എന്‍റെ കുഞ്ഞിനെ കാത്തോളണേ............. ".